Translate

Tuesday, February 28, 2012

KCRM- ന്റെ സെമിനാറും JCC- യുടെ പ്രകടനവും പൊതുസമ്മേളനവും, പാലായില്‍













'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന' (KCRM) ത്തിന്റെ ആഭിമുഖ്യത്തില്‍, ഫെബ്രുവരി 25 ശനിയാഴ്ച, 2pm മുതല്‍ 4.30 pm വരെ, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 75- ഓളം പേര്‍ പങ്കെടുത്ത ഒരു ചര്‍ച്ചാസമ്മേളനവും, തുടര്‍ന്ന,് 'ജോയിന്റ് ക്രിസ്്ത്യന്‍ കൗണ്‍സി' (JCC) ലിന്റെ ആഭിമുഖ്യത്തില്‍, 4.45 pm മുതല്‍ ടൗണ്‍ ചുറ്റി 50 -ലേറെ പേര്‍ പങ്കെടുത്ത ഒരു പ്രകടനവും, അതിനൊടുവില്‍, 6 pm മുതല്‍ ജെ.സി.സി. സംസ്ഥാനനേതാക്കള്‍ പങ്കെടുത്ത ഒരു പൊതുസമ്മേളനവും പാലായില്‍ നടക്കുകയുണ്ടായി.
സെമിനാര്‍
'സഭാനവീകരണത്തില്‍ സ്വതന്ത്രസഭാസംഘടനകളുടെ പ്രസക്തി' എന്നതായിരുന്നു സെമിനാറിലെ ചര്‍ച്ചാവിഷയം. ഫാ. ഡേവിസ് കാച്ചപ്പള്ളി സി.എം.ഐ. ആണ് വിഷയാവതരണം നടത്തി ചര്‍ച്ച നയിച്ചത്. മുഖ്യമായും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ഡിക്രികള്‍ ഉദ്ധരിച്ചുകൊണ്ട് സഭയ്ക്കുള്ളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനും സഭാധികാരികളെ തിരുത്തുവാനും വിശ്വാസികള്‍ക്കും അവര്‍ അതിനായി രൂപംകൊടുക്കുന്ന സംഘടനകള്‍ക്കും അവകാശവും കടമയുമുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അത്തരം സ്വതന്ത്രസംഘടനാപ്രവര്‍ത്തങ്ങള്‍ വ്യവസ്ഥാപിതമായി നടത്താനുള്ള സംവിധാനങ്ങള്‍ ഇടവകതലം മുതല്‍ സഭയ്ക്കുള്ളില്‍ ഒരുക്കുവാന്‍ സഭാധികാരികള്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. (അദ്ദേഹം പാലായില്‍ അവതരിപ്പിച്ച പ്രബന്ധം 'അത്മായ ശബ്ദ'ത്തില്‍ കൊടുക്കുന്നതാണ്)
വിഷയാവതരണത്തിനിടയ്ക്കും അവതരണത്തിനുശേഷവും വിഷയം സംബന്ധിച്ച് സജീവമായ ചര്‍ച്ച നടന്നു. സര്‍വ്വശ്രീ കെ.റ്റി. ജോസഫ് കോട്ടൂപറമ്പില്‍ (കല്ലറ), ജോസഫ് നെടുമ്പുറം (എരുമേലി), ജെയിംസ് പാമ്പയ്ക്കല്‍ (പാലാ), പി.കെ. മാത്യു പഴയമ്പള്ളില്‍ (ഏറ്റുമാനൂര്‍) തുടങ്ങിയവരും, വേദിയില്‍ സന്നിഹിതരായിരുന്ന ജെ.സി.സി. സംസ്ഥാനനേതാക്കളായ സര്‍വ്വശ്രീ ജോയി പോള്‍ പുതുശ്ശേരി (തൃശൂര്‍), വി.കെ. ജോയി (തൃശൂര്‍) ആന്റോ കോക്കാട്ട് (തൃശൂര്‍) ഇ.ആര്‍. ജോസഫ് (കോട്ടയം), റ്റി.ഒ. ജോസഫ് തോട്ടുങ്കല്‍ (ചേര്‍ത്തല) എന്നിവരും, ജര്‍മ്മനിയില്‍നിന്നും എത്തിയിരുന്ന ‘Soul and Vision’ എന്ന ഇന്റര്‍നെറ്റ് സഭാമാസികയുടെ എഡിറ്റര്‍ ശ്രീ. ജോര്‍ജ് കട്ടിക്കാരന്‍ മുതലായവര്‍ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. ഫാ. കാച്ചപ്പള്ളിയുടെ മറുപടി പ്രസംഗത്തോടെ 4.30 pm ന്, കെ.സി.ആര്‍ എം ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ പര്യവസാനിച്ചു.
പ്രകടനം
ശ്രീ. കല്ലുവെട്ടത്ത് കുട്ടപ്പന്‍ എന്ന ദളിത് കത്തോലിക്കന് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചതില്‍ ഉത്തരവാദികളായ ഫാ. മൈക്കിള്‍ നരിക്കാട്ടും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മൊത്തം സഭാസമൂഹത്തോട്, പ്രതേ്യകിച്ച് ദളിത് കത്തോലിക്കാസമൂഹത്തോടും കുട്ടപ്പന്റെ കുടുംബത്തോടും, മാപ്പപേക്ഷിക്കണമെന്നും കുട്ടപ്പന്റെ കുടുംബത്തിന് മാന്യനായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്നും, അതിന് തുടക്കമായി 25-ാം തീയതി പാലായില്‍ 4.30pm മുതല്‍ ഒരു പ്രതിഷേധപ്രകടനവും തുടര്‍ന്ന് ളാലം മുനിസിപ്പല്‍ ജംഗ്ഷനില്‍ ഒരു വിശദീകരണയോഗവും നടത്തുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട്, ഫെബ്രുവരി 23-ന് കോട്ടയം പ്രസ്സ് ക്ലബില്‍ ജെ.സി.സി. സംസ്ഥാനനേതാക്കളും കെ.സി.ആര്‍.എം നേതാക്കളും ചേര്‍ന്ന് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അന്നുതന്നെ പാലാ നഗരം മുഴുവന്‍ ഇക്കാര്യം അറിയിച്ച് പോസ്റ്ററുകളും ഒട്ടിച്ചിരുന്നു.
സെമിനാര്‍ കഴിഞ്ഞയുടനെ, തൊട്ടടുത്തുള്ള കെ.എസ്.ആര്‍.റ്റി.സി. സ്റ്റാന്റ് പരിസരത്ത് 50-ല്‍ പരം പേര്‍ ജെ.സി.സി.യുടെ പതാകകളും പുതിയതായി തയ്യാറാക്കിയ പ്ലാക്കാര്‍ഡുകളുമായി ഒന്നിച്ചുകൂടുകയും, കൃത്യം 4.45 -ന് പ്രകടനം ആരംഭിക്കുകയും ചെയ്തു. ശ്രീമതി അലോഷ്യ ജോസഫും ഇടുക്കിയില്‍നിന്നെത്തിയ ശ്രീമതി സിസിലിയും ചേര്‍ന്ന് പിടിച്ച ബാനറിനു പിറകില്‍ ജെ.സി.സി. പതാകയുമേന്തി ജനറല്‍ സെക്രട്ടറി ശ്രീ. ജോയി പോള്‍ പുതുശ്ശേരി പ്രകടനം നയിച്ചു. പൊതുസമ്മേളനത്തിന് 'മൈക്ക് സാങ്ക്ഷന്‍' കിട്ടാതെ പോയതിനാല്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മെഗാഫോണ്‍ കരുതിയിരുന്നു. പ്രകടനത്തിന്റെ കാര്യകാരണങ്ങള്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ കെ.സി.ആര്‍. എം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മെഗാഫോണിലൂടെ, റോഡിനിരുവശങ്ങളിലും ആകാംക്ഷയോടെ നിന്നിരുന്ന ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരുന്നു. നോട്ടീസ് വിതരണവും നടത്തുന്നുണ്ടായിരുന്നു. പാലാ റിവര്‍വ്യൂ റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് പാലാ ബിഷപ്‌സ് ഹൗസിന് മുന്നിലെത്തി എല്ലാവരും വട്ടത്തില്‍ നില്‍ക്കുകയും, എഴുതി തയ്യാറാക്കിയിരുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന്, മാനത്തൂര്‍ മുന്‍ ഇടവകക്കാരനും കെ.സി.ആര്‍.എം നിര്‍വ്വാഹകസമിതിയംഗവുമായ ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍ ഉജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഇത്തരം നിന്ദ്യവും ക്രൂരവുമായ ഒരു നടപടി ശുദ്ധരില്‍ ശുദ്ധനും ദരിദ്രനുമായ ശ്രീ കുട്ടപ്പനെതിരെ സ്വീകരിച്ച വൈദികനും മെത്രാനും വിശ്വാസികളുടെ സമൂഹമായ സഭയുടെ മുമ്പില്‍ കുറ്റക്കാരാണെന്നും, അതിന് അവര്‍ സഭാസമൂഹത്തോട് മാപ്പുപറയാതെയും കുട്ടപ്പന്റെ വിധവയ്ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാതെയും പ്രശ്‌നപരിഹാരം ഉണ്ടാവില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. വൈദികന് ഒരു സ്ഥലംമാറ്റം നല്‍കിയാല്‍ തീരുന്ന പ്രശ്‌നമാണിതെന്ന മെത്രാന്റെ ചിന്ത ശുദ്ധ ഭോഷ്‌കാണെന്നും തന്റെ 10 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. തുടര്‍ന്ന് പ്രകടനം, കൊട്ടാരമറ്റത്തേക്കും അവിടെ നിന്നും മെയിന്‍ റോഡിലൂടെ അനൗണ്‌സ്‌മെന്റോടും നോട്ടീസ് വിതരണത്തോടുംകൂടി, പീടികത്തിണ്ണകളിലും വഴിയോരത്തും നിറഞ്ഞുനിന്നിരുന്ന ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട യോഗസ്ഥലത്തേക്കും നീങ്ങി.
പൊതുസമ്മേളനം
ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനത്തെത്തുടര്‍ന്ന, 6pm -ന് ളാലം മുനിസിപ്പല്‍ ജംഗ്ഷനില്‍ ജെ.സി.സി. വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ. ജോസഫ് വെളിവിലിന്റെ അദ്ധ്യക്ഷതയില്‍ വിശദീകരണയോഗം ആരംഭിച്ചു. ഡോ. ജോസഫ് വര്‍ഗ്ഗീസി (ഇപ്പന്‍സാര്‍) ന്റെയും ശ്രീമതി അലോഷ്യജോസഫിന്റെയും പുത്രിമാരായ ചിത്രലേഖാ ജോസഫും ഇന്ദുലേഖാ ജോസഫും ആലപിച്ച ടാഗോറിന്റെ,
'എവിടെ മാനസം നിര്‍ഭയമാകുന്നു
എവിടെ മാനവര്‍ ഉന്നതശീര്‍ഷരാം
മുക്തിതന്റെയാ സ്വഗ്ഗരാജ്യത്തിലേയ്ക്ക്
എന്റെ നാടൊന്നുണരണമേ ദൈവമേ!' ........
....... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗീതത്തോടെയായിരുന്നു തുടക്കം. ശ്രീ.കെ.കെ. ജോസ് കണ്ടത്തില്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രകടനത്തിന്റെയും ഈ യോഗത്തിന്റെയും പശ്ചാത്തലവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും അവിടെ കൂടിയിരുന്ന ജനാവലിയോട് വിശദീകരിച്ചു.
'കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍' എറണാകുളം ജില്ലാ പ്രസിഡന്റു കൂടിയായ ശ്രീ. ജോസഫ് വെളിവില്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍, വിശ്വാസിസമൂഹത്തിനെതിരെ പുരോഹിതാധികാരികള്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളെ യേശുവില്‍ ധൈര്യം സംഭരിച്ച് ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. സംഘടിതമായ അത്തരം പല ചെറുത്തുനില്‍പ്പുകളുടെയും വിജയചരിത്രങ്ങള്‍ ഉദാഹരിച്ചുകൊണ്ട്, ശ്രീ. കുട്ടപ്പന്റെ വിഷയത്തിലും വിശ്വാസിസമൂഹത്തിനും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരനിയമവ്യവസ്ഥയ്ക്കും മുമ്പില്‍ സഭാധികാരികള്‍ മുട്ടുകുത്തേണ്ടിവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ജെ.സി.സി. ജനറല്‍സെക്രട്ടറിയും തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'കേരള കാത്തലിക് ഫെഡറേഷന്‍' ചെയര്‍മാനുമായ ശ്രീ. ജോയി പോള്‍ പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീ. കല്ലുവെട്ടത്ത് കുട്ടപ്പന്റെ മൃതദേഹത്തെ അപമാനിച്ച സഭാധികാരികളുടെ നടപടിയെ ഒരു വ്യക്തിയോടോ കുടുംബത്തോടോ മാത്രം ചെയ്ത അനീതിയായിട്ടല്ല; മറിച്ച,് കേരളത്തിലെ മുഴുവന്‍ കത്തോലിക്കര്‍ക്കും, വിശിഷ്യാ ദളിത് കത്തോലിക്കര്‍ക്കും എതിരായുള്ള മാപ്പര്‍ഹിക്കാത്ത അതിക്രമമായിട്ടാണ് ജെ.സി.സി.യും അതിന്റെ ഘടകസംഘടനകളും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, കുറ്റക്കാരായ വൈദികനും പാലാ ബിഷപ്പും വിശ്വാസിസമൂഹത്തോടു മാപ്പുപറഞ്ഞ് രമ്യപ്പെടുകയും ശ്രീ. കുട്ടപ്പന്റെ വിധവയ്ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി ജെ.സി.സി. മുന്നോട്ടു പോവുകതന്നെ ചെയ്യും എന്നദ്ദേഹം പ്രഖ്യാപിച്ചു. 'ചര്‍ച്ച് ആക്ട'് നടപ്പാക്കിക്കൊണ്ടേ ഇത്തരം പുരോഹിത ധാര്‍ഷ്ഠ്യത്തിന് ശാശ്വതമായി അറുതിവരുത്താന്‍നാകൂ എന്നും അതിനായിക്കൂടി വിശ്വാസികള്‍ അണിചേരേണ്ടതുണ്ട് എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
അടുത്തതായി പ്രസംഗിച്ചത് കുമാരി ഇന്ദുലേഖാ ജോസഫ് ആയിരന്നു. നിയമവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ,് നിയമവിദ്യാര്‍ത്ഥികള്‍ക്കായി പൂനെയില്‍ നടത്തപ്പെട്ട ഒരു അന്തര്‍ദ്ദേശീയ മത്സരത്തില്‍ 1-ാം സ്ഥാനവും പ്രസംഗത്തില്‍ 2-ാം സ്ഥാനവും ലഭിച്ചിരുന്നു. അതോടൊപ്പം ലഭിച്ച 8000 രൂപയുടെ അവാര്‍ഡുതുക മുഴുവന്‍, സഭയിലെ പുരോഹിത അതിക്രമങ്ങള്‍ക്കെതിരായും ചര്‍ച്ച് ആക്ടിനുവേണ്ടിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.സി.ആര്‍.എം.-ന് സമര്‍പ്പിച്ചുകൊണ്ടാണ് ഇന്ദുലേഖ പ്രസംഗം ആരംഭിച്ചത്. 'നീതിക്കുവേണ്ടി പാടുപെടുക' എന്ന യേശുവിന്റെ ഉദ്‌ബോധനം ചെവിക്കൊണ്ട്, പുരോഹിതപ്പേടിയെല്ലാം വലിച്ചെറിഞ്ഞ,് സഭാധികാരത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ധീരമായി മുന്നോട്ടുവരാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു കുമാരി ഇന്ദുലേഖയുടെ പ്രസംഗം.
തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമായ 'കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍' ചെയര്‍മാന്‍ ശ്രീ. ആന്റോ കോക്കാട്ട് ആയിരുന്നു അടുത്തതായി പ്രസംഗിച്ചത്. ഓരോ പുരോഹിത അതിക്രമത്തെയും അപ്പപ്പോള്‍ തന്നെ സംഘടിതമായി ചെറുത്തുതോല്‍പ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതോടൊപ്പം ഇത്തരം പുരോഹിതധിക്കാരങ്ങളെ ശാശ്വതമായി ഇല്ലായ്മ ചെയ്യുന്ന 'ചര്‍ച്ച് ആക്ടി'നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കെ.സി.ആര്‍.എം -നെ പ്രതിനിധീകരിച്ച് ഇടുക്കിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി സിസിലി തന്റെ പ്രസംഗത്തില്‍, കത്തോലിക്കാസഭയില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ദളിത് വിവേചനത്തെക്കുറിച്ചാണ് പ്രധാനമായും പരാമര്‍ശിച്ചത്. സഭയില്‍ ജാതിവ്യവസ്ഥ ഇല്ലെന്നു പറഞ്ഞുകൊണ്ട,് ഭരണഘടനാപരമായി അന്യഥാ അവര്‍ക്കു കിട്ടുമായിരുന്ന  സംവരണം   സഭാധികാരം നിഷേധിച്ചു. സഭാസ്ഥാപനങ്ങളില്‍ സംവരണം ഇല്ലെന്നു മാത്രമല്ല, അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. വൈദികരോ കന്യാസ്ത്രീകളോ ആകുന്നതില്‍നിന്നുപോലും ഈ വിഭാഗത്തെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്, അവര്‍ പറഞ്ഞു.
ജെ.സി.സി. വൈസ് പ്രസിഡന്റും 'കേരള കാത്തലിക് ഫെഡറേഷന്‍' സെക്രട്ടറിയുമായ ശ്രീ. വി.കെ.ജോയിയാണ് അവസാനം പ്രസംഗിച്ചത്. മൃതശരീരത്തെ അപമാനിക്കാന്‍ തയ്യാറാകുന്ന ഒരൊറ്റ പ്രസ്ഥാനമേ ലോകത്തിലുള്ളൂവെന്നും അതു കത്തോലിക്കാ പൗരോഹിത്യമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സമുദായത്തെ ഗ്രസിച്ചിരിക്കുന്ന ഈ ദുഷ്ടപൗരോഹിത്യം തികച്ചും അക്രൈസ്തവമാണ്. അതിനെ കത്തോലിക്കാ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവമൂല്യങ്ങളിലും മാതൃകകളിലും അടിസ്ഥാനമിട്ടു രൂപംകൊടുത്തിട്ടുള്ള ചര്‍ച്ച് ആക്ട് നടപ്പാക്കിയെടുക്കുന്നതിനായി വിശ്വാസിസമൂഹം മുന്നിട്ടിറങ്ങിയാല്‍, എല്ലാ പുരോഹിതധാര്‍ഷ്ഠ്യങ്ങളും അവസാനിച്ചുകൊള്ളും, അദ്ദേഹം പറഞ്ഞു.
കെ.സി.ആര്‍.എം വൈസ് ചെയര്‍മാനും പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനുമായ ശ്രീ. ജോയി മുതുകാട്ടിന്റെ നന്ദിപ്രകടനത്തോടെ 7.30pm-ന് സമ്മേളനം പര്യവസാനിച്ചു.
-ജോര്‍ജ് മൂലേച്ചാലില്‍

സെക്രട്ടറി, (KCRM)

4 comments:

  1. പണ്ട് ഒരു ശരാശരി അമേരികന്‍ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊസുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ ലങ്ക്ഷമായിരുന്നു . അന്ന് അവിടെ പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .

    ഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്‍ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടെ ആവശ്യപ്പെടെണ്ട സമയം കഴിഞ്ഞു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന്‍ 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇസ്ട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വരാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.

    ReplyDelete
  2. "He who fights with monsters should look to it that he himself does not become a monster. And when you gaze long into an abyss the abyss also gazes into you" - Friedrich Nietzsche.

    "The claim to be a guardian or defender of truth is itself an illusion. We can all be seekers of truth, at best. Speak your personal understanding of truth with humility and compassion, lest you turn into the very thing you abhor." - Y. Nayak

    ReplyDelete
  3. God also states that the last enemy that shall be destroyed is death.



    The last enemy that shall be destroyed is death. – I Corinthians 15: 26
    So then death is an enemy! So where does death originate? It comes from the devil. Here is a force second in power to the true God and he goes around killing mortals. It takes guts, doesn’t it? He needs to be exposed for what he really is and I am just the person to do so.

    Why would I do such a thing when it seems like I would put myself in danger? Because I believe what the Word of God say and it says that the Christ in me is GREATER than any devil spirit that exists. And I do it because God told me to do it. It’s not nice to argue with God.

    ReplyDelete
  4. അഞ്ചെട്ട് വര്‍ഷം മുമ്പാണ്, കുവൈറ്റില്‍ ഒരു പെന്തിക്കോസ് കണ്‍വന്‍ഷന്‍ നടന്നു. കണ്‍വന്‍ഷന്‍ നയിച്ചത്‌ ആഫ്രിക്കന്‍ വംശജനായ ഒരു സുവിശേഷകന്‍. വചന ശുശ്രൂഷ കേട്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ വന്നവര്‍ മലയാളികളായ പല സഭയിലുള്ള വിശ്വാസികള്‍ .

    സിനിമയിലല്ലാതെ ആദ്യമായി അത്രയും കറന്‍സി എന്‍റെ ജീവിതത്തില്‍ അതിനു മുമ്പും കണ്ടിട്ടില്ല; അതിനു ശേഷവും. സുവിശേഷകന്‍ ഇരുനൂറു ദിനാര്‍ വീതം ഒരു കുടുംബത്തില്‍ നിന്നും ആവശ്യപ്പെടുകയായിരുന്നു. (അനുഗ്രഹം ആവശ്യമുള്ളവര്‍ , ബന്ധനങ്ങള്‍ അഴിയാന്‍, അഭിവൃദ്ധിക്കു തടസ്സം നേരിടുന്നവര്‍ ... തുടങ്ങിയ പ്രശ്ന പരിഹാരങ്ങള്‍ക്ക് വേണ്ടിയാണ് പണം.) പണം കൈവശമില്ലാത്തവര്‍ പിറ്റേന്ന് കൊണ്ട് വന്നാല്‍ മതി.

    റബ്ബര്‍ തോട്ടത്തില്‍ കരിയില വീണു കിടക്കുന്നത് പോലെയായിരുന്നു സുവിശേഷകന്‍ നിന്നിരുന്ന സ്ഥലത്തും പരിസരത്തും കറന്‍സി വീണു കിടന്നത്. പണം കൊടുത്തവര്‍ക്ക് തക്ക പ്രതിഫലം കിട്ടിക്കാണും.

    തന്‍റെ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയാണ് സുവിശേഷകന്‍ ഈ പണം ഉപയോഗിക്കുന്നത്. ഇതുപോലെ അനേകം മിനിസ്ട്രികളും മിനിസ്റ്റെഴ്സും സഭാ സംവിധാനങ്ങളും നിരന്തരം പോരാടിയിട്ടും എന്തുകൊണ്ടാണ് ആഫ്രിക്കയിലെ ദാരിദ്ര്യത്തിനു അന്ത്യം ഉണ്ടായി കാണാത്തത്?

    ReplyDelete