Translate

Sunday, January 26, 2014

രണ്ടാം റ്റെലി-കോണ്‍ഫറൻസ്

വിഷയം: 
അല്മായ അസ്സംബ്ലി എന്ത്, എന്തുകൊണ്ട്?

പങ്കെടുത്തവർ: തോമസ്‌ തോമസ്‌ (സംഘാടകൻ), 
ജേക്കബ്‌ കല്ലുപുരക്കൽ (അദ്ധ്യക്ഷൻ), ഫാ.ഡേവിസ് കാച്ചപ്പിള്ളി (വിഷയാവതാരകൻ), ചാക്കോ കളരിക്കൽ, തോമസ്‌ കൂവള്ളൂർ (NY), പീറ്റർ തോമസ്‌, ജയ്ക്കബ്‌ വർഗീസ്‌ (ചിക്കാഗോ), ജോസ് കല്ലിടുക്കിൽ, റെജിസ് നെടുങ്ങാടപ്പള്ളി (NY), ജോസ് കല്ലറക്കൽ, ജോഷി മാത്യു, സക്കറിയാസ് നെടുങ്കനാൽ 

24. ജനു. 2014 - സമയം: 9- 10.30 NY time

വിഷയം അവതരിപ്പിച്ചുകൊണ്ട് ഫാ.ഡേവിസ് കാച്ചപ്പിള്ളി പറഞ്ഞു. അല്മായരാണ് വാസ്തവത്തിൽ സഭ. പുരോഹിതഗണമാകട്ടെ, പരമ്പരാഗതമായി, 
സഭയുടെ ശുശ്രൂഷക്കുവേണ്ടി ഈ സഭയാൽ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു. ഈ സത്യത്തിൽ നിന്ന് മാറിപ്പോയ സഭയുടെ ഇന്നത്തെ സാഹചര്യത്തിൽ, രണ്ടാം വത്തിക്കാന്റെ പഠനത്തിൽ ഊന്നിക്കൊണ്ട്, ഒരു തിരുത്തൽശക്തിയായിത്തീരേണ്ടത് അല്മായർ തന്നെയാണെന്ന് അദ്ദേഹം സമർത്ഥിച്ചു. നിയമനിർമ്മാണം, നിയമവ്യാഖ്യാനം, നിയമനിർവഹണം എന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് അല്മായരുടെ കൂട്ടായ്മയിലായിരിക്കേണ്ടാതാണ്. അത് ഹയരാർക്കി സ്വന്തമാക്കിയിരിക്കുകയാണ്. അത് തെറ്റാണെന്നും, സഭയോടോത്തു ചിന്തിക്കുക എന്നാൽ ഹയരാർക്കിയോടോത്ത് ചിന്തിക്കുകയല്ലെന്നും നമ്മുടെ പോപ്‌ ശക്തമായി പറയുന്നുണ്ട്. അങ്ങനെയെങ്കിൽ, ഇന്നാവശ്യമുള്ളത് സഭാക്കൂട്ടായ്മയുടെ ഒരു പൊതു സമ്മേളനമാണ്‌. അതിനു പ്രാരംഭമായി, ആവശ്യമെങ്കിൽ, വൈദികരുടെ, സന്യസ്തരുടെ, അല്മേനികളുടെ, വെവ്വേറെയുള്ള ഒത്തുചേരലുകൾ ആകാമെന്നും ഇവയെയെല്ലാം കൂട്ടിയിണക്കി പൊതുവായ ഒരു സഭാക്കൂട്ടായ്മ ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, സഭയിൽ അല്മായന്റെ സ്ഥാനം പ്രഥമമാണെന്ന വിഷയത്തിലേയ്ക്ക് കടന്നുചെന്ന് അത് അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു. പലർക്കും അതൊരു പുതിയ കണ്ടെത്തലായിരുന്നു. ഇക്കാലമൊക്കെയായിട്ടും രണ്ടാം വത്തിക്കാന്റെ ഈ ഊന്നൽ ഇന്നും താരതമ്യേന അറിയപ്പെടാതിരിക്കുന്നു എന്നതിൽനിന്ന്, സഭയിൽ ഇന്നും അജ്ഞത എന്തുമാതം വിരാജിക്കുന്നു, തലപ്പത്തുള്ളവർ അതുകൊണ്ട് എന്തുമാത്രം മുതലെടുക്കുന്നു എന്ന ലജ്ജാകരമായ വസ്തുതയാണ് തെളിഞ്ഞു വന്നത്.

അടുത്തുതന്നെ പാലായിൽ കൂടാനിരിക്കുന്ന 
CBCI മെത്രാൻ സിനഡുൾപ്പെടെ കഴിഞ്ഞവയും സഭാസിനഡായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. അതിന്റെ പോരായ്മകളും പ്രത്യാഘാതങ്ങളും എന്തൊക്കെയായിരുന്നാലും, ആദ്യത്തെ മഹാസഭാസിനഡ് മെനെസിസ് ബിഷപ്പിന്റെ നേതൃത്വത്തിൽ ഉദയംപേരൂരിൽ കൂടിയതായിരുന്നു. ആ സൂനഹദോസിൽ മെനെസിസ് മെത്രാപ്പൊലിത്തായോടൊപ്പം നൂറിൽ കൂടുതൽ ദേശത്തുപട്ടക്കാരും ഇടവകകളെ പ്രതിനിധീകരിച്ച് 600 ൽ കൂടുതൽ എണങ്ങരും (അല്മായർ) പങ്കെടുത്തു. ഇനി നമുക്ക് വേണ്ടതും ഇതുപോലെ സഭയിലെ എല്ലാ വിഭാഗങ്ങളും - മെത്രാന്മാർ, പുരോഹിതർ, സന്യസ്തർ, ബാക്കി സഭാപൗരർ - ഒരുമിച്ചുള്ള ഓരൊത്തുചേരലാണ്. നവീകരണ ലക്ഷ്യങ്ങളോടെ സമ്മേളിക്കുന്ന ബാക്കിയുള്ള വിഭാഗങ്ങളുമായി ഒരുമിച്ചിരിക്കാൻ വിമുഖതയുള്ള മെത്രാന്മാർ സഭക്ക് പുറത്താണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ന് ചെയ്യാറുള്ളതുപോലെ മെത്രാന്മാരുടെത് മാത്രമായ പ്രത്യേകം സിനഡുകൾ ഒരു ശരീരമായിരിക്കേണ്ട സഭക്ക് ഒട്ടും ചേരുന്നതല്ല. മെത്രാന്മാർക്ക് അവരുടെ അഹന്ത പൊലിപ്പിക്കാൻ മാത്രമേ അവ അവസരമുണ്ടാക്കുന്നുള്ളൂ.

'നവീകരിക്കപ്പെട്ട സഭ' എന്ന് മെത്രാന്മാർ പറയുമ്പോൾ, അത് എവിടെ, എങ്ങനെ എന്നും പറയാൻ അവർ ബാദ്ധ്യസ്ഥരാണ്‌. വത്തിക്കാൻ രണ്ടിന്റെ ഒരു പ്രമാണരേഖയും നടപ്പിലാക്കാത്ത
CBCI ഈ വാക്കുപയോഗിക്കുന്നതിൽ എന്ത് സാംഗത്യമാന്നുള്ളതെന്നു മനസ്സിലാകുന്നില്ല. ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കൗശലക്കാരായ മെത്രാന്മാർ ചെയ്യുന്നത്.

യുഎസ്എയിൽ എഴരപ്പള്ളി പണിയുക എന്ന ആശയവുമായി വളരെ പ്രയത്നിച്ചിട്ടുള്ളവരുണ്ട്. വളരെക്കാലം അച്ചന്മാരെ ചുമന്നുകൊണ്ടുനടന്നിട്ടുള്ളവരുണ്ട്. എന്നാൽ, ഇപ്പോൾ ഒരു വാക്ക് പറയാൻ ചില വികാരിമാർ ഇവരെ അനുവദിക്കില്ല. വല്ലതുമൊന്നു പറയാൻവേണ്ടി എഴുന്നേറ്റാൽ, 'ഇരിയെടാ അവിടെ' എന്നാണ് അച്ചൻ ശകാരിക്കുന്നത്. ഇവിടെയെത്തുന്ന അച്ചന്മാർക്ക് വലിയ തണ്ടാണ്‌. ഇവർക്കെതിരെ ചാട്ടവാർ എടുക്കാൻ നമ്മൾ പ്രേരിപ്പിക്കപ്പെടുകയാണ്. അത്രയ്ക്ക് ധാർഷ്ട്യമാണ് ഇവർക്ക്. പത്തുപതിനേഴു വർഷം വികാരിയായിട്ടിരിക്കുന്നതും ഏതോ മെത്രാന്മാരുടെ ബന്ധുവാണെന്നതുമൊക്കെ ചിലർക്ക് ഏതു വൃത്തികേടിനും താന്തോന്നിത്തരത്തിനുമുള്ള ലൈസെൻസ് ആയി കാണുന്നവരുണ്ട്. ഇവരൊക്കെ അമേരിക്കയിൽ സീറോ മലബാർ രൂപത ഉണ്ടാക്കിയതോടെ സഭാമാക്കളുടെ വിശ്വാസവും സ്നേഹവും നശിപ്പിക്കുന്നതിന് കാരണക്കാരായിട്ടുണ്ട്.
യുഎസ്എയിൽ ഇപ്പോൾ നടക്കുന്നത് അപലപനീയമാണ്. എഴരപ്പള്ളിയിൽ നിന്ന് 75 പള്ളികൾ ആയി. എന്നാൽ വിശ്വാസത്ത്ന്റെ കാര്യത്തിൽ 75 വർഷമെങ്കിലും ഇവിടെയെത്തിയ സഭാധികാരികൾ നമ്മെ പുറകോട്ടു കൊണ്ടുപോയി. ഇന്ന് നമ്മുടെയിടയിൽ യേശുവില്ല, പരിശുദ്ധാത്മാവില്ല; പണക്കൊതിയരും മുശടരുമായ കത്തനാരന്മാർ വടിയും വീശി നടക്കുകയാണ്.

ഇവിടെ വരുന്ന മെത്രാന്മാരിൽനിന്നുള്ള അനുഭവങ്ങളും സഹിക്കാവുന്നതിൽ കവിഞ്ഞതാണ്. അവരുടെയൊക്കെ ഭാഷപോലും വികടമാണ്. മെത്രാനായിരിക്കാൻ അർഹതയില്ലാത്തവരിൽ പെടുന്നു, ഇവർ. "ഉത്ഥാനത്തിനു മുമ്പുള്ളതെല്ലാം ഉപ്പിട്ടുവയ്ക്കുക" എന്നതരം വൃത്തികേടുകളാണ് അവർ തട്ടിവിടുന്നത്. ഇത്തരക്കാരെപ്പറ്റി വ്യക്തമായി, കാര്യകാരണസഹിതം, പോപ് ഫ്രാൻസിസിന് നിവേദനങ്ങൾ കൊടുക്കണം. രണ്ടാം വത്തിക്കാനെപ്പറ്റി നന്നായി പഠിച്ചയാളാണദ്ദേഹം. അല്മേനികൾ സംഘടിക്കണം, സഭാകാര്യങ്ങൾ ഏറ്റെടുക്കണം എന്നാണ് വത്തിക്കാൻ കൌസിൽ ഊന്നിയൂന്നി പറയുന്നതെന്ന് അദ്ദേഹത്തിന് നന്നായിയറിയാം. അതറിയാത്ത തൃശൂർ മെത്രാനും മറ്റും അല്മായ സംഘടനകളെ (ഉദാ. കേരള കാത്തലിക് ഫെഡറേഷൻ) അംഗീകരിക്കുന്നുപോലുമില്ല. മെത്രാന്മാർ പറയുന്നവർ, അവർ പറയുമ്പോൾ മാത്രം, സംഘടിക്കണം എന്നല്ല വത്തിക്കാൻ രണ്ട് പഠിപ്പിച്ചത്.

മെത്രാന്മാർ അവരുടെ ജോലി ചെയ്യണം. സഭയെ ആദ്ധ്യാത്മിക ശുശ്രൂഷയിലൂടെ വളർത്തുക എന്നതാണത്. കൊടിമരം വെഞ്ചരിക്കുക, പള്ളികൾക്കും മറ്റ് കെട്ടിടങ്ങൾക്കും കല്ലിടുക എന്നതൊന്നുമല്ല അത്. ഇതൊക്കെ ചെയ്ത്, ആളാകാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത്. മനുഷ്യരുമായി സമ്പർക്കം നടത്താൻ തുനിയാത്ത മെത്രാന്മാരെ തത്സ്ഥാനത്തു നിന്ന് ഇറക്കിവിടണം. അല്പമൊന്നിരുന്ന് ധ്യാനിക്കാൻ പോലും അവർക്ക് സമയമില്ല. എന്നാൽ എന്താണവർ ചെയ്യുന്നത്? വൈദേശികമായ വിഡ്ഢിവേഷമണിഞ്ഞ് ആഡംബരക്കാറുകളിൽ റോന്തുചുറ്റുക, അത്രതന്നെ! സഭാസ്നേഹമുണ്ടെങ്കിൽ ഓരോ മെത്രാനും ഏതാനും ദിവസം മാറിമാറി ഓരോരോ ഇടവകകളിൽ തങ്ങി, അവിടെയുള്ളവരുമായി സമ്പർക്കം പുലർത്തി ജീവിക്കണം.

ചുവന്ന 'നൈറ്റി' ഇട്ടു നടക്കുന്നവരുടെ കൈ മുത്തി നടക്കേണ്ടവരല്ല നമ്മൾ. ഈ ശീലം മാറണം. ശീലം കാരണം, ഉറങ്ങാൻ ചെല്ലുമ്പോൾ താൻ ഭാര്യയുടെ കൈപിടിച്ചു മുത്താറുണ്ട്; കാരണം, അവൾ ചുവന്ന നൈറ്റിയാണ് ഇടാറ് എന്നൊരാൾ തമാശ പറഞ്ഞു!

പസ്റ്റൊറൽ കൻസിൽ വെറും judiciary യാണ്. വേദപഠനത്തിന്റെ കാര്യങ്ങൾ നിർണ്ണയിക്കുക മാത്രമാണ് അവിടെ നടക്കുന്നത്.

അല്മായർ എന്ന പദം നമ്മൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു, people without any know-how എന്നാണ് അതിലെ വിവക്ഷ. വാസ്തവത്തിൽ, യേശു അന്ന് കുറേപ്പേരുടെയിടയിൽ ചെയ്തതിലും എത്രയോ മടങ്ങ്‌ നമുക്ക് ഇന്നത്തെ ലോകത്ത് ചെയ്യാനാവും. സഭാപൗരർ എന്ന വാക്ക് അർത്ഥവത്താണ്. അതാണ്‌ സഭാമക്കൾക്ക് ചേരുന്നത് എന്നൊരു കണ്ടെത്തൽ ജെയിംസ്‌ കോട്ടൂർ നടത്തിയിട്ടുണ്ട്. ദൈവജനമെന്ന പ്രയോഗത്തിലും അർത്ഥമുണ്ട്. രാജകീയ പുരോഹിതജനം എന്നത് അപ്പോസ്തലന്മാരുടെ നടപടികളിൽ (പത്രോസ് 1, 9-11 ) ഉണ്ടെങ്കിലും, അതിൽ ലൌകികമായ രാജവാഴ്ചയുടെ ചുവയുള്ളതിനാൽ, നമുക്ക്‌ ചേരുന്നതല്ല. ഏതായാലും, നയിക്കപ്പെടുന്നവർ എന്നയർത്ഥത്തിൽ 
വേർതിരിവ് തോന്നിക്കുന്ന ഒരു പദം, ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളെ ദ്യോതിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് ആശാസ്യമല്ല. പിന്നൊരു കാര്യം - നമ്മുടെ സ്ത്രീകൾ എവിടെയാണ്? സ്ത്രീകൾ നമ്മുടെ പിന്നിലുണ്ടെന്ന് ആരോ പറഞ്ഞു. അത് മതിയോ? അടുത്ത തവണയെങ്കിലും ഇത് മാറണം. ടെലി-സമ്മേളനത്തിലും സ്ത്രീകളെ ഉൾപ്പെടുത്തണം.

ഇനി നമ്മുടെ ഇത്തരം ടെലി. കോണ്‍ഫറൻസിനെയും സഭക്കൂട്ടായ്മ എന്ന് തന്നെ വിളിച്ചുതുടങ്ങണം എന്ന് ഫാ. ഡേവിസ് നിർദ്ദേശം വച്ചു. അതിൽ പങ്കെടുക്കാൻ ഏവരെയും - വൈദികരും കന്യാസ്ത്രീകളും മെത്രാന്മാരും ഉൾപ്പെടെ - 
ക്ഷണിക്കണം. ഒരു പൊതു സഭായോഗം വിളിച്ചുകൂട്ടാൻ ഇതുവരെ ആലോചിക്കാത്ത സീറോമലബാറിലെയും ബാക്കി വിഭാഗങ്ങളിലെയും മെത്രാന്മാർക്ക് സഭയെന്താണെന്നുപോലും അറിയില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.

നമ്മുടെയിടയിലും പ്രവാസികളുടെ പുറകേ ചെല്ലുന്ന വൈദികരും മെത്രാന്മാരും നിക്ഷിപ്ത താത്‌പര്യങ്ങൾ വച്ചുപുലർത്തുന്ന മാഫിയാ സംഘങ്ങളായി മാറിയിരിക്കുന്ന അനുഭവങ്ങളുമുണ്ട്. ചിക്കാഗോയിൽ ഇത് അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം, പട്ടം സ്വീകരിക്കുക എന്നാൽ പഠിപ്പിക്കാനും ശുദ്ധീകരിക്കാനും ഭരിക്കാനുമുള്ള വരമാണെന്ന തെറ്റായ കാഴ്ചപ്പാടാണ്‌ സെമിനാരി ജീവിതം വൈദികരുടെയെല്ലാം തലയിൽ കയറ്റിയിരിക്കുന്നത്. അതുകൊണ്ടാണ് അവർക്കെല്ലാം ഇത്രമാത്രം തണ്ടും ഗർവും. പള്ളികളിലും പൊതുയോഗങ്ങളിലും വച്ച് വിശ്വാസികളെ അധിക്ഷേപിക്കാനും ചീത്തവിളിക്കാനുംമാത്രം സംസ്കാരശൂന്യരായ കാടന്മാരാണ് ഇവരിൽ കൂടുതലും. സഭാപൗരന്മാരില്ലാതെ സഭയില്ല എന്ന സത്യം വൈദികരും മെത്രാന്മാരും ആദ്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാൽ അവരുടെ കടുത്തുപോയ തെറ്റിദ്ധാരണക്ക് (അതായത്, അധികാരസ്ഥാനത്തിരിക്കുന്നവരാണ് സഭ) മൗനസമ്മതമെങ്കിലും നൽകുന്ന വിവരദോഷികൾ, കൂടുതലും ഭക്തിഭ്രാന്തു പിടിച്ച സ്ത്രീജനം, എവിടെയുമുണ്ട്. അവരെ ബോധവൽക്കരിക്കുക എന്നതും അത്യാവശ്യമാണ്. ഇന്ന് യുഎസ്എയിൽ അച്ചന്മാരുടെ ശമ്പളം കൊടുക്കുന്നത് ഇടവകജനമാണ്. അവരെ ഊട്ടുന്നവരെ ബഹുമാനിക്കാൻ അച്ചന്മാരും മെത്രാന്മാരും പഠിക്കണം. മാന്യത പാലിക്കാത്തവർക്ക് ശമ്പളം കൊടുക്കരുത്.

നമ്മൾ ഭൂമിയുടെ ഉപ്പാണെന്നാണ് യേശു പഠിപ്പിച്ചത്. രുചി നൽകുക, കേടുകൂടാതെ സൂക്ഷിക്കുക, ശുദ്ധീകരിക്കുക എന്നത് ഉപ്പിന്റെ ഗുണങ്ങളാണ്. നമ്മെപ്പറ്റിത്തന്നെയാണ് അങ്ങനെ നാം മനസ്സിലാക്കേണ്ടത്. മെത്രാന്മാരിലധികവും ഉറകെട്ട ഉപ്പുകല്ലാണ്. അവർ ചെയ്യുന്നതെല്ലാം സഭയുടെ ഔദ്യോഗിക പഠനങ്ങൾക്ക് എതിരാണ്. Catechism of the 
Church, താള് 335; 11, 81-82 വായിക്കൂ; സീറോമലബാർ സഭയുടെ ഇപ്പോഴത്തെ അൾത്താരകൾ നശിപ്പിക്കേണ്ടതാണെന്ന് നിങ്ങള്ക്ക് മനസ്സിലാകും. ഓരോ റീത്തിന്റെ പേരുപറഞ്ഞ്, പള്ളികൾ നാടകശാലകളാകാൻ അനുവദിക്കരുത്. അതുപോലെ, മാനിക്കേയൻ, മാർത്തോമ്മാ കുരിശുകൾ ഇന്ന് പല പള്ളികളിലും വഴക്കിനും വക്കാണത്തിനും കാരണമാകുന്നുണ്ട്. 

ഈ ടെലെഫോണ്‍ സമ്മേളനത്തിൽ ഒരു വൈദികൻ പങ്കെടുത്തു എന്നത് ഒരനുഗ്രമായി അംഗീകരിക്കുന്നു. അദ്ദേഹം വിഷയം അവതരിപ്പിച്ചത് വളരെ ശ്ലാഘനീയമായ രീതിയിലാണ്. ധ്യാനനിരതമായ ഒരു പ്രാർത്ഥനയുടെ പ്രതീതിതന്നെയാണ് അദ്ദേഹം മൂലം നമ്മുടെയിടയിൽ ഉണ്ടായയത്. ഈ കോണ്‍ഫറൻസിനായി വേണ്ടതെല്ലാം ചെയ്ത തോമസ്‌ തോമസിനും, പങ്കെടുത്തവര്ക്കും, ഏവർക്കും മനസ്സിലാകുന്ന നഗ്നസത്യത്തിന്റെ ഭാഷയിൽ നമ്മോടൊപ്പം സംവദിച്ച ഫാ. കാച്ചപ്പിള്ളിക്കും നന്ദി പറഞ്ഞുകൊണ്ട്  ഏതാണ്ട് ഒന്നര മണിക്കൂർ നേരത്തെ സമ്മേളനം പിരിഞ്ഞു.  


റിപ്പോർട്ട്‌ തയ്യാറാക്കിയത്, സക്കറിയാസ് നെടുങ്കനാൽ 

4 comments:

  1. "ചുവന്ന 'നൈറ്റി' ഇട്ടു നടക്കുന്നവരുടെ കൈ മുത്തി നടക്കേണ്ടവരല്ല നമ്മൾ" abudhabiഎയർപോർട്ട്ലെ ജോലിക്കിടയിൽ പലതവണ അറബിച്ചികളുടെ ചുവന്ന മേലങ്കി കണ്ടു ഞാൻ, നമ്മുടെ ഏതോ "ഒരുമെത്രാൻ" ആണെന്ന് തെറ്റിദ്ധരിച്ചു പണ്ട് കൈമുത്താൻ ചെന്നിരുന്നത് ഇന്ന് നാണത്തോടെ ഓർക്കുന്നു !

    ReplyDelete
    Replies
    1. കൂടൽ എന്ന കവിയുടെ ഭാഷയുണ്ടെങ്കിലേ എന്തിനും ശക്തിയുള്ളൂ. കൂന്തൽതൊപ്പിയും മോതിരവും ധരിച്ചാൽ ഏതു മനുഷ്യനെയും മയക്കാൻ സാധിക്കും.

      Delete
  2. അപ്പനായ ശ്രീമാൻ തേരഹിന്റെ ചിന്തകളെയും വിശ്വാസ/ആചാരങ്ങളെയും പാടെ ഉപേക്ഷിച്ച നമ്മുടെ അബ്രഹാംപിതാവും; പിന്നെ ഭാരതത്തിൻറെ ഒന്നാംതരം ഉപനിഷത്തുകളും ആത്മതത്വോപദേശഗ്രന്ഥങ്ങളും ഉപേക്ഷിച്ചു കത്തനാരുടെ നിറഭംഗിയുള്ള കുപ്പായവും , സംസ്കൃതത്തിനു പകരം സുറിയാനിയും ലാറ്റിനും മതിയാക്കിയ എന്റെ മുതുമുത്തച്ഛനും, മനം മാറാനും , മതം മാറാനും കൈകൊണ്ട ജന്മസിദ്ധമായ സ്വാതന്ത്ര്യം എനിക്കും ഇല്ലേ സ്നേഹിതാ ? പള്ളിയിൽ കയറി തല്ലുകൊടുക്കുകയും "വെള്ളതേച്ച ശവക്കല്ലറകളെ" എന്ന് വിളിച്ചു, ക്ഷമ നശിച്ച ഒരു യഹൂദയുവാവിനെ താങ്കൾ പരിചപ്പെട്ടില്ലെ ? കഷ്ടം എന്റെ അച്ചായന്മാരെ !

    ReplyDelete
  3. കഴിഞ്ഞ റ്റെലിയോഗത്തിൽ കൂടുതലും തീയോളജിക്കൽ സംഗതികളാണ്‌ സംസാരിച്ചതെന്ന് തോന്നുന്നു. എനിക്ക് യോഗത്തിൽ പങ്കുചേരാൻ സാധിച്ചില്ല. അല്മായന്റെ അല്ലെങ്കിൽ സഭാപൌരന്റെ പരമമായ ലക്ഷ്യം തോന്ന്യാസത്തിൽ ജീവിക്കുന്ന പുരോഹിതരെ സഭയിൽനിന്ന് പുറത്താക്കി സഭയുടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ്. സഭയ്ക്ക് പുറത്തുനിന്ന് ഒരു ബദൽ ദൈവാരാധാനയുണ്ടാക്കിയാൽ പുരോഹിതർക്ക് ശക്തികൂടുകയേയുള്ളൂ. സ്വത്തുക്കളും പണവും സ്വാധീനവും അവരുടെ കൈവശമുള്ളടത്തോളം കത്തോലിക്കാ സഭയ്ക്കുള്ളിൽ മറ്റൊരു കത്തോലിക്കാ സഭ എതിരാളിക്ക് ബലം നൽകുകയേയുള്ളൂ. പുരോഹിതശക്തി വിഷംവമിക്കുന്ന കരിം മൂർഖനേക്കാൾ ഭയാനകമാണ്. ആ വിഷപാമ്പിന്റെ പത്തിയടിച്ച് തകർത്തിട്ടുവേണം മറ്റു പരിഷ്ക്കാരങ്ങളിലേക്ക് ചിന്തിക്കേണ്ടത്.

    അമേരിക്കയിൽ വരുന്ന വികൃതസ്വഭാവങ്ങളുള്ള പുരോഹിതരെപ്പറ്റി മറ്റൊരുപോസ്റ്റിൽ ഞാൻ എഴുതിയിരുന്നു. അതെല്ലാം സെമിനാരി ജീവിതത്തിന്റ് കർശനമായ നിയമസംഹിതയിൽ വളർന്നതുകൊണ്ടായിരിക്കാം.സ്വതന്ത്രമായുള്ള സമൂഹത്തിൽ അവരെ ജീവിക്കാൻ അനുവദിക്കാത്തതിന്റെ പാകപ്പിഴകളാകാം. സെമിനാരി പിള്ളേരിൽ അനേകർ സ്വവർഗരതികളിൽ ആസക്തരെന്നും ഷിബുവിന്റെ ജീവചരിത്രക്കുറിപ്പുകളിൽനിന്നും മനസിലാക്കുന്നു. ഇത്തരം വൈകൃതസ്വഭാവങ്ങൾ അവരെ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ്.

    സ്ത്രീജനങ്ങളെ കാണുമ്പോൾ ചില പുരോഹിതർക്ക് ഒരുതരം വിഭ്രമമാണ്. കാണുന്നയുടൻ കസേരയിൽ ഇരുന്നുകൊണ്ട് കാലുരണ്ടും വിറപ്പിച്ചുകൊണ്ടേ വർത്തമാനം പറയുകയുള്ളൂ. അത്തരം ശീലിച്ച സ്വഭാവങ്ങൾ ഈ രാജ്യത്ത് വിലക്ഷണസ്മിതമാണ്. അത്തരക്കാർ അമേരിക്കയിൽ വിമാനം കയറുന്നതിനുമുമ്പ് കഴിവതും ശീലങ്ങൾ മാറ്റുവാൻ മനശാസ്ത്രജ്ഞനെ കണ്ടാൽ നന്നായിരിക്കും. അടുത്തിരിക്കുന്നവരുടെ തുടയിൽപിടിച്ച് പുരോഹിതർ വർത്തമാനം പറയുന്നതും ഈ രാജ്യത്തിന്റെ സംസ്ക്കാരത്തിന് യോജിച്ചതല്ല.

    ആദികാലത്ത് അമേരിക്കയിൽ ഞാൻ താമസിക്കുന്ന സമയങ്ങളിൽ എന്റെ ഭാര്യയുടെ അമ്മാവൻ ഒരു പുരോഹിതൻ ഒരു മാസം എന്റെകൂടെ താമസിച്ചിരുന്നു. അയാള്ക്ക് എന്നിൽ കുറ്റംകാണാനേ സമയമുണ്ടായിരുന്നുള്ളൂ. വളരെക്കാലം അറക്കുളം സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന പുരോഹിതനായിരുന്നതുകൊണ്ട് വിവരം കാണുമെന്നാണ് ആദ്യമൊക്കെ ഞാൻ വിചാരിച്ചത്. സൌകര്യങ്ങൾ കുറഞ്ഞ ഒരു കുളിമുറിയുള്ള അപ്പാർട്ട്മെന്റിലായിരുന്നു അന്ന് താമസിച്ചിരുന്നത്. ഓഫീസിൽപ്പോവാൻ രാവിലെ തൃതികൂട്ടിയെഴുന്നേൽക്കുന്ന സമയം കുളിമുറി അയാൾ കൈവശപ്പെടുത്തിയിരിക്കും. ജോലി നഷ്ടപ്പെടുമെന്ന് വിചാരിച്ച് മിക്കദിവസവും കുളിക്കാതെ ഓഫീസ്സിൽ പോവേണ്ടി വന്നിട്ടുണ്ട്. പല്ലുതേക്കുന്നതും മുഖംകഴുകുന്നതും ജോലിസ്ഥലത്തായിരുന്നു. എനിയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുപറഞ്ഞിട്ടും അദ്ദേഹത്തിന് കൂസലില്ലായിരുന്നു. ഞാൻ ആദ്യം കുളിമുറിയിൽ കയറിയാൽ വാതിലിനിട്ട് ആഞ്ഞുമുട്ടുകയും അയാളുടെ സ്വഭാവമായിരുന്നു. വീട്ടിൽ കലഹമുണ്ടാക്കിക്കാനും മിടുക്കനായിരുന്നു. ഭാര്യയുടെ ഭാഗംകൂടി അയാളുടെ പരിഹാസവും സഹിക്കണമായിരുന്നു. ഒരു പുരോഹിതനെയും ഇനിമേൽ വീട്ടിൽ താമസിപ്പിക്കില്ലെന്ന തീരുമാനം അന്നു ഞാൻ എടുത്തതാണ്. നാളിതുവരെ പാലിച്ചു.

    കേരളത്തിലെ ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്ററെന്ന നിലയിൽ അന്നെന്റെ മകൾ പഠിച്ചിരുന്ന പ്രൈമറിസ്കൂളിൽ കേരളത്തെപ്പറ്റി പ്രസംഗിക്കാൻ ഒരവസരം അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തു. അമേരിക്കക്കാരുമുണ്ടായിരുന്ന അന്നത്തെ സദസ്സിൽ മംഗ്ലീഷ്ഭാഷയിലെ അദ്ദേഹത്തിൻറെ പ്രസംഗം ഇന്ത്യയെ താറടിച്ചുള്ളതായിരുന്നു. കേരളത്തിലെ ഹോട്ടലുകളുടെ പുറകിൽ എച്ചിലു തിന്നുന്നവരെയും യാചകരെപ്പറ്റിയും മാത്രമേ സംസാരിക്കാനുണ്ടായിരുന്നുള്ളൂ.

    ഞാനും എന്റെ ഭാര്യയും വഴക്കുണ്ടാക്കാനുള്ള വിഷയം എടുത്തിട്ട് ആനന്ദിക്കലും അന്നൊക്കെ അയാളുടെ ഹരമായിരുന്നു. അയാൾ നാടുവിട്ട സമയം എനിക്കൊരാശ്വാസമായി. കെന്നഡി എയർപോർട്ടിൽ മടക്കി ഇന്ത്യയിലേയ്ക്കുവിടുന്ന സമയം എനിക്ക് സമ്മാനമായി അദ്ദേഹമൊരു ഒരു ഫോട്ടോ തന്നു. പോയയുടൻ ആ ഫോട്ടോ കഷണം കഷണമായി കീറി ഞാൻ എയർപോർട്ടിലെ ഗാർബേജുപെട്ടിയിൽ നിക്ഷേപിച്ചതും ഓർമ്മിക്കുന്നു. പിന്നീടൊരിക്കലും ആ മനുഷ്യദുർഗുണനെ കണ്ടിട്ടില്ല.

    അല്മായൻ എന്ന വാക്കിന്റെ അർഥം 'അറിവില്ലാത്തവനെ'ന്നാണെങ്കിൽ ആ നാമം പുരോഹിതനെ ബഹുമാനിക്കാൻ നല്കുന്നതായിരിക്കും ഉചിതം. ‘അല്മായനായ പുരോഹിത ശ്രേഷ്ഠാ’ എന്നൊക്കെ അഭിസംഭോധനകൾ നന്നായിരിക്കും. മുന്നൂറുവർഷം പുറകിലായി ജീവിക്കുന്ന സഭയുടെ കാടൻ പുരോഹിതരെ ആധുനികതയുടെ പരിഷ്ക്കാരവചനങ്ങൾ മനസിലാക്കുക എളുപ്പമായിരിക്കില്ല.

    ReplyDelete