Translate

Thursday, March 21, 2013

പാരഡൈം ഷിഫ്റ്റ്‌


ശ്രീ. സക്കറിയാസ് നെടുങ്കനാലിന്റെ പാരഡൈം ഷിഫ്റ്റ്‌ ലേഖനം വായിച്ചപ്പോൾത്തന്നെ  ഒരു  കമെന്റു  എഴുതണമെന്ന് വിചാരിച്ചെങ്കിലും സമയം അതിന് അനുവദിച്ചില്ല. വളരെ അര്‍ത്ഥവത്തും നൂതനവുമായ ആ പ്രയോഗത്തെ അൽമായശബ്ദം വായനക്കാരുമായി സാക്ക്‌ പങ്കുവച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.

ജോസഫ് പടന്നമാക്കല്‍ തന്റെ കമന്റില്‍ സൂചിപ്പിച്ചതുപോലെ ശാസ്ത്രലോകത്തായിരുന്നു ഈ പ്രയോഗത്തിന്റെ ഉത്ഭവം. അടിസ്ഥാന ധാരണകള്‍ മാറ്റി മറിക്കുന്ന എല്ലാ തലങ്ങളിലും പാരഡൈം ഷിഫ്റ്റ്‌ സംഭവിക്കുന്നു എന്ന് ഇന്ന് പറയാറുണ്ട്‌. ആയിരത്തി തൊള്ളയിരത്തി എണ്പതുകളില് ഒരു യൂനിവെര്‌സിറ്റി പ്രഫസറുമായുള്ള സംസാരത്തിനിടയിലാണ് ഞാന്‍ ഈ പ്രയോഗം ആദ്യമായി കേട്ടത്. പ്രയോഗത്തിന്റെ അര്‍ഥം അന്നെനിക്ക് ശരിക്കും മനസ്സിലായില്ല. അദ്ദേഹം എനിക്കത് വിശദീകരിച്ചുതന്നു. പിന്നീട് പലപ്പോഴും പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഈ പ്രയോഗത്തെ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. 

1962-ല് 
Thomas Kuhn-ന്റെ The Structure of Scientific Revolution എന്ന പുസ്തകത്തില്‍ അടിസ്ഥാന ധാരണകളുടെ മാറ്റമാണ് പാരഡൈം ഷിഫ്റ്റ്‌ എന്ന് അദ്ദേഹം സമര്‌ഥിക്കുന്നുണ്ട്. അപ്പോള്‍ പാരഡൈം ഷിഫ്റ്റ്‌ എന്ന് പറയുന്നത് പൊടുന്നനെ ഉള്ള ഒരു ശാസ്ത്ര കണ്ടുപിടുത്തമല്ലാ മറിച്ച് മനുഷന്റെ കാലാകാലങ്ങളിലുള്ള അടിസ്ഥാന ധാരണകളില്‍ നിന്നുള്ള ഒരു വ്യതിചലനമാണ്.

പടിഞ്ഞാറന്‍ രാജ്യങ്ങളെടുത്താല്‍ കഴിഞ്ഞ അമ്പതു വര്‍ഷങ്ങൾകൊണ്ട് സെക്സ് സംബന്ധമായ (വ്യഭിചാരം, അവിവാഹിതര്‍ തമ്മിലുള്ള സെക്സ്, വിവാഹമോചനം,സ്വയംഭോഗം, ഭ്രുണഹത്യ, ഗര്ഭനിരോധനം) കാര്യങ്ങളിലുള്ള ധാരണകൾക്ക് കാതലായ വ്യതിചലനം സംഭവിച്ചിട്ടുണ്ട്. വിവാഹിത പൌരോഹിത്യ കാര്യത്തിലും അപ്രകാരം തന്നെ. ഞായറാഴ്ച പള്ളിയില് പോകുന്നവരുടെ എണ്ണവും കുത്തനേ താഴ്ന്നു. പള്ളിയുടെ പഠിപ്പിക്കലൊന്ന്; വിശ്വാസികളുടെ നിലപാട് വേറൊന്ന്. ഒരു പ്രത്യക മതത്തിലുള്ള വിശ്വാസ ഇടിവ് സംഭവിച്ചെങ്കിലും ദൈവവിശ്വാസം തുടരുന്നുണ്ട്. നവസമൂഹതിന്റെ മതങ്ങളെ സംബന്ധിച്ച മൂല്ല്യവിചാരത്തിലെ പാരഡൈം ഷിഫ്റ്റ്‌ ആണ് അതിനു കാരണം.

പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ഹാൻസ് കുന്ഗ് ചരിത്രപരമായ ക്രിസ്തീയ ചിന്താധാരയിലും ദൈവശാസ്ത്രത്തിലും പാരഡൈം ഷിഫ്റ്റിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.  ക്രിസ്തീയ ചരിത്ര ചിന്താധാരയില് ആറ് ചരിത്ര സംഭവങ്ങൾ അദ്ദേഹം  എടുത്തു പ്രതിപാതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ Paradigm  Change in Theology and Theology for the Third  Millennium : An Ecumenical View എന്നീ പുസ്തകങ്ങൾ കാണുക.

"സമൂലമായ ഒരു നവീകരണമാറ്റം വന്നാലേ ' പാരഡൈം ഷിഫ്റ്റ്' എന്നു പറയുവാന്‍ സാധിക്കുകയുള്ളൂ." എന്ന ജോസഫ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കാസാധിക്കുന്നില്ല. കാരണം, സഭയിൽ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങൾ (ആദിമ സഭയിൽ നിന്ന് റോമൻ സഭ, മധ്യകാലയുഗ സഭ, നവോഥാന സഭ, ആധുനിക സഭ,സാർവലൗകിക ക്രിസ്തീയ സഭകളുടെ ഐക്കത്തിനുള്ള ശ്രമം) എല്ലാം പാരഡൈം മാറ്റങ്ങളാണ്. 

യേശു പരിപൂർണ്ണ മനുഷനും പരിപൂർണ്ണ ദൈവവുമാണന്നു സഭ പഠിപ്പിക്കുന്നു. അപ്പോൾ യേശു ഒരു ചരിത്ര പുരുഷനും ദൈവിക മനുഷ്യനുമാണ്. ചരിത്രത്തിൽ
 യേശുവും വിശ്വാസത്തിൽ ക്രിസ്തുവും എന്നപോലെ നസ്രത്തിൽ ജീവിച്ച യേശുവും ഉയിരത്തെഴുനേറ്റ കൃസ്തുവും ദൈവസസ്ത്രത്തിന്റെ ഭാഗങ്ങളാണ്‌. രണ്ടാം വത്തിക്കാൻ കൌന്സിലിനുശേഷം യേശുവിന്റെ മാനുഷികതയെ സംബന്ധിച്ചുള്ള നവീകരണ താല്പര്യങ്ങളും നവ ദർശനങ്ങളും ക്രിസ്തു അഥവാ ദൈവ ശാസ്ത്രത്തിലെ ഒരു പാരഡൈം ഗതിമാറ്റമാണ്.

1906-ൽ  പത്താം പിയൂസ് മര്പാപ്പാ നല്ല നിലവാരമുള്ള ദിനപ്പത്രം ആണെങ്കിലും വൈദിക വിദ്യാര്ത്ഥികൾക്ക്
 അത് നിരോധിച്ചു. 1921-ൾ ഫിലിം ഷോയെ വത്തിക്കാൻ നിന്ദിച്ചു. 1927-ൽ റേഡിയോയിൽകൂടിയുള്ള ദിവ്യബലി പ്രക്ഷേപണത്തേയും അവർ നിന്ദിച്ചു.1936-ൽ പതിനൊന്നാം പിയൂസ് ചലച്ചിത്രം വിനാശകരവും, മാരകവും ധാര്മ്മികവും മതപരവുമായ ഗതിമുട്ടലുമാണന്നു പ്രഖ്യാപിച്ചു (Vigilanti Cura, 1936). ചലച്ചിത്രത്തിനെതിരായി ഒരു കുരിശുയുദ്ധം തന്നെ സഭ നടത്തി. റ്റി. വി. സാംക്രമികമായ രോഗമാണന്നു പന്ത്രണ്ടാം പിയൂസും പ്രഖ്യാപിച്ചു (Miranda Prorsus, 1957). മേല്പ്പറഞ്ഞ രോഗനിവാരണ പാരഡൈം ഇപ്പോ ആസ്വാദന പാരഡൈം ആയി മാറിയിരിക്കുകയാണ്. സഭ ഇന്ന് സാങ്കേതിക വിദ്യയെ വിലമാതിക്കുന്നുണ്ട്. സഭാനേതാക്കന്മാരുടെ മനോഭാവത്തിൽ പാരഡൈം സംഭവിക്കുന്നു എന്ന് ചുരുക്കം. സാങ്കേതിക വിദ്യ ഒരു കത്തോലിക്ക പ്രതിഭാസം അല്ല. അത് നാം ജീവിക്കുന്ന ലോകത്തിലെ പ്രതിഭാസമാണ്. എങ്കിലും പാരഡൈം ഷിഫ്റ്റിനെ ഒരു സൂചക ബിന്ദുവായി സാങ്കേതിക വിഷയത്തി സഭാധികാരികളുടെ വീക്ഷണങ്ങളോട് ബന്ധിപ്പിച്ച് കാണാവുന്നതാണ്.

സാക്ക്‌ പറഞ്ഞപോലെ
 : കാലക്രമേണ ഭൗതികമായ രാഷ്ട്രമോടികളും അധികാരശ്രേണികളുമായി ബന്ധപ്പെട്ടതോടെ ആദിസഭയുടെ മേല്‍പ്പറഞ്ഞആന്തരിക ജീവിതത്തിലേയ്ക്ക് സ്ഥാനചിഹ്നങ്ങളുടെയും അനുഷ്ഠാനപ്രക്രിയകളുടെയും മറപിടിച്ച്‌ അക്രിസ്തീയമായ പെരുമാറ്റരീതികള്‍ കടന്നുകൂടിയ ചരിത്രം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ക്രിസ്തുവിനു പകരം പോപ്പും പുരോഹിതരും യേശുചൈതന്യത്തിനു പകരം ലൗകികാധികാരസുഖത്തിന്റെ പൊടിപ്പും തൊങ്ങലുകളും ഒരു ക്യാന്‍സര്‍ പോലെ സഭയെ നൂറ്റാണ്ടുകളായി ഉള്ളില്‍ നിന്ന് കാര്‍ന്നുതിന്നുകയായിരുന്നു. ഇന്നും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സഭയില്‍ വന്നുപിണഞ്ഞ തെറ്റായ ഒരു പാരഡൈം ഷിഫ്റ്റിന്റെ പരിണതഫലമാണിത്……. തന്റെ ധ്യാനനിമിഷങ്ങളില്‍ ഇതൊക്കെ കണ്മുന്നില്‍ കണ്ടുകൊണ്ടായിരിക്കാം ബെനെഡിക് റ്റ് പതിനാറാമന്‍ പത്രോസിന്റെ പകരക്കാരന്‍ എന്ന തന്റെ സ്ഥാനം ഉപേക്ഷിക്കുന്നത്. ഒരു പാരഡൈം റിവേര്‍സ് ഷിഫ്റ്റിനുള്ള വഴിതെളിക്കാന്‍അതുപകരിക്കുമെങ്കില്‍ അദ്ദേഹത്തിന്‍റെ സഭാസേവനം സഫലമായി. ഒരു ക്രിസ്ത്യാനി എപ്പോഴും ശുഭാപ്തിവിശ്വാസി ആയിരിക്കണമല്ലോ.



4 comments:

  1. paradigm എന്ന വാക്ക് പരിചയപ്പെടാന്‍ ഇടയായത് മുപ്പതോളം വര്‍ഷം മുമ്പ് നിത്യചൈതന്യയതിയുടെ കയ്യില്‍ കണ്ട Holographic Paradigm എന്ന പുസ്തകം ഒന്നോടിച്ചുനോക്കിയപ്പോഴാണ്. ഒരു ഹോളോഗ്രാമിന്റെ ഒരു ഭാഗമെടുത്ത് എന്‍ലാര്‍ജു ചെയ്താല്‍ ആ മുഴുവന്‍ ചിത്രവും അതിലുണ്ടാവുമെന്ന, ആയിടെ കണ്ടെത്തിയ, ഒരു ശാസ്ത്ര-സാങ്കേതിക യാഥാര്‍ഥ്യം (അതുപോലെയാണ് പ്രപഞ്ചബോധവും വ്യക്തിബോധവുമെന്നു വ്യക്തമാക്കുന്ന ഒരു ആധുനിക ഉപമ)'പൂര്‍ണമദഃ പൂര്‍ണമിദ'മെന്നും മറ്റുമുള്ള വേദമന്ത്രങ്ങളോട് എത്രമാത്രം ഇണങ്ങുന്നു എന്നു ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ പുസ്തകമെന്നാണ് എന്റെ അവ്യക്തമായ ഓര്‍മ. ചില മയക്കുമരുന്നുകള്‍ ഉപയോഗിച്ച് ചിലര്‍ സമാധിക്കു തുല്യമായ ബോധാവസ്ഥയിലെത്തിയിട്ടുണ്ടെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ അവഗണിക്കാനാവില്ലെങ്കിലും ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ വേദദര്‍ശനം കൂടുതല്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നതാണ് എന്നേ മനസ്സിലാക്കേണ്ടതുള്ളു.
    മുക്തി എന്നു പറയുന്നത് ഇവിടെ ഇപ്പോള്‍ നമുക്കനുഭവമാകുന്നതെല്ലാം ഒരു സാക്ഷിയെപ്പോലെ മാറിനിന്നു കാണാനാവുന്ന ഒരവസ്ഥയാണെന്നും ആ നിസ്സംഗതനേടാനാവുന്നവര്‍ കൂടുതലുണ്ടായാല്‍ ലോകജീവിതം ശാന്തിപൂര്‍ണമാകും എന്നും മനസ്സിലാക്കാന്‍ കഴിയുന്നതാണ് യഥാര്‍ഥ ആത്മീയത. വ്യക്തികളോരോരുത്തര്‍ക്കും ദൈവപരിപാലനയില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ ആധിവ്യാധികളില്ലാതാകുമെന്നും അയല്‍ക്കാരനെ തന്നെപ്പോലെയല്ലാതെ കാണേണ്ടിവരില്ലെന്നും ആണല്ലോ യേശുവിന്റെ പരമാര്‍ഥ-യാഥാര്‍ഥ്യദര്‍ശനം. അത് പരമാത്മഭാവം സാക്ഷാത്കരിച്ചതില്‍നിന്നുണ്ടായതാണെന്നും ആസാക്ഷീഭാവം ഇവിടെ ആര്‍ക്കും അനഭവിച്ചറിയാനാവുമെന്നും കൂടി മനസ്സിലാക്കണം, ഈ ക്രൈസ്തവദര്‍ശനം വേദാന്തത്തിലും ആധുനികശാസ്ത്ര-ദര്‍ശനങ്ങളിലും കാണാനാവും എന്ന ഉള്‍ക്കാഴ്ച തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് പ്രചോദനമാകട്ടെ!

    ReplyDelete
  2. (പോപ്പും പുരോഹിതരും യേശുചൈതന്യത്തിനു പകരം ലൗകികാധികാരസുഖത്തിന്റെ പൊടിപ്പും തൊങ്ങലുകളും--- . തന്റെ ധ്യാനനിമിഷങ്ങളില്‍ കണ്മുന്നില്‍ കണ്ടുകൊണ്ടായിരിക്കാം ബെനെഡിക് റ്റ് പതിനാറാമന്‍ തന്റെ സ്ഥാനം ഉപേക്ഷിക്കുന്നത്(കളരിക്കൽ ചാക്കൊച്ചൻ) ഈ വിഷയം കളരിക്കൽ ചാക്കൊച്ചൻ നല്ലവണ്ണം വിലയിരുത്തിയിട്ടുണ്ട്. ചാക്കോച്ചന്റെ സഭാപുസ്തകങ്ങൾ വായിക്കുമ്പോൾ പലതും അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ സംഭവിച്ച്ട്ടുണ്ടെന്നു തോന്നിപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടയിനിലെ മാർപ്പാപ്പാ തന്നെയാവുമോ ഫ്രാൻസീസ് മാർപാപ്പായെന്നും കണ്ടറിയണം.

    ഫ്രാൻസീസ്മാർപാപ്പാ സ്ഥാനം ഏറ്റയുടൻ പറഞ്ഞത് എനിക്കുവേണ്ടി പ്രാർഥിക്കുവാനാണ്. ഇതിന്റെ അർഥവ്യാപ്തിയിൽ ചിലർ വ്യാഖ്യാനിക്കുന്നത് അദ്ദേഹം സഭയിൽ ഒരു പാരഡൈം ഷിഫ്റ്റ്‌ ആഗ്രഹിക്കുന്നുവെന്നാണ്. 'തെറ്റാവരം' എന്ന മിഥ്യായിൽ വിശ്വസിക്കാതെ പുരോഹിതൻ അല്മായർക്കുവേണ്ടിയല്ല അല്മായർ പുരോഹിതർക്കുവേണ്ടി പ്രാർഥിക്കണമെന്ന ആഹ്വാനവും സഭ തെറ്റുകൾ മനസിലാക്കി തുടങ്ങിയെന്ന സൂചനയായി തോന്നുന്നു.

    ഫ്രാൻസീസ് മാർപാപ്പയെ എനിക്കിഷ്ടപ്പെട്ടത് അദ്ദേഹം കർദ്ദിനാൾ എന്ന നിലയിൽ aids രോഗികളുടെയും അവശതയനുഭവിക്കുന്ന രോഗികളായ കുഞ്ഞുങ്ങളുടെയും പാദങ്ങൾ കഴുകുന്നതും നമ്മുടെ നാട്ടിലെ കന്നുകാലി ക്ലാസുകൾപോലുള്ള ട്രെയിനിൽ പാവങ്ങളുടെ ഇടയിൽ ഇരുന്നു ട്രെയിൻ യാത്ര ചെയ്യുന്നതുമായ പടങ്ങൾ കണ്ടപ്പോഴാണ്. ചുറ്റും അഴിമതികൾ തലയ്ക്കുപിടിച്ച ചുവപ്പ് നാടകളുടെയിടക്ക് സഭ പാവങ്ങൾക്കുവേണ്ടിയെന്ന തത്വം വിജയിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

    മുമ്പുണ്ടായിരുന്ന രണ്ടു മാർപാപ്പമാരെപ്പോലെ ഫ്രാൻസീസ് ലോകപ്രസിദ്ധനായ ദൈവശാസ്ത്രജ്ഞനല്ലെന്ന പോരായ്മയും സഭയിലെ മറ്റു പണ്ഡിതർ മുതലാക്കുവാനും സാധ്യതയുണ്ട്. പാലാ അരമനയിൽതന്നെ മൂന്നു മെത്രാന്മാർ താമസിക്കുന്നുണ്ട്. വെള്ളാനകളായ അവരുടെ വിലകൂടിയ കാറുകൾ വിറ്റാൽ പത്തു കുട്ടപ്പന്മാരുടെ കുടുംബങ്ങളെയെങ്കിലും രക്ഷപ്പെടുത്താം.

    ഒരിക്കൽ മാർപാപ്പായാകുമെന്നു പ്രതീക്ഷിച്ച കർദിനാൾ മാർട്ടിനി മരിക്കുന്നതിനുമുമ്പ് പറഞ്ഞത് സഭ 200 വർഷം പുറകിലെന്നാണ്. അതിനർഥം സഭയിൽ കഴിഞ്ഞ 200 വർഷങ്ങളായി പാരഡൈം ഷിഫ്റ്റ്‌ സംഭവിച്ചിട്ടില്ലായെന്നാണ്. കർദ്ദിനാൾ മാർട്ടിനിയുടെ സ്വപ്നം സത്യമാകുമെന്നും പ്രതീക്ഷിക്കാം.

    ആദ്യത്തെ ഈശോസഭക്കാരൻ, യൂറോപ്പ്യൻ അല്ലാത്തവൻ, ആദ്യത്തെ ഫ്രാൻസീസ്, മുൻഗാമി ജീവിച്ചിരിക്കെ 600 വർഷങ്ങൾകൂടി മാർപാപ്പാ എന്നീ വിശേഷണങ്ങൾ പാരഡൈം ഷിഫ്റ്റ്‌ ആയി ചില വാർത്തകളിൽ വ്യാഖ്യാനിക്കുന്നതും യോജിക്കുവാൻ സാധിക്കുന്നില്ല. കാരണം, ഈ നിയമങ്ങൾ സഭയിൽ പണ്ടുമുതൽ ഉണ്ടായിരുന്നു. ഫ്രാൻസീസ് മാർപാപ്പക്കുവേണ്ടി സഭ പുതിയതായി നിയമങ്ങള ഒന്നും മാറ്റി ചെർത്തിട്ടില്ല.

    ReplyDelete
  3. പാരഡിം ഷിഫ്റ്റ്‌ വീണ്ടും ചര്ച്ചക്ക് വന്നത് അവസരോചിതമായി എന്നേ ഞാന്‍ പറയൂ. കേരളാ കത്തോലിക്കാ സഭ ഇന്നൊരു റിവേര്സ് ഷിഫ്റ്റിലൂടെ കടക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് സൂചനകള്‍. -രണ്ടു വൈദികര്‍ സ്വന്തം കിഡ്നികള്‍ സംഭാവന ചെയ്തത് കഴിഞ്ഞ ആഴ്ച, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ കാവി ജൂബയും മുണ്ടും ധരിച്ചു ഏതാനും പേരുടെ കൂടി മലയാറ്റൂര്‍ വരെ നടന്നത് ഈ ആഴ്ച. മാര്പ്പാപ്പാ പെസഹാ കാല്‍ കഴുകലിനു ജെയിലിലേക്ക് പോവുന്നു; ആലെഞ്ചേരി പിതാവ് ഇറ്റാലിയന്‍ സര്ക്കാര്‍ ചെയ്തത് തെറ്റാണെന്ന് പ്രഖ്യാപിക്കുന്നു .... അങ്ങിനെ പലതും.

    അന്ധമായി സഭാധികാരികളെ വിമര്ശിക്കുന്നുവെന്ന ആരോപണം എക്കാലവും സ്വതന്ത്ര അല്മായാ സംഘടനകള്‍ അഭിമുഖീകരിക്കുന്നു. വിശ്വാസികള്‍ സഭയില്‍ ആയിരിക്കുന്നത് ലാളിത്യത്തിന്റെ‍യും, സ്വയം സമര്പ്പിക്കുന്ന സ്നേഹത്തിന്റെയും പ്രതീകമായി ജിവിച്ച യേശുവിന്റെ മുഖവും മനസ്സില്‍ കണ്ടുകൊണ്ടാണെന്നതാണ് സത്യം; യേശുവോ അനുഗാമികളോ കാണിക്കാത്ത ധാര്ഷ്ട്യവും അഹന്തയും ആര് കാണിച്ചാലും അല്മായന്‍ പ്രതികരിച്ചെന്നിരിക്കും. ഒരുപാട് പ്രതിക്ഷകളുമായാണ് ആലഞ്ചേരി പിതാവിനെ അല്മായര്‍ എതിരേറ്റത്‌. റോമില്‍ വിളമ്പിയ മണ്ടത്തരം ഒരു അബദ്ധമായി കരുതിയവരെപ്പോലും അദ്ദേഹം പിന്നിട് നിരാശപ്പെടുത്തി. കീഴിലുള്ള മെത്രാന്മാര്‍ കാണിച്ചുകൂട്ടുന്ന തോന്ന്യാസങ്ങള്ക്കൊന്നും നിയന്ത്രണമേര്പ്പെ്ടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നതോ പോട്ടെ, വികലമായി വിശ്വാസ സത്യങ്ങള്‍ മതപഠനക്ലാസ്സുകളില്‍ വ്യാഖ്യാനം ചെയ്യുപ്പെടുന്നത് തടയാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്ത് ചെയ്താലും വിശ്വാസികളുടെ പണം കൈയ്യില്‍ വരണം എന്ന് മാത്രം കരുതി പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന മെത്രാന്മാരെയോ, ജോലിയോടൊപ്പം വിവിധങ്ങളായ ബിസ്സിനസ്സുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്വപ്പെട്ട വൈദിക ശ്രേഷ്ടന്മാരെയോ നിയന്ത്രിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. നല്ല മാതൃക സമൂഹത്തിനു നല്കാന്‍ വൈദികരെയോ സന്യാസിനികളെയോ പ്രാപ്തരാക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. വിദേശത്തു നിന്ന് ആര് വിളിച്ചാലും പറന്നെത്തുന്ന അദ്ദേഹം ഇവിടെ ചെയ്യേണ്ടത് പലതും മറന്നു. ക്രിയാത്മകമായ നിര്ദ്ദേശങ്ങള്‍ അല്മായരുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ഒരു കൊച്ചു മറുപടി പറയാന്‍ പോലും അദ്ദേഹം കൂട്ടാക്കിയിട്ടില്ല.

    രുദ്രാക്ഷ മാല മാറ്റി സ്വര്ണ്ണമുത്തുമാല ഇട്ടും, മയില്പ്പിലിത്തൊപ്പി അണിഞ്ഞും അദ്ദേഹത്തെ വേദികളില്‍ കണ്ടു തുടങ്ങിയപ്പോള്‍ അല്മായര്‍ ഉറപ്പിച്ചു – ഇദ്ദേഹത്തിനു കാര്യമായ എന്തോ കുഴപ്പമുണ്ട്. അതിനു അല്മായരെ പഴിച്ചിട്ടെന്തു കാര്യം? മോണിക്കയുടെ സ്ഥലം തിരിച്ചുകൊടുത്തെന്നു നാണമില്ലാതെ പ്രചരിപ്പിക്കുന്ന അഭിഷിക്തരെയെങ്കിലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിനു കഴിയണമായിരുന്നു. വസ്തുതാപരമായി തെറ്റെന്നു കണ്ട കാര്യങ്ങള്‍ വളച്ചൊടിച്ചു ബെനഡിക്ടച്ചന്റെ ചരിത്രം എഴുതിയ വീരവൈദികനും നമ്മുടെ ഇടയിലുണ്ട്. സമഗ്രമായ ഒരു റിവേര്സ് ഷിഫ്റ്റ്‌ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രവര്ത്തിച്ചു തുടങ്ങൂ...ദൈവം ഒപ്പം കാണും – കൂടെ ഞങ്ങളും.

    ReplyDelete
  4. http://www.mmisi.org/ma/33_02/lambert.pdf

    Reflections on Hans Kiing’s Theology for the Third Millennium
    and the meaning of paradigm Shift

    A short review by Lambert.

    ReplyDelete