Translate

Monday, March 25, 2013

ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ



ലോകത്തെപ്പറ്റി സമചിത്തതയോടെ ഒരു കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ വേദാളങ്ങളായ   മൗലികവാദികൾക്കോ പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കോ മതമെന്നു പറഞ്ഞ് ചാവേരാകുവാൻ തയ്യാറാകുന്ന  മുള്ളാമാർക്കോ ഉള്ളതല്ല.  ദുർബലമായ മനസോടുകൂടിയ  ഭക്തന്‍മാര്‍ക്ക്‌ ഏതു മതക്കാരായാലും തങ്ങളുടെ ദൈവത്തെ സ്‌നേഹിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ, അത് അന്യരുടെ ദൈവത്തെ വെറുക്കുകയെന്നതാണ്. സ്വന്തം ദൈവത്തില്‍ അതിഭക്തിയുള്ളവൻ  അന്യദൈവത്തെപ്പറ്റി  കേട്ടാൽ  പെട്ടെന്നലറുന്ന  മതഭ്രാന്തനാകുന്നതിനു കാരണവും ഇതുതന്നെ.   വളർത്തുന്ന നായക്ക് ഭക്തിമൂത്ത  മതഭ്രാന്തന്റെ ബുദ്ധിയേക്കാള്‍ വിവേകമുണ്ട്.  യജമാനൻ  ഏതുവേഷത്തില്‍ വന്നാലും  ശത്രുവാണെന്നു നായയുടെ വിവേകം തെറ്റിദ്ധരിക്കുകയില്ല.   ഭക്തിമൂത്ത മതഭ്രാന്തനു ആ വിവേചനമില്ല.  ശരിയോ തെറ്റോ എന്നു തിരക്കാതെ  ജാതിനോക്കിയാണ് മതഭ്രാന്തൻ  കാര്യങ്ങൾ ഗ്രഹിക്കുന്നത്.  സ്വന്തം മതക്കാരെ മാത്രം സ്നേഹിക്കുന്ന വ്യക്തി ഏതു നികൃഷ്ട കർമ്മവും ചെയ്യാൻ മടിക്കുകയില്ല.

ഭാരതീയ വേദങ്ങൾ മതങ്ങൾക്കുപരി, മതസാഹൊദര്യങ്ങൾക്കുപരി  മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്‌. സനാതന ധർമ്മമെന്നാൽ ഹിന്ദു മതമെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ട്. സനാതനത്തിനു മതമില്ല. മനുഷ്യന്റെ ജീവിത മാർഗങ്ങളാണ് വേദങ്ങൾ ചൂണ്ടികാണിക്കുന്നത്. താളിയോല ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരുന്ന വേദങ്ങളുടെ ചുരുളുകളഴിച്ച്  വിജ്ഞാന ലോകത്തിന് ആദ്യം പകർന്നു കൊടുത്തതും വിദേശമിഷ്യനറിമാരായിരുന്നു. സിന്ധുനദിതട സംസ്ക്കാരവുമായി അഭേദ്യ ബന്ധമുള്ള ജനതയെ ആദ്യമായി 'ഹിന്ദു' വെന്നു വിളിച്ചതും ബ്രിട്ടീഷുകാരാണ്. ക്രിസ്ത്യാനികളും മുസ്ലിമുകളും  മതപുരോഹിതരുടെ പ്രേരണയാൽ ഭാരതീയ ആത്മാവിന്റെ വിജ്ഞാനമായ സനാതനം തള്ളികളഞ്ഞപ്പോൾ സനാതനതത്വങ്ങൾ ഹിന്ദുക്കളുടെ മാത്രമായി. 

ജീവന്റെ ആസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ  ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും   മൗലികതത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും  യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്.
ശരീരത്തിന്റെ  നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്.  ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ  ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.


ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു.  അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു.  അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന  ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം,  മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്.  ഈ കോശങ്ങൾ തമ്മിലുള്ള പ്രവർനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ്‌ നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്.



അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ  കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്.  ദിവ്യമായ  അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. സ്വയമിതിനുള്ളിൽ ആത്മമെന്നു സങ്കല്പ്പിക്കുന്ന  പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ മായ എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്‌. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.

 1.അന്നമയ കോശം:

 യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ.  അന്നമയ  ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്.  പ്രാണന്റെ  നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ   വരളാതെ നിലനിർത്തുന്നു.   ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്.  ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും  ഏതു നിമിഷവും പ്രാണനറ്റുപോവാം.  യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.

2. പ്രാണമയ കോശം :



പ്രാണമയകോശം, ഭൌതികശരീരവും  ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും  ശരീരവുമായി ബന്ധിപ്പിക്കുന്നു. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ   ഒന്നായി   പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും  യാനപാത്രത്തിനുള്ളിലിരുന്നു  സ്വയം വിവേകമതികളാകുന്നു.   ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനിൽ ഉറക്കുകയാണ്. രക്ത മാംസത്തോടെയുള്ള  മനുഷ്യനിൽ  ആത്മമെന്ന  മായാശക്തിയും  അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും    നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.

പ്രാണവായു അഞ്ചു വിധമെന്ന്  തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.

 'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച്  ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ , കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്.  'ഉദന' തലച്ചോറിനെയും തല കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന  തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവ അനുഭവപ്പെടും.

3.  മനോമയ കോശം


മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു   മണ്ഡലങ്ങലിലെയും   ഇന്ദ്രിയങ്ങൾ  ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. ഞാനും എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും  ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽകൂടി ആവാഹിച്ച് അഹംബോധത്തെ  സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ  അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും  ഈ കോശമാണ്.

4. വിജ്ഞാനമയ കോശം

വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്.  ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകത്തെ അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. വിജ്ഞാനകോശം എന്നുള്ളത്  ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക്‌ അറിവുകളെ പ്രവഹിപ്പിക്കുന്നു.  ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ അന്തർജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്‌. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത  വിവെകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള  പരമസത്യവും ആയിരിക്കും.

5.ആനന്ദമയ കോശം

പരമാത്മാവിലേക്കുള്ള അത്മത്തിന്റെ,  അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്‌. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്‌. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്.

 കോശങ്ങളിൽക്കൂടിയുള്ള  കരകയറ്റം

ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിൽക്കൂടി തുളച്ചു ഉപബോധമനസിനെ  ഉണർത്തി ശ്രേഷ്ടമാക്കുകയെന്നതാണ് യോഗയുടെ ലക്‌ഷ്യം. എല്ലാ യോഗാഭ്യാസങ്ങളും ഈ ലക്ഷ്യമിടുന്നു. യോഗാഭ്യാസങ്ങൾ  ഭൌതികശരീരത്തിൽ അന്നമയ  കോശങ്ങളെ ഉണർത്തുന്നു. പ്രാണ കോശങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നു. തൽഫലമായി മനോമയ കോശങ്ങളും അറിയാതെ ഉണർന്നു പ്രവർത്തിക്കും. മനസും ശരീരവും ശക്തിയും ഉപബോധമനസും യോഗയിൽ ഒന്നായി പ്രവർത്തിക്കുന്നതുമൂലം  ആത്മജ്ഞാനവും ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കും.
-------------------------------------------------------------------------------------


4 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഹിന്ദു ദിവ്യഗ്രന്ഥങ്ങൾ കണ്ണോടിക്കുകയാണെങ്കിൽ 'ജ്ഞാനം' എന്നത് സുപ്രധാനമായ ഒരു വാക്കായി കാണാം. ജ്ഞാനത്തെപ്പറ്റി ശ്രീ വയലാർ മൈക്കിൽ തന്റെ പുസ്തകത്തിൽ നല്ലവണ്ണം വിവരിച്ചിട്ടുണ്ട്. ജ്ഞാനം ലഭിക്കുവാൻ പുസ്തകം മുഴുവൻ വായിക്കണമെന്നില്ല. താൽപര്യമില്ലാത്ത അദ്ധ്യാങ്ങൾ വിട്ടുകളഞ്ഞിട്ട്‌ നമ്മുടെ മനസ് ഇഷ്ടപ്പെടുന്നത് വായിക്കുകയെന്നതാണ് എന്റെ നയം. ഞാൻ ഒരു മതത്തിന്റെ പുസ്തകമോ, ബൈബിളൊ പൂർണ്ണമായി വായിച്ചിട്ടില്ല. മതഗ്രന്ഥങ്ങളിലെ വിമർശനലേഖനങ്ങൾ എന്നും വായിക്കുമായിരുന്നു. അറിവ് വികസിപ്പിക്കുവാൻ പള്ളിയിൽ പറയുന്ന വചനങ്ങൾ മാത്രം വിശ്വസിക്കാതെ നിരീശ്വരവാദിയുടെ വചനംകൂടി കേട്ട്‌ നല്ലതിനെ മനസിലാക്കി സ്വയം അറിവിനെ കാണുന്നതായിരിക്കും നല്ലത്.

    വേദങ്ങളും ഉപനിഷത്തുക്കളും അനേകവർഷങ്ങൾ ഗുരുവിനൊപ്പം പഠിച്ചായിരുന്നു പണ്ടുകാലങ്ങളിൽ വിദ്യനേടിയിരുന്നത്. ഗുരുവിനൊപ്പം രണ്ടുംമൂന്നും പതിറ്റാണ്ടുകൾ പഠിച്ചുവന്ന ഗുരുക്കന്മാരുമുണ്ട്. അന്ന് അറിവുകൾ ഗുരുക്കന്മാർ ശിക്ഷ്യരിലേക്ക് പകരുകയായിരുന്നു. സംസ്കൃതശ്ലോകങ്ങളും അനേക പുസ്തകങ്ങളും മനപാഠമാക്കണമായിരുന്നു. എല്ലാം മനപാഠമാക്കുവാൻ കഴിവുള്ളവനെ പണ്ട് ബുദ്ധിയുള്ളവനായി ഗൌനിച്ചിരുന്നുള്ളൂ. അന്ന് ഗുരുകുലങ്ങളിൽ ആയിരകണക്കിനു ശ്ലോകങ്ങൾ മനപാഠമാക്കുന്നതിനു പുറമേ തല്ലും അടിയും കഠിനശിക്ഷകളും പതിവായിരുന്നു.

    ഉപനിഷത്തെന്നു പറയുന്നത് അറിവിന്റെ എഴുത്തുപുസ്തകങ്ങളാണ്. മനസിനെ തുറപ്പിച്ച് വിജ്ഞാനത്തിൽക്കൂടി ഒളിഞ്ഞിരിക്കുന്ന ഞാനിലേക്കും പിന്നീട് അദൃശ്യമായതിനെ തേടിയുള്ള സത്യത്തിലേക്കും വഴി തുറന്നുകൊടുക്കുന്നു. എങ്കിലും ഉപനിഷത്തുകൾ നിലവറകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനത്തിന്റെ പ്രകാശമാണ്. വിവേകിയുടെ കണ്ടെത്തലുകളും. ഉപനിഷത്തുക്കൾ മനസിലാക്കുക ബുദ്ധിമുട്ടാണ്. കാരണം താളുകൾ നിറയെ പൌരാണികപദങ്ങൾ കുന്നുകൂടിയിരിക്കുന്നു. പലതും കാലഹരണപ്പെട്ടതാണ്. മറ്റനേക പദപ്രയോഗങ്ങളാൽ സങ്കരിതമായതാണ്.വിവിധ സംസ്ക്കാരങ്ങൾ അനേക കാലഘട്ടങ്ങളായി പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളതാണ്.

    ഭാവനകൾ ധാരാളം കാലത്തിനൊത്തു കുത്തിനിറച്ചിട്ടുമുണ്ട്. ഉപനിഷത്തുക്കൾ പഠിക്കുവാൻ ഇന്ന് ഗുരു വേണ്ടാ. അറിവിന്‌ പണവും മുടക്കണ്ടാ. സൈബർ പേജുകളിൽ എല്ലാ ഉപനിഷത്തുകളും ലഭ്യമാണ്. ഉപനിഷത്തുകൾ വായിക്കുവാൻ രാവിലത്തെ കുളിയും ജപവും ആവശ്യമില്ല. കൗപീനം ധരിച്ച് ഗുരുവിന്റെ മുമ്പിൽ ഇരിക്കണ്ടാ. ഗുരുവിനെ ബഹുമാനിക്കേണ്ടതുമില്ല. ഗൌരവമായി വായിക്കണമെന്നുമില്ല.

    ആദ്ധ്യാത്മികഗുരുക്കൾ സൈബർ ലോകത്തിലെ സൗജന്യപഠനം വെറുക്കുന്നു. കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നുവെന്ന പുതിയ ഒരു ഉപനിഷത്തുമെഴുതി. കള്ളസ്വാമികളുടെയും കള്ളകത്തനാന്മാരുടെയും കുടവണ്ടിയല്പ്പം ചൊട്ടിയിട്ടുണ്ട്.

    ReplyDelete
  4. ഗുരുകുലകാലങ്ങളിൽ ഒരു സനാതനവിദ്യാർഥി ആയിരകണക്കിന് ശ്ലോകങ്ങൾ മനസിലുരുവിട്ടു പഠിക്കണമായിരുന്നു. പഠിക്കുന്നതിനൊപ്പം ബ്രഹ്മചര്യവും പാലിച്ചിരുന്നു. ധനികകുടുംബത്തിൽനിന്ന് വന്നവരെങ്കിലും ഭക്ഷണത്തിനായി ഗ്രാമങ്ങളൾതോറും ഭിക്ഷയും യാജിച്ചിരുന്നു. കാലം മാറി. മനുഷ്യന്റെ മനസ് വളർന്നോയെന്നാരെങ്കിലും ചോദിച്ചാൽ ഉത്തരമറിയത്തില്ല.

    ഇന്ന് ഗുരുവിനെ വർഷങ്ങളോളം സേവിക്കണ്ടാ. ഉപനിഷത്ത് വായിക്കുവാൻ മനസ് പരിശുദ്ധമാക്കുകയും വേണ്ടാ. വായിക്കുന്നത് വിശ്വസിക്കണമെന്ന് ആർക്കും നിർബന്ധിക്കുവാനും സാധിക്കുകയില്ല. ശാസ്ത്രം വളർന്നതാണ് അതിന് മുഖ്യകാരണവും. അല്ലെങ്കിലും ഈ വേദാന്തം വായിക്കുവാൻ ടെക്കനോളജിയുടെ കാലഘട്ടത്തിൽ ആർക്കുണ്ട് സമയം? മനുഷ്യൻ കലികാലയുഗത്തിൽനിന്നും സത്യയുഗത്തിൽ പോവണമെന്നുപറഞ്ഞാൽ ആരു ശ്രവിക്കുന്നു?

    ടെക്കനോളജി വേണ്ടെന്നുവെച്ചാലും പഠിക്കാൻ അപകടംപിടിച്ച വനങ്ങൾ എവിടെ? ന്യൂക്ലീയർകുടുംബമായി കഴിയുന്ന ഏതെങ്കിലും മാതാപിതാക്കൾ മക്കളെ വേദാന്തം പഠിപ്പിക്കുവാൻ സത്യയുഗത്തിലെ ഘോരവനങ്ങളിലേക്ക് വിടുമോ? ഇറച്ചിയും മീനും കോഴിയും പന്നിയും തട്ടിവിടുന്ന സെമിനാരിയിൽ ചേരാൻപോലും മാതാപിതാക്കൾ മക്കളെ വിടാൻ മടിക്കുന്നു. വനത്തിൽപോയാലും വേദാന്തം പഠിപ്പിക്കണമെന്ന് യാജിക്കുവാൻ ഗുരുയെവിടെ?

    ആധുനിക ശാസ്ത്രയുഗത്തിൽ ആത്മാവിനെ രക്ഷപെടുത്തുന്നത് നമ്മുടെ സൌകര്യം അനുസരിച്ചാണ്. പള്ളിയിൽ പോവുന്നതും പൂജാരിയുടെ മുമ്പിൽ അമ്പലത്തിൽ നില്ക്കുന്നതും ഒരു സാമൂഹ്യകൂടികാഴ്ചക്ക് മാത്രമാണ്. ഒരു കുട്ടിയെ വേദങ്ങളും ഉപനിഷത്തുക്കളും മദ്ധ്യവയസ്ക്കനാവുന്നതുവരെ പഠിപ്പിച്ചാൽ അവനെങ്ങനെ തൊഴിൽ ചെയ്ത് കുടുംബമായി ജീവിക്കും. പതിനാറുവയസ്സുള്ള നമ്പൂതിരിപെണ്‍ക്കുട്ടികളെ കെട്ടുവാൻ വേദപഠനം കഴിഞ്ഞ അറുപതു വയസുള്ള വൃദ്ധനമ്പൂതിരികളായിരുന്നു പണ്ടൊക്കെ ഇല്ലത്ത് പെണ്ണുകാണുവാൻ വന്നുകൊണ്ടിരുന്നത്‌. സിനിമയിൽ കാണുന്നത്, കഥകളല്ല സത്യങ്ങളായിരുന്നു.

    ടെക്കനോളജിലോകത്തിൽ ഇന്ന് അനേകർ ആത്മാവിൽനിന്ന്,വിമോചനവും ആഗ്രഹിക്കുന്നുണ്ട്. ഒരു കുട്ടി സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അവന്റെ തൊഴിൽ കണ്ടുപിടിച്ചാൽതന്നെയും തൊഴിലുകളിൽ മനസും ശരീരവും വ്യാപ്രുതനായിരിക്കുന്ന അവൻ എങ്ങനെ വേദങ്ങൾ പഠിച്ച് ആത്മീയത തേടി പോകും? ജീവിതം മുഴുവൻ ചീത്തകർമ്മങ്ങളായി ജീവിച്ച ഒരാൾക്ക്‌ വൃദ്ധനാകുമ്പോൾ വേദങ്ങൾ മുഴുവൻ പഠിച്ച് ധർമ്മിഷ്ടനാകുവാൻ സാധിക്കുമോ? ധർമ്മം എന്നു പറയുന്നത് കുഞ്ഞായിരിക്കുമ്പോൾ നമ്മുടെ സ്വഭാവത്തിൽ രൂപപ്പെടുത്തേണ്ടതാണ്. അവൻ വളരുമ്പോൾ ധനവും കാമവും അവനാവശ്യമാണ്. അവസാനകാലം മോഷം ആവശ്യമെന്ന് അദ്ധ്യാൽമിക ഗുരുക്കൾ പറയുന്നു. ചെറുപ്പത്തിൽ പഠിക്കാൻ തയ്യാറാകാത്തവൻ വയസുകാലത്ത് വേദങ്ങൾ പഠിച്ച് എങ്ങനെ മോഷം നേടും?

    ReplyDelete