Translate

Saturday, March 23, 2013

ഫ്രാൻസീസ് മാർപാപ്പയുടെ കൗമാരപ്രേമം




പോപ്പിന്റെ ബാല്യകാല സഖി, അമലിയാ ഡാമോണ


Amalia Damonte, 76)








കഴിഞ്ഞ വർഷം വാർത്താലേഖകരുമായുള്ള ഒരു അഭിമുഖസംഭാഷണത്തിൽ  ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു; " സെമിനാരിയിൽ പഠിക്കുന്ന  യുവാവായിരുന്ന കാലത്ത്  എന്റെ അമ്മാവന്റെ വിവാഹസമയം കണ്ണഞ്ചുംവിധം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാൻ കണ്ടുമുട്ടി. അവളുടെ സൌന്ദര്യത്തിലും അതിബുദ്ധിയിലും ചുറുചുറുക്കിലും  മയങ്ങിപോയി. അങ്ങനെയേറെനാൾ  എന്റെ മനസിനെ  ഞാൻ പന്തുതട്ടികൊണ്ടിരുന്നു."


ഭാവിമാർപാപ്പാ പറഞ്ഞു, 'ഞാൻ എന്നും അവളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. ഒഴിച്ചുകൂടാൻ പാടില്ലാത്തവിധം  അവൾ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. അമ്മാവന്റെ വിവാഹംകഴിഞ്ഞ് ഞാൻ സെമിനാരിയിൽ മടങ്ങിവന്നു. ആഴ്ചകളോളം എനിക്ക് പ്രാർഥിക്കുവാൻ കഴിയുകയില്ലായിരുന്നു. ഏകാന്തതയിൽ ദൈവത്തോട് സല്ലപിക്കുന്ന സമയവും അവൾ എന്റെ മനസ്സിൽ കടന്നുകൂടും. വീണ്ടുംവീണ്ടും എന്റെ മനസിനെ അലട്ടികൊണ്ടിരുന്നു. വിട്ടുപോകാത്ത ചിന്തകളുമായി മനസുതന്നെ ഭ്രാന്തുപിടിച്ചു. പൌരാഹിത്യം വേണൊ, സ്നേഹിച്ച കുട്ടിയെ വേണോ? ഇങ്ങനെ  ഉത്തരമില്ലാതെ ചോദ്യചിന്ഹത്തിനുമുമ്പിൽ  ഞാൻ എന്റെ മനസിനെ കാടുകയറ്റി. '


പൌരാഹിത്യം സ്വീകരിച്ചെങ്കിലും എല്ലാവർക്കും നിർണ്ണായകമായ ഇത്തരം തീരുമാനങ്ങൾ കൈകൊള്ളുവാൻ സാധിക്കുകയില്ലെന്നും മാർപാപ്പക്കറിയാം.


 മാർപാപ്പാ കർദ്ദിനാളായിരുന്ന   കാലങ്ങളിൽ പറഞ്ഞത്, 'കത്തോലിക്കസഭയുടെ നിയമം അനുസരിച്ച് പുരോഹിതൻ അവിവാഹിതനായിരിക്കണം. മാറ്റങ്ങൾ സാദ്ധ്യമാണ്. കിഴക്കിന്റെ സഭകളിലെ വിവാഹിതരായ  പുരോഹിതരെല്ലാം നല്ല മനുഷ്യരാണ്. റോമൻ കത്തോലിക്കസഭയിൽ പുരോഹിതരെയും വിവാഹം കഴിക്കുവാൻ അനുവദിക്കുന്നത്  പ്രായോഗികവും ബുദ്ധിപരവുമായിരിക്കും. എന്നാൽ ഇന്നു സഭയിൽ ബ്രഹ്മചര്യം നിർബന്ധമാണ്. പുരോഹിതർക്ക് ലൈംഗികവികാരങ്ങളെ പിടിച്ചു നിറുത്തുവാൻ സാധിക്കുന്നില്ലെങ്കിൽ, ഒരു സ്ത്രീയെ ഗർഭീണിയാക്കുന്നുവെങ്കിൽ പൌരാഹിത്യം ഉപേക്ഷിച്ച് വിവാഹം ചെയ്യണം. പുരോഹിതനായി ഒരു കുട്ടിയുടെ അച്ചനാവുന്നെങ്കിൽ തനിക്കു ജനിച്ച കുട്ടിയേയും അമ്മയെയും പരിപാലിക്കേണ്ടത്‌ ധാർമ്മികകടമയാണ്.


മാർപാപ്പാ സ്പാനീഷിൽ എഴുതിയ 'സ്വർഗവും ഭൂമിയും' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അന്ന് അദ്ദേഹം മെത്രാപോലീത്തായായിരുന്നു.   വത്തിക്കാനിലെ ഫാദർ തോമസ്‌ റീസ്  കത്തോലിക്ക റിപ്പോർട്ടർ എന്ന മാസികവഴി വിശകലനം ചെയ്തത്,  'മാർപാപ്പയുടെ അന്നത്തെ പ്രസ്താവന തന്നെ വിസ്മയപ്പെടുത്തിയെന്നാണ്. കാരണം, ഈ വിഷയങ്ങൾ കഴിഞ്ഞകാല  മാർപാപ്പാമാർ സംസാരിക്കുവാൻപോലും  തയ്യാറായിരുന്നില്ല. മാറ്റങ്ങൾ സാധ്യമല്ലെന്ന് അവർ എന്നും വ്യക്തമാക്കിയിരുന്നു.  ഫ്രാൻസീസ് മാർപാപ്പാ നിയമങ്ങൾ മാറ്റിയില്ലെങ്കിലും പുരോഹിതരുടെ ബ്രഹ്മചര്യനുഷ്ഠാന മാറ്റത്തിനായി   ചർച്ചചെയ്തേക്കാം. അദ്ദേഹം അതിനു തയാറാകുവാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയുമുണ്ടെന്നു തോമസ്‌ റീസ് പറഞ്ഞു.



ഭാവി മാർപാപ്പാ തുടർന്നു. 'എനിക്കുണ്ടായ അനുഭവംപോലെ ഇന്നൊരു സെമിനാരികുട്ടിക്ക് അങ്ങനെ സംഭവിച്ചെങ്കിൽ  മോനെ, നീ  സ്വയം വഞ്ചിതനായ  പുരോഹിതനാകാതെ  നല്ല ക്രിസ്ത്യാനിയായി മടങ്ങിപോവൂയെന്ന് ഞാൻ പറയും. പൌരാഹിത്യം നിനക്കുള്ളതല്ല. ഞാൻ ഉൾപ്പെടുന്ന   പാശ്ചാത്യ പൌരാഹിത്യസഭയിൽ വിവാഹിതനാകുവാൻ അനുവദിക്കുകയില്ല. ഉക്ക്രേനിയനും ഗ്രീസും റഷ്യൻ കത്തോലിക്കാ സഭകളും പുരോഹിതരെ വിവാഹിതരാകുവാൻ അനുവദിക്കും. എന്നാൽ ബിഷപ്പാവണമെങ്കിൽ ബ്രഹ്മചര്യം പാലിക്കണം.  വിവാഹിതരായ ഇവരും പരിപൂർണ്ണമായും തങ്ങളുടെ ആദർശത്തെ കാത്തുസൂക്ഷിക്കുന്നു. പടിഞ്ഞാറൻ കത്തോലിക്കരും സംഘടനകളും പുരോഹിതരുടെ അവിവാഹിതാവസ്ഥയെ ചോദ്യംചെയ്യുന്നുണ്ട്. ചർച്ചകൾ ആവശ്യപ്പെടുന്നു. എന്നാൽ സഭയിൽ ബ്രഹ്മചര്യനിയമങ്ങൾ കർശനമാണ്.



 സഭയെ സേവിക്കുവാൻ ആവശ്യത്തിനു പുരോഹിതരെ  പ്രായോഗികമായി  ലഭിക്കുന്നില്ലെന്ന് ചിലർ  പറയുന്നു . പടിഞ്ഞാറൻ  കത്തോലിക്കർ പുരോഹിതരുടെ ബ്രഹ്മചര്യനിയമങ്ങൾ മാറ്റുവാൻ ആവശ്യപ്പെടുന്നുവെങ്കിൽ സാംസ്ക്കാരികകാരണങ്ങൾ മൂലമാണ്. അതൊരു ആഗോള തീരുമാനമല്ല. ഈ നിമിഷത്തിൽ  ഞാൻ ബ്രഹ്മചര്യനിയമങ്ങൾക്ക് അനുകൂലമാണ്. കാരണം, പത്തു നൂറ്റാണ്ടുകളായി പരാജയങ്ങളില്ലാതെ സഭയെ പ്രായോഗികമായി നയിക്കുവാൻ സാധിച്ചു. എങ്കിലും ഇതൊരു അച്ചടക്കവും പരിശീലനവുമാണ്. വിശ്വാസമല്ല. മാറ്റങ്ങൾ വരുത്താം.


തല്ക്കാലം ബ്രഹ്മചര്യാനുഷ്ടാനത്തിൽ കണ്ണടച്ചു വീഴ്ച വരുത്തരുത്. ബ്രഹ്മചര്യത്തിൽ ഉണർവോടെ ഉറങ്ങാതെയിരിക്കൂ.  പുരോഹിതൻ ബ്രഹ്മചര്യത്തിൽനിന്ന്  വ്യതിചലിക്കുന്നുവെങ്കിൽ  പൌരാഹിത്യം ഉപേക്ഷിക്കൂ. ഏതെങ്കിലും പുരോഹിതന്റെ മനസ് ചഞ്ചലിക്കുന്നുവെങ്കിൽ, സ്വയം നിയന്ത്രിക്കുവാൻ സാധിക്കാതെ പതറിവീഴുമെന്നു തോന്നുന്നുവെങ്കിൽ എനിക്കയാളെ കരകയറ്റി സഹായിക്കുവാൻ കഴിയും.


ഒരിക്കൽ ഞാനും എന്റെ ജീവിതവുമായി മല്ലടിച്ചതാണ്. കാലുതെറ്റിയവർ  വീണ്ടും നേരായ പൌരാഹിത്യവഴിയിൽ വന്നെത്തുന്നവരുണ്ട്. ചിലരില്ല. രണ്ടു വള്ളത്തിലും കാലുവെച്ചുള്ള സഞ്ചാരം നമുക്കും നമ്മുടെ സഭക്കും  നന്നല്ല. ഞാൻ അത്തരം ജീവിതശൈലി പുരോഹിതരിൽ ഇഷ്ടപ്പെടുന്നില്ല. കാരണം തെറ്റുകൾ അവിടെ മെനയുകയാണ്. ഞാൻ അവരോടു പറയും, നിനക്ക് നിന്റെ മനസിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നിന്റെ തീരുമാനത്തിന് വിടൂ. വികാരംകൊണ്ട്  എരിയുന്നതിലും  നിന്റെ മനസിന്‌  വിവാഹജീവിതമാണ് ശാന്തി .

 ഇവിടെ ക്ലിക്കു ചെയ്യൂ:

1 comment:

  1. മാർപാപ്പയുടെ കൗമാരപ്രേമം കേൾക്കുന്നവർക്ക് സുന്ദരം. മലയാളത്തിലെ ചില ഭക്ത സ്ത്രീകൾ മൂക്കത്തു വിരൽവെക്കും.ഫ്രാൻസീസ് തന്റെ പുസ്തകത്തിൽ ആ പ്രേമത്തെപ്പറ്റി എഴുതിയസ്ഥിതിക്ക് പ്രേമിച്ച സ്ത്രീയെ പോയികാണണം. അതിൽ കൂടുതൽ ഒരു സ്ത്രീക്ക് ആനന്ദം ലഭിക്കുകയില്ല. ഹോളിവുഡിനും ജോലിയാവും.

    പ്രായോഗിക ജീവിതത്തിലെ ഒരുവന്റെ സത്യമാണ് പോപ്പ് തന്റെ പുസ്തകത്തിൽക്കൂടിയെഴുതിയത്. അദ്ദേഹവും ഒരു സാധാരണ മനുഷ്യനാണ്. തെറ്റാവരത്തിന്റെ അടിമയല്ല. സ്വയം അത്മകഥയിൽക്കൂടി ക്രിസ്തുവോ മാലാഖയോ ഒരു വിശുദ്ധനോ അല്ലെന്നു തെളിയിക്കുകയായിരുന്നു. കുപ്പായം ധരിച്ചിട്ടുണ്ടെങ്കിലും ഒരു പുരോഹിതനെന്നു ചിന്തിക്കാതെ മനുഷ്യനായി ജീവിച്ചാൽ അദ്ദേഹം മറ്റുള്ളവർക്ക് ലഭിക്കാതെപോയ ചരിത്രത്തിലെ അപ്പോസ്തോലിക പിൻഗാമിയായിരിക്കും. സ്നേഹവും വികാരവും കാമവും ഉൾകൊണ്ട ഒരു മാർപാപ്പയിൽ മനുഷ്യത്വവും കാണുന്നുണ്ട്. ഏതു കൌമാരനും മറ്റൊരു പെണ്‍ക്കുട്ടിയോട് സ്നേഹം തോന്നുക സ്വാഭാവികമാണ്. ഈ കഥയിൽ വിസ്മയമായി ഒന്നുമില്ല. മാർപാപ്പായായപ്പോൾ ഈ പ്രേമം വൻവാർത്തയായെന്നു മാത്രം.

    സഭാവക സ്കൂളുകളിൽ പഠിക്കുന്ന ഒരാൾ ഒരു പെണ്‍കുട്ടിക്ക് കത്തുകൊടുത്താൽ കഠിനശിക്ഷകൾ ലഭിക്കുന്ന കാലവുമുണ്ടായിരുന്നു. വീട്ടിൽ ഭാരിച്ച ജോലികളുമായി കഴിയുന്ന രക്ഷകർത്താക്കളെ പിടിച്ചു താക്കീത്‌ കൊടുത്ത് കുട്ടികളെ ദിവസം മുഴുവൻ വരാന്തയിൽ നിറുത്തി ശിക്ഷിക്കുന്ന കാടൻപുരോഹിതരുടെ കാലങ്ങളും ഒർമ്മയിലുണ്ട്.

    ഒന്നുമല്ലെങ്കിലും സ്വവർഗപ്രേമിയാവാതെ സ്ത്രീകളോട് സ്നേഹമുള്ള മാർപ്പായെ തെരഞ്ഞെടുത്തതിലും സമാധാനിക്കാം. ഏത് രാജ്യക്കാരനെങ്കിലും ഒരാൾ പ്രസിദ്ധനാവുമ്പോൾ കഴിഞ്ഞ കാലകഥകൾ
    ചികഞ്ഞെടുക്കുന്നതും സ്വാഭാവികമാണ്. മാര്പാപ്പായുടെ വാക്കുകൾ എത്ര ഇമ്പം. "നിന്റെ തലച്ചോറിനെ പുകയ്ക്കാതെ പൌരാഹിത്യം ഉപേക്ഷിക്കൂവെന്നാണ്" ഫ്രാൻസീസ് പറഞ്ഞത്.

    ഭക്തിയിലെരിഞ്ഞ് യേശുവിന്റെ പാദങ്ങൾ കഴുകിയത് സ്ത്രീയായിരുന്നു. പുരുഷനല്ല. സ്നേഹിക്കുവാൻ ഒരു പുരുഷന് സ്ത്രീയെയാണ് ആവശ്യം.സ്ത്രീക്കു പുരുഷനും. മറിച്ചു പ്രേമിക്കേണ്ടത് പുരുഷനും പുരുഷനും,സ്ത്രീയും സ്ത്രീയുമല്ല. ഒരു സ്ത്രീയാണ് പുരുഷന് ജന്മം കൊടുക്കുന്നത്. പുരുഷനല്ല. ക്യാമറയുടെ മുമ്പിൽ വയസിയായ ഈ കാമുകി മാർപാപ്പായുമായുള്ള ബാല്യകാല പ്രേമത്തെപ്പറ്റി പറയുമ്പോൾ വൻതുക കൈപ്പറ്റിയോയെന്നും സംശയിക്കുന്നു. 76 വയസിലും വളർന്നില്ലേയെന്നു ചിലർ ചോദിക്കുന്നു.

    ReplyDelete