Translate

Friday, March 1, 2013

ബൈബിള്‍ കഥാപാത്രങ്ങളുടെ കുറ്റവും ശിക്ഷയും -- തുറന്ന ചിന്തകള്‍ --II

ജയിംസ് ഐസക്ക്, കുടമാളൂര്‍

(വിശദമായ ചര്‍ച്ച അര്‍ഹിക്കുന്ന ഈ ലേഖനം അല്പം ദീര്‍ഘമായതിനാല്‍ നാലു ഭാഗമായി പ്രസിദ്ധീകരിക്കുകയാണ്)
II

അബ്രഹാം, ജനതകളുടെ പിതാവ്

യൂഫ്രട്ടിസ്- ട്രൈഗീസ് നദികളുടെ നാട്ടില്‍ നിന്നു നീതിമാനായ അബ്രഹാമിനെ ദൈവം വിളിച്ചു കാനാന്‍ നാട്ടില്‍ എത്തിച്ചു.ഒരു വലിയ ജനതയുടെ പിതാവാക്കുമെന്ന വാഗ്ദാനം അബ്രഹാമിനു ലഭിച്ചു. അന്നു കല്‍പനകള്‍ ശിലകളില്‍ രേഖപ്പെട്ടിരുന്നില്ല എങ്കിലും തെറ്റ് എത് ശരിയേത് എന്നു മനസ്സാക്ഷിയില്‍ രേഖപ്പെട്ടിരുന്നു. ഈജിപ്തിലെ തെരുവീഥികളിലൂടെ സുന്ദരിയായ ഭാര്യ സാറായിയുമൊത്തു നടക്കുമ്പോള്‍ ഫറവോയുടെ പടയാളികള്‍ അവരെ നേരിട്ട് 'ആരാണ് ഈ സുന്ദരി' എന്ന ചോദ്യത്തിനു അബ്രഹാം നല്‍കിയ മറുപടി 'ഇവള്‍ എന്റെ സഹോദരി' എന്നായിരുന്നു. സാറായി ഫറവോന്റെ ഭാര്യയാകാന്‍ പിടിക്കപ്പെട്ടു. എന്നാല്‍ സത്യം ഗ്രഹിച്ചപ്പോള്‍ ഫറവോ അബ്രാഹമിനെക്കാള്‍ നീതിബോധം പ്രകടിപ്പിച്ചു. തന്റെ ജീവന്‍ അപടത്തിലാകാതിരിക്കാന്‍ ഒരു കള്ളം പറഞ്ഞു എന്ന് അബ്രഹാം ഏറ്റുപറഞ്ഞു.നീതിമാനായ അബ്രാഹമിനു സംഭവിച്ച ഒരു വീഴ്ചയായിരുന്നു ഇത്. ഈ സംഭവമായിരിക്കും അബ്രഹാമിന്റെ വിശ്വസ്തത പരീക്ഷിക്കുവാന്‍ വീണ്ടും ദൈവത്തിനു പ്രേരകമായത്. സ്വന്തം പുത്രനെ ബലി അര്‍പ്പിക്കാന്‍ തയ്യാറായപ്പോള്‍ അബ്രഹാമിനോടു ദൈവം പൂര്‍ണ്ണമായി ക്ഷമിച്ചു. ഇവിടുങ്ങോട്ടു ദൈവം തന്റെ ജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്ത് എല്ലാ അനുഗ്രഹങ്ങളും നല്‍കുകയാണു ചെയ്തത്.

കൗശലക്കാരനായ യാക്കോബ്
സഹോദരന്റെ കുതികാലില്‍ പിടിച്ചുകൊണ്ടു ഭൂജാതനായ യാക്കോബ് ജന്മനാ കൗശലക്കാരനായിരുന്നു. കേവലം ഒരു പാത്രം പായസം നല്‍കി സഹോദരന്റെ ജ്യേഷ്ഠസ്ഥാനം കൈവശമാക്കി. പിന്നീട് അമ്മയുടെ പ്രേരണയില്‍ പിതാവില്‍ നിന്ന് അനുഗ്രഹവും നേടിയെടുത്തു. സ്വന്തം സഹോദരനെ വഞ്ചിക്കാന്‍ സ്വന്തം അമ്മ പ്രേരണ നല്‍കി. ഇത്തരം വഞ്ചനകള്‍ക്കു ദൈവം കുട്ടുനിന്നുവോ എന്ന ചോദ്യം ദൈവശാസ്ത്രജ്ഞന്മാര്‍ വിശദീകരിക്കട്ടെ. എന്തായാലും കൗശലക്കാരനായ യാക്കോബിനോട് ദൈവത്തിനു ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. ഈ കൗശലക്കാരനുമായി ദൈവം ഒരു രാത്രി മുഴുവന്‍ മല്‍പിടുത്തം നടത്തി. ഒടുവില്‍ അനുഗ്രഹവും നല്‍കി. ഇന്നു ലോക രാഷ്ട്രങ്ങളില്‍ ഏറ്റം കൗശലവും സാമര്‍ത്ഥ്യവും ബുദ്ധിവൈഭവവും പ്രകടിപ്പിക്കുന്ന ഇസ്രായേല്‍ ഒരേ സമയം മറ്റെല്ലാ രാഷ്ട്രങ്ങളുടെയും അത്ഭുതം നിറഞ്ഞ ഭയഭാവങ്ങള്‍ നേടുന്നു എന്ന്താണു വാസ്തവം. ഹൃദയം നന്നായാല്‍ പാപികളെയും ദൈവം അനുഗ്രഹിക്കും. യാക്കോബിന്റെ വംശത്തിലാണു ദൈവപുത്രന്‍ ജനിച്ചത്.

മോശയും ദൈവവും
ഈജിപ്തില്‍ അടിമകളായി കഴിഞ്ഞ ഇസ്രായേലിനു ദൈവം നല്‍കിയ രക്ഷകനാണു മോശ. കഠിനപരീക്ഷകള്‍ കൊണ്ടു സ്ഫുടം ചെയ്‌തെടുത്ത ഒരു വ്യക്തിത്വമാണ് മോശയുടേത്. ദൈവം ഇത്രമേല്‍ സ്‌നേഹിച്ചിട്ടും ഒരു നിര്‍ണ്ണായക നിമിഷത്തില്‍ മോശയുടെ പെരുമാറ്റം ദൈവത്തിനു പ്രീതികരമായില്ല. മരുഭൂമിയില്‍ മെരീബായില്‍ വച്ചു കുടിക്കാന്‍ വെള്ളം ഇല്ലാത്തതിന്റെ പേരില്‍ ജനം മോശയ്ക്കും ദൈവത്തിനും എതിരായി പിറുപിറുത്തു. മോശയോടും അഹറോനോടും ദൈവം കല്‍പിച്ചു: പാറയുടെ മുമ്പില്‍ നിന്ന് വെള്ളം നല്‍കാന്‍ ആജ്ഞാപിക്കുക എന്ന്് മോസയാകട്ടെ വികാരവിവശനായി രണ്ടു പ്രാവശ്യം പാറമേല്‍ വടികൊണ്ട് അടിയ്ക്കുകയാണ് ചെയ്തത്. ജനത്തിന് ആവശ്യമായ വെള്ളം ലഭിച്ചു. എങ്കിലും മോശയോടും അഹറോനോടും ദൈവം കോപിക്കുകയാണു ചെയ്തത്. ഇസ്രായേല്‍ ജനത്തെ വേണ്ടവിധം ദൈവത്തില്‍ വിശ്വസിക്കുവാന്‍ പഠിപ്പിച്ചില്ല എന്നോ ദൈവത്തിന്റെ സംരക്ഷണയില്‍ മോശ പൂര്‍ണ്ണമായി ആശ്രയിച്ചില്ല എന്നോ ഇതിനെ വ്യാഖ്യാനിക്കാം.എന്തായാലും മോശയും അഹറോനും ശിക്ഷിക്കപ്പെട്ടു. വാഗ്ദാനഭൂമി അകലെനിന്നു കാണുവാന്‍ മാത്രമാണു മോശയ്ക്കു ഭാഗ്യം സിദ്ധിച്ചത്. അവിടെ കാലുകുത്തുവാന്‍ മോശയ്ക്കു സാധിച്ചില്ല. നോബാ മലയില്‍ നിന്നുള്ള വിദൂരകാഴ്ചമാത്രം മോശയ്ക്കു ലഭിച്ചു.
(തുടരും)

James Isaac, Lanchanthara, Kudamaloor 
Kottayam-686017, Ph:9847126316



3 comments:

  1. പ്രവാചകര്‍ക്കു കള്ളവും ചതിയുമാകാം. അപ്പനും ലോത്തും മക്കളും ലൈംഗികതയും പ്രവാചകരെ സുന്ദരമാരാക്കുന്നു. താഴെ പറയുന്ന വചനങ്ങള്‍ പള്ളിയില്‍ വായിക്കട്ടെ.

    I. 1.രാജാക്കന്മാര്‍ 22:23
    ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.

    II. 2.ദിനവൃത്താന്തം 18:22
    ആകയൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു.

    III. യിരേമ്യാവൂ 4:10
    അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു. രേമ്യാ

    IV.യിരേമ്യാവൂ 20:7
    യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.

    V. 2തെസ്സെലോനീക്യാര്‍ 2:11-12
    സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു

    VI. Ezekiel 14:9 യേഹേസ്ക്കല്‌
    എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.







    ReplyDelete
  2. പ്രവാചകര്‍ക്കു കള്ളവും ചതിയുമാകാം. അപ്പനും ലോത്തും മക്കളും ലൈംഗികതയും പ്രവാചകരെ സുന്ദരമാരാക്കുന്നു. താഴെ പറയുന്ന വചനങ്ങള്‍ പള്ളിയില്‍ വായിക്കട്ടെ.
    ---------
    ഇവിടെയും , ഇത് ചരിത്രമല്ലേ ? ലോത്ത് ചെയ്തത് ശരിയെന്നു ദൈവം പറയുന്നില്ല, മരിച്ചു ശിക്ഷിക്കുന്നു . ദാവീദിന്‍റെ കാര്യത്തിലും , ദാവീദിനെ ന്യായികരിക്കാതെ ,ശിക്ഷിക്കയല്ലേ?

    ദൈവം പറഞ്ഞതിനേക്കാള്‍ , കുളിസീന്‍ കാണാന്‍ പോയ ദാവീദു പറയുന്നതിന് വിലകൊടുക്കുന്നത് കൊണ്ടാണ് ഇന്നത്തെ പെന്തകൊസ്തുകാര്ര്‍ അധപ്പധിച്ചത്.

    ReplyDelete
  3. ഇവിടുങ്ങോട്ടു ദൈവം തന്റെ ജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്ത് എല്ലാ അനുഗ്രഹങ്ങളും നല്‍കുകയാണു ചെയ്തത്.

    -----------

    സൂഷ്മമായി വായിച്ചാല്‍ , ക്ഷാമം മൂലം കഞ്ഞിക്കു വകയില്ലാതെ ഈജിപ്തില്‍ എത്തിയ അബ്രാഹം സുന്ദരിയായ ഭാര്യയെ വെച്ചുമാറി , അനേക സമ്പത്ത് ഫരവോനില്‍ നിന്നും നേടി അവസാനം സാറായുമായി ആ സമ്പത്തോടുകൂടി അവിടെനിന്നും പോയി . നമ്മള്‍ പറയുന്നു അത് ദൈവം കൊടുത്തതാണെന്ന് ( Gen .14). ഇതേ തന്ത്രം അബിമെലക്കിനടുത്തും എടുക്കുന്നത് കാണാം. ദൈവം കൊടുക്കുന്നത് ഭൌതീകം അല്ല ,സ്വര്‍ഗീയം ആണ്.

    ------------





    അബ്രാഹത്തിന് ദൈവം ഒരടി മണ്ണുപോലും കൊടുത്തില്ല എന്ന് സ്തേഫാനോസിന്റെ മരണമൊഴിയില്‍ പരിശുട്ധാല്മാവ്‌ നിറഞ്ഞു പറയുന്നത്
    Act 7:1 മുതല്‍ഉണ്ട്

    സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:


    3
    നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.


    4
    അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.


    5
    അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല;




    അബ്രാഹം വാഗ്ദത്ത നാട്ടിലെത്തിയിട്ടും , അതിനെക്കാള്‍ വലിയതിനെ (സ്വര്‍ഗീയമായതിനെ) പ്രതീക്ഷിച്ചു കൂടാരാങ്ങളില്‍ താമസിക്കയാണ് ചെയ്തത്.
    ഹെബ്രു 11:8 8
    വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.


    9
    വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു


    10
    ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.


    ഫിലിപ്പിയർ - 3:20

    നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

    ReplyDelete