Translate

Tuesday, August 7, 2012

ഒരുന്തുവണ്ടി കഥ


                                                                                                                                           ജൊസഫ് മറ്റപ്പള്ളി 

അല്മായാ ശബ്ദം മറ്റു ബ്ലോഗുകളില്‍നിന്നു വേറിട്ട്‌ നില്‍ക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ ഗാംഭിര്യം കൊണ്ട് തന്നെയാണ്. പ്രഗത്ഭരും അറിവുള്ളവരും ആയ പലരും ഇതില്‍ എഴുതുന്ന ലേഖനങ്ങളില്‍നിന്നും ഒത്തിരി മനസ്സിലാക്കാനും പഠിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. മനസ്സിലായിടത്തോളം, സിറോ മലബാര്‍ സഭയുടെ നവികരണത്തിനു ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും ആണ് ഇതില്‍ പ്രതിക്ഷിക്കുന്നത്. ക്രൂശിക്കപ്പെടുന്ന നിരപരാധികള്‍ക്ക്‌ വേണ്ടി ശബ്ദിക്കാനും അല്മായാ ശബ്ദം ഉപകാരപ്പെടുന്നു. 

ശ്രി.ജയിംസ് കോട്ടൂര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഊരും പേരുമില്ലാത്ത ആര്‍ക്കും എന്തും എഴുതാന്‍ ഉള്ള ഒരു വേദിയല്ലായിത്.  സഭ്യമല്ലാത്ത ഭാഷയും വ്യക്തികള്‍ക്ക് നേര്‍ക്കുള്ള അനാവശ്യ അധിക്ഷേപവും ഇതില്‍ പാടില്ലാ എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതൊന്നിനെയാണെങ്കിലും നന്നായി മനസ്സിലാക്കാന്‍ രണ്ടു വശവും കേള്‍ക്കണം.  Thousand monks,  thousand   religions, എന്നൊരു ചൊല്ല് ബുദ്ധിസ്റ്റ്കള്‍ക്കിടയില്‍ ഉണ്ട്. വിരുദ്ധാശയങ്ങള്‍ പഠിപ്പിക്കുന്ന ഗുരുവിന്റെ അടുത്തും നിര്‍ബന്ധമായും ഒരു വര്‍ഷം പരിശിലനം ചെയ്യേണ്ടിയിരുന്ന ബുദ്ധിസ്റ്റ് പാഠശാലകള്‍ ഒരു കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്നു. ഒരാളുടെ പോരായ്മകള്‍ തിരിച്ചറിയാന്‍ മിത്രമല്ല ശത്രു തന്നെയാണ് കൂടുതല്‍ ഉപകാരപ്പെടുക. 

ജൊസഫ് പടന്നമാക്കല്‍, പിപ്പിലാഥന്‍, സക്കറിയാസ് നെടുംകനാല്‍  .......... തുടങ്ങിയ അനേകര്‍  ഇതില്‍ സമയം ചിലവഴിക്കുന്നു. ഇത് മറ്റൊരു ജോലിയും ഇവര്‍ക്കില്ലാഞ്ഞിട്ടാണെന്ന സങ്കല്പം എനിക്കില്ല. ഇവരെല്ലാവരുടെയും കാഴ്ചപ്പാടുകളും ഒന്നല്ല. ഞാന്‍ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്നൊരു വാശിയോടെ കിട്ടിയതിനെ മുറുകെ പ്പിടിച്ചു മാറ്റത്തിനു  നേരെ മുഖം തിരിച്ചു  ജിവിക്കുന്നവര്‍ വിഡ്ഢികള്‍ തന്നെയാണെന്ന് നിസ്സംശയം പറയാം. അവിടെയാണ് അല്‍മായ ശബ്ദത്തിന്റെ പ്രസക്തി. ഓരോരുത്തരുടെയും കൊച്ചു കൊച്ചു അറിവുകളും വിക്ഷണങ്ങളും  ഇവിടെ പങ്ക് വെക്കപ്പെടുന്നു, നല്ലതിനെ ഓരോരുത്തരും അന്ഗികരിക്കുകയും ജിവിത വിക്ഷണം കൂടുതല്‍ മികവുറ്റതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.   

ഞാനൊരു കൊച്ചു കഥ ഓര്‍ക്കുന്നു. മദ്രാസ്സിലൊരു ഉന്തുവണ്ടി കച്ചവടക്കാരനുണ്ടായിരുന്നു. അയാള്‍ എന്നും രാവിലെ ശിഷ്ടകാലത്തെ ചിലവിനാവശ്യമായ പണത്തിനു വേണ്ടി പ്രാര്‍ത്തിക്കുമായിരുന്നു. ദിവസവും മുടങ്ങാതെയുള്ള ഇയ്യാളുടെ നിലവിളി കേട്ടു ദൈവം ഇയ്യാള്‍ക്ക് രണ്ടു ലക്ഷം രൂപ കൊടുക്കാന്‍ മാലാഖയെ ഏര്‍പ്പാട് ചെയ്തു. മാലാഖ പണവും പെട്ടിയുമായി, കത്തിദ്രല്‍ പള്ളിയില്‍ പ്രത്യക്ഷപ്പെട്ടു. എന്തുചെയ്യാം, വികാരിയച്ചന്‍ തിരക്കിലാണ്. അപ്പോളാണ് പള്ളിയില്‍ നിന്നിറങ്ങിവരുന്ന പരമ ഭക്തനായൊരു IPS കാരനെ കണ്ടത്. പണവും വിലാസവും മാലാഖ അയാളെ പറഞ്ഞേല്‍പ്പിച്ചു. IPS കാരന്‍ നേരെ ഇയ്യാളുടെ വിട്ടിലെത്തി, വൈകിട്ട് ഒപ്പിസില്‍ വരാന്‍ പറഞ്ഞിട്ട് മടങ്ങിപ്പോയി. സന്ധ്യക്ക്‌ കച്ചവടവും കഴിഞ്ഞു വന്നപ്പോള്‍ സിറ്റി പോലിസ് കമ്മിഷണര്‍ അന്വേഷിച്ച കാര്യം ഇയ്യാള്‍ അറിഞ്ഞു. ഏതോ വലിയ കേസില്‍ കുടുങ്ങിയെന്നോര്‍ത്തു അന്ന് രാത്രി അയാള്‍ ബംഗ്ലൂര്‍ക്ക് മുങ്ങി. എങ്ങിനെ ഈ പണം ഇയാള്‍ക്ക് കിട്ടും? 

നിത്യ രക്ഷക്കും ആത്മ ശുദ്ധികരണത്തിനും  ഓരോരുത്തര്‍ക്കും വേണ്ട അറിവുകള്‍ ദൈവം ചുറ്റും ഒരുക്കുന്നു. ദൈവത്തിനു പള്ളിയുടെ ആനവാതില്ല്ക്കള്‍ കൂടി മാത്രം പ്രവേശനം അനുവദിക്കുന്ന നമ്മള്‍ എല്ലാ അനുഗ്രഹങ്ങളെയും നിഷേധിക്കുന്നു. എന്നിട്ട് ലോകം മുഴുവന്‍ നടന്നു വചനം പറയുന്നു. പിച്ചക്കാരന്റെ യാചനയിലും, ഹിട്ലരിന്റെ  ആക്രോശത്തിലും, കടലിന്റെ ഇരമ്പലിലും, തൂണിലും, തുരുമ്പിലും എല്ലാം ഇശ്വരന്‍ ആണുള്ളത്. എല്ലാറ്റിനെയും സ്നേഹിക്കുക എന്ന് പറഞ്ഞാല്‍ എല്ലാറ്റിനെയും അനുകരിക്കുക എന്നല്ല. പണ്ഡിതരായ ഒരിഗനെയും, ശാസ്ത്രഞ്ജനായ ഗലിലിയോയെയും ക്രൂശിച്ചവര്‍ പിന്നിടത് തിരുത്തി.  സത്യത്തിനു മാറ്റമില്ലെന്നും മാറുന്നതൊന്നും സത്യമല്ലെന്നും ഓര്‍ക്കുക. നാളെ മാറില്ലാ എന്നുറപ്പുള്ള യാതൊന്നും ഇന്ന് സിറോ മലബാര്‍ സഭയിലും ഇല്ല. 

പണ്ടൊരിക്കല്‍ ഒരു യഹോവാ തിവ്രവാദിയോടു ഞാന്‍ ചോദിച്ചു, യേശുവിനെ മാത്രം ധ്യാനിച്ച്‌ അര മണിക്കൂര്‍ നിശബ്ദനായി ഇരിക്കുക. എന്നിട്ട് ആദ്യം മനസ്സില്‍ തോന്നുന്നത് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന്? ആട്ടെ എത്ര പേര്‍ക്ക് അതിനു കഴിയും? ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യനോടു നേരിട്ട് സംസാരിക്കാന്‍ സിറോ മലബാറില്‍ ദൈവത്തിനു അധികാരമില്ലാ. അവര്‍ കല്പ്പിക്കുന്നവര്‍ക്ക് മാത്രം സ്വര്‍ഗ്ഗം തുറുന്നു കൊടുക്കുന്ന ഒരു പിയൂണ്‍ മാത്രമാണ് പത്രോസ്. മുട്ടുന്നവന് കിട്ടും , ചെവിയുള്ളവന്‍ കേള്‍ക്കുകയും ചെയ്യും. 

1 comment: