Translate

Thursday, November 21, 2013

ക്ഷമിക്കണം പിതാവേ, ഇടുക്കി വത്തിക്കാനിലല്ല

 

കടപ്പാട്: India News:
ഇത് എഴുതുന്നതിന് മുമ്പ് ഒരു തവണകൂടി ഭൂപടം എടുത്തുനോക്കി. അതെ, 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ മൂലയില്‍ കിടക്കുന്ന കേരളമെന്ന സംസ്ഥാനത്തിലെ ഒരു ഭൂവിഭാഗംതന്നെയാണ് ഇടുക്കി. ബഹുമാനപ്പെട്ട ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ചില പ്രസ്താവനകള്‍ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ കിടന്നു തികട്ടിയ സംശയം അതോടെയാണ് ഇല്ലാതായത്. ക്ഷമിക്കണം പിതാവേ, അങ്ങ് ധരിച്ചുവച്ചിരിക്കുന്നതുപോലെ ഇടുക്കി വത്തിക്കാനില്‍ അല്ല, ഇന്ത്യയിലാണ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇടുക്കി കാശ്മീരായി മാറുമെന്ന് ബിഷപ്പ് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. പണ്ട് ഇങ്ങനെ ഒന്ന് പറഞ്ഞ കൊട്ടാരക്കരക്കാരന്‍ ഒരു പിള്ള ഇതേവരെ ഗതിപിടിച്ചിട്ടില്ല. ഉമ്മന്‍‌ചാണ്ടിയെവരെ വിരട്ടുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്  മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ ദേശവിരുദ്ധപ്രസ്താവനയുടെ പേരില്‍ കേസെടുക്കാനുള്ള ധൈര്യം ഉണ്ടാകുമൊ?
marപിതാവേ, ക്രിസ്മസിന് മൂന്ന് രൂപയുടെ വാണം വാങ്ങി കത്തിച്ചു മോളിലോട്ട് വിട്ട് കളിക്കുന്ന കളിയല്ല കാശ്മീരില്‍. എകെ 47, ഗ്രനേഡ്, മിസൈല്‍ എന്നൊക്കെ കേട്ടിട്ടുണ്ടോ. അങ്ങ് ടിവിയുടെ ചാനല്‍ മാറ്റാന്‍ ഞെക്കുന്ന ‘റിമോട്ട്’ ഉണ്ടല്ലോ. അതുപോലൊന്ന് ഞെക്കുമ്പോള്‍ ചീനച്ചട്ടിയില്‍ കടുകുപൊട്ടുന്നതുപോലെയാണ് അവിടെ ബോംബുകള്‍ പൊട്ടുന്നത്. സഭാവിശ്വസികളായ എത്രയോ ജവാന്മാര്‍തന്നെ അവിടെ മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ ബലികൊടുത്തിട്ടുണ്ടാകും.
മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുമ്പോള്‍ നല്ല ഇടയന്‍റെ അല്ല, ഉത്തരേന്ത്യന്‍ കാടുകളിലെ ഏതോ മാവോയിസ്റ്റിന്റെ സ്വരമാണ് അങ്ങില്‍ നിന്ന് ഞങ്ങള്‍ കേട്ടത്. ഇതുപോലെ ഗുജറാത്തിലോ ഒറീസയിലോ പോയി പ്രസംഗിക്കാനുള്ള ധൈര്യം താങ്കള്‍ക്ക് ഉണ്ടാകുമോ. ഇതൊക്കെ പറഞ്ഞത് വെള്ളാപ്പള്ളി നടേശനോ സുകുമാരന്‍ നായരോ ആയിരുന്നെങ്കില്‍ പതിവ് വിവരക്കേടെന്നു കരുതി പൊറുക്കാമായിരുന്നു. പക്ഷേ, സ്നേഹപ്രവാചകനായ ക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍ കള്ളുകച്ചവടക്കാരന്റെയോ നാടന്‍ മാടമ്പിയുടെയോ നിലവാരത്തിലേക്ക് താഴാരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഇടുക്കിയില്‍ ആര് എം പിയാകും എന്ന് സഭ തീരുമാനിക്കുമെന്ന് താങ്കള്‍ പറഞ്ഞു.  ഞങ്ങളെപ്പോലെ വോട്ടര്‍പട്ടികയില്‍ താങ്കളുടെ പേരും ഒരു തവണയല്ലേ ഉള്ളൂ. ഇടുക്കിയില്‍ ആര് ജയിച്ചാലും അത് ഒരു വോട്ടിനാകാന്‍ ഇടയില്ല. അപ്പോള്‍, വിശ്വാസികളുടെ തലയെണ്ണി താങ്കള്‍ കാട്ടുന്ന ഈ ധാര്‍ഷ്ട്യംതന്നെയല്ലേ അങ്ങ് ഗുജറാത്തില്‍  നരേന്ദ്രമോഡിയും പ്രകടിപ്പിക്കുന്നത്.
ഉടുമ്പന്ചോലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താങ്കള്‍ പറഞ്ഞ ആളെ സ്ഥാനാര്‍ഥി ആക്കാത്തതുകൊണ്ട് യുഡിഎഫിനെ നിലംതൊടാതെ പൊട്ടിച്ചെന്നാണ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കണ്ട മറ്റൊരു അവകാശവാദം. യുഡിഎഫിന് കുഞ്ഞ് പിറന്നാലും  എല്‍ഡിഎഫിന് കുഞ്ഞ് പിറന്നാലും അത് ഞമ്മന്റെ കുഞ്ഞെന്ന ഈ വീമ്പിന് മഹാനായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ കഥാപാത്രത്തെക്കാള്‍ യോജിക്കുന്ന മറ്റൊരു ഉപമയില്ല. ഇടതനായതിനാല്‍ കഴിഞ്ഞ തവണ ഫ്രാന്‍സിസ് ജോര്‍ജിനെ സഹായിക്കാന്‍ കഴിഞ്ഞില്ല എന്ന് താങ്കള്‍ പറയുമ്പോള്‍ അതിന് മുമ്പ് രണ്ട് തവണ ഫ്രാന്‍സിസ് ജോര്‍ജിനെ വോട്ട് ചെയ്തു ജയിപ്പിച്ച ഇടുക്കിയിലെ ജനങ്ങളുടെ ഓര്‍മയെയും ബുദ്ധിയെയുമാണ് പരീക്ഷിക്കുന്നത്.
മരമായ മരമൊക്കെ വെട്ടി നിരപ്പാക്കിയതുപോലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും കടയോടെ വെട്ടണമെന്ന കാര്യത്തില്‍ കേരളം ഏതാണ്ട്  ഒറ്റക്കെട്ടാണ്. അതുകൊണ്ട് അക്കാര്യത്തില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളത് പറഞ്ഞോളൂ. കര്‍ത്താവ് പൊറുത്തോളും. പക്ഷെ, അതിനപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അല്‍പം മിതത്വം പാലിക്കണമെന്നേ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നുള്ളൂ. ജാതിമതഭേദമെന്യേഒരു മനസോടെ കഴിയുന്ന ഈ നാടിന്‍റെ മൂക്കിന് താഴെ ദയവുചെയ്ത് ഇത്തരം പ്രസ്താവനകളുടെ കുന്തിരിക്കമിട്ട് പുകയ്ക്കരുത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നാണല്ലോ പ്രമാണം. അങ്ങേയ്ക്കുള്ള ആദരവും ആരാധനയും ഞങ്ങള്‍ അരമനയില്‍ എത്തിച്ചോളാം.
ഇടുക്കിയില്‍ ആര് വേണമെങ്കില്‍ ജയിക്കട്ടെ. ആര് ജയിച്ചാലും കറുത്ത പാട് വീഴാന്‍ വിരല്‍ നീട്ടിക്കൊടുക്കുന്നവന്‍ തോറ്റോളും. അതുകൊണ്ട് അവനെ അവന്‍റെ പാട്ടിന് വിട്. അങ്ങയുടെയും കൂടെ ഇടയനും ലോകത്തിന്‍റെ പ്രിയപ്പെട്ടവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ ല റിപ്പബ്ലിക്ക പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ ചില ചോദ്യോത്തരങ്ങളോടെ അവസാനിപ്പിക്കാം.
ചോദ്യം:യേശു ചൂണ്ടിക്കാട്ടിയത് പോലെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണം. അത് നടക്കുന്നുണ്ടെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?
ഉത്തരം: നിര്‍ഭാഗ്യവശാല്‍ ഇല്ല. സ്വാര്‍ഥത വളരുകയും അന്യരോടുള്ള സ്‌നേഹം കുറയുകയുമാണ് ചെയ്തത്.
ചോദ്യം: കത്തോലിക്കര്‍ പൗരപ്രശ്‌നങ്ങളും രാഷ്ട്രീയവുമായി ബന്ധം പുലര്‍ത്തണമെന്ന് കുറച്ചുദിവസം മുമ്പ് അങ്ങ് അഭ്യര്‍ഥിച്ചു.
ഉത്തരം: ഞാന്‍ കത്തോലിക്കരോട് മാത്രമല്ല സന്മനോഭാവമുള്ള എല്ലാ മനുഷ്യരോടുമാണ് സംസാരിച്ചത്. പൗരപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് രാഷ്ട്രീയം. അതിന് മതത്തിന്റേതല്ലാത്ത കര്‍മമേഖലയുമുണ്ട്. രാഷ്ട്രീയസ്ഥാപനങ്ങള്‍ നിര്‍വചനമനുസരിച്ച് മതേതരമാണ്. അവ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമണ്ഡലങ്ങളിലുമാണ്. എന്റെ മുന്‍ഗാമികളെല്ലാം അതുതന്നെയാണ് പറഞ്ഞത്, കുറഞ്ഞത് കുറേ കാലമായിട്ടെങ്കിലും. അതിന്റെ മൂല്യങ്ങളെ ആവിഷ്‌കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തിനപ്പുറത്തേക്ക് സഭ പോകില്ല. കുറഞ്ഞത് ഞാനുള്ള കാലത്തോളമെങ്കിലും.
India News/*അജ്ഞാത ലേഖനകർത്താവ്

8 comments:

  1. ഈമാസത്തെ സത്യജ്വാലയിൽ ഡോ. ഔസേപറമ്പിൽ മെത്രാന്മാരെ നന്നായി വിശേഷി പ്പിച്ചിട്ടുണ്ട്. നീതിന്യായത്തെ മറികടക്കാൻ എത്ര കോടികൾ മുടക്കാനും, ഏതു തരത്തിലുള്ള അന്യായവും വൃത്തികേടും കാണിക്കാനും വിഡ്ഢിത്തരങ്ങൾ എഴുന്നെള്ളിക്കാനും ഇന്ത്യയിലെ മെത്രാന്മാർ വിരുതരാണ്. അവരുടെയിടയിൽ 50% ക്രിമിനലുകലാണെന്നു റോമായിൽ അറിയാം.
    ബാക്കി ഡോ. മൈക്കിൾ പുത്തെൻതറ എഴുതിയിട്ടുണ്ട്. ധീരത മാത്രമല്ല, ഇന്നത്തെ പുരോഹിതർക്കും മെത്രാന്മാർക്കും അറിവും കമ്മിയാണ്.
    ജോസെഫ് മാത്യുവിന്റെ ഭാഷ തന്നെ വേണം ഇവരെ ചിലതൊക്കെ പറഞ്ഞു ധരിപ്പിക്കാൻ.

    ReplyDelete
  2. ഈ ലേഖനം എന്റേതല്ല. ഏതോ അജ്ഞാതൻ എഴുതിയ പത്രലേഖനമാണ്.അല്മായ ശബ്ദത്തിന് അനുയോജ്യമല്ലെങ്കിൽ അഡ്മിനിസ്ട്രെറ്റർ ഡിലീറ്റ് ചെയ്യുവാനും താല്പര്യപ്പെടുന്നു. ഒരു വ്യക്തിയെ ലേഖനത്തിൽ പരിഹസിക്കുന്നുവെന്നും തോന്നുന്നു

    ReplyDelete
    Replies
    1. "അജ്ഞാത ലേഖനകർത്താവ്" എന്ന് ചേർത്തിരുന്നത് കാണാതെപോയത് എന്റെ തെറ്റാണ്. ക്ഷമിക്കുമല്ലോ?

      Delete
  3. "ക്ഷമിക്കണം പിതാവേ, ഇടുക്കി വത്തിക്കാനിലല്ല" എന്ന ജോസെഫ്സാരിന്റെ അല്മായശബ്ദത്തിലെ കത്ത്, പാവം കർത്താവ്‌ വായിച്ചാൽ എന്താകും ?
    "നിങ്ങൾ ഭൂമിയില ആരെയും 'പിതാവേ' എന്ന് വിളിക്കരുത്; ഒരുവനത്രേ നിങ്ങളുടെ പിതാവ്,സ്വര്ഗസ്ഥാൻ തന്നെ! " എന്ന് മനുഷ്യനായി അവതരിച്ചവൻ മൊഴിഞ്ഞത് കാറ്റിൽ പറത്തിയിട്ടു. പിണറായിയുടെ "നികൃഷ്ട ജീവികളെ,", സാക്കിന്റെ "കഴുവേരികളെ" താങ്കൾ വീണ്ടും മശിഹാ അരിശപ്പെടാൻ "പിതാവേ "എന്ന് വിളിക്കുന്നതു ഒട്ടും ശരിയല്ല .. ഇത്രയും വയസും വിവരവും ഉള്ള ജോസഫ്‌സാർ ഇങ്ങനെ തുടങ്ങിയാൽ പാവം അച്ചായന്മാരെ ആർക്കു കുറ്റം പറയാനാകും ? ആയതിനാൽ മാറ്റുവീൻ ശീലങ്ങളെ....

    ReplyDelete
    Replies
    1. ഇത് മറ്റാരോ എഴുതിയ ലേഖനമാണ് കൂടൽ സാറേ. ഇവരെ ഞാൻ പിതാവെന്ന് വിളിക്കില്ല. ഇവരുടെ മോതിരവും മുത്തില്ല. അച്ചായന്മാർ പിതാവെന്ന് വിളിക്കുമ്പോൾ ഓർമ്മ വരുന്നത് ചെറുപ്പകാലങ്ങളിൽ കാഞ്ഞിരപ്പള്ളി തെരുവുകളിൽ അസഭ്യം പറഞ്ഞ് നടന്നിരുന്ന ഒരു മാനസിക രോഗി 'പേരപ്പൻ പിതാവെന്ന' അപര നാമക്കാരനെയാണ്. ഇന്ന് ആ പ്രദേശങ്ങലിൽ ജീവിച്ചിരിക്കുന്ന പലരും ആ മനുഷ്യനെ ഓർമ്മിക്കുന്നുണ്ടാവാം.

      Delete


  4. യേശുവിന്റെ അനുയായിയാണ്‌ ഇടുക്കി ബിഷപ്പെങ്കില്‍
    കുഞ്ഞാടുകളോടു പറയേണ്ടിയിരുന്നത്‌
    കര്‍ത്താവില്‍ പ്രിയ കുഞ്ഞാടുകളേ,
    കര്‍ത്താവിന്റെ ജനം കാനാന്‍ ദേശത്തേക്കെന്ന വണ്ണം, നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ കുടിയേറിയതാണല്ലോ ഹൈറേഞ്ചിലെ ഈ കാടുകളിലേക്ക്‌. വനത്തിലേക്കുള്ള ഈ കുടിയേറ്റത്തിന്റെ കാലത്ത്‌ അവിടെ വേറെയും മനുഷ്യരുണ്ടായിരുന്നു എന്നു നിങ്ങളോര്‍ക്കണം. തലമുറകളായി കാടിനെ സ്വന്തം വീടായി കണ്ട്‌ സ്‌നേഹിച്ചും സംരക്ഷിച്ചും ജീവിച്ചുപോന്ന അവിടത്തെ ആദിവാസികളെയെല്ലാം ആട്ടിയോടിച്ചും അവരുടെ ഭൂമിയെല്ലാം കള്ളപ്രമാണങ്ങളുണ്ടാക്കി തട്ടിയെടുത്തുമാണ്‌ നിങ്ങളില്‍ പലരും അവിടെ പാര്‍പ്പുറപ്പിച്ചത്‌ എന്ന സത്യം നിങ്ങളെ പശ്ചാത്താപഭരിതരാക്കണം. അന്ന്‌ ആട്ടിയോടിക്കപ്പെട്ട ആദിവാസികളുടെ കുട്ടികളിന്നു പട്ടിണികിടന്നു മരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴെല്ലാം തൂങ്ങപ്പെട്ടരൂപത്തിനു മുന്നില്‍ മുട്ടുകുത്തി ഞാന്‍ എന്റെ കുഞ്ഞാടുകള്‍ക്കു വേണ്ടി മാപ്പിരക്കാറുണ്ട്‌.
    ഇന്നിപ്പോള്‍, നമ്മെ സംബന്ധിച്ചിടത്തോളം ജീവജലത്തിന്റെ ഉറവിടവും ദൈവത്തിന്റെ ആലയവുമായ പശ്ചിമഘട്ടത്തെ കുടിയേറ്റക്കാരായ കുഞ്ഞാടുകളില്‍ ചില വമ്പന്മാര്‍ നിര്‍ബാധം നശിപ്പിച്ചുകൊണ്ടിരിക്കു. ഇതിനു തടയിടാനായി കൊണ്ടുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച്‌ എനിക്കു പറയാനുള്ളതിതാണ്‌:
    1. നമ്മുടെ കുഞ്ഞാടുകളില്‍ ജീവിക്കാന്‍ വേണ്ടി മണ്ണിനോടു പോരടിക്കുന്ന പാവപ്പെട്ട കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും വയറ്റത്തടിക്കുന്ന ഏതൊരു നടപടിക്കുമെതിരെ സഭാമക്കള്‍ ഒറ്റക്കെട്ടായി നിന്നു പോരാടണം.
    2. അതേസമയം, ദൈവത്തിന്റെ ആലയമായ പശ്ചിമഘട്ടത്തെ കച്ചവടതാല്‍പര്യങ്ങളോടെ നശിപ്പിക്കുന്ന കുഞ്ഞാടുകളെ അതില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ഏതൊരു നടപടിയിലും, ചാട്ടവാറേന്തിയ യേശുനാഥന്റെ കരങ്ങള്‍ കാണാന്‍ നമുക്കുകഴിയണം.
    3. മലയോരമേഖലയിലെ നമ്മുടെ പാവപ്പെട്ട കുഞ്ഞാടുകളുടെ മറവില്‍ കാട്ടുകള്ളന്മാര്‍ രക്ഷപ്പെടാനിടയാക്കരുത്‌.

    ReplyDelete
  5. സമീപകാലത്തെ നിലപാടുകൾ ക്രിസ്തീയസഭാനേതൃത്വത്തെ പൊതുസമൂഹത്തിനു മുൻപിൽ എത്ര പരിഹാസ്യയാക്കിയെന്നു നെറ്റിൽ പ്രചരിക്കുന്ന ഈ പാരഡി ഗാനം തന്നെ തെളിവ്

    "ഇടയലേഖനം...
    വശ്യമോഹനം...
    മഠയലേഖനം...
    രാത്രിപീഡനം...
    പ്രണയതല്‍പ്പരം..
    കള്ള് സേവിതം ..
    കരകുരാത്മകം..
    കഷ്ടമാശ്രയെ.."

    ReplyDelete
  6. http://bhakshyaswaraj.blogspot.in/2013/11/blog-post.html

    പറയൂ... ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം
    പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍

    ഒന്നും പഠിക്കാതെ, കാര്യം ഗ്രഹിക്കാതെ, വ്യക്തിപരമായ താത്പര്യങ്ങളെ മുൻനിറുത്തി നാടിനു ഉപകാരപ്രദമായ ഒരു പ്രസ്ഥാനത്തെ എതിർക്കുന്നവർ വിഡ്ഢികളാണ്, ജനദ്രോഹികളാണ്.

    ReplyDelete