Translate

Wednesday, November 28, 2012

അഴകും ആഴവും


ഗഹനമായ വിഷയങ്ങള്‍ ഒന്നൊന്നായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന അല്‍മായശബ്ദം വാനയക്കാരുമായി, എന്തെന്നില്ലാത്ത ഒരു ചൈതന്യമായി എന്‍റെ കൊച്ചു മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു ഐറണിയിലെ ഭംഗി പങ്കു വയ്ക്കാന്‍ മോഹം. വെളിപാടിന്റെ പുസ്തകത്തില്‍ നിന്നുള്ള "സൂര്യനെ വസ്ത്രമാക്കിയ സ്ത്രീ" എന്നൊരു പ്രയോഗമാണ് അതിനു നിദാനം. ഈ ക്ലാസിക് വചനം സങ്കല്‍പ്പിക്കുമ്പോള്‍തന്നെ ഉള്ളില്‍ ഒരു നിറവു തോന്നും എന്ന് ബോബിയച്ചന്‍ തന്‍റെ ഏറ്റവും പുതിയ കൃതിയില്‍ (മൂന്നാംപക്കം) പറയുന്നത് എത്ര സത്യമാണെന്ന് അത് വായിച്ച നാള്‍ മുതല്‍ എന്‍റെ മനസ്സിലുറച്ചു. പ്രകാശത്തെ വസ്ത്രമാക്കുക! ഇതിലും ആഴത്തില്‍ ഒരു കാര്യം ഭാഷയിലൂടെ എങ്ങനെ പറയാനാവും?

ഒളിഞ്ഞിരിക്കുന്നതിനെ വെളിപ്പെടുത്തുന്നതാണ് പ്രകാശം. പ്രകാശത്തെ വസ്ത്രമാക്കുകയെന്നാല്‍, അതിനര്‍ഥം ഒളിഞ്ഞിരിക്കുന്നതൊന്നും അവിടെ ഇല്ലെന്നുള്ളതിന്‍റെ ഏറ്റവും സുതാര്യമായ സ്ഥിരീകരണം തന്നെയാണ്. എപ്പോഴാണ് സ്ത്രീ ഏറ്റവും വശ്യയും സുന്ദരിയുമാകുന്നത്? തീര്‍ച്ചയായും, പുരുഷനല്ലാതെ വേറൊരുടയാടയും അവള്‍ക്കില്ലാതിരിക്കുമ്പോള്‍.. എന്നാല്‍ ആഴമുള്ള പുരുഷന്‍ ഉടയാടകള്‍ക്ക് അപ്പുറത്തേയ്ക്ക് കാണുന്നു. അതുകൊണ്ടാണ് സന്യാസിനിയുടെ കട്ടിയുള്ള ഉടുപ്പുകൊണ്ട് മൂടിയിരുന്ന ക്ലാരയെ കാണുമ്പോള്‍ ഫ്രാന്‍സിസ് പറയുമായിരുന്നു, ദൈവത്തിന്‍റെ കളങ്കരഹിതമായ സൃഷ്ടി എന്ന്. ഒരു പുരുഷന്റെ ആഴത്തിനു പിറകെ ഓടിയിറങ്ങിയ സ്ത്രീയിലെ അഴകിന്‍റെ ഉത്തമോദാഹരണങ്ങളാണ് മഗ്ദലെനയും ക്ലാരയും.

എന്നാല്‍, അഴകും ആഴവും രണ്ടാണോ? ദൈവത്തിന്‍റെ കരങ്ങള്‍ പുറത്തുകൊണ്ടുവന്ന അവസാനത്തേതും ഏറ്റവും കലാപരവുമായ സൃഷ്ടി സ്ത്രീയായിരുന്നുവെന്ന് ഉല്പത്തി പുസ്ത്തകം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സ്ത്രീയുടെ അഴകിനെ വെല്ലുന്നതൊന്നും ഈ ഭൂമിയിലില്ല എന്നുതന്നെയാണ് എല്ലാ പുരുഷന്മാരും അതിനെ മനസ്സിലാക്കേണ്ടത്. എന്നാല്‍ അവള്‍ക്ക് ആഴം നല്‍കാന്‍ പുരുഷന്‍ വേണമെന്ന് സ്ത്രീയും അറിഞ്ഞിരിക്കണം. സൃഷ്ടിയിലേയ്ക്ക് കണ്ണ് തുറന്ന സ്ത്രീ കണ്ടത് അവളുടെ ലോലമായ വശ്യതക്ക് ആഴമേകാന്‍ ഒരു പുരുഷന്‍ അവിടെയുണ്ട് എന്നാണ്. പക്ഷേ, അതിനവള്‍ അവനെ അനുവദിക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഒരു പുരുഷനെ തകര്‍ക്കാനും ഏതു സ്ത്രീക്കും നിഷ്പ്രയാസം സാധിക്കും - തന്നിലെ അഴകിനെ അവനില്‍ നിന്ന് ഒളിപ്പിച്ചാല്‍ മാത്രം മതി. അവയെ ആസ്വദിക്കാന്‍ അവനെ അനുവദിക്കാതിരുന്നാല്‍ മതി. എന്നാല്‍ ആസ്വദിക്കപ്പെടാത്ത അഴക്‌ കെട്ടുപോകും എന്നറിയാത്ത സ്ത്രീകള്‍ ദൈവത്തിനു തന്നെ അപമാനമാണ്. കാരണം, അവിടുത്തെ ഏറ്റവും വലിയ കലാസൃഷ്ടി അപ്പോള്‍ വൃഥാവിലാവുകയാണ്.

ശരീരത്തേക്കാള്‍ പ്രധാനം അതിനെ മൂടുന്ന തുണികളും ആഭരണങ്ങളും ആണെന്ന തെറ്റായ ധാരണ നമ്മുടെ ആള്‍ക്കാര്‍ ഒരു വിശ്വാസം പോലെ കാത്തുസൂക്ഷിക്കുന്നു. ഒരിക്കലും നിലക്കാത്ത പരസ്യങ്ങള്‍ അവയെ ഊട്ടിപ്പോറ്റുന്നു. മനുഷ്യരെ ചൂഷണം ചെയ്തുകൊണ്ടിരിക്കാന്‍ വ്യവസായികള്‍ക്ക് വേണ്ടത് ഈ വിശ്വാസമാണ്. സ്ത്രീകള്‍ ബാഹ്യമായവയില്‍ ആകൃഷ്ടരായി സ്വന്തം അഴകിനെ മറക്കുന്നതാണ് എല്ലാ പീഡനങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും ദാമ്പത്യക്ഷുദ്രതക്കും തകര്‍ച്ചക്കും കാരണമാകുന്നത്. മാര്‍ത്താ, മാര്‍ത്താ, നിന്റെ വ്യര്‍ഥ വ്യഗ്രതകള്‍ മറന്നിട്ട്, മറിയം ചെയ്യുന്നത് ശ്രദ്ധിക്കൂ, യേശു പറഞ്ഞു. അവള്‍ എന്‍റെയടുത്തിരുന്ന് അവളുടെയഴകിന് ആഴം കൂട്ടുന്നത്‌ കണ്ടു പഠിക്കൂ.

പാട്ടായാലും പ്രാര്ത്ഥനയായാലും കലയായാലും ഭക്ഷണമായാലും രുചിച്ചറിയാതെ ആസ്വദിക്കാനാവില്ല. ഒരിക്കലും നഷ്ടബോധം തോന്നുകയില്ലാത്ത ഒരു യുറ്റ്യൂബ് വീഡിയോ ആസ്വദിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

http://www.youtube.com/watch?v=gXDMoiEkyuQ

എപ്പോഴുമെന്നും നമ്മുടെ മുന്നില്‍തന്നെയുള്ള പ്രാകൃതിക സൌന്ദര്യങ്ങള്‍ കാണാനും രുചിക്കാനും അവയെപ്പറ്റി നിതാന്ത നന്ദിയോടെ ജീവിക്കാനും വേണ്ട ചില പ്രാഥമിക പാഠങ്ങള്‍ അവിടെയുണ്ട്. അഴക് അതിന്‍റെ ഏറ്റവും ആഴത്തില്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിലെത്രമാത്രം ശരിക്കും നമ്മുടേതാകുന്നുണ്ട്?

1 comment:

  1. സൌന്ദര്യദര്ശനവും, ആഴവും സാക്ക് ഭംഗിയായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അഴകും ആഴവും രണ്ടാണോ? രണ്ടാണെന്ന് എനിക്കു തോന്നുന്നു. സന്യാസിനിയുടെ കട്ടിയുള്ള ഉടുപ്പുകൊണ്ട് മൂടിയിരുന്ന ക്ലാരയെ കാണുമ്പോള്‍ ഫ്രാന്‍സിസ് പറയുമായിരുന്നു, ദൈവത്തിന്‍റെ കളങ്കരഹിതമായ സൃഷ്ടി എന്ന്. സാക്കു പറഞ്ഞത് വളരെ സത്യം.

    അലിഗര്‍ യൂണിവേഴ്സിറ്റിയില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് പര്‍ദ്ദായിട്ട ഒരു പെണ്ണ് കിലുകിലാ വര്‍ത്തമാനം പറഞ്ഞു എന്നും വരുമായിരുന്നു. ഒരിക്കലും ആ പെണ്ണിന്റെ മുഖം കണ്ടിട്ടില്ല. കാണണമെന്നു കൊതിച്ചിട്ടുമുണ്ട്. വിവാഹം കഴിഞ്ഞു പുരുഷനെ മുഖം കാണിക്കുവാന്‍ പാടുള്ളൂ എന്ന് ഒരിക്കല്‍ പറഞ്ഞതും ഓര്‍ക്കുന്നു. സംസാര രീതി, പെരുമാറ്റം, ആണുംപെണ്ണും വിത്യാസം ഇല്ലാതെ സ്നേഹത്തോടെ വര്‍ത്തമാനം പറയുക, വഴിയെ ഒറ്റയ്ക്ക് പോകുമ്പോള്‍ കൂട്ടത്തോടെ പോവുന്ന പെണ്‍കുട്ടികളില്‍നിന്നും മാറി ഓടിവന്നു വര്‍ത്തമാനം പറയുക എന്നീ സ്വഭാവങ്ങള്‍ ഉള്ള ആ പര്‍ദ്ദക്കാരിയില്‍ പ്രത്യേകമായ ഒരു സൌന്ദര്യം ആര്‍ക്കും തോന്നി പോവുമായിരുന്നു. ഒരു പക്ഷെ പര്‍ദ്ദയ്ക്കുള്ളിലെ മുഖം കണ്ടിരുന്നുവെങ്കില്‍ ഉള്ളിലെ സ്നേഹം അവിടെവെച്ചു മങ്ങിപോവുമായിരുന്നു. സൌന്ദര്യം അന്നു കണ്ടത് മനസിന്റെ ആഴത്തില്‍നിന്നായിരുന്നു.

    ഞങ്ങളുടെ തലമുറയില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വര്‍ത്തമാനം പറയുന്നത് പാപമായി കരുതുന്ന സമയം. എങ്കിലും വടക്കേ ഇന്ത്യയില്‍ നിയന്ത്രണം ഇല്ലായിരുന്നു. രാത്രികാലങ്ങളില്‍ എല്ലാ കാരണവന്മാരും അക്കാലത്ത് പെണ്ണ്പിടിക്കുവാന്‍ പോവും. മക്കള്‍ക്ക്‌ പെണ്ണുങ്ങളെ നോക്കുവാന്‍പോലും അനുവാദം ഇല്ല. ഇന്നുള്ള തലമുറക്കും കഴിഞ്ഞ തലമുറക്കും ഇടക്കുള്ളവര്‍ക്ക് ആ കഥകള്‍ അറിയാം.

    ബാഹ്യമായി കാണുന്ന സൌന്ദര്യങ്ങള്‍ സ്ഥായിയായി നില നില്‍ക്കുകയില്ല. ഒരിക്കല്‍ സൌന്ദര്യം തന്നിരുന്ന കൊഴിഞ്ഞു പോയ പുഷ്പത്തെ ആശാനേപ്പോലെയുള്ളവര്‍ക്ക് വിലപിക്കുവാന്‍ സാധിക്കും. മലയാള നാട്ടില്‍ വളര്‍ന്ന കാലങ്ങളില്‍ റോസാപൂക്കള്‍ കാണുമ്പോള്‍ പുഷ്പങ്ങളുടെ റാണി എന്ന് തോന്നുമായിരുന്നു. കാരണം അന്ന് റോസാപുഷ്പം വിരളമായി മാത്രമേ കാണ്മാന്‍ സാധിച്ചിരുന്നുള്ളൂ. ആയിര കണക്കിന് അത്തരം വിവിധനിറമുള്ള പൂക്കള്‍ എന്നും കാണുന്നവര്‍ക്കെങ്ങനെ ആ സൌന്ദര്യം ദര്‍ശിക്കുവാന്‍ സാധിക്കും. താജ്മഹലിനുചുറ്റും താമസിക്കുന്നവര്‍ക്കു താജില്‍ ഒരു സൌന്ദര്യം ഉദിക്കുകയില്ല.

    ഒരിക്കല്‍, എന്നെ നോക്കണേയെന്നു പ്രാര്ധിച്ച സുന്ദരികളായിരുന്ന സ്ത്രീകളെ ഇന്നു കാണുമ്പോള്‍ അറപ്പുതോന്നാറുണ്ട്. അന്നവരുടെ ബാഹ്യസൌന്ദര്യത്തില്‍ ഇഷ്ടമായിരുന്നു. ഇന്ന്, വിഷം നിറഞ്ഞ ഉള്ളില്‍കാണുന്ന സ്വഭാവം സ്ത്രീയെ വിരൂപയാക്കുന്നു.

    ആഴകിന്റെ യദാര്‍ഥ അര്‍ഥമെന്താണ്? പലരും പല രൂപത്തില്‍ അഴകിനെ കാണുന്നു. സൌന്ദര്യത്തിലെ കാഴ്ചപ്പാടുകള്‍, ജീവിച്ചിരുന്ന ചുറ്റുപാടുകള്‍ അനുസരിച്ചു മാറും. സമൂഹം, മാധ്യമങ്ങള്‍, ചുറ്റുമുള്ള സുഹൃത്തുക്കള്‍, പ്രായോഗിക ജീവിതം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ നാം ദര്‍ശിക്കുന്ന സൌന്ദര്യത്തിനു മാറ്റങ്ങള്‍ ഉണ്ടാക്കും.

    ചിലര്‍ സൌന്ദര്യം കാണുന്നതു മറ്റുള്ളവര്‍ക്കു വിരൂപമാണ്. സുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിക്കുന്നതും പുരുഷന്‍ തന്നെയാണ്. അല്ലാതെ ആ സ്ത്രീക്ക് സൌന്ദര്യം ഉണ്ടായിട്ടല്ല. കവികളുടെ വര്‍ണ്ണനമൂലം ഒരിക്കല്‍ ചുരുണ്ട നീണ്ടതലമുടിയുള്ള സ്ത്രീയെ കാണുമ്പോള്‍ പ്രത്യേക സൌന്ദര്യം തോന്നുമായിരുന്നു. ബസ്സിലെ സ്ത്രീകളുടെ തലയിലെ കാച്ചിയെണ്ണയുടെ മണം അന്നത്തെ ചെറുപ്പക്കാര്‍ക്ക് സുഗന്ധമായിരുന്നു. ഇന്ന് ആ മണം ശ്വസിച്ചാല്‍ ശര്‍ദ്ദിക്കും.

    ബാഹ്യമായ സൌന്ദര്യം നമ്മുടെ ജീവിതയാത്രയില്‍ മാറിമാറി വരും. എന്നാല്‍ ആഴത്തിലുള്ള സൌന്ദര്യം നിത്യവുമാണ്. അസ്തമിക്കുകയില്ല. ആഴത്തിലുള്ള സൌന്ദര്യമെന്നു പറയുന്നത് നല്ലവന്റെ ഹൃദയ പരിമളമാണ്; എന്നും സുഗന്തം പരത്തുന്ന സൌന്ദര്യവും.

    ബഷീറിന്റെ നോവലായ മതിലുകളിലെ സ്ത്രീ കാണാമറയത്തുള്ള സൌന്ദര്യമായിരുന്നു. ബഷീര്‍ അന്ന് അവളുടെ ശബ്ദത്തില്‍ക്കൂടി ഒരു ഹൃദയബന്ധം സ്ഥാപിച്ചു. ഉണ്ടകണ്ണുകള്‍, നീണ്ടകണ്ണുകള്‍ ചെറിയ കണ്ണുകള്‍, കമലാക്ഷികള്‍ ഇങ്ങനെ സ്ത്രീകളുടെ കണ്ണുകളുടെ മത്സരകാലവും ഉണ്ടായിരുന്നു. ഒരാളിന്റെ വ്യക്തിത്വം ആണ്സൌന്ദര്യം. ഉള്ളില്‍ വിഷമായി ചിരിച്ചു വരുന്ന സ്ത്രീയില്‍ സൌന്ദര്യം ഭ്രമിക്കുന്നവര്‍ക്ക് ഭൂമിയില്‍ തന്നെ നരകവും ലഭിക്കും.

    ReplyDelete