Translate

Monday, March 18, 2013

കണ്ണേ മടങ്ങൂ....

ഇരുത്തി ചിന്തിപ്പിക്കുന്ന നിരവധി ശോകരംഗങ്ങളുമായാണ് ആലഞ്ചേരി പിതാവ് കേരളത്തിലേക്ക് മടങ്ങുക. സീറോ മലബാര്‍ സഭയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു മാര്‍പ്പാപ്പയെ കുടിയിരുത്താമെന്നുള്ള പ്രതിക്ഷകള്‍ സഫലമായില്ല. പൌരസ്ത്യ സഭകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ തലവേദനയെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പാക്കും ബോധ്യമായിരുന്നതുകൊണ്ടാവണം ആദ്യ നടപടികളില്‍ തന്നെ അവരുമായി ഒരു ചര്‍ച്ച അദ്ദേഹം നിശ്ചയിച്ചത് എന്ന് പറയാതെ വയ്യ. AD 52 ല്‍ ഭാരതത്തില്‍ രൂപം കൊണ്ട സഭ ഇന്ന് എട്ട് കഷണങ്ങളാണ്. 1665 ല്‍ മലങ്കരയും മലബാറുമായി അത് പിരിഞ്ഞു. 1814ല്‍ മലബാര്‍ സഭ സീറോ-മലബാറായും, കല്ദായാ-സുറിയാനിയായും വേര്‍പിരിഞ്ഞു. ഇന്ന് സീറോ മലബാര്‍ സഭ വഴിപിരിയുമെങ്കില്‍ അത്  ഒരു വ്യത്യസ്ത സവിശേഷതയോടെയായിരിക്കും: സീറോ -മെത്രാന്‍ സഭയും, സീറോ – അല്മായാ സഭയുമായിരിക്കും ഇനി ഇവിടെ ഉണ്ടാവുക. സഭാധികാരികള്‍ എത്ര പിമ്പോട്ടു ചിന്തിച്ചോ അതിലേറെ മുമ്പോട്ട്‌ അല്മായന്‍ ചിന്തിക്കുമ്പോള്‍ മറ്റൊന്ന് സംഭവിക്കാന്‍ സാധ്യതയില്ല.

സിറോ മലബാര്‍ സഭയില്‍ ഉരുണ്ടുകൂടിയ അല്മായാ പ്രതിഷേധങ്ങളെ കുറഞ്ഞത്‌ നാല് ദശകങ്ങളെങ്കിലും അവഗണിക്കാന്‍ സഭാധികാരികള്‍ക്കു കഴിഞ്ഞു. ഭീഷണികളുടെ മുമ്പില്‍ മുട്ടുകുത്തുന്ന രീതിയല്ല ഞങ്ങളുടെതെന്നു തെളിയിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞെങ്കിലും ഇന്ന് പിതാക്കന്മാരുടെ മുട്ടുകള്‍ വിറക്കുന്നു. ഏതു വിഷയത്തിലും പ്രതികരിക്കാന്‍ മടിക്കാത്ത POC യോട് ഇറ്റാലിയന്‍ മരീനുകള്‍ ചെയ്തത് ശരിയോ തെറ്റൊയെന്നു ചോദിച്ചാല്‍ ഒരിക്കലും മറുപടി ഉണ്ടാവില്ല. ഒരു ശവ-സംസ്കാര സംഘര്‍ഷവും ഉടനെയെങ്ങും സഭയില്‍ ഉണ്ടാവാന്‍ പോവുന്നില്ല. ഒരു സ്കൂള്‍ പിടിച്ചെടുക്കലും, ഇടവക പിടിച്ചെടുക്കലും ഇനിയിവിടെ ഉണ്ടാകാന്‍ പോകുന്നില്ല, മയക്കുവെടി വെച്ച് സ്വത്ത് അപഹരിക്കുന്ന രീതിയും ഇനിയിവിടെ ഉണ്ടാകാന്‍ പോകുന്നില്ല .... എന്തുകൊണ്ട് ഈ മാറ്റം? അല്‍മായരുടെ ശക്തിയെ സഭ ഇന്ന് ഭയപ്പെടുന്നു; ഓരോ ദിവസവും അകത്തുനിന്നും പുറത്തു നിന്നും ഉയരുന്ന വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നുവെന്നത് കണ്ണടച്ചാല്‍ ഇല്ലാതാവുന്ന സത്യമല്ല.

ഒരു മെത്രാന്‍ അമേരിക്കയില്‍ ഒളിച്ചു താമസിച്ചുവെന്നു കേള്‍ക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ യൂറോപ്യന്‍ പരിപാടികള്‍ അനിശ്ചിത കാലത്തേക്ക് മാറ്റി വെച്ചുവെന്നു കേള്‍ക്കുമ്പോള്‍ കാര്യങ്ങള്‍ എത്ര മാത്രം മാറി മറിഞ്ഞുവെന്നു കാണാം (അദ്ദേഹം ചെയ്തത് ഉചിതമായിയെന്നു തന്നെയാണ് എനിക്കും തോന്നുന്നത്). കാക്കനാട്ട് നിന്ന് പുറത്തുവരുന്നതില്‍ സിംഹഭാഗവും രഹസ്യസര്‍ക്കുലറുകള്‍ ആണെന്നുള്ളതും രസകരമായ ഒരു വസ്തുത - മിക്കതും പക്ഷെ ചോരുന്നു. സാമൂഹ്യമായി മെത്രാന്മാരുടെ വില കുത്തനെ ഇടിഞ്ഞുവെന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു വസ്തുത. ഒരു പൊതു സാംസ്കാരിക പരിപാടികളിലും അവരെ പങ്കെടുപ്പിക്കാറില്ല, അവരുടെ പൊതു അഭിപ്രായങ്ങള്‍ ആരും പരിഗണിക്കാറുമില്ല. ഒരു കലാനിലയം നാടകത്തിനു പോന്ന ക്രമികരണങ്ങളുണ്ടെങ്കിലെ ഇന്ന് ധ്യാനത്തിന് പോലും ആളുണ്ടാവൂ - പുതിയ വചന വ്യാഖ്യാനങ്ങളോന്നും ഏശുന്നുമില്ല.

ഫ്രാന്‍സിസ് മാര്‍പ്പാപ്പാ കനിഞ്ഞാലും തീരുന്നതല്ല ഉള്ളിലെ പ്രശ്നം. അത് തീരാതെ സഭക്ക് മുന്നോട്ടു പോവാനുമാവില്ല. സ്വന്തം കുടുംബത്തില്‍ ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പുണ്ടായപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് അന്ന് ഉണ്ടായ സന്തോഷം ഇന്ന് അവര്‍ക്കില്ല. മിക്ക മെത്രാന്‍ കുടുംബങ്ങളും ചെന്നുപെട്ട അതെ തിക്കുമുട്ടലിലാണ് അവരും. ഓരോ അല്മായനും അരമനകള്‍ ഇന്നൊരു ഭാരമോ പാരയോ ആയിരിക്കുന്നു. ‘കണ്ണേ മടങ്ങുക’ അതായിരിക്കാം നാട്ടിലുള്ള അങ്ങാടിയത്ത് വീട്ടുകാര്‍ ഇന്ന് സ്വന്തം പിതാവിനോട് പ്രാര്‍ഥിക്കുന്നത്. നമുക്കും പിതാക്കന്മാരോട് പ്രാര്‍ഥിക്കാം ‘കണ്ണുകളെ മടങ്ങുക, യേശു കാട്ടിയതുപോലെ പാവങ്ങളുടെ കണ്ണിരൊപ്പാന്’.  

4 comments:

  1. "മയക്കുവെടിവെച്ച് സ്വത്ത് അപഹരിക്കുന്ന രീതിയും ഇനിയിവിടെ ഉണ്ടാകാന്‍ പോകുന്നില്ല" . . . (റോഷൻ) ഉഗ്രൻ ഭാഷാശൈലി! നമ്മുടെ തീവ്ര വിശ്വാസികള്ക്കെല്ലാം മയക്കുവെടിയേറ്റിരിക്കുകയാണ്. ഷാലോം വട്ടൻ തന്റെ പ്രസംഗകല ചെറുപ്പക്കാരെയും പഠിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. പല പിള്ളേർ അച്ഛന്മാരും കൈ പൊക്കുന്നതും വിരലുകൾ വിരിച്ചു പിടിക്കുന്നതും ഇടക്കിടക്ക് സ്പ്രിങ്ങിൽ ചവിട്ടിയാ ലെന്നപോലെ ഒന്ന് വെട്ടിച്ചു പൊങ്ങുന്നതുമൊക്കെ അസ്സൽ വട്ടായിശൈലിയിലാണ്. ഏറ്റവും അറപ്പിക്കുന്നത് അവരുടെ അല്ലെലൂലൂലൂയ്യാ ആണ്. വായങ്ങു നീട്ടിവിരിച്ചിട്ട്‌ തുപ്പലൊലുപ്പിച്ചുള്ള ഒരു കൊഞ്ചിപ്പറച്ചിൽ. എല്ലാം തനി വട്ടായിരീതികൾ മയക്കുവെടി വയ്ക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ഒരുക്കങ്ങളാണ് ഇതൊക്കെ. വെടിയേറ്റു കഴിഞ്ഞാലോ, എന്തൊരു അനുഭൂതി!

    ReplyDelete
  2. ദീപികയും മറ്റും ഭാഷാശൈലി മാറ്റേണ്ട കാലമായി. പഴയ പാപ്പാമാരുടെ മുതലാളിക്കീഴ്വഴക്കങ്ങൾ ലംഘിക്കുന്നവൻ, ബസിൽ യാത്ര ചെയ്യുന്നവൻ, ആദ്യമായി പോപ്പിന്റെ വസ്ത്രമണിഞ്ഞു വന്നപ്പോൾ പോലും തനിക്കായി ഒരുക്കിയിരുന്ന അലങ്കരിച്ച കസേര ഉപേക്ഷിച്ച് തന്നെ തിരഞ്ഞെടുത്തവരുടെ തന്നെ പന്തിയിൽ ചെന്നിരുന്ന ഫ്രാൻസിസ് ഒന്നാമന്റെ സിംഹാസനാരോഹണം 19ന് എന്നാണ് ദീപിക എഴുതിയിരിക്കുന്നത്. സ്ഥാനവും ആരോഹണവുമില്ല, സുവിശേഷത്തിന്റെ ദാസനാകാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞത് ഇവർക്ക് മനസ്സിലാകുന്നില്ലായിരിക്കാം. നമ്മുടെ മെത്രാന്മാരുടെയും പാതിരിമാരുടെയും വഴക്കത്തിനെതിരായി, ഈ ലോകത്തിലെ സാധാരണ ജനത്തിനു പ്രസക്തമായ കാര്യങ്ങളിലായിരിക്കും പുതിയ പോപ്പിന്റെ ശ്രദ്ധ എന്ന് നമുക്ക് പ്രത്യാശിക്കാം.

    ഒരു നവലോകക്രമം ഉരുത്തിരിയുകയാണെന്ന പ്രതീക്ഷ നമുക്ക് വച്ചുപുലർത്താം. എനിക്കനുഭവിക്കാൻ അവകാശമുണ്ടെന്ന് ഞാൻ വിചാരിക്കുന്നതെല്ലാം തുല്യ അളവിൽ അനുഭവിക്കാൻ എന്റെ അയല്ക്കാരനും അവകാശമുണ്ടെന്നും ആ അവകാശത്തിന്മേൽ കൈവയ്ക്കുന്ന എന്റെ സുഖാസ്വാദനം പാപമാണെന്നും കരുതി പ്രവര്ത്തിക്കുന്നത് മാത്രമാണ് നീതി എന്ന് പുതിയ പപ്പാ, ലിമോസിൻ പ്രേമികളായ നമ്മുടെ മെത്രാന്മാരെ പഠിപ്പിക്കുമെന്നും നമുക്ക് ആഗ്രഹിക്കാം. അന്യനെക്കുറിച്ചുള്ള പരിഗണനയാൽ മസൃണമാകുന്നത് മാത്രമാണ് ശരിയായ ആദ്ധ്യാത്മികത. അല്ലാതെ, അയല്ക്കാരൻ എല്ലാ വിധത്തിലും വിഷമിക്കുമ്പോളും, ഏറ്റവും മെച്ചമായ പള്ളികൾ പണുതിട്ട്‌, സുഖകരമായി ഇരുന്നു പ്രാര്ഥിക്കാൻ ദൈവമേ നീ ഈ സൗകര്യം ഉണ്ടാക്കി തന്നതിന് നന്ദി, സ്തോത്രം എന്ന് പറയുന്നത് ദൈവനിഷേധമാണെന്നും ഈ പോപ്പ് വഴിയെങ്കിലും നമ്മുടെ പരിശുദ്ധ ഇടയന്മാർ പഠിക്കട്ടെ. അത്തരം പള്ളികളിൽ തോത്രം ചെയ്യാനെടുക്കുന്ന പാനപാത്രത്തിൽ ദൈവത്തിന്റെ കുഞ്ഞാടിന്റെ രക്തമല്ല, സ്വന്തം ത്യാഗങ്ങളുടെയും ലാളിത്യത്തിന്റെയും രക്തം നിറച്ചിട്ട്‌ വേണം എന്ന് വിധവയുടെ ചില്ലിക്കാശു പോലും മോഷ്ടിക്കുന്ന നമ്മുടെ ഇടയന്മാർക്ക് ഫ്രാൻസിസ് ഒന്നാമൻ പറഞ്ഞുകൊടുക്കുമ്പോൾ അതുൾക്കൊള്ളാൻ സാധിക്കുമോ എന്നത് കണ്ടറിയണം.

    ReplyDelete
  3. “പുതിയ ഫ്രാന്സിസ് മാര്പ്പാപ്പയെപ്പറ്റി പാവങ്ങളുടെ ഇടയന്‍ എന്നൊക്കെ മീഡിയ തട്ടിവിട്ടാലും നാം കാത്തിരുന്ന് കാണെണ്ടതായ പലതും ഉണ്ട്. പണ്ട് ആലഞ്ചേരി മെത്രാന്‍ വലിയ മെത്രാപ്പൊലിത്താ ആയപ്പോള്‍ അദ്ദേഹവും തമിഴ്‌നാട്ടിലെ പാവങ്ങളുടെ മെത്രാനായിരുന്നു. തന്റെ കൂന്തന്‍ തൊപ്പിയില്‍ മയില്‍ വരെ തുന്നിപ്പിടിപ്പിച്ചു, അദ്ദേഹം പിന്നീട്. റോമന്‍ കൂരിയ പുതിയ ഫ്രാന്സി്സ് മാര്പ്പാപ്പയെ ഒന്നുകില്‍ റോമാക്കാരന്‍ ആക്കും അല്ലെങ്കില്‍ ഫ്രാന്സിസ് മാര്പ്പാപ്പയെ സിംഹാസനത്തില്‍ വെറുതെ ഇരുത്തും …………… . കത്തോലിക്കാ സഭയുടെ സിദ്ധാന്തങ്ങളൊക്കെ വേദപുസ്തകാടിസ്ഥാനവും പാരമ്പര്യ ഫലവുമാണന്നു അടിയുറച്ച് വിശ്വസിക്കുന്ന യാഥാസ്ഥിതികരാണ് സഭയെ ഇനിയും നയിക്കാന്‍ പോകുന്നത്.”

    പുതിയ മാര്പ്പാപ്പായെപ്പറ്റി വാനോളം പ്രതിക്ഷകള്‍ കൊണ്ട് പോക്കറ്റ് നിറച്ചിരിക്കുന്ന അല്മായര്‍ ചാക്കോ കളരിക്കല്‍ പറഞ്ഞത് കേട്ടിരിക്കുമല്ലോ. ഫ്രാന്സിസ് മാര്പ്പാപ്പായുടെ വ്യത്യസ്തമായ പെരുമാറ്റ ശൈലിയുടെ പിന്നാലെയാണ് ലോക മാദ്ധ്യമങ്ങള്‍ ഇന്ന്. ഈ ബസ് യാത്രയും കൂസലില്ലായ്മയും സുരക്ഷാ കാരണങ്ങളാല്‍ ഉടന്‍ നില്ക്കും. കാട്ടാനയെ ചട്ടം പഠിപ്പിക്കുന്നതുപോലെ, പതിയെ ബാക്കി പാഠങ്ങള്‍ ഒന്നൊന്നായി യാഥാസ്ഥിതികരായ കര്ദ്ദിളനാളന്മാര്‍ പഠിപ്പിച്ചുകൊള്ളും. ഇത് സത്യം സത്യം സത്യം!

    ReplyDelete
    Replies
    1. രോഷനെപ്പോലെ ദോഷൈകദൃക്കാകാൻ എനിക്കാകുന്നില്ല. കാരണം, ഫ്രാൻസിസ് എന്ന കവിയുടെ മൂല്യങ്ങളെ സ്വായത്തമാക്കിയ ഒരു പക്വമതിക്ക് കുറെ അര്ദ്ധവൃദ്ധന്മാരെ ഭയന്ന് തന്റെ ബോദ്ധ്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. വെറുതേ അദ്ദേഹം ആ പേര് സ്വന്തമാക്കില്ല. അപ്പന്റെ സ്വത്തായ തന്റെ അങ്കി പോലും ഊരിക്കൊടുത്തിട്ട് നഗ്നനായി പൊതുജനമദ്ധ്യത്തിൽ നില്ക്കാൻ ധൈര്യം കാണിച്ച ഫ്രാൻസിസിനെപ്പോലെ ഈ ഫ്രാൻസിസും അചഞ്ചലഹൃദയനായിരിക്കും. ഉദാഹരണത്തിന്, പോപ്‌ മൊബൈൽ എന്ന കുന്ത്രാണ്ടം അദ്ദേഹം ഒരിക്കൽ പോലും ഉപയോഗിക്കുകയില്ല. മിക്കവാറും അത് നമ്മുടെ മയിൽതൊപ്പിക്കാരിൽ ആരെങ്കിലും ലേലത്തിൽ പിടിച്ച് അതിങ്ങോട്ട് കൊണ്ടുപോരും. നമ്മുടെ പാതാളവഴികളിൽകൂടി അതൊരിക്കലെങ്കിലും ഒന്ന് കൊണ്ടുപോകാനായാൽ എന്ന് ചിന്തിച്ചിട്ടുള്ളവർ എത്രയെണ്ണം കാണും!
      ഇനി നിർഭാഗ്യവശാൽ ഫ്രാൻസിസ് ഒന്നാമൻ തന്റെ ആദർശങ്ങളെ ബലികഴിക്കുകയാണെങ്കിൽ,പിന്നെ നമ്മൾ കത്തോലിക്കാ സഭാംഗമെന്നും പറഞ്ഞ് അഭിമാനം കൊണ്ടിട്ട് ഒരുകാര്യവുമില്ല. കൂട്ടരാജിവച്ച് ഇറങ്ങി പാട്ടിനുപോകണം. ഇത് കത്തോലിക്കാ സഭയുടെ ഒരേയൊരു അവസാനത്തെ ചാൻസ് ആണ്.

      Delete