Translate

Sunday, November 10, 2013

ഭാരതത്തിന്റെ യുവതലമുറക്കുവേണ്ടി ഒരു മൌനവിചാരം

സൗഹർദ്ദമായ കുടുംബസാഹചര്യവും അർപ്പണബോധമുള്ള അദ്ധ്യാപകരും അവരുടെ ജീവിതത്തിനടിസ്ഥാനമായി ഭവിക്കാൻ;

ഈ മഹാരാജ്യത്തിന്റെ പുരാതന സംസ്കാരത്തെയും ആത്മീയ കണ്ടെത്തലുകളെയും അവർ വിലമതിക്കാൻ പഠിക്കാൻ;

രാജ്യത്തിന്റെ ഉന്നതിയും ഭാവിയും അവരുടെ കൈകളിലാണെന്ന ബോദ്ധ്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ;
 -
വിഷാദത്തിനും നിരാശതക്കുമടിപ്പെടാതെ, ശുഭാപ്തിവിശ്വാസികളും ധൈര്യശാലികളുമായി തന്നാലാവത് ചെയ്യാനുള്ള ഉത്സാഹവും ഉണർവും ഉള്ളവരായിത്തീരാൻ;
 -
ഉപഭോഗതൃഷ്ണയിലും സുഖലോലുപതയിലും അവർ മുങ്ങിപ്പോകാത്തിരിക്കാൻ;

കുടുംബത്തിലും വിദ്യാലയത്തിലും സുരക്ഷിതത്വവും പ്രോത്സാഹനവും ലഭ്യമാകാതെ വരുമ്പോൾ, അവയെ അന്യത്ര അന്വേഷിക്കുന്നതിനിടയിൽ വ്യാജഗുരുക്കന്മാരുടെ വലയിലവർ കുടുങ്ങിപ്പോകാതിരിക്കാൻ;

നേതൃത്വതലങ്ങളിലും അധികാരസ്ഥാനങ്ങളിലും പെരുകുന്ന ഔദ്ധത്യവും കപടതയും അവരുടെ മനസ്സുകളെ നിര്ജ്ജീവമാക്കി ക്കളയാതിരിക്കാൻ;

അനീതിയും പക്ഷപാതവും അവരെ അപമാനിച്ച് നിശബ്ദ രാക്കാതിരിക്കാൻ;

അന്ധവും സങ്കുചിതവുമായ മതതാത്പര്യങ്ങളിലും ആചാരങ്ങളിലും കുരുങ്ങി, അവരുടെ സുബുദ്ധിക്ക് നൂനം വരാതിരിക്കാൻ;

എന്റെയാൾക്കാർ, എന്റെ മതം, എന്റെ ദേശം എന്ന് തുടങ്ങുന്ന സ്വാർത്ഥവൃത്തങ്ങളിൽ ഒതുങ്ങിപ്പോകാതെ, രാഷ്ട്രത്തിന്റെ പൊതുനന്മ അവരുടെ ലക്ഷ്യമായി എന്നും പ്രകാശിക്കാൻ;

ജീവജാലങ്ങളെല്ലാം മനുഷ്യന്റെ സഹജീവികളും സഹവർത്തികളുമാണെന്നും ഈ പ്രപഞ്ചം അവരുടെയെല്ലാം പൊതു ആവാസസ്തലമാണെന്നും അംഗീകരിക്കുന്നവരാകാൻ;

പൊന്മുട്ടയിടുന്ന താറാവിന്റെ ഉടമയെപ്പോലെ പ്രകൃതിവിഭവങ്ങളോട് പെരുമാറുന്നതിലെ വിഡ്ഢിത്തം തിരിച്ചറിയുന്നവരാകാൻ;

 പ്രകൃതിയെന്ന മഹാത്ഭുതശൃംഖലയിലെ  കണ്ണി മാത്രമാണ് തങ്ങളെന്ന അവബോധത്തിലും എളിമയിലും ജീവിക്കുന്നവരാകാൻ;
ദൈവമേ, നീ മാത്രമാണ് നിത്യസത്യം; തത്ത്വസംഹിതകളും പ്രത്യയശാസ്ത്രങ്ങളും മതങ്ങളുമെല്ലാം നിന്നിലേയ്ക്കുള്ള വഴികൾ മാത്രമാണെന്നും, ശ്രദ്ധ തെറ്റിയാൽ ഇവയൊക്കെ വെറും മിഥ്യാതലത്തിലേയ്ക്ക് വഴുതിപ്പോകുമെന്നുമുള്ള ജാഗ്രതയിൽ ചലിക്കുന്നവരാകാൻ;
ഭാരതത്തിന്റെ യുവതലമുറക്കു വേണ്ടി നമുക്ക് പ്രാർഥിക്കാം.  

3 comments:

  1. ശരിക്കും തലക്കു പിടിക്കുന്ന ഈ ഉപഹാരം ലോകത്തിലെ മുഴുവന്‍ പേര്‍ക്കും പ്രയോജനപ്പെടട്ടെ. സാക്കിന്‍റെ തൂലികയില്‍നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് ഹൃദയത്തെയും മനസ്സിനെയും ഉലയ്ക്കുന്ന ഇത്തരം ക്ലാസ്സിക്കുകളാണ്. ഡോ. കോട്ടൂര്‍ ഇത് ഇംഗ്ലിഷിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഡോ. ദ്വാരകാനാഥ് ഇന്ത്യന്‍ തൊട്സില്‍ എഴുതിയ ഗീഥാ വ്യാഖ്യാനത്തിലെ ഒരു ഭാഗം ഞാന്‍ ഉദ്ധരിക്കുന്നു. (http://indianthoughts.in/story1.php?start=0 - ഇന്ത്യന്‍ തോട്സിന്റെ ഡെയിലി മെയില്‍ ആര്‍ക്കും ഓണ്‍ലൈനില്‍ ഫ്രീ ആയി സബ്സ്ക്രൈബ് ചെയ്യാം)

    "Now suppose a man is drowned in a wave near the sea shore. Can we hold a distant wave responsible for his drowning? It will deny responsibility on the grounds that it never moved to the shore. In a way it is correct, there was a mile’s distance between the wave and the drowned man. But Krishna thinks that if the distant wave is a Sannyasin, it will own responsibility for the drowned man, because it is integral part of the ocean. Whether the distant wave visited the shore or not, it is as much responsible as the wave drowned the man. The ocean is one and indivisible."

    ഓരോന്നും ആകെ പ്രപഞ്ചത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും ഇവിടെ സംഭവിക്കുന്ന എല്ലാത്തിന്റെയും ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ടെന്നും അറിയുന്നുവെങ്കില്‍ അവന്‍ വളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയെന്ന് പറയാം. സ്വന്തം പ്രവൃത്തികളുടെ പോലും ഉത്തരവാദിത്വം ഏല്‍ക്കാന്‍ നാം മടിക്കുന്നു. അവിടെയാണ് ലോകം തകര്‍ച്ചയുടെ ഇടനാഴികളിലേക്കു കടക്കുന്നത്‌. ഓഷോ പറഞ്ഞതുപോലെ പ്രപഞ്ചത്തിലുള്ള സര്‍വ്വതിനെയും മലിനപ്പെടാത്ത സ്നേഹം കൊണ്ട് തന്ന്നിലേക്ക് സ്വാമ്ശീകരിച്ചു ചെറുതായ ഒരുവനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ആയാസ രഹിതമായി കടക്കുന്നുള്ളൂ.
    ഇവിടെ ഓരോരുത്തരും തന്നിലേക്ക് ചുരുങ്ങുന്നു......എന്‍റെ ഭാര്യ, എന്‍റെ കുടുംബം, എന്‍റെ സഭ, എന്‍റെ ലോകം....എന്‍റെ കാര്യം....

    വരാന്‍ പോകുന്നത്, സാക് സൂചിപ്പിച്ചതുപോലെ കലിയുഗത്തിലെ ഏറ്റവും കറുത്ത രാവുകളാണ്. അതിനെ അതിജീവിക്കണമെങ്കില്‍ നാമ ജപങ്ങള്‍ക്കെ സാധിക്കൂ. നമുക്ക് പ്രാര്‍ത്തിക്കാം, തിരിച്ചറിവുള്ള ഒരു തലമുറയ്ക്ക് വേണ്ടി.

    നന്ദി സാക് നന്ദി - ഈ മനോഹര ഉള്‍ക്കാഴ്ച്ച ഭാവ ഗാംഭിര്യത്തോടെ അവതരിപ്പിച്ചതിന്.

    ReplyDelete
  2. .... വാല്മീകിയും വേദവ്യാസനും ശ്രീ ബുദ്ധനും സോക്രട്ടീസും യേശുവും നബിയും എന്‍റെ കുടുംബക്കാര്‍. എന്‍രെ ഈ ലോകത്തില്‍ എവിടെ താമസിക്കാനും സഞ്ചരിക്കാനും എനിക്ക് അവകാശമുണ്ട്. അതു തടയാന്‍ ഒരു ഭരണാധികാരിക്കും ഇവിടെ അവകാശമില്ല. ഈ ഭൂമിയിലുള്ള സകലജീവജാലങ്ങളും എനിക്കു വേണ്ടപ്പെട്ടവരാണ്, ഞാന്‍ അവര്‍ക്കും. ഈ ബോധം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ ഞാന്‍ അനുവദിക്കുകയില്ല. പരസ്പരസഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന, പരസ്പരം എല്ലാം പങ്കുവച്ച് ജീവിക്കുന്ന ഒരു മനുഷ്യസമൂഹത്തെ ഭാവനയില്‍ കാണുക. അതിലെ ഒരംഗമായിരിക്കുന്നതിലെ ആനന്ദം അനുഭവിച്ചറിയുക. ഇത്തരം ഒരു സമൂഹസൃഷ്ടിക്കായി നമുക്കു കിട്ടിയിട്ടുള്ള ശേഷികളെല്ലാം വിനിയോഗിക്കും എന്നു നമുക്കു പ്രതിജ്ഞചെയ്യാം. ഈ ഗ്രാമസ്വരാജ് സൃഷ്ടിക്കായി, സ്വര്‍ഗരാജ്യ സൃഷ്ടിക്കായി ജന്മമെടുത്തവരാണ് നാം എന്ന് സ്വയം തിരിച്ചറിയുക. ഈ യുഗധര്‍മ്മത്തിന്‍റെ കൈത്തിരികളാകാന്‍ ഓരോരുത്തര്‍ക്കും മനസ്സുകൊണ്ട് ഒരുങ്ങാം. അതിനായുള്ള സന്മനസ്സും ശക്തിയും സാഹചര്യങ്ങളും ഈ ഭൂമിയിലുള്ള ഓരോരുത്തര്‍ക്കും ലഭ്യമാകട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്‍ഥനാഭാവത്തോടെ സാവധാനം നമുക്ക് ഈ ധ്യാനത്തിന്‍റെ തുടര്‍ച്ചയായി നമ്മുടെ ജീവിതം മാറ്റാം. http://dhanyabhoomika.blogspot.in/2013/11/blog-post_10.html
    ദര്‍ശനം ഡി പങ്കജാക്ഷന്‍ നമുക്കു തന്നിട്ടുപോയ വലിയൊരു നിധിയാണ് ഈ മാനുഷികധ്യാനം. മതേതരരായി, മതാതീതരായി നമുക്കിതിലൂടെ വളരാം.

    ReplyDelete
  3. ഭാരതത്തെ ആത്മീയ ഉന്നതിയിലെത്തിക്കാൻ ഏതോ മുനിവര്യൻ ധ്യാനനിരതനായി തന്റെ മനസ്സിൽ മന്ത്രിച്ച, കാലഘട്ടത്തിന്റെ ഈ മൌനവിചാരത്തിലെ വികാരം ഓരോ മനുഷ്യമനസും ഏറ്റുവാങ്ങിയിരുന്നെങ്കിൽ, എന്ന് വെറുതെ മോഹിക്കുവാൻ മോഹം !ചൊവ്വയിലെ രഹസ്യങ്ങൾ കണ്ടെത്താൻ നാം ചിലവാക്കുന്ന കോടികൾ മഹാഭാഗവത /ഭഗവത്ഗീതകളുടെ പ്രചാരണത്തിനായി ഇനിയെങ്കിലും ഉപയോഗിച്ചിരുന്നെങ്കിൽ എന്നും വെറുതെ മോഹിക്കുവാൻ മോഹം !എങ്കിൽ "തമസ്സോമാ ജ്യോദിർഗമയാ" എന്ന മൌനവിചാരം ഇവിടെ തലമുറകളുടെ ശംഖ നാദമായി പരിണമിക്കും ..അല്മായശബ്ദതിന്റെ മുനിവര്യനെന്റെ നമോവാകം !

    ReplyDelete