Translate

Friday, January 24, 2014

സീറോമലബാർ മെത്രാന്മാർക്ക് ഒരു തുറന്ന കത്ത്

ബഹുമാന്യ കർദിനാൾ മാർ ആലഞ്ചേരി, അഭിവന്ദ്യ മെത്രാന്മാരായ മാർ എടയന്ത്രത്ത്, മാർ പുത്തൂർ, മാർ പുതിയവീട്ടിൽ,
  
യേശുവിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരന്മാരേ, നിങ്ങൾക്ക് 
എളിയവരായ ഞങ്ങളുടെ സ്നേഹം നിറഞ്ഞ അഭിവാദനങ്ങൾ!  

തിറ്റാണ്ടുകളായിട്ട് അല്മായസംഘടനകളും -നേതാക്കളും സീറോ മലബാർ സഭാനേതൃത്വവുമായി സഭാനവീകരണം സംബന്ധിച്ചുള്ള വിഷയങ്ങളിൽ കൂടിയാലോചനക്കുള്ള വഴികൾ തിരക്കുന്നുണ്ടായിരുന്നു. എന്നാൽ നിങ്ങളിൽ നിന്ന് ധാര്ഷ്ട്യഭാവേനയുള്ള നിസ്സംഗതയുടെയനുഭവം മാത്രമാണ് അവർക്കുണ്ടായിട്ടുള്ളത്. ഇതുതന്നെയാണ് വിദേശങ്ങളിലുള്ള സഭാപൌരന്മാരുടെയുമനുഭവം. അല്മായർ എന്ന് നിങ്ങൾ വിളിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ദൈവജനത്തെ നിങ്ങൾ ഇങ്ങനെ അവഗണിക്കുന്നതിനു പിന്നിൽ അധികാരപ്രമത്തമായ സ്വാർത്ഥത മാത്രമാണ് കാരണമായിട്ടുള്ളത്. സഭാകാര്യങ്ങളിൽ ദൈവജനത്തിനുണ്ടായിരിക്കേണ്ട പങ്കാളിത്തത്തെപ്പറ്റി രണ്ടാം വത്തിക്കാൻ രേഖകൾ ഉദ്ധരിച്ച് നിങ്ങൾ പ്രസംഗിക്കാറുണ്ട്‌. നിങ്ങൾ അല്മായവർഷം ആഘോഷിക്കുന്നു. സമനിലതെറ്റിയ ഒരു മെത്രാന്റെ തോന്ന്യാസങ്ങൾക്കായി അല്മായ കമ്മിഷൻ ചമക്കുന്നു. എന്നാൽ സഭാപൌരന്മാരുടെ ന്യായമായ അവകാശങ്ങളെപ്പറ്റി അവരുമായി തുറന്നുസംസാരിക്കാൻ നിങ്ങൾക്ക് ഭയമാണ്.

ഏതാനും ആഴ്ചകൾക്ക് മുമ്പ്, ശ്രീ ജെയിംസ്‌ കോട്ടൂർ കർദിനാൾ ആലഞ്ചേരിയേയും എറണാകുളത്ത് സീറോ മലബാർ സഭയുടെ ആസ്ഥാനത്തുള്ള മറ്റു മൂന്ന് മെത്രാന്മാരെയും കണ്ടു സംസാരിക്കുകയും സഭാപൌരന്മാരിൽ ചിലർ തങ്ങളുടെ ആവലാതികൾ ഉൾപ്പെടുത്തിയെഴുതിയ കുറിപ്പുകൾ അവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ബോസ്കോ പുത്തൂർ മെത്രാന്റെ ഒരു ചെറിയ മറുപടിയൊഴിച്ച്‌ മറ്റൊരു പ്രതികരണവും അവരിൽനിന്ന് ഉണ്ടായില്ല എന്നത് ഇതുവരെയുള്ള നിരാശതാജനകമായ അവഗണനശൈലിയുടെ തുടർച്ചയായിട്ടാണ് ഞങ്ങള്ക്ക് തോന്നുന്നത്. സഭയുടെ നന്മ മാത്രം ആഗ്രഹിക്കുന്ന സഭാപൌരന്മാരുടെ നവീകരണപരമായ നിർദ്ദേശങ്ങൾക്ക് ചെവികൊടുക്കാൻ നിങ്ങൾക്കെന്താണിത്ര വൈമുഖ്യം?

സഭയെന്ന കുടുംബം നിലനിൽക്കണമെങ്കിൽ അതിലെ അംഗങ്ങളെല്ലാം ഒരുമിച്ചു പ്രവർത്തിക്കണം. രണ്ടാം വത്തിക്കാന്റെ നവീകരണോദ്യമങ്ങളെ അട്ടിമറിച്ചതിൽ ലോകമെങ്ങുമുള്ള മെത്രാന്മാർക്ക് പങ്കുണ്ടെങ്കിലും അവരുടെ മുൻപന്തിയിലായിരുന്നു കേരളത്തിലെ മെത്രാന്മാർ. സത്യസന്ധതയോടെ ആ തെറ്റ് ഏറ്റെടുത്ത്, വീണ്ടുമൊരു തുടക്കമിടാൻ പോപ്‌ ഫ്രാൻസിസ് ഓരോ മെത്രാനെയുമെന്നപോലെ ഓരോ വിശ്വാസിയേയും ആഹ്വാനം ചെയ്യുന്നുണ്ട്. ആ വിളിയെ എളിമയോടെ സ്വീകരിക്കുക മാത്രമേ നിങ്ങൾക്കെഴുതുന്നതിലൂടെ കേരളത്തിലെയും വിദേശത്തെയും ചിന്തിക്കുന്ന സഭാമക്കളായ ഞങ്ങൾ ചെയ്യുന്നുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ മെത്രാന്മാരായ നിങ്ങൾ കർശനമായ നിസ്സഹകരണം കാണിക്കുമ്പോൾ, ഫെബ്രുവരി 5 മുതൽ 12 വരെ പാലായിൽ കൂടുന്ന നിങ്ങളുടെ സിനഡിന്റെ മുഖവാക്യമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'നവീകരിക്കപ്പെട്ട സഭ സമൂഹത്തെ നവീകരിക്കുന്നു' എന്ന ആശയത്തിന് എന്ത് പ്രസക്തിയാണുള്ളത്? ഏതുൾക്കാഴ്ചയുടെ ആവിഷ്ക്കാരമാണത് എന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. സഭയെപ്പറ്റിയുള്ള നിങ്ങളുടെ ധാരണയിലെ കഴമ്പില്ലായ്മയാണ് ഈ മുഖവാക്യം വിളിച്ചുപറയുന്നത്. നവീകരിക്കപ്പെട്ട ഒരു സഭ ഒരിക്കലുമില്ല, നിരന്തരം നവീകരിക്കപ്പെടേണ്ടതും സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നതുമായ ദൈവജനം (Ecclesia semper reformanda = A church to be renewed constantly) എന്നാണ് പണ്ടുതൊട്ടേ സഭ സ്വയം മനസ്സിലാക്കിയിട്ടുള്ളത്. ഈ ആപ്തവാക്യമായിരുന്നു രണ്ടാം വത്തിക്കാന്റെ ജീവശ്വാസം. അത് ഇതുവരെ ഉള്ളിൽതട്ടാത്തതുകൊണ്ടാണ് യാതൊരു നവീകരണാശയത്തെയും സ്വാഗതം ചെയ്യാൻ നിങ്ങൾക്കാകാത്തത്. ആദ്ധ്യാത്മീയത എന്തെന്നറിയാതെ, ക്രിസ്തു സന്ദേശത്തിന്റെ അടിസ്ഥാനപാഠങ്ങൾ പോലും സ്വായത്തമാക്കാതെ എങ്ങനെ, ഏതു സമൂഹത്തെയാണ്, നിങ്ങളോ സഭയോ നവീകരിക്കാൻ പോകുന്നത്?

അതുപോലെ തന്നെ, സഭയോടൊപ്പം ചിന്തിക്കുക എന്നുവച്ചാൽ, സഭയിലെ പുരോഹിതശ്രേണിയുടെ ചിന്താരീതികളുമായി സാധർമ്യം പുലർത്തുക എന്നല്ല എന്ന് നമ്മുടെ പാപ്പാതന്നെ പഴയ ധാരണകളെ തിരുത്തിക്കൊണ്ട്‌ സഭാപൗരരെ ഓർമ്മപ്പെടുത്തുന്നുണ്ട്‌. അതുകൊണ്ടാണല്ലോ, ആധുനിക ലോകത്ത് കുടുംബജീവിതത്തെ അലട്ടുന്ന കാര്യങ്ങളെപ്പറ്റി (പുനർവിവാഹം, സ്വലിംഗ-, വിവാഹേതര ഒത്തുജീവിതം തുടങ്ങിയ നവീന സ്ത്രീപുരുഷബന്ധങ്ങൾ, ഇവിടെയൊക്കെ കൂദാശകളുടെ സ്ഥാനം എന്നതൊക്കെ അതിൽപ്പെടും) വിശ്വാസികളിൽനിന്ന് ആശയങ്ങളും ആശങ്കകളും ചോദിച്ചറിഞ്ഞ് അവയെ ഒരു പുതിയ പഠനത്തിനായി റോമായിലെത്തിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ പോപ്‌ ലോകമെങ്ങുമുള്ള എല്ലാ മെത്രാന്മാരെയും ആഹ്വാനംചെയ്തത്. വത്തിക്കാനിൽ വച്ച് അടുത്ത ഒക്ടോബറിൽ മെത്രാന്മാരുടെ ഒരു സമിതി ഇതെപ്പറ്റി പഠിക്കുകയും അവരുടെ തീരുമാനങ്ങളും നിർദ്ദേശങ്ങളും ആഗോളസഭക്ക് സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിൽ ഈ പഠനം ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇക്കാര്യത്തിൽ ഒന്നും ചെയ്‌തുതുടങ്ങിയിട്ടുപോലുമില്ലെന്നത്‌ ലജ്ജാകരവും സ്വന്തം കടമകളെപ്പറ്റിയുള്ള മനപ്പൂർവമായ ഉപേക്ഷയുമാണ്. അവസാനം നിങ്ങളുടെ സ്വന്തം മനസ്സിലിരുപ്പ് ജനങ്ങളുടേതായി റോമിലെത്തിക്കും. അതും ഇതുവരെ നിങ്ങൾ ശീലിച്ച ധാർഷ്ട്യപരമായ ചതിയുടെ ഭാഗമാണ്. സഭ നവീകരിക്കപ്പെടണമെങ്കിൽ പഴയവയെ പുതുതായി വിലയിരുത്തണം, പുതിയ ആശയങ്ങൾ സമാഹരിക്കപ്പെടണം, അവയെപ്പറ്റി വിദഗ്ദ്ധപഠനം നടത്തണം. അതൊന്നും നിങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളിൽ പെടുന്നില്ല എന്നാണു ഞങ്ങൾ മനസ്സിലാക്കുന്നത്.

അതെന്തുതന്നെയായിരുന്നാലും, സാധാരണ സംഭവിക്കാറുള്ളതുപോലെ, സ്വേശ്ഛാപരമായ ചൂഷണ, ഭരണ, തന്ത്രങ്ങളിലേയ്ക്ക് നിങ്ങളുടെ ചർച്ചകൾ ഒതുങ്ങിപ്പോവില്ലെന്നും, അനുദിന സഭാജീവിതത്തെയും സാമുദായിക ഇടപെടലുകളെയും അർത്ഥവത്തായി മെച്ചപ്പെടുത്തുന്ന കർമ്മപരിപാടികളിലേയ്ക്ക് നിങ്ങളുടെ വീക്ഷണങ്ങളും ചർച്ചകളും ഊർജ്ജസ്വലമാകുമെന്നും പ്രതീക്ഷിക്കാമോ എന്നതിലേയ്ക്കാണ് സഭാപൗരന്മാർ ഇത്തരുണത്തിൽ ആശങ്കയോടെ ഉറ്റുനോക്കുന്നത്. അതുണ്ടാകുന്നില്ലെങ്കിൽ വത്തിക്കാൻ രണ്ടിന്റെ കാര്യത്തിലെന്നപോലെ, ഭാരതമെത്രാന്മാർ മലപോലെ വന്ന് എലിപോലെ ഒരു മാളത്തിൽ നിന്ന് വേറൊന്നിലേയ്ക്ക് കയറിപ്പോകുകമാത്രമായിരിക്കും ചെയ്യുന്നത്.  

നമ്മുടെ പൈതൃകമായ മാർത്തോമ്മായുടെ മാർഗ്ഗത്തിൽ അധിഷ്ഠിതമായ ഒരു നവീകരണം സീറോ മലബാർ സഭയിൽ ഇതുവരെ നടന്നിട്ടില്ല. പകരം, നമ്മുടെ സഭയെ അടിമുടി പാശ്ചാത്യവൽക്കരിക്കുന്ന കർമ്മപരിപാടികൾക്കാണ് നിങ്ങൾ മുൻ‌തൂക്കം കൊടുത്തുകൊണ്ടിരിക്കുന്നത്. നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗവും കാതലുമായിരുന്ന പള്ളിയോഗങ്ങൽ നിങ്ങൾ നിറുത്തലാക്കിയില്ലേ? പാശ്ചാത്യരീതിയിലുള്ള, വികാരിയെ ഉപദേശിക്കുകമാത്രം ചെയ്യാനുതകുന്ന, പാരിഷ് കൌണ്‍സിൽ അതിനു പകരമാകുന്നതെങ്ങനെ?

സീറോ മലബാർ സഭയെ ഒരുവിധത്തിലും ബാധിക്കരുതാത്ത പൌരസ്ത്യ കാനോൻ നിയമത്തിന്റെ മറവിൽ നിങ്ങൾ സഭാപൌരന്മാരുടെ ആളോഹരിയി, സംഭാവന, നേർച്ച-കാഴ്ചകൾ വഴി കുമിഞ്ഞുകൂടുന്ന പള്ളിസ്വത്തു മുഴുവൻ യഥേഷ്ടം കൈകാര്യം ചെയ്യുകയാണ്. രൂപതകളുടെ നടത്തിപ്പിൽ, ഉദാഹരണത്തിന് ശബരിമലയിലെ വരുമാനത്തിന്റെ കാര്യത്തിലെന്നപൊലെ, എന്ത് സുതാര്യതയാണ് ക.സഭയിൽ ഇപ്പോഴുള്ളത്? ആരെയും  ഒരു കണക്കും ബോധിപ്പിക്കാതെ ഏതു ധൂർത്തിനും ആർഭാടത്തിനുംവേണ്ടി നിങ്ങൾ സഭയുടെ പൊതുമുതലിൽ കൈയിട്ടുവാരുകയാണ്. ഈ നാട്ടിലെതന്നെ ജനലക്ഷങ്ങളുടെ വിശപ്പിന്റെ വിളി നിങ്ങൾ ശ്രദ്ധിക്കാറേയില്ലയെന്നത് ലജ്ജാകരവും സുവിശേഷവിരുദ്ധവുമായ ഒരു ധർമ്മച്യുതിയാണ്.
സീറോമലബാർ സഭയുടെ ആരാധനക്രമം മൊത്തത്തിൽ ഏകപക്ഷീയമായി നിങ്ങൾ കൽദായമാക്കിക്കഴിഞ്ഞു. അതുപോലൊന്നാണ് മാനിക്കേയൻ കുരിശിന്റെ കഥയും. വിവാദപരമായ ഇത്തരം വിഷയങ്ങളിലേയ്ക്ക്‌ ഇപ്പോൾ കടക്കുന്നില്ല.

യേശു വാക്കിലൂടെയും മാതൃകയിലൂടെയും പ്രഘോഷിച്ച ആത്മാവിലുള്ള ദാരിദ്ര്യത്തിലൂടെ ജീവിതലാളിത്യത്തിലേയ്ക്ക് സഭാനേതൃത്വത്തെ മാടിവിളിക്കുന്ന നമ്മുടെ പാപ്പായ്ക്ക് നിങ്ങൾ ഒട്ടും ചെവികൊടുക്കുന്നില്ലെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. അനുദിനമെന്നോണം പിടിമുറുകിവരുന്ന നിങ്ങളുടെ അധികാരകുത്തകയും പരസ്യമായ ആഡംഭരശൈലികളും സഭാപൗരന്മാരെ നിങ്ങളിൽനിന്ന് വളരെയധികം അകറ്റിക്കഴിഞ്ഞു. എത്രയും വേഗം സഭാപൌരന്മാരുടെ അഖിലേന്ത്യാ പ്രാതിനിധ്യമുള്ള ഒരു സഭാസിനഡ് വിളിച്ചുകൂട്ടേണ്ടിയിരിക്കുന്നു. അതുണ്ടാകാതെ, നിങ്ങളുടേതുമാത്രമായ ഒരു മെത്രാൻ-സിനഡിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ സഭാപൂരിപക്ഷം ബാദ്ധ്യസ്ഥരല്ല എന്ന സത്യം വൈകിയെങ്കിലും നിങ്ങളംഗീകരിക്കുന്നത് നന്നായിരിക്കും. കാരണം, അപക്വമായ നിങ്ങളുടെ പോക്ക് എല്ലാ അതിരുകളെയും കവച്ചുവച്ചിരിക്കുന്നു. അതിൽ പ്രതിഷേധിച്ച്, വിശ്വാസിസമൂഹത്തിന്റെ പ്രാതിനിധ്യമില്ലാതെ സമ്മേളിക്കുന്ന ഈ മെത്രാൻസിനഡു് അക്രൈസ്തവവും സഭാവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, തത്സമയത്തു തന്നെ ഒരു അല്മായ അസംബ്ലി നടത്താൻ, വിവിധ ക്രൈസ്തവ സംഘടനകളും ചിന്തകരും എഴുത്തുകാരും ചേർന്ന് തീരുമാനിച്ച കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. സഭാംഗങ്ങൾ എന്ന നിലയിൽ പുരോഹിതരും സന്യസ്തരും മെത്രാന്മാരും അതിലേയ്ക്ക് സമത്വദീക്ഷയോടെ സ്വാഗതം ചെയ്യപ്പെടും. വേദപുസ്തകം തന്നെ ഇക്കാര്യത്തിൽ ഞങ്ങൾക്ക് സാധുതയും ന്യായീകരണവും നൽകുന്നുവെന്ന് മനസ്സിലാക്കാൻ അപ്പോ. പ്രവ. 6,1-6, 6, 2-4; എ.ഡി. 140ൽ പ്രസിദ്ധീകൃതമായ 'ഡിഡാക്കെ' എന്നിവ തുറന്നുനോക്കേണ്ടതേയുള്ളൂ. സഭയുടെ ആദ്ധ്യാത്മിക, ഭൌതിക കാര്യങ്ങളിൽ വിശ്വാസിസമൂഹത്തിനുണ്ടായിരുന്ന മേൽക്കൈയാണ് ഈ അപ്പോസ്തലരേഖകൾ തെളിയിക്കുന്നത്. ഇതേ രീതിയാണ് സഭാകാര്യങ്ങളിൽ ഭാരത നസ്രാണിസഭയിലും നിലനിന്നിരുന്നത് എന്ന് നിങ്ങളെ ഞങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ. തങ്ങളുടെ പള്ളിയോഗപാരമ്പര്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ പറഞ്ഞ അല്മായ അസംബ്ലിയും. തന്നെയല്ല, സഭാനവീകരണത്തിനു മുന്നിട്ടിറങ്ങാൻ എല്ലാ സഭാമക്കളെയും ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ ഫ്രാൻസിസ് പാപ്പായ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ പിന്തുണയായും ഞങ്ങളിതിനെ വിലയിരുത്തുന്നു.

മെത്രാന്മാര്‍ യോഗംചേര്‍ന്ന് ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ സാധാരണ വിശ്വാസികളുടെമേല്‍ ഉടമ -അടിമ വ്യവസ്ഥിതിയിലെന്നതുപോലെ അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സഭയില്‍ നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റം വരുത്തിയേ തീരൂ. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ വിശ്വാസികളുടെമേല്‍ ഇനിയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സഭാകാര്യങ്ങളില്‍ അവരുടെ സുചിന്തിതമായ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനായി മെത്രാന്‍ സിനഡിനു സമാന്തരമായി കൂടുന്ന അല്‍മായ അസ്സംബ്ലി ചര്‍ച്ചയ്‌ക്കെടുത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ താഴെ കൊടുക്കുന്നു. 1. ക്രിസ്തീയസഭയുടെ ആത്മീയമണ്ഡലവും ഭൗതികമണ്ഡലവും തമ്മിലുള്ള വേര്‍തിരിവ്  2. സഭയെ ആത്മീയതയിലൂടെ നയിക്കുന്നതിന് മാര്‍ഗദീപങ്ങളായിരിക്കേണ്ടവരായ മെത്രാന്മാരുടെ ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമൂഹിക തിന്മകളും  3. പൗരസ്ത്യ കാനോന്‍ നിയമത്തിന്റെയും പള്ളിയോഗ നടപടിക്രമങ്ങളുടെയും രൂപതാനിയമങ്ങളുടെയും പരസ്പര വൈരുദ്ധ്യങ്ങൾ  4. പ്രസ്തുത നിയമങ്ങളും ക്രിസ്തീയ വിശ്വാസതത്ത്വങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ  5. പ്രസ്തുത നിയമങ്ങളും ഇന്ത്യന്‍ ദേശീയതയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ  6. പ്രസ്തുത നിയമങ്ങളും ഇന്ത്യന്‍ ഭരണഘടനയും തമ്മിലുള്ള വൈരുദ്ധ്യങ്ങളും മെത്രാന്മാരും വത്തിക്കാനുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും രാജ്യദ്രോഹ കുറ്റങ്ങളും  7. നസ്രാണിസഭയുടെ അപ്പൊസ്തല പൈതൃകവും സഭാപാരമ്പര്യവും പ്രവര്‍ത്തനങ്ങളും  8. നസ്രാണിസമൂഹത്തിന്റെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും ആര്‍ജ്ജിതസ്വഭാവവും മൂലരേഖകളും - വിലയിരുത്തൽ, തീരുമാനങ്ങളെടുക്കൽ  9. യേശുവിന്റെ പ്രബോധനങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും മാത്രമല്ല, സന്മാര്‍ഗ്ഗത്തിനും മാനുഷികമായ സ്വാഭാവിക നീതിക്കുതന്നെയും വിരുദ്ധമായി മെത്രാന്മാരില്‍നിന്നും പുരോഹിതരിൽ നിന്നും അല്‍മായരനുഭവിക്കുന്ന പീഡനങ്ങൾ.  10. ഇന്ത്യന്‍ ദേശീയതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിധേയമായ സഭാനിയമങ്ങളുടെ നിര്‍മ്മാണം. 

സ്നേഹാദരവുകളോടെ, സക്കറിയാസ് നെടുങ്കനാൽ znperingulam@gmail.com,
ചാക്കോ കളരിക്കൽ ckalarickal10@hotmail.com, ജോസഫ് മറ്റപ്പള്ളി jmattappally@gmail.com, ജോസഫ് പടന്നമാക്കൽ padannamakkel@yahoo.com, ജോർജ് മൂലേച്ചാലിൽ gmool@yahoo.com, ജോസാന്റണി മൂലേച്ചാലിൽ josantonym@gmail.com, തോമസ്‌ പെരുംപള്ളിൽ tperumpallil@gmail.com, ജീജോ ബേബി ജോസ് j.babyjose@edu.salford.ac.uk,  ബാബു പാലത്തുംപാട്ട്, ജർമനി babu.palath@gmail.com, Joy Paul Puthussery joypaulp@hotmail.com, Mathew M Tharakunnel mtharakunnel@gmail.com, Theresia Manayath theresiamanayath@gmail.comShaji Joseph: shajikjoseph@hotmail.com,
Joseph Kalarickal: jskalarickal@yahoo.comThomas Koovalloor: tjkoovalloor@live.com,
Thomas Thomas: tthomas07@hotmail.com, Jacob Kallupurackal: jkallupu@hotmail.com,
Jose Kalliduckil: jose.kalliduckil@gmail.comJoseph Mannancheril mannan110@hotmail.com, 
Inasu Thilak  poetinasu@gmail.com,

PS: copy to Almayasabdam, SM and CBCI bishops.

3 comments:

  1. മൂന്നു വ്യാഴവട്ടം മുമ്പ് ഓശാന മാസികയുടെ, 1978 മെയ് ലക്കത്തില്‍, ഉത്തിഷ്ഠത ജാഗ്രത എന്ന പംക്തിയില്‍ സമുദായ സംഘടന ആവശ്യം എന്ന ലേഖനത്തിലെ അല്‍മായരുടെ കടമ എന്ന ഭാഗത്ത് ജോസഫ് പുലിക്കുന്നേല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
    കേരളസഭയെ സംബന്ധിച്ചിടത്തോളം വന്‍പിച്ച ത്യാഗങ്ങള്‍ സഹിക്കാന്‍ അത്മായര്‍ തയ്യാറായേ മതിയാകൂ ക്രിസ്തുവിന്റെ പരമോന്നത വചനങ്ങളുടെ പ്രചാരകരാകേണ്ടിയിരുന്ന സഭാധികാരികളെ, മാമോന്റെ പിടിയില്‍ നിന്നും രക്ഷിച്ചെടുത്ത് ദൈവാഭിമുഖമാക്കി നിറുത്തുക ശ്രമകരമായ ജോലിയാണ് എന്നതിനു തര്‍ക്കമില്ല. കേരളസഭയിലെ മെത്രാന്മാരെ, 'മേശകളിലെ ശുശ്രൂഷകളില്‍ നിന്നും' വിടുവിച്ച് വചന ശ്രുഷകരാക്കുന്നതില്‍ ഏറ്റവും വലിയ നഷ്ടം സത്താനായിരിക്കും. അതുകൊണ്ട് അവന്‍ ഫറവോന്റെ ഹൃദയം കഠിനമാക്കിയതുപോലെ മെത്രാന്മാരുടെ ഹൃദയവും കഠിനമാക്കുമെന്നതിനു സംശയമില്ല. സഭാസ്‌നേഹികളെന്ന പൊയ്മുഖം ധരിച്ച്, മെത്രാസനാധികാരാപ്പക്കഷണ ഭൂക്കുകളായ ഷെവലിയറുമാരും, മറ്റും ഫറവോന്റെ ഉപദേശകരെപോലെ മെത്രാസനത്തിനു ചുറ്റും കാവല്‍ നിന്നേക്കാം. അത്മായരുടെ സംഘടന ഏതെങ്കിലും ഭൗതികാധികാരത്തിനുവേണ്ടിയുള്ള സമരത്തിനായിരിക്കുരുത്; സ്വന്തംകടമകളെ വിസ്മരിച്ച്, ക്രിസ്തുവിന്റെ സനാതന പഠനങ്ങളുടെ പ്രവാചകരാകേണ്ട പുരോഹിതന്മാര്‍, ഭൗതിക കാര്യങ്ങളില്‍ നടത്തുന്ന അപഥ സഞ്ചാരത്തില്‍ നിന്നും അവരെ വിമോചിപ്പിക്കുന്നതിനു വേണ്ടിയായിരിക്കണം പ്രാര്‍ത്ഥനാപുര്‍വ്വം നാം പ്രവര്‍ത്തിക്കേണ്ടത്.
    ക്രിസ്തു പറഞ്ഞു ''നിങ്ങളുടെ നിക്ഷേപം എവിടെ ഇരിക്കുന്നുവോ, അവിടെ നിങ്ങളുടെ ഹൃദയവും ആയിരിക്കും'' ഇന്നു നമ്മുടെ മെത്രാന്മാരുടേയും ആശ്രമാധിപന്മാരുടേയും നിക്ഷേപം ഈ ഭൂമിയിലാണ്; സമ്പത്തിലാണ്. അവരുടെ ഹൃദയം അവിടെ ഇരിക്കേണ്ടതല്ല: അവരെ ദൈവത്തിലും ദൈവത്തിന്റെ വചനശുശ്രൂഷയിലും ഹൃദയം അര്‍പ്പിക്കപ്പെട്ടവരാക്കിത്തീര്‍ക്കാന്‍ പരിശ്രമിക്കുക എന്ന ചരിത്രപരമായ കടമ അത്മായര്‍ക്കും, ക്രൈസ്തവ പഠനങ്ങളാല്‍ പ്രചോദിതരായ വൈദികര്‍ക്കും ഉണ്ട്.
    വളരെ ക്ലേശകരമായ ഒരു സംരംഭമായിരിക്കും അത്മായര്‍ക്ക് നിര്‍വാഹിക്കാനുള്ളത്. ധനവാന്റെ പുത്രന് ധനം വെടിഞ്ഞ്, ക്രിസ്തുവിനെ പിന്‍തുടരാന്‍ എത്രമാത്രം മനഃക്ലേശമുണ്ടായിരുന്നുവോ, അതിനേക്കാള്‍ പത്തിരട്ടി വിഷമം ഈ സമ്പത്തും ലോകബഹുമാനങ്ങളും കൈവെടിഞ്ഞ്, ക്രിസ്തുവിനെ പിന്‍തുടരാന്‍ മെത്രാന്മാര്‍ക്കും ഉണ്ടാകാം. എന്നാല്‍ നാം നിരാശരാകേണ്ടതില്ല; വിശുദ്ധ പത്രോസിനോട് വലയുപേക്ഷിക്കാനും, ചുങ്കക്കാരന്‍ മത്തായിയോട് ചുങ്കം പിരിവ് ഉപേക്ഷിക്കാനും കല്പിച്ച്, അവരില്‍ മാനസിക വ്യതിയാനം വരുത്തിയ ക്രിസ്തു ഇവരുടെ ഹൃദയത്തില്‍ തന്റെ രക്ഷാകര സന്ദേശം വിതയ്ക്കും എന്നതിന് സംശയമില്ല; ''ഉപവാസവും പ്രാര്‍ത്ഥനയും നിരന്തരമായ പരിശ്രമം കൊണ്ടും മാത്രമേ, മാമോന് പ്രതിഷ്ഠ കിട്ടിയ ഹൃദയങ്ങളില്‍ നിന്നും, അവനെ പുറത്താക്കാന്‍ കഴിയുകയുള്ളൂ.'' (മര്‍ക്കോസ്സ് 9: 28) അതിനാല്‍ നമുക്ക് പ്രാര്‍ത്ഥനാനിരതരായി സംഘടിതമായി പ്രവര്‍ത്തിക്കാം.
    ഇന്നും എത്ര പ്രസക്തമാണിതെന്ന് ചിന്തിക്കുക.

    ReplyDelete
  2. ഈ ലേഖനം അമേരിക്കയിൽ നിന്നെറങ്ങുന്ന .മലയാളം ഡെയിലി പത്രത്തിൽ വായിക്കുക.

    http://www.malayalamdailynews.com/?p=70864

    ReplyDelete
  3. Laiju Devassy (Technical Support Officer at Advanced Video Inergation) wrote:
    തുറന്നെഴുതിയ കത്ത് വായിച്ചു. പക്ഷെ നമ്മുടെ മെത്രന്മാർ ഈ കത്ത് തങ്ങളുടെ ദിവ്യമായ കയ്കളിൽ എടുത്ത് മുകളിലെയ്ക്കുയർത്തി പരമമായ കണ്ണുകൾ അടച്ചു വായിക്കാൻ ശ്രമിച്ച്, വാഴ്ത്തി തൊട്ടടുത്ത ചവറ്റുകുട്ടയിലെക്ക് വലിച്ചെറിയും. എന്നിട്ട് ഉറക്കെ വില്ച്ചുളിച്ചുപറയും, ആ പട്ടികളെ കല്ലെറിഞ്ഞു കോല്ലുക. അവർ ദൈവജനത്തെ വഴിതെറ്റിക്കുന്നു.

    കെ സി ബി സി ക്ക് എന്ത് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ? എന്ത് നിയമങ്ങൾ? രൂപയുള്ളടത് രൂപതയും അല്ലാത്തിടത്തു പതയുമാക്കുന്ന അത്ഭുതപ്രവർത്തകരായ നമ്മുടെ മെത്രന്മാർക്ക് ഇതുകൊണ്ടൊരു കുലുക്കവും ഉണ്ടാകില്ല ചേട്ടന്മാരെ..........................

    വിശ്വാസപരിശിലനം എന്നുപറഞ്ഞു അടിച്ചേല്പിക്കുന്ന ചില ചിന്തകൾ ഈ വെള്ളയിട്ട കുഴിമാടങ്ങൾക്ക് അന്നുകൂലമായ് മാറ്റിയെടുത്ത് തുടർന്ന് വിശ്വാസികൾക്ക് അഭിഷേകം ചെയ്യപെട്ടവര്ക്ക് നേരെ നിന്ന് തെറ്റുകൾ ചൂണ്ടി കാണ്നിച്ചു സംസാരിക്കാൻ ഭയമായി കാരണo അവർ കർത്താവിൽ പെട്ടന്ന് നിദ്ത്രപ്രാപിക്കും എന്ന്താന്നു ഐതിഹ്യം... മറിച്ചു എന്തെങ്കിലും സംഭവിച്ചാൽ അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവർ മാറ്റും.

    രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പറയുന്നത് അനുസരിച്ചുള്ള ജനാധിപത്യപരമായ മാറ്റത്തിനു കേരളത്തിൽ വിശ്വാസപരമായ ഒരു വലിയ സാമൂഹിക-വിപ്ലവകരമായ മാറ്റം ഉണ്ടാകണം. In usmalayali - http://usmalayali.com/?p=11198

    ReplyDelete