Translate

Thursday, August 30, 2012

ഇനി കേരള രാഷ്ട്രീയത്തില്‍ കത്തോലിക്ക കൊണ്ഗ്രസിന്റെ കാലം കൂടി

(ബ്രിട്ടീഷ് കൈരളി പ്രസിദ്ധീകരിച്ച ലേഖനം) britishkairali.com

Dated: August 27, 2012

കേരള രാഷ്ട്രീയത്തില്‍ പുതിയൊരു താരം കൂടി ഉദിച്ചുയരുന്നു. കത്തോലിക്കര്‍ക്ക് മാത്രമായുള്ള കോണ്‍ഗ്രസ് കേരളത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് സീറോ മലബാര്‍ ബിഷപ്പ് സിനഡിന്റെ ആഹ്വാനം. അതായത് കത്തോലിക്കാ കോണ്‍ഗ്രസ് എന്ന് പേര് കേട്ടാല്‍ ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പിണറായി വിജയനുമൊക്കെ ഞെട്ടണം. ഇതുവരെ കത്തോലിക്കരുടെ ഔദ്യോഗിക പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് ആയിരുന്നു. അതായത് മാണി കോണ്‍ഗ്രസ്. കണ്ട യാക്കോബായക്കാരനും ഓര്‍ത്തഡോക്‌സുകാരനും മാര്‍ത്തോമാക്കാരനുമെല്ലാം കയറി നിരങ്ങാന്‍ തുടങ്ങിയതോടെ കേരളാ കോണ്‍ഗ്രസിന്റെ കത്തോലിക്കാ കൂറ് കുറഞ്ഞു. അത് വകവച്ചുകൊടുക്കാന്‍ കര്‍ദ്ദിനാളും മെത്രാന്മാരും തയ്യാറല്ല. അതോടെയാണ് സഭയ്ക്കുള്ളില്‍ മാത്രം തിരിഞ്ഞുകളിച്ചിരുന്ന അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിനെ സഭ കെട്ടഴിച്ച് പുറത്തേയ്ക്ക് വിടുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ അപ്പാടെ നടത്തിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി അധികാരം കയ്യിലാക്കാനാണ് കത്തോലിക്കാ സഭാധികാരുകള്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ മൂന്ന് വിഭാഗത്തില്‍പ്പെട്ട കത്തോലിക്കരാണുള്ളത്. ഇതില്‍ പ്രബലന്മാരും പാരമ്പര്യം അവകാശപ്പെടുന്നവരും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സീറോ മലബാര്‍ സഭയാണ്. അവരുടെ സംഘടനയാണ് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്. റോമന്‍ മാര്‍പ്പാപ്പ നേരിട്ട് നിയന്ത്രിക്കുന്ന ലാറ്റിന്‍ കത്തോലിക്കര്‍ക്കും സ്വന്തമായി രാഷ്ട്രീയ സംഘടനയുണ്ട്. കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്‍. ഇവരിപ്പോള്‍ പി ടി എ റഹിം നേതൃത്വം നല്‍്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ലാറ്റിന്‍ കാതലിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയിട്ടില്ലെങ്കിലും വിവിധ കാലങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ സംഘടനയാണ്.
മറ്റൊരു വിഭാഗം കത്തോലിക്കരായ മലങ്കര കത്തോലിക്കര്‍ക്ക് കാശും പത്രാസും കോളെജും ആശുപത്രിയും കാതോലിക്കാ ബാവയുമൊക്കെയുണ്ടെങ്കിലും മൊത്തത്തില്‍ ഒരു പഞ്ചായത്തില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രമേയുള്ളൂ. അതിനാല്‍ പാര്‍ട്ടി, സംഘടന, അസോസിയേഷന്‍ തുടങ്ങിയ വീരകൃത്യങ്ങള്‍ക്കൊന്നും അവര്‍ക്ക് പാങ്ങില്ല. സീറോ മലബാര്‍ സഭയുടെ സമുദായ സംഘടന എന്ന നിലയില്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ഇതുവരെ സഭയിക്കുള്ളിലായിരുന്നു സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. കത്തോലിക്കാ കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനം സഭാധികാരികള്‍ക്ക് നന്നായി ബോധിച്ചതിനാല്‍ അവരുടെ സേവനം പൊതുസമൂഹത്തിലേക്ക് കൂടി വിട്ടുനല്‍കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന് പരിഷ്‌കരിച്ച നിയമാവലിയും സഭാ സിനഡ് അംഗീകരിച്ചുകഴിഞ്ഞു. കേരളത്തില്‍ എമ്പാടും മുപ്പത് ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങളുണ്ടെന്നാണ് സഭാ നേതൃത്വം തന്നെ പറയുന്നത്. ഇടത്-വലത് മുന്നണികളും മുന്നണികളിലെ പാര്‍ട്ടികളും സീറോ മലബാര്‍ സഭയ്ക്ക് കരുത്തുള്ള ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവിടങ്ങളില്‍ സഭയുടെ ആളുകളെയോ സഭ പറയുന്ന ആളുകളെയോ ആണ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക പതിവ്. സഭയ്ക്ക് കൂറുള്ളവര്‍ അവിടെ ജയിക്കുകയും ചെയ്യും. സഭയുടെ ശക്തികേന്ദ്രമായ പാലയില്‍ എക്കാലത്തും സഭയുടെ പൊന്നോമന പുത്രനായ കെ എം മാണി തന്നെയാണ് ജയിക്കുക. മാണിയും കേരളാ കോണ്‍ഗ്രസുമൊക്കെയുണ്ടെങ്കിലും ഉപ്പോളം വരില്ലല്ലോ, ഉപ്പിലിട്ടത്. ഇതിനാല്‍ സ്വന്തം പാര്‍ട്ടി, സ്വന്തം എം എല്‍ എ, സ്വന്തം മന്ത്രി എന്ന മധുരമനോഹര സ്വപ്‌നമാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്.
എന്‍ എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഭൂരിപക്ഷ സമുദായത്തിന് വേണ്ടി പാര്‍ട്ടിയുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. മുസ്ലീം സമുദായത്തില്‍ മുസ്ലീം ലീഗാണ് മാതൃകാ പാര്‍ട്ടി. പി ഡി പി പൊളിഞ്ഞെങ്കിലും ജമാ അത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രഖ്യാപിച്ച് ക്ലച്ചുപിടിക്കാതിരിക്കുന്നു. എന്‍ ഡി എഫുകാര്‍ എസ് ഡി പി ഐയുണ്ടാക്കി 'കൈവെട്ടും കാല്‍വെട്ടും' തുടരുന്നുമുണ്ട്. എല്ലാ സമുദായങ്ങളും സ്വന്തം പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ സീറോ മലബാറുകാര്‍ മാത്രമെന്തിന് വെറുതെയിരിക്കണം

4 comments:

  1. ദീപിക മാത്രം വായിക്കുന്നവരും പള്ളിയെ പ്രീതിപ്പെടുത്താന്‍ ദീപികക്കുള്ള വരിസംഖ്യ കൊടുത്തിട്ട് മനോരമ വായിക്കുന്നവരും ഈ പുതിയ പാര്‍ടിയില്‍ ചേരും. ഞാനിതില്‍ ഒന്നും വായിക്കുന്നില്ലെങ്കിലും, മന്ത്രിസ്ഥാനം തീര്‍ച്ച പറഞ്ഞാല്‍, ഞാനും പാര്ടിയംഗമാകാം.

    ReplyDelete
  2. അപ്പൊ .... പറഞ്ഞ സമയവും കാലവും അടുത്തു എന്ന് കരുതാം.... വെടക്കാക്കി കളയാം എന്ന് കൂടി തിരുമാനിച്ചത് കഷ്ടമായിപ്പോയി. കത്തോലിക്കര്‍ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശെരി പ്രദേശങ്ങളില്‍ കൂടുതല്‍ ഉണ്ടെന്നത് ശരി. പാലായില്‍ കുഞ്ഞു മാണി ഒന്നിനോന്നിനു പുറകോട്ടു പോകുന്നു.... പൂഞ്ഞാറില്‍ ജോര്‍ജ്ജിന് നേരെ സഭ തിരിഞ്ഞാലും തിരിഞ്ഞില്ലെങ്കിലും ഒരു വ്യത്യാസവുമില്ല.... കാഞ്ഞിരപ്പള്ളിയില്‍ ഒരു കരിസ്മാറ്റിക്ക്കാരനെ ഒരു തവണ നിര്‍ത്തി നോക്കിയതാണ്...കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതേ സാധിച്ചുള്ളൂ. ചെങ്ങനശ്ശെരിയില്‍ ഒരു തൊഴിലാളി യുണിയന്‍ തന്നെ ഉണ്ടാക്കി നോക്കിയതാണ്. അവിടെ നിയമസഭയിലും ചുമച്ചു ചുമച്ചു ശ്വാശം മുട്ടിയാണ് ഉള്ള കേരളാ ഉരുണ്ടു കയറിയത്.
    ദിപികക്കുള്ള സ്വാധിനം ചില്ലറയൊന്നുമല്ല ... ഇപ്പോള്‍ കൃത്യമായി പുറത്തിറങ്ങുന്ന ദിനപ്പത്രങ്ങളില്‍ BPL വിഭാഗത്തിലാണ് അതിന്റെ സ്ഥാനം.
    സത്യം പറഞ്ഞാല്‍, സഭയെ വിസ്തരിക്കാന്‍ വിശ്വാസികള്‍ക്ക് നല്ലൊരു അവസരം കൂടി കൈവന്നിരിക്കുന്നൂ എന്നര്‍ത്ഥം....
    പണ്ട് വിമോചന സമരം വന്നപ്പോള്‍ .... കൊച്ചുകുട്ടി പരാധിനങ്ങളെല്ലാം തെരുവിലിറങ്ങി.... പിന്നിട് ബെനഡിക്റ്റ് കേസ് വന്നപ്പോള്‍ കുറെ പ്രതിഷേധങ്ങളില്‍ ഒതുങ്ങി.... കുറച്ചുകാലം മുമ്പ് OP ത്യാഗി പാര്‍ലമെന്റില്‍ മത പരിവര്‍ത്തന bill അവതരിപ്പിച്ചപ്പോള്‍ ഒരടിയന്തിരാവസ്ഥ ഉണ്ടാക്കാന്‍ നോക്കി... നടന്നില്ല... സഭയെ നാല് പറയണമെന്നുള്ളവര്‍ക്കെല്ലാം ഇനി AKCC പാര്‍ട്ടിയില്‍ നുഴഞ്ഞു കയറി ഇസിയായി കാര്യം സാധിക്കാവുന്നതേയുള്ളൂ.
    നല്ലവനായ യേശുവേ... റോമാക്കാര്‍ക്ക് പണി കൊടുക്കാന്‍ ഈ കുറക്കുവഴി നീ തിരഞ്ഞെടുത്തില്ലല്ലോ....!

    ReplyDelete
  3. സഭ വിദ്യാഭ്യാസ മേഖലകളിലും മറ്റും നടത്തുന്ന കൊള്ളകള്‍ക്ക് എക്കാലവും ഹല്ലെലുയ്യാ പാടുന്ന കൊണ്ഗ്രസ്കാരില്‍നിന്നും കൂടുതല്‍ പിടിച്ചു വാങ്ങുവാനുള്ള ഒരു അടവായി കത്തോലിക്കാ വര്‍ഗീയപാര്‍ട്ടിയെ കാണാം. ഇവരുടെ ശിങ്കടികള്‍ക്ക് പാര്‍ട്ടീടിക്കറ്റ് കിട്ടുവാന്‍ ഈ ഈര്‍ക്കിലി പാര്‍ട്ടിക്കു വിലയും പേശാം. ഇത്തരം
    ജനദ്രോഹപരമായ പാര്‍ട്ടികള്‍ ഉണ്ടാക്കുന്നവര്‍ നാടിനു ശാപവും ജനാധിപത്യത്തിന് കളങ്കവും ആണ്.

    ൧൯൭൨ ല്‍ ആന്റണി നേതൃത്വത്തില്‍ ഇരുന്നപ്പോള്‍ ഈ കുരിശമ്മാവന്‍മാരുടെ ലക്‌ഷ്യം ആന്റണിയെ തകര്‍ക്കുകയെന്നുള്ളതായിരുനു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂക്ക് കയറിടുകയെന്നുള്ളതായിരുന്നു അന്നു ആന്റണിയുടെ ലക്‌ഷ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മൂക്കു കയറിടുവാന്‍ വരുന്നവരെ കുറുവടി കൊണ്ടല്ല മഴുകൊണ്ടു അടിച്ചു വീഴ്ത്തുമെന്നു അക്കാലത്തു തൃശൂര്‍ബിഷപ്പായ കുണ്ടുകുളം പ്രസംഗിച്ചതും ഓര്‍മ്മവരുന്നു. അങ്ങനെയെങ്കില്‍ പാലാക്കാരുടെ പണ്ടത്തെ കൊച്ചുകത്തിയും കാഞ്ഞിരപ്പള്ളിക്കാരുടെ അപ്പപത്തലും ചങ്ങനാശേരി-കുട്ടനാടുകാരുടെ വള്ളം ഊന്തുന്ന തുഴ വടിയും തയ്യാറാക്കുവാന്‍ ഇടയലേഖനം ഇറക്കും. ചങ്ങനാശേരി അങ്ങാടിചന്തയിലെ സ്ത്രീകളുടെ തെറി പഴയ കാലംമുതല്‍ പ്രസിദ്ധമാണ്.
    തൃശൂര്‍ക്കാര്‍ തെറി പറഞ്ഞുകൊണ്ട് അടിവരുമ്പോള്‍ ഓടാന്‍ മിടുക്കരുമായിരുന്നു.

    72ലെ റാലിയില്‍ കുണ്ടുകുളത്തിന്റെ ഗുണ്ടാകള്‍ റാലിയില്‍പ്പെട്ട ആന്റണിയുടെ കഴുത്തില്‍ പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് എത്തി ആന്റണിയെയും സുധീരനെയും രക്ഷിച്ച കഥയുമുണ്ട്. വിശ്വാസിയുടെ കയ്യുടെ ചൂട് ഇനി ഉമ്മനും മാണിയും പിണറായിയും അറിയുവാന്‍ പോകുന്നേയുള്ളൂ. മൂത്തു മുരടിച്ച അരമനയിലെ പാണ്ടന്‍നായ്ക്കളുടെ പല്ലിന്റെ ശൌര്യം നശിച്ചുവെന്നു കത്തോലിക്കാ നേതാക്കള്‍ മനസിലാക്കുന്നില്ല. പണ്ടത്തെപോലെ പള്ളിപടയുടെ വേലകള്‍ ഇന്നു ഫലിക്കുന്നില്ല. ഇവരെ ആരും ഗൌനിക്കുന്നുമില്ല.

    ഒരിക്കല്‍ കമ്മ്യൂണിസ്റ്റുകാരുടെ കാലത്തു സ്കൂളില്‍ പഠിപ്പിക്കുന്ന സാമൂഹ്യപാഠം കമ്മ്യൂണിസമെന്നു പറഞ്ഞു ബിഷപ്പ്മാര്‍ ബഹളം കൂട്ടി. അതിനെക്കാളും കൊടും കമ്മ്യൂണിസം ബൈബിളില്‍ ഉണ്ടെന്നു കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചു പറയുന്നതും ഓര്‍ക്കുന്നു. ഇനി ഇടയലേഖനം ഇറക്കി വിശുദ്ധ കള്ളംപറയുന്ന ഇടയന്മാര്‍ക്കും മന്ത്രിയാകാം. ഈ ബുദ്ധിയില്ലാത്തവരോടൊപ്പം സാക് നെടുങ്കലാല്‍നെപ്പോലുള്ള ബുദ്ധിജീവികള്‍ക്കും മന്ത്രിയാകണോ? മുണ്ടശേരിയെപ്പോലുള്ള ബുദ്ധിജീവികളും മന്ത്രിയായിട്ടുണ്ടെന്നും ശരിതന്നെ.

    പുരോഹിതപീഡ അനുഭവിച്ച അള്‍ത്താര ബാലന്മാര്‍ക്ക് കോഴ കൊടുക്കാതെ കോളേജുഅഡ്മിഷന്‍ നല്‍കുമെന്നും പാര്‍ട്ടിയുടെ നയത്തില്‍ ഉള്‍പ്പെടുത്തും. പണ്ട് ആന്റണിയെ ഇവര്‍ നഖശിഖാന്തം എതിര്‍ത്തു. അദ്ദേഹത്തിന്‍റെ അപ്പനെ തെമ്മാടിക്കുഴിയില്‍ അടക്കി. ആന്റണി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായപ്പോള്‍ അദ്ദേഹത്തെ മടിയില്‍കയറ്റി താലോലിക്കാന്‍ ബിഷപ്പ്മാര്‍ ഇന്നു ഇടിച്ചുതള്ളല്‍ ആണ്. കാഞ്ഞിരപ്പള്ളി ശ്രേഷ്ഠസഹോദരന് അവസരം കിട്ടിയോയെന്നും അറിയത്തില്ല.

    പാവപ്പെട്ട വീട്ടിലെ ഒരു വിശ്വാസി സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകൊണ്ടു
    വന്നാല്‍ കോഴ കൊടുക്കന്നവന് കമ്യൂണിസ്റ്റുകാരന്‍ ആയാല്‍പോലും അഡ്മിഷന്‍ കൊടുക്കും. സ്വന്തം അരമനക്കുള്ളില്‍ കോഴയും അഴിമതികളും നടത്തുന്നവരോ ഇനി നാട് നന്നാക്കുവാന്‍ പോകുന്നത്. രാഷ്ട്രീയത്തില്‍ ഇവര്‍ വരട്ടെ. ജനം ഇവരെ ആട്ടിയിറക്കുകയല്ല കാര്‍ക്കിച്ചു തുപ്പുകയും ചെയ്യും. പുതിയ പാര്‍ട്ടിയുടെ ഉദയം കമ്യൂണിസ്റ്റുകാര്‍ക്ക് കൊയ്ത്തു കാലവും ആയിരിക്കും.

    ReplyDelete
  4. കുറെ നാളായി പള്ളിയില്‍ വിളിച്ചു പറഞ്ഞു സമ്മര്‍ദം ചെലുത്തിയാണ് ദീപിക ചിലവാക്കുന്നത് ,കൈമാറല്ലുകള്‍ക്ക് ശേഷം
    ആ പത്രത്തിന്റെ നിലവാരം പോയി .ഏതു പത്രം വായിക്കണം ആര്‍ക്കു വോട്ട് ചെയ്യണം എന്നൊക്കെ പള്ളിയില്‍ പറയുന്ന
    അച്ചന്മാരുടെ വിചാരം എന്താണ് ? അഭയ കേസ് സിനിമാലക്കാര്‍ കാണിച്ചാല്‍ പള്ളികളില്‍ ഏഷ്യാനെറ്റ് നെ വിലക്കാന്‍ മാത്രം വിവരം കേട്ടവര്‍ ആണ് മെത്രന്മാര്‍ . പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് റബ്ബര്‍ നു 20 രൂപ വില ആയപ്പോള്‍ ഫാര്‍മെര്സ് റിലീഫ് ഫോറം
    എന്ന സംഘടന ജനപ്രീതി ആര്‍ജ്ജിച്ചു -അതിന്റെ മുന്‍ നിരയില്‍ നിന്ന് നയിക്കാന്‍ ഒരു പുരോഹിതനും ഉണ്ടായിരുന്നു.
    അദ്ധേഹത്തിന്റെ പോപ്പുലാരിട്ടിയില്‍ ബിശോപ്പ് ഹൌസ് അടക്കി വാഴുന്ന വേതാളങ്ങള്‍ വെന്തുരുകി .
    ആ സംഘടനയെ പിളര്‍ത്തി .ഇന്‍ഫാം എന്ന പള്ളി കര്‍ഷക സംഘടന തുടങ്ങി .ഒരു പയര്‍ മണി
    പോലും ജീവിതത്തില്‍ കുഴിചിടാത്ത അച്ചന്മാര്‍ക്ക് കര്‍ഷക സംഘടന ആഹഹ .

    ReplyDelete