Translate

Monday, November 5, 2012

പ്രവര്‍ത്തനങ്ങള്‍ സ്‌നേഹജന്യമാകണം



നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു പ്രശ്‌നങ്ങള്‍ എന്ന പോസ്റ്റിനെ കുറിച്ച് എന്റെ അഭ്യുദയകാംക്ഷിയായ സക്കറിയാസും സ്‌നേഹിതനായ പയസ്സും മനസ്സിലാക്കിയതിനെക്കാള്‍ മനസ്സിലാക്കിയത് അജ്ഞാതനായ ജ്ഞാനാത്മജനാണെന്ന വസ്തുത സമ്മതിക്കുന്നു. വ്യക്തികള്‍ക്കല്ലാതെ പ്രസ്ഥാനത്തിന് സ്‌നേഹമോ സഹഭാവമോ ക്രൈസ്തവചൈതന്യമോ ഉണ്ടാവില്ലെന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ, അതോടൊപ്പം സ്‌നേഹഭരിതരായ വ്യക്തികളുടെ കൂട്ടായ്മകള്‍ക്ക് ചെയ്യാനാവുന്നത്ര ശക്തമായ പ്രവര്‍ത്തനം ഒറ്റയ്ക്കു നില്ക്കുന്ന വ്യക്തിക്കു സാധ്യമാവില്ലെന്നും സമ്മതിക്കേണ്ടതുണ്ട്. അതിനാല്‍ വൃദ്ധരുടെയും കന്യാസ്ത്രീത്വത്തില്‍നിന്നു മോചിതരാകാനാഗ്രഹിക്കുന്ന സ്ത്രീകളുടെയും സംരക്ഷണം പയസും സക്കറിയാസും നിര്‍ദ്ദേശിച്ചതുപോലെ കൂട്ടായ്മകളുടെ സംരംഭങ്ങളായും തുടങ്ങാവുന്നതാണ്. എന്തായാലും ഏതെങ്കിലും സംഘടനയുടെ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ആശാസ്യമല്ല എന്നാണ് എന്റെ അഭിപ്രായം.



KCRM -ിലെ ചര്‍ച്ചയില്‍ത്തന്നെ ഞാന്‍ നിര്‍ദേശിച്ചത് ഓരോ പഞ്ചായത്തിലും ഓരോ ട്രസ്റ്റുണ്ടാക്കുകയും ഗുണഭോക്താക്കളുടെ വീടുകള്‍തന്നെ വാടകയ്‌ക്കെടുത്ത് വീടിന്റെ സൗകര്യമനുസരിച്ച് അഞ്ചു കുടുംബങ്ങളില്‍ കൂടാത്ത കമ്യൂണുകളായി കുറെ യൂണിറ്റുകള്‍ ഉണ്ടാക്കുകയും ചെയ്യണം എന്നാണ്. ഓരോ യൂണിറ്റിലും ന്യായമായ പ്രതിഫലം നല്കി ഒരു ശുശ്രൂഷകയെ വയ്ക്കുകയും താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന ചെലവുകള്‍ മെസ്സുകളില്‍ ചെയ്യാറുള്ളതുപോലെ സുതാര്യമായി പങ്കിട്ട് എടുക്കുകയും ചെലവാക്കുകയും ചെയ്യുകയാണ് വേണ്ടത്.

ഇങ്ങനെ തുടങ്ങേണ്ട തണലിടങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ നിസ്വാര്‍ഥമായും, എന്നാല്‍ അതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ന്യായമായ പ്രതിഫലം ലഭ്യമാക്കിക്കൊണ്ടും ഏകമനസ്സോടെ നീതിനിഷ്ഠമായി നിര്‍വഹിക്കാം എന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് ട്രസ്റ്റിനുള്ള ഒരു മാതൃകാ നിയമാവലി തയ്യാറാക്കുന്നതില്‍ ഈ ബ്ലോഗിലെ വായനക്കാര്‍ക്കും KCRM-ിന്റെ അംഗങ്ങള്‍ക്കും ഗണഭോക്താക്കളാകാനും സേവകരാകാനും താത്പര്യമുള്ളവര്‍ക്കും ഒരുപോലെ പങ്കാളികളാകാം.

ഭാരതത്തില്‍ ചൂഷണം എന്ന വാക്കിലേറെ അര്‍ഥപൂര്‍ണമായ ഒരു വാക്കും സങ്കല്പവുമുണ്ട്. ദോഹനം എന്നതാണ് ആ വാക്ക്. പാല്‍ കറന്നെടുക്കല്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം. പാലിനായി നാം പശുവിനു കൂടുണ്ടാക്കുകയും പുല്ലും വയ്‌ക്കോലും കാടിയും നല്കുകയുമൊക്കെ ചെയ്യുന്നതുപോലെയായിരിക്കണം നമ്മുടെ സേവനങ്ങളെല്ലാം. വിവരമുള്ള കര്‍ഷകരാരും പശുക്കുട്ടിക്കു വേണ്ടത്ര പാല്‍ നല്കാതെ പാല്‍മുഴുവന്‍ കറന്നെടുത്ത് വില്ക്കാറില്ല. (വിത്തെടുത്തു കുത്തി ഉണ്ണാറുമില്ല.) നമ്മുടെ ഈ സംരംഭത്തിലെ ഗുണഭോക്താക്കളായ വൃദ്ധദമ്പതിമാരുടെയും അവര്‍ക്കു സേവനം ചെയ്യാന്‍ തയ്യാറായെത്തുന്ന സ്ത്രീകളുടെയും താത്പര്യങ്ങള്‍ക്കായിരിക്കണം, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കരുത്, മുന്‍ഗണന. ഒരേ പ്രസ്ഥാനത്തിന്റെ ആയിരം ശാഖകളല്ല, സഹാനുഭൂതീജന്യമായ, സ്‌നേഹപൂര്‍ണമായ, ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ആയിരം സ്വതന്ത്ര സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്. ഇങ്ങനെയുണ്ടാകുന്ന സംരംഭങ്ങള്‍ സര്‍ക്കാരിന്റെയോ NGO-കളുടെയോ സഹായങ്ങള്‍ക്കായി പരിശ്രമിക്കുന്നതുതന്നെ സംരംഭത്തിനു ദോഷം ചെയ്യും. മാര്‍ഗവും ലക്ഷ്യവും സ്വാശ്രിതത്വമായിരിക്കണം ആദ്യമാതൃക KCRM-ിന്റെ നേതൃത്വത്തിലാകാം. കാലക്രമേണ മാര്‍ഗദര്‍ശനം നല്കാന്‍ സഹായകമായ ഏകോപനത്തിന് മുന്‍കൈയെടുക്കുന്നതും നന്നായിരിക്കും. പക്ഷേ എല്ലാം KCR-Mിലൂടെ മാത്രം എന്നൊരു കേന്ദ്രീകൃത മനോഭാവം ഉണ്ടാകരുത്. ഇത്രയുമാണ് വ്യക്തിപരമായി എനിക്കു നിര്‍ദേശിക്കാനുള്ളത്. സജീവമായ ചര്‍ച്ചയും കര്‍മ്മപരിപാടികളും പ്രതീക്ഷിക്കുന്നതിനാല്‍ ഇതും ഒരു പോസ്റ്റായി വിടുന്നു.

2 comments:

  1. ജ്ഞാനാത്മജന്റെ പേര് തന്നെ സൂചിപ്പിക്കുന്നത് അറിവാകുന്ന ആത്മാവില്‍ ജനിച്ചവന്‍ എന്നാണല്ലോ. അങ്ങനെയൊരാളുടെ കാഴ്ചപ്പാടുകള്‍ ആത്മജ്ഞാനം കുറഞ്ഞവരുടെ കാഴ്ച്ചപ്പാടുകളേക്കാള്‍ മഹത്തരമാകുക എന്നത് ന്യായമാണ്. സംഗതി ശരിയാണ്, ആസൂത്രണത്തെക്കാള്‍ ആത്മാവിക്ഷ്ക്കാരത്തിനുള്ള തയ്യാറാണ് ഇത്തരം ആദര്‍ശങ്ങളെ സാക്ഷാത്ക്കരിക്കാന്‍ പോരുന്നത്. കണ്ടുശീലിച്ച റ്റെംപ്ലെയ്റ്റുകള്‍ വച്ച് ചിന്തിച്ചു തുടങ്ങുക ഒരു വലിയ കുറവ് തന്നെയാണ്. ആന്തരികമായ ക്രിസ്തീയതയാകട്ടെ എപ്പോഴും മോഡലുകളെ അതിശയിക്കുന്നതായിരിക്കും.

    നല്ല ക്രിസ്ത്യാനികള്‍ക്ക് ചെയ്യാവുന്ന കാര്യമായി ജോസാന്റണിയുടെ നിര്‍ദ്ദേശത്തെ വിശേഷിപ്പിച്ചതുതന്നെയാണ് അതിന്റെ മര്‍മ്മം. എത്ര കൊട്ടാരസമാനമായ കെട്ടിടങ്ങള്‍ വെറുതെ കിടപ്പുണ്ടെങ്കിലും, അതിന്റെ തന്നെ ഉടമസ്ഥരുടെ മാതാപിതാക്കള്‍ തങ്ങളോടൊത്ത് ശിഷ്ടജീവിതം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുമായി ഒത്തുജീവിക്കാന്‍ കൊതിക്കുന്നുണ്ടെങ്കിലും, അവരുടെ മക്കള്‍ അതിനു വഴിപ്പെടുമോ എന്നത് കണ്ടറിയണം. തുറന്നു പറഞ്ഞാല്‍, എന്തുമാത്രം ക്രിസ്തീയത ഈ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും, അതെ സമയം അവര്‍ക്കും തങ്ങള്‍ക്കു തന്നെയും തണല്‍ തേടി എത്തുന്നവര്‍ക്കും) ഉണ്ടെന്നുള്ളതു തന്നെയാണ് ഇവിടെ നിര്‍ണ്ണായകമായിത്തീരാന്‍ പോകുന്നത്.

    തുടക്കത്തില്‍ ചെയ്യാവുന്നത് എന്റെ നോട്ടത്തില്‍ ഇത്രയുമാണ്. ആരൊക്കെ സ്നേഹജന്യമായ ഇത്തരമൊരു സംരഭത്തിന് വഴി കാത്തിരിക്കുന്നുണ്ട് എന്ന് കണ്ടുപിടിച്ച് പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുക. ആര് ആരുമായി സഹകരിക്കുന്നു എന്നത് അവര്‍ക്ക് തന്നെ വിടുക. അവര്‍ പാലിക്കേണ്ട നിബന്ധനകളും അവര്‍ തന്നെ നിശ്ചയിക്കട്ടെ. സാങ്കേതികമായ സഹായസഹകരണങ്ങള്‍ ആവശ്യമാകുമ്പോള്‍ മാത്രം നമ്മള്‍ (അതിനുള്ള കഴിവും പിടിപ്പുമുള്ളവര്‍) ഇടപെടുക.

    ReplyDelete
  2. ശ്രി. ജോസ് ആന്റണി പറഞ്ഞ കാര്യങ്ങള്‍ വളരെ ശ്രദ്ധാര്‍ഹമാണ്‌., തിര്‍ച്ച. ഓരോ ഗ്രാമത്തെയും കേന്ദ്രികരിച്ച് ഗാന്ധിജി വിഭാവനം ചെയ്ത രിതിയില്‍ സ്വയം പര്യാപ്ത വിശ്വശാന്തി ഗ്രാമുകള്‍ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ വിശ്വ ശാന്തി ഇന്റര്‍ നാഷണല്‍ തുടങ്ങി കഴിഞ്ഞു. ഔഷധ രഹിത ചികിത്സാ സമ്പ്രദായങ്ങളുടെ ഒരു കേന്ദ്രവും VSIM വിഭാവനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍നിന്നും സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടും കഴിഞ്ഞു. പ്രായേണ സ്വതന്ത്ര യുണിറ്റ് ആയി വികസിപ്പിക്കാവുന്ന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ VSI മിഷനുമായി ബന്ധപ്പെട്ടാല്‍ എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ വ്യക്തികളും അവരുടെ കഴിവുകള്‍ പരമാവധി വികസിപ്പിക്കുക എന്നത് തന്നെയാണ് VSI മിഷന്റെയും ലക്‌ഷ്യം. ആരെയും ചട്ടങ്ങളുടെ കിഴില്‍ അമര്‍ത്താതെ അത് സാധിക്കും എന്ന് തന്നെ VSI മിഷനും വിശ്വസിക്കുന്നു. പക്ഷെ ഒരു കൂട്ടായ്മ എപ്പോഴും പ്രയോജനപ്പെടും എന്നത് നിഷേധിക്കാനാവില്ല.

    VSI മിഷന്‍ എല്ലാ മാസവും മൂന്നാര്‍ കോട്ടയം കേന്ദ്രങ്ങളിലായി നടത്തുന്ന ദ്വിദിന ക്യാമ്പുകളിലേക്ക് എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ധ്യാനത്തിലും നിശ്ശബ്ദതയിലും സ്വയം പ്രേരിത പ്രാര്‍ത്തനകളിലും ഒക്കെയായി രണ്ടു ദിനം. Nov 12, 13 ദിവസങ്ങളില്‍ കോട്ടയത്ത് നടക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക.
    Call - 9495875338.

    ReplyDelete