Translate

Tuesday, February 7, 2012

Mother Teresa

മദര്‍ തെരേസ

അമ്മമാര്‍ തെരുവിലെറിഞ്ഞ
കുഞ്ഞുങ്ങള്‍ക്കമ്മയായവള്‍,
തെരുവിന്റെ മുറിപ്പാടുകളിലലിഞ്ഞുചേര്‍ന്നവള്‍
മരണാനന്തരം രോഗശാന്തിബിരുദം നേടി
പുണ്യാളവൃന്ദത്തിലേക്ക്.
കാരുണ്യത്തിന്റെ മഹാവെളിച്ചം
കുന്തിരിക്കത്തിന്റെ പുകച്ചുരുളിലേക്ക്,
നോവുകളില്‍ സുഖസ്പര്‍ശമായവള്‍
നൊവേനകളുടെ വിരസതയിലേക്ക്,
ഹൃദയക്കൂടുകളില്‍ നിന്നു രൂപക്കൂട്ടിലേക്ക്.
ആകാശങ്ങളിലമ്മയുടെ സ്‌നേഹനീലിമ
ദേവാലയങ്ങളിലമ്മയുടെ തിരുശേഷിപ്പുകളും
വരദാനവര്‍ഷവും വരുമാനഘോഷവും
വിധവകളുടെ ചില്ലിക്കാശുകള്‍
വിശുദ്ധ ഭണ്ഡാരങ്ങളിലേക്ക്
വിശക്കുന്ന ചെല്ലക്കിടാങ്ങള്‍
തെരുവുനായ്ക്കളോടൊപ്പം,
തിരുശേഷിപ്പാഘോഷിക്കുന്ന
കൊച്ചമ്മമാര്‍ക്കിടയിലൂടെ.
തെരുവിലെ തിരുശേഷിപ്പുകള്‍ വാരിപ്പുണര്‍ന്നവള്‍
തിരുസന്നിധിയിലേക്ക്,
തിരുശേഷിപ്പായി വത്തിക്കാന്റെ
കണക്കുപുസ്തകത്തിലേക്കും.
ദൈവത്തിനുളളതു ദൈവത്തിനും
സീസറിനുളളതു സീസറിനും
കുരിശിന്റെ വഴിയേ നടന്നവള്‍ക്കും
കുരിശിലേറ്റപ്പെട്ടവന്റെ ശിരോലിഖിതം

3 comments:

  1. randu kavithakalum nannu.
    Mother-- last 2 lines,very dense and echoing!
    thanks. Johny

    ReplyDelete
  2. "ദൈവത്തിനുളളതു ദൈവത്തിനും സീസറിനുളളതു സീസറിനും"

    യേശുവിന്റെ വളരെ പ്രകീര്‍ത്തിക്കപ്പെട്ട ഒരു ചൊല്ലാണിത് എന്നാണ് വയ്പ്പ്. തന്നെ അകപ്പെടുത്താന്‍ യാഹൂദപ്രമാണിമാര്‍ കളിച്ചുവച്ച കെണിയില്‍ നിന്ന് വളരെ വിവേകപൂര്‍വ്വം രക്ഷപ്പെടാന്‍ യേശു പ്രയോഗിച്ച സൂത്രമായിട്ടാണ് ഈ വേദവാക്യം കരുതപ്പെടുന്നത്. ഭൌതികാധികാരത്തോട് എതിര്‍ത്തു നില്‍കാന്‍ പറ്റാത്തയവസ്ഥയില്‍, ഒരൊത്തുതീര്‍പ്പെന്നവണ്ണം ഈ വാക്യത്തെ പെരുമാറ്റച്ചട്ടമായി കരുതുമ്പോഴും, ദൈവത്തിനുള്ളത് എന്താണെന്ന് യഥാര്‍ത്ഥ ദൈവവിശ്വാസി മറക്കാന്‍ ശ്രമിക്കുന്നുണ്ട്. കാരണം, ദൈവത്തിനുള്ളത് എല്ലാമാണ്. അത് കിഴിച്ചാല്‍, സീസറിന് ഒന്നും ബാക്കിയില്ല. അന്നുമിന്നും സത്യമതാണ്. യേശുവിന്റെ ഉള്ളിലിരിപ്പും അതായിരുന്നു. പക്ഷേ, ആ പ്രത്യേക സന്ദര്‍ഭത്തില്‍, ജീവന്‍ രക്ഷിക്കാന്‍, യേശുവിനു ഒരു തന്ത്രം പ്രയോഗിക്കേണ്ടിയിരുന്നു. അന്ന് യേശുവിന് ഇല്ലാതെ പോയ തന്റേടം ഇന്നും ഒരു മതത്തിനും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.എല്ലാം ദൈവത്തിനുള്ളതാണ് എന്ന് തറപ്പിച്ചു പറയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഇന്നും ഒരു മതത്തിനും തന്റേടമില്ല. അതിന് തുനിഞ്ഞാല്‍, മതത്തിന്റെ നിലനില്‍പ്പിനു തന്നെ സീസര്‍മാര്‍ ഭീഷണിയാകും. അതുകൊണ്ട്, സീസര്‍ ആവശ്യപ്പെടുന്നത് കൊടുത്തുകൊണ്ടിരിക്കാന്‍ മതങ്ങള്‍ തയ്യാറാകുന്നു.

    വാസ്തവത്തില്‍, ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യത്തില്‍, (സ്നേഹരാജ്യം എന്ന് വായിക്കണം) സീസറിന് ഒരു സ്ഥാനവും ഇല്ല, സീസര്‍മാരുടെ ആവശ്യവുമില്ല. സൃഷ്ടിയെല്ലാം ദൈവഹിതത്തിനായി മാത്രമുള്ളതാണ്. ദൈവഹിതമെന്നാല്‍, സര്‍വരുടെയും നന്മയാണ്. സര്‍വരുടെയും നന്മയെന്നാല്‍ സര്‍വരുടെയും സുഖവും സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവുമാണ്. സവിശേഷ സ്ഥാനങ്ങളും അവകാശങ്ങളും ആഗ്രഹിക്കുന്ന സീസര്‍മാര്‍ക്ക് അവിടെ സ്ഥാനമില്ല. എന്നാല്‍, മനുഷ്യചരിത്രത്തില്‍ സീസര്‍മാര്‍ അനിവാര്യമായിത്തീര്‍ന്നു. തങ്ങളുടെ നായകനും നിയന്താവുമായ യാവേയെക്കൊണ്ട് തൃപ്തരാകാതെ, തങ്ങള്‍ക്കു മനുഷ്യരാജാക്കളെ വേണമെന്ന് മുറവിളികൂട്ടിയ ജനത്തെ നാം പഴയ നിയമത്തില്‍ വീണ്ടും വീണ്ടും കാണുന്നു. ഇങ്ങനെ ഉയര്‍ന്നുവന്ന രാജാക്കന്മാര്‍ അധികം കഴിയുംമുമ്പേ ജനത്തെ സ്വന്ത ഉപയോഗത്തിനായി അടിമപ്പെടുത്തുകയും കൊല്ലുകയും ചെയ്തു തുടങ്ങി. ഈ പ്രവണത പുതിയ ദൈവരാജ്യമായി തുടങ്ങിയ ക്രിസ്തുമതത്തിലും കാലക്രമേണ ശക്തിപ്രാപിച്ചു. അവിടെയും ലൌകികരാജാക്കന്മാരെപ്പോലെ തന്നെ അധികാരദുര്‍വിനിയോഗവും തരംതിരിവും പക്ഷപാതവും ശൈലിയായിത്തീര്‍ന്നു. ഈ സ്ഥിതിവിശേഷത്തിനു മാറ്റം വരുത്താന്‍ ഒട്ടും താല്പര്യമില്ലാത്ത പരിശുദ്ധ സീസര്‍മാര്‍ സ്വരക്ഷക്കായി കൌശലപൂര്‍വം ഉരുവിട്ടുകൊണ്ടിരിക്കുന്ന "തിരുവെഴുത്താണ്" ദൈവത്തിനുളളതു ദൈവത്തിനും സീസറിനുളളതു സീസറിനും എന്നത്.

    ReplyDelete
  3. സകലപുണ്യാളന്‍മാരുടെ പ്രാര്‍ഥനയില്‍ മദര്‍തെരസാക്കും ഒരു പ്രതേകസ്ഥാനം കല്പ്പിക്കുമെന്നതില്‍ സംശയമില്ല. മദര്‍തെരസാ ഈ ആദരവിന് തീര്‍ച്ചയായും അര്‍ഹയാണെന്ന് സംശയമില്ല. കല്‍ക്കട്ടയിലെ തെരുവുകളില്‍
    അലഞ്ഞു തിരിഞ്ഞു ദരിദ്രര്‍ക്ക് വേണ്ടി ജോലിചെയ്ത ഈ ഉപവിയുടെ സഹോദരി രൂപക്കൂട്ടില്‍ വന്നാലേ സഭയ്ക്ക് സാമ്പത്തികമായി നേട്ടമുണ്ടാവുകയുള്ളൂ.
    ദൈവതുല്ല്യമായി പുണ്യാളന്‍മാരെയും പുണ്യവതികളെയും രൂപക്കൂട്ടില്‍ കേറ്റി ഭക്തരെകൊണ്ടു വന്ദിപ്പിച്ചു പണമുണ്ടാക്കുന്ന ഒരു വ്യവസായമാണ്‌ പുണ്യാളന്‍ ബിസിനസെന്നു ഭക്തര്‍ അറിയുന്നില്ല.

    ചില പുണ്യാളന്‍മാരുടെ ജീവചരിത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. സേവില്ലിലെ ഇസിഡോര്‍ പുണ്യാളന്‍ ഒരു ഉദാഹരണമാണ്. ആറാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ പുണ്യാളന്‍റെ ലേഖനത്തില്‍ യഹൂദ പിള്ളേരെ ബലമായി മാതാപിതാക്കളില്‍ നിന്നും പിടിച്ചുകൊണ്ടു പോയി മതംപഠിപ്പിച്ചു ക്രിസ്ത്യാനികളാക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്‌. ക്ലമന്റ്എട്ടാമന്‍ പുണ്യാളന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ പുണ്യാളനാക്കി.മദ്ധ്യകാലങ്ങളില്‍ യഹൂദന്മാരെ പീഡിപ്പിക്കുന്നതിലായിരുന്നു ഈ പുണ്യാളന്‍റെ വിനോദം.

    ദാരിദ്ര്യം ദൈവത്തിന്‍റെ വരദാനമാണ്,ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ ദാരിദ്ര്യത്തെ ദൈവത്തിന്‍റെ നന്മയായി കാണുക,കഷ്ടപ്പാടുകള്‍ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുമെന്നുള്ള മദറിന്‍റെ തത്വങ്ങള്‍ ദാരിദ്രത്തെ പ്രോത്സാഹിപ്പിക്കുവാനെ സഹായിക്കുകയുള്ളൂ. കൂടുതല്‍ ദരിദ്രരെ ലഭിക്കുകയെന്നുള്ളതാണ്
    സഭ ആഗ്രഹിക്കുന്നതും.

    വേദനകൊണ്ടു മരിക്കാന്‍പോവുന്ന ഒരു കാന്‍സര്‍രോഗിയെ മദര്‍ വേദനസംഹാരി
    മരുന്നുകള്‍ കൊടുക്കുന്നതിനു പകരം ഉപദേശിച്ചത് " ക്രൂശില്‍ കിടന്ന
    ക്രിസ്തുവിനെപ്പോലെ വേദന സഹിച്ചാല്‍ യേശു നിന്നെ ആലിംഗനംചെയ്യും" എന്നാണ്. ഇങ്ങനെയാണ് സഭ പഠിപ്പിക്കുന്നതും. സ്നേഹിക്കുന്ന ദൈവത്തിന്‍റെ
    മുമ്പില്‍ ഇതെന്തു തത്വചിന്തയെന്നു തോന്നിപ്പോവുന്നു.

    ReplyDelete