Translate

Saturday, January 18, 2014

അത്മായനെ വേണ്ടെങ്കില്‍ അച്ചനെ കേള്‍ക്കൂ

(ഫാ. ബോബി ജോസ് കപ്പൂച്ചിന്‍റെ ഉപദേശങ്ങള്‍ സംഗ്രഹിച്ചു തയ്യാറാക്കിയ തിയോ പ്രസാധനത്തിന്‍റെ ‘നിലത്തെഴുത്ത്’ എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്തതാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ ഗ്രന്ഥം www.indulekha.biz ലൂടെ ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. )

“സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന അടിമുടി വിപ്ലവം നിറഞ്ഞ വചനം നല്‍കിയവന്‍റെ നാമത്തില്‍ രൂപപ്പെടുന്ന പുതിയ സാബത്തുകള്‍! ഒരു കുഞ്ഞുദാഹരണത്തിന്, ആത്മഹത്യ ചെയ്തവര്‍ക്ക് മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കിയിരുന്ന രീതിയുടെ അര്‍ത്ഥമെന്താണ്? ആരും ആത്മഹത്യ ചെയ്യുകയല്ല – ഓരോരോ വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ ശ്വാസം മുട്ടി മരിച്ചു പോകുന്നതാണ്. സാബത്തിന്‍റെ പഴയ തോല്‍ക്കുടങ്ങള്‍ക്കും ഈ വീഞ്ഞിനെ സ്വീകരിക്കാനാവില്ല.

അനുഷ്ടാന ബന്ധിയായ മതത്തെ ക്രിസ്തു നിഷേധിച്ചു. മുങ്ങിത്തുടങ്ങുന്നവനെ രക്ഷിക്കുവാന്‍ പൂജാകര്‍മ്മങ്ങളുടെ വൈക്കോല്‍ തുരുമ്പുകള്ക്കോ, സുകൃത ജപങ്ങളുടെ അലമുറ വിളികള്ക്കോ ആവില്ലെന്ന് ക്രിസ്തുവിനറിയാം. തിരുവത്താഴ ശുശ്രൂഷ എല്ലാത്തരം റൂബിക്സുകളില്‍ നിന്നുമുള്ള വിമോചനം ആയിരുന്നു. ആരാധനയുടെ പേരില്‍ ഇന്നോളം നടന്നിട്ടുള്ള മുഴുവന്‍ വിവാദങ്ങളും ക്രിസ്തുവിനോടൊപ്പമല്ല നമ്മള്‍ എന്നതിന്‍റെ സൂചന തന്നെ. പച്ചയായ ജീവിതത്തിന്‍റെ ഏറ്റവും സ്നേഹസാന്ദ്രമായ ഉത്സവമായിരുന്നു ആദ്യത്തെ കുര്‍ബാന. അതിനു മുമ്പ് വരെ ക്രിസ്തുവിനു വേണ്ടി വിരുന്നൊരുക്കിയ കഥകളെ നാം കേട്ടിട്ടുള്ളൂ – ക്രിസ്തു ആഥിതേയനും അപ്പവുമായി മാറുന്നത് ഈ അത്താഴ മേശയിലാണ്. ധ്യാനമില്ലാത്ത കുര്‍ബാന വെറുതെ ഒരനുഷ്ടാനം തന്നെ – ധ്യാനത്തിനെവിടെ നേരം? ഒരു നിമിഷം ഒന്ന് നിശ്ശബ്ദമായാല്‍, ‘പ്രാര്‍ഥിക്കാം നമുക്ക് സമാധാനം’ എന്നാരോ വിളിച്ചു പറയും! ശരിക്കും അത്താഴവും പ്രാതലും തമ്മിലുള്ള അകലമുണ്ട് ക്രിസ്തുവിന്‍റെ മേശയും നമ്മുടെ ബലിപീഠങ്ങളും തമ്മില്‍. കുര്‍ബാനകള്‍ അന്തികളില്‍ സംഭവിക്കേണ്ടതാണ് – ഒരു ദിവസത്തെ മുഴുവന്‍ അദ്ധ്വാനങ്ങള്‍ക്കും വിഫലതകള്‍ക്കും ശേഷം ഒടുവില്‍ കണ്ണിരുപ്പു നിറഞ്ഞ ഒരു വിരുന്ന് – കാലത്തിനു മായ്ച്ചു കളയാനാവാത്ത ഒരോര്‍മ്മ. പുലരിയിലെ വിരുന്നില്‍ ഇതൊന്നും സംഭവിക്കുന്നില്ല. പുലരിയില്‍ വിളമ്പുന്ന ദിവ്യകാരുണ്യം ഏതാണ്ട് ഒരു പ്രസാദം മാത്രം. അതില്‍ അടുപ്പുകല്ലിന്‍റെ പൊള്ളലില്ല.


സ്വകാര്യ സ്വത്തിനെതിരെയും ക്രിസ്തു കലഹിച്ചു. മാനസാന്തരമെന്നാല്‍ രാത്രി മുഴുവന്‍ കരഞ്ഞു തീരുകയല്ലെന്നും സ്നേഹത്താല്‍ പ്രചോദിതമായി ചില നിലപാടുകള്‍ എടുക്കുകയാണെന്നും യേശു പഠിപ്പിച്ചു. സക്കേവൂസിന്‍റെ മാനസാന്തരമെന്താണ്? അയാള്‍ തന്‍റെ സ്വത്ത് ദാരിദ്രര്‍ക്കിടയില്‍ വിഭജിക്കാന്‍ തയ്യാറായി എന്നത് തന്നെ. രക്ഷയുടെ വഴി തിരഞ്ഞ ചെറുപ്പക്കാരനോട്‌ ചാക്ക് വസ്ത്രം ധരിക്കാനും ചാരം പൂശാനുമല്ല ക്രിസ്തു പറഞ്ഞത്.  മറിച്ച്, തനിക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത്, അതിലേക്കു പ്രവേശിക്കാനാണ്. ധനത്തെ ഒരു കുറവായിട്ടാണ് ക്രിസ്തു എന്നും കണ്ടത്. ദൈവത്തെയും മാമോനെയും ഒരേ സമയത്തു സേവിക്കാനാവില്ലായെന്ന് സംശയങ്ങള്‍ അവശേഷിപ്പിക്കാതെ പ്രഖ്യാപിച്ചു. എന്നിട്ടും ക്രിസ്തു നാമത്തില്‍ കുന്നു കൂടിയ ഭൂമിയിലെ ദരിദ്രര്‍ക്കവകാശപ്പെട്ട  സ്വത്തിനെ നാമെങ്ങിനെ മാമ്മൊദീസാപ്പെടുത്തും?” 

3 comments:

  1. മെത്രാൻ സിനഡിന്റെ കാര്യം പറഞ്ഞ് അല്മായശബ്ദത്തിൽ കൊടുത്തിരിക്കുന്ന ന്യൂസ്പേപ്പർകട്ടിംഗ് ഒന്ന് നോക്കൂ. ഗൗരവമുള്ള വല്ല കാര്യങ്ങളും ചര്ച്ച ചെയ്യാനാണ് ഇവർ സമ്മേളിക്കുന്നതെങ്കിൽ, അതിനിടെ ഇവർ പൗരാവലിയുടെ സ്വീകരണവും എല്ലാ ദിവസവും പലയിടങ്ങളിൽ ഒറ്റക്കും പെട്ടക്കും ഗ്രൂപ്പായും കുർബാനയുമായി സമയം കളയുന്നതെന്തിന്? തിന്നും സൊറയടിച്ചും മേളാങ്കിക്കാനുള്ള ഒരു മാമാങ്കം മാത്രമാണിത്. ബോബിയച്ചൻ മനസ്സിലാക്കിത്തരുന്ന കുർബാനയുടെ ആ അർത്ഥം ഉൾക്കൊണ്ടവരാണെങ്കിൽ ഈ മെത്രാന്മാർ അവരിൽ ഓരോരുത്തരും മുഖ്യ കാർമ്മികനായി ഇങ്ങനെ കുർബാന ചൊല്ലി സമയംകളയുമോ? പ്രധാന കാർമ്മികനായി പ്രശോഭിക്കുക, അതിനു തിക്കും തിരക്കുമാണ് ഈ സിനഡിന്റെ ഉദ്ദേശ്യമെന്നു തോന്നിപ്പിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്... യേശു പറഞ്ഞതൊന്നും ഇവർക്കു വിഷയമേയല്ല.

    ReplyDelete
  2. നമ്മള്‍ യേശുവില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നിട്ട് എത്രയോ കാലമായി. ആരോ പണ്ടേ തയാറാക്കിയ പ്രമേയവും പാസ്സാക്കി ഇവര്‍ പിരിയും. അതില്‍ കൂടുതലൊന്നും ഇവരില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അടുപ്പ് കല്ലിന്റെ ചൂട് അവിടെയെങ്ങും ഇല്ല. വി. ഫ്രാന്‍സിസ് അസ്സീസ്സി മരിക്കുന്നതിനു മുമ്പ്, ഞങ്ങളോട് എന്തെങ്കിലും പറയൂവെന്ന് ശിക്ഷ്യന്മാര്‍ പറഞ്ഞപ്പോള്‍, 'ഇത്രയും നാള്‍ നമ്മള്‍ ഒന്നും ചെയ്തില്ലല്ലോ, നമുക്ക് തുടങ്ങാം ജീവിക്കാന്‍' എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുപാട് ചെയ്തു കഴിഞ്ഞുവെന്ന് മെത്രാന്മാര്‍ക്ക് തോന്നുന്നു. അവര്‍ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞുവെന്ന് അത്മായരും പറയുന്നു. സംഗതി ക്ലീന്‍!

    ReplyDelete
  3. വ്യാജ പ്രാവചകന്മാർ!
    ക. സഭയെ ഇതിനെക്കാൾ കൂടുതൽ സർഗ്ഗാത്മകമായി എങ്ങനെയാണ് വിമർശിക്കേണ്ടത്‌, എനിക്കറിയില്ല…

    http://www.youtube.com/watch?v=q86Kl8q1S3U&list=UUbN9IY75P3gwNO0PoxuZxog

    ReplyDelete