Translate

Monday, November 11, 2013

'പണമല്ല, മനുഷ്യനായിരിക്കണം സാമ്പത്തികസംവിധാനത്തിന്റെ കേന്ദ്രം'

('സത്യജ്വാല' മാസികയുടെ  2013 ഒക്ടോബര്‍ ലക്കത്തിലെ മുഖക്കുറി)

ഫ്രാന്‍സീസ് മാര്‍പ്പാപ്പായാണ്, ഈയിടെ ഈ അഭിപ്രായപ്രകടനംനടത്തിയത്. വേറെ ഏതെങ്കിലുമൊരു മാര്‍പ്പാപ്പായായിരുന്നു ഇങ്ങനെ പ്രസ്താവിച്ചിരുന്നതെങ്കില്‍, 'വൈദ്യാ, ആദ്യം നീ സ്വയം ചികിത്സിക്കൂ' എന്നോ, 'ആദ്യം സ്വന്തം കണ്ണിലെ തടി എടുത്തുമാറ്റൂ, എന്നിട്ടാകട്ടെ, ഈ കരടെടുക്കല്‍' എന്നോ ലോകം പറയുമായിരുന്നു. കാരണം, പണകേന്ദ്രീകൃതമായ ഒരു സാമ്പ ത്തികസംവിധാനത്തിലേക്കു ലോകത്തെ തള്ളിവിട്ടതിന്റെയും, മതപരിവേഷം നല്‍കി അതിനെ പരിപോഷിപ്പിച്ചതിന്റെയും പിന്നില്‍ ഏറ്റവും വലിയ ശക്തിയായി വര്‍ത്തിച്ചത് കത്തോലിക്കാസഭയാണ് എന്നത് ലോകര്‍ക്കെല്ലാം അറിവുള്ള വസ്തുതയാണ്.

മനുഷ്യകേന്ദ്രീകൃതമായിരുന്ന യേശുവിന്റെ സഭ റോമാസാമ്രാജ്യത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍പ്പെട്ട അന്നുമുതല്‍, 4-ാം നൂറ്റാണ്ടുമുതല്‍, പണകേന്ദ്രീകൃതമാകാന്‍ തുടങ്ങി. മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായിരിക്കുന്ന കൂട്ടായ്മാജീവിതശൈലി വിട്ട്, കച്ചവടമൂല്യങ്ങളിലധിഷ്ഠിതമായ മാത്സര്യജീവിതശൈലിയിലേക്ക് വഴിമാറി. മാത്സര്യത്തിന്റെ ഒരു ലക്ഷണം മേല്‍ക്കോയ്മാവാഞ്ഛയാണ്. മതപീഡനത്തിന്റെ തിക്താനുഭവങ്ങളേറെയുണ്ടായി രുന്നിട്ടും, അതെല്ലാം മറന്ന്, റോമന്‍ സാമ്രാജ്യത്തിലെ ഇതരമതസ്ഥരുടെമേല്‍ പീഡനം അഴിച്ചുവിടാനും മേധാവിത്വം അടിച്ചേല്‍പിക്കാനും അവരെ ഇല്ലായ്മ ചെയ്യാനും ഈ റോമന്‍ ക്രിസ്തുമതം തുടക്കത്തിലേതന്നെ ശ്രമിക്കുകയുണ്ടായി എന്നതില്‍നിന്നുതന്നെ യേശുവില്‍നിന്നും മാനുഷികതയില്‍നിന്നുമുളള സഭയുടെ വഴിമാറ്റം വ്യക്തമാണ്. തുടര്‍ ന്ന്, ഒരു 'ക്രൈസ്തവ' അധികാരസാമ്രാജ്യംതന്നെ ഉടലെടുക്കുന്നതായാണു നാം കാണുന്നത്. ആദ്യസഹസ്രാബ്ദംകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഈ റോമന്‍ മതസാമ്രാജ്യത്തിന്റെ അധീനതയിലാവുകയും 'ക്രൈസ്തവരാജ്യ'ങ്ങളായിത്തീരുകയും ചെയ്തു. റോമാസാമ്രാജ്യം തകര്‍ന്നടിഞ്ഞപ്പോഴും ഈ റോമന്‍ മതസാമ്രാജ്യം തുടര്‍ന്നു വികസിക്കുകയായിരുന്നു എന്നു കാണാം. ഈ സാമ്രാജ്യത്തിന്റെ വിപുലീകരണദൗത്യവുമായി 'ക്രൈസ്തവ'യൂറോപ്പ് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക്, അന്നത്തെ മാര്‍പ്പാപ്പാമാരുടെ തീട്ടുരങ്ങളുമായി കടന്നുകയറി. അങ്ങനെ, യേശുവിന്റെ പേരില്‍ സൂര്യനസ്തമിക്കാത്ത ഒരു അധികാരസാമ്രാജ്യം 'ക്രൈസ്തവ' യൂറോപ്പ് കെട്ടിപ്പടുത്തു. അടിമകളാക്കപ്പെട്ട നിരവധി ജനതതികളുടെ ശിരസിനുമേല്‍ ചവിട്ടിനിന്നാണ് സഭ വിജയത്തിന്റെ മുടിചൂടിനിന്നത് എന്നു ചുരുക്കം.


ഈ യൂറോപ്യന്‍ സാമ്രാജ്യത്വം ഇന്നു പ്രത്യക്ഷമായി അവസാനിച്ചെങ്കിലും, കൊളമ്പസിനും വാസ്‌കോ ഡി ഗാമയ്ക്കും ശേഷമുള്ള അരസഹസ്രാബ്ദക്കാലംകൊണ്ട് അവര്‍ വിതച്ചിട്ടുപോയ പാശ്ചാത്യ നാഗരിക മൂല്യങ്ങളുടെ കളവിത്തുകള്‍ എല്ലാ ജനതതികളിലും പൊട്ടിമുളച്ച് തനതു സാംസ്‌കാരികത്തനിമകളെ മുഴുവന്‍ മൂടിക്കളഞ്ഞിരിക്കുന്നു. തനതു ചിന്തകളും തനത് സംസ് കാരങ്ങളും തനതു ഭാഷകളും തനതു സ്വത്വബോധംതന്നെയും മാറ്റിവച്ച്, 'ജീവിതവിജയ'ത്തിനായി ഇന്നു നിലവിലുള്ള യൂറോ-അമേരിക്കന്‍ വ്യാവസായിക-കമ്പോളവ്യവസ്ഥയ്ക്കനുയോജ്യമായി ചിന്തിക്കാനും ജീവിക്കാനും അബോധപൂര്‍വ്വകമായിപ്പോലും തത്രപ്പെടുകയാണ് ഇന്നു മുഴുവന്‍ ലോകവും. തന്മൂലം, റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷവും ആ സാമ്രാജ്യത്വമൂല്യങ്ങള്‍ കത്തോലിക്കാസഭയിലൂടെ തുടര്‍ന്നതുപോലെ, 'ക്രൈസ്തവ'യൂറോപ്പിന്റെ രാഷ്ട്രീയ
സാമ്രാജ്യത്വം അവസാനിച്ചിട്ടും, അതു മുന്നോട്ടുവച്ചിരുന്ന വ്യാവസായിക- കമ്പോള- നാഗരികമൂല്യങ്ങള്‍, മുഴുവന്‍ ലോകജനതകളിലൂടെയും തുടരുകയാണിന്ന്. പണകേന്ദ്രീകൃതമായ ഒരു സാമ്പത്തിക-രാഷ്ട്രീയവ്യവസ്ഥയുടെ മസ്തിഷ്‌കകോശമായി ഓരോ മനുഷ്യനും, മസ്തിഷ്‌കകോശവ്യൂഹമായി ഓരോ സമുദായവും രാഷ്ട്രവും മാറിക്കഴിഞ്ഞിരിക്കുന്നു! മാത്സര്യത്തിന്റേതായ കച്ചവട-നാഗരികമൂല്യങ്ങള്‍ ലോകമെമ്പാടുമുള്ള മനുഷ്യരുടെ മനസ്സുകളില്‍ വേരുറപ്പിച്ചു വ്യവസ്ഥാപിതമായിക്കഴിഞ്ഞിരിക്കുന്നു.


അതനുസരിച്ച്, ലോകത്തുള്ള സര്‍വ്വരുടെയും മനസ്സിലിന്ന് പ്രധാനമായും രണ്ടുതരം സാമ്പത്തികസംവിധാനങ്ങളേയുള്ളൂ. ഒന്ന്, മുതലാളിത്തസാമ്പത്തികവ്യവസ്ഥ; രണ്ട്, മാര്‍ക്‌സിയന്‍ സോഷ്യലിസ്റ്റ്‌ വ്യവസ്ഥ. യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ ഉല്പന്നങ്ങളായ ഇവ രണ്ടും, വ്യാവസായിക-കമ്പോളവ്യവസ്ഥിതിയെത്തന്നെയാണ് ആശ്രയിച്ചുനില്‍ക്കുന്നത്. ഇവ തമ്മില്‍ ഭിന്നതയുള്ളത്, മുഖ്യമായും, വ്യാവസായിക ഉല്പാദനപ്രക്രിയയില്‍നിന്നു കിട്ടുന്ന ലാഭത്തിന്റെ ഉടമസ്ഥത സംബന്ധിച്ചാണ്. ചുരുക്കത്തില്‍, ഈ രണ്ടു പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളും പണത്തെയാണു കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇന്നു നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളില്‍ പാശ്ചാത്യമല്ലാത്തതായുള്ളത്, മതമൗലികവാദികള്‍ പുലര്‍ത്തുന്ന മതരാഷ്ട്രസങ്കല്പങ്ങളാണ്. അവിടെയും മതമേല്‍ക്കോയ്മക്കൊപ്പം, അധികാരവും പണവും സാമുദായിക ശക്തിയുമാണു മുഖ്യം.


ഇതില്‍ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും പ്രതീക്ഷ നല്‍കി നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പ്രസ്ഥാനം, പാശ്ചാത്യ വ്യാവസായിക-കമ്പോളവ്യവസ്ഥിതിയെന്ന ഒരേയൊരു വ്യവസ്ഥിതിയുടെ ഇടതുചിറകുമാത്രമായിരുന്നു എന്നു തെളിയിച്ചുകൊണ്ട്, മുതലാളിത്ത-കോര്‍പ്പറേറ്റ് താവളത്തിലെത്തി നില്‍ക്കുകയാണിന്ന്!


അങ്ങനെ ശീതയുദ്ധത്തിന്റെ മുറുമുറുപ്പുകള്‍കൂടി ഇല്ലാതായതോടെ, ആര്‍ത്തിമൂത്ത പണത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ പ്രകൃതിവിഭവങ്ങളുടെമേലും മനുഷ്യന്റെ അദ്ധ്വാനശക്തിക്കുമേലും, 'വ്യവസ്ഥാപിത'മായിത്തന്നെ വലവിരിച്ചിരിക്കുകയാണിപ്പോള്‍. പണം ജഡ്ജിയായിരിക്കുന്ന വിപണി (Market) യാണ് മനുഷ്യന്റെ എല്ലാക്കാര്യങ്ങളും നിശ്ചയിക്കുന്നത് എന്നതാണ് പണത്തെ കേന്ദ്രീകരിച്ചുള്ള ഇന്നത്തെ വ്യവസ്ഥിതിയുടെ നിലപാട്. പണത്തെയും കമ്പോളത്തെയും സൃഷ്ടിച്ച മനുഷ്യനെ, സൃഷ്ടിയായ പണവും കമ്പോളവുമാണു ഭരിക്കേണ്ടത് എന്നു പറയുമ്പോള്‍ത്തന്നെ, അതു മനുഷ്യവിരുദ്ധമാണെന്നു മനസിലാക്കാവുന്നതേയുള്ളൂ. ലാഭമുള്ളിടത്തേയ്ക്ക് സ്റ്റീയറിംഗ് 
സ്വയം തിരിഞ്ഞ്, യാന്ത്രികശക്തിയോടെ, അപ്രതിരോധ്യമായി നീങ്ങുന്ന ഒരു ബുള്‍ഡോസറിനോട് പണകേന്ദ്രീകൃതമായ ഈ വ്യവസ്ഥിതിയെ ഉപമിക്കാം. അതുകൊണ്ടാണ്, ആയിരക്കണക്കിന് മനുഷ്യരെ തങ്ങളുടെ ജീവിതയിടങ്ങളില്‍നിന്നു നിഷ്‌കാസിതരാക്കുമെന്നും, അപകടകരമാംവിധം ആണവാവശിഷ്ടമാലിന്യങ്ങള്‍ കുന്നുകൂടുമെന്നും, വന്‍ പാരിസ്ഥിതികദുരന്തങ്ങള്‍ക്കു വഴിവയ്ക്കാനിടയുണ്ട് എന്നും വ്യക്തമായറിയുന്ന ആണവനിലയങ്ങള്‍ പോലും, ജനവാസകേന്ദ്രങ്ങളിലേക്കു വികസനമുദ്രാവാക്യങ്ങളുമായി കടന്നുവരുന്നത്. ഈ മനോഹരഭൂമിയെ വിരൂപയും പൊള്ളയുമാക്കുന്ന എല്ലാ ഖനനങ്ങളും - പാറപൊട്ടിക്കലും മണല്‍വാരലും വനനശീകരണവുമെല്ലാം - ഈ പണാധിപത്യവ്യവസ്ഥിതിയുടെ കണ്ണും കരളുമില്ലാത്ത ബുള്‍ ഡോസര്‍ശക്തിക്ക് ഉദാഹരണങ്ങളാണ്. പണമല്ലാതെ വേറെ നാഥനില്ലാത്ത ഈ അവസ്ഥ, പണമില്ലാത്തവരെ കൂടുതല്‍ ദരിദ്രരാക്കുകയും പ്രാന്തവല്‍ക്കരിക്കുകയും വേരുകള്‍ നഷ്ടപ്പെടുത്തി ചേരികളിലും അഭയാര്‍ത്ഥിക്യാമ്പുകളിലും തള്ളുകയും ചെയ്യുന്നു. മനുഷ്യര്‍ക്കിടയില്‍ അതു വിവേചനങ്ങള്‍ സൃഷ്ടിക്കുകയും മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ആവാസവ്യവസ്ഥയ്ക്ക് അതു തുരങ്കംവയ്ക്കുകയും പരിസ്ഥിതി ആഘാതങ്ങള്‍ സൃഷ്ടിച്ച് ദുരന്തഭൂമികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെല്ലാമെതിരെ മനുഷ്യര്‍ മുറവിളികൂട്ടുകയും സമരമുഖങ്ങള്‍ തുറക്കുകയും ചെയ്താലും, എല്ലാ 'ഇസ'ങ്ങളും ഈ 'ആഗോളകമ്പോളവ്യവസ്ഥിതി'യെ വരണമാല്യമിട്ടു വരിച്ചവയായതിനാല്‍ സ്ഥായിയായ ഒരു പരിഹാരവും ഉണ്ടാകുന്നുമില്ല. യൂറോ-അമേരിക്കന്‍ വിരോധം മൂത്ത്, ഇരുളിന്റെ മറവില്‍ മതതീവ്രവാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കിരകളാകുന്നതും നിരപരാധികളായ മനുഷ്യര്‍തന്നെ.

എന്നിട്ടും, ഈ വ്യവസ്ഥിതി സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മതേതരത്വത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നൊരു വിശ്വാസമാണു മനുഷ്യരില്‍ ഇന്നും നിലനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, മാനുഷികമായ ഒരു വീക്ഷണകോണില്‍നിന്നു കാര്യങ്ങളെ നിരീക്ഷിക്കുന്നപക്ഷം, അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും ക്രൗര്യവും ഹിംസയും ഭീകരതയും കണ്ടെത്താന്‍ മനുഷ്യനു കഴിയും. കച്ചവടമൂല്യങ്ങളുള്‍ക്കൊണ്ട ആര്‍ക്കും കമ്പോളശക്തി ആര്‍ജ്ജിക്കാനുള്ള സ്വാതന്ത്ര്യമാണിവിടെ സ്വാതന്ത്ര്യമെന്നും, അവരുടെ ആധിപത്യമാണിവിടെ ജനാധിപത്യമെന്നും, ഈ നാഗരികത മുന്നോട്ടുവയ്ക്കുന്ന മാമോനെ പ്രതിഷ്ഠിച്ചുള്ള ഭൗതികമതത്തിന്റെ നിയമങ്ങള്‍ക്ക് വേറെ മതവിവേചനമില്ല എന്നതാണവിടുത്തെ മതേതരത്വമെന്നും കാണാന്‍ മനുഷ്യനപ്പോള്‍ കഴിയും. ചുരുക്കത്തില്‍, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തി ബാക്കിയെല്ലാം നേടാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതാണ്, സാമൂഹികതയില്‍ നിന്നും സ്വകാര്യമാത്രപരതയിലേക്ക് - ഭൗതികമനോഭാവത്തിലേക്ക് - സ്വയം ഒതുങ്ങാന്‍ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നതാണ്, പണകേന്ദ്രീകൃതമായി വളര്‍ന്ന് ആഗോളതലത്തില്‍ വ്യാപിച്ചുകഴിഞ്ഞ ഇന്നത്തെ വ്യവസ്ഥിതി.

മനുഷ്യനെയും പ്രകൃതിയെയും തകര്‍ത്തുകൊണ്ട് ഈ നാഗരികവ്യവസ്ഥിതിക്ക് എത്രകാലം ഇങ്ങനെ തുടരാനാകും? മനുഷ്യന്റെ എല്ലാ സര്‍ഗ്ഗാത്മതകളെയും പണദേവതയ്ക്കു മുമ്പില്‍ ബലികൊടുത്തുകൊണ്ട്, മനുഷ്യനെത്രനാള്‍ മനുഷ്യനായിത്തുടരാനാകും? ഈ പണാധിഷ്ഠിത സാമൂഹികസങ്കല്പങ്ങളില്‍നിന്നു മാറി ചിന്തിക്കാനും മാനുഷികാടിത്തറയുള്ള ഒരു പുതിയ സമൂഹം സ്വപ്നം കാണാനും, ആ സമൂഹത്തിലേക്കു മാറിച്ചവിട്ടാനുമുള്ള ദാര്‍ശനികവും കാല്പനികവും ബൗദ്ധികവുമായ കഴിവുകളും കര്‍മ്മശേഷിയും മനുഷ്യനില്ലാതെ വരുമോ? മാനുഷികമൂല്യങ്ങള്‍ വറ്റിവരളാത്തവരില്‍ ഉയരുന്ന ചോദ്യങ്ങളാണിവ. ഇന്നത്തെ മത-രാഷ്ട്രീയ പൊതുധാരയ്ക്കു ബദലായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മതനവീകരണ-സാംസ്‌കാരികനവോത്ഥാന- പരിസ്ഥിതിസംരക്ഷണ- ജനനീതിസംസ്ഥാപന-അഴിമതിവിരുദ്ധപ്രസ്ഥാനങ്ങളെല്ലാം ഉള്ളില്‍ വഹിക്കുന്ന ചോദ്യങ്ങളാണിവ. ലോകത്തിന്റെ ഭാവിഗതിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന, ചരിത്രത്തിന്റെ വര്‍ത്തമാനകാല അടിയൊഴുക്കുകളായി, ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ഇത്തരം പ്രസ്ഥാനങ്ങളെ കാണാമെന്നു തോന്നുന്നു. ഇവയെല്ലാംകൂടി ഉയര്‍ത്തിക്കൊണ്ടുവരുന്നത്, ഇന്നത്തെ പണാധിഷ്ഠിത സമൂഹസങ്കല്പത്തില്‍നിന്നും വ്യത്യസ്തമായ ഒരു മാനുഷിക സമൂഹസങ്കല്പമാണ്.

ആധികാരികതലങ്ങളില്‍നിന്നെല്ലാം അവഗണയും അവഹേളനവും ഏറ്റുവാങ്ങി, തോല്‍ക്കുന്ന സമരമുഖങ്ങളിലൂടെ ജീവിക്കുന്ന ഈ ബദല്‍ കാഴ്ചപ്പാടിനെയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ തന്റെ പ്രസ്താവനയിലൂടെ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്, ശക്തിപ്പെടുത്തിയിരിക്കുന്നത്. 'പണമല്ല, മനുഷ്യനായിരിക്കണം സാമ്പത്തികസംവിധാനത്തിന്റെ കേന്ദ്രം' എന്ന തന്റെ പ്രസ്താവനയിലൂടെ ലോകവീക്ഷണം സംബന്ധിച്ച വ്യവസ്ഥാപിത പരിപ്രേക്ഷ്യത്തില്‍നിന്നുള്ള ഒരു വ്യതിചലനത്തിന്, ഒരു paradigm shift-ന് ആധികാരികതലത്തില്‍ത്തന്നെ നാന്ദി കുറിച്ചിരിക്കുന്നു, ഫ്രാന്‍സീസ് മാര്‍പ്പാപ്പാ.
''മനുഷ്യന്റെ സര്‍ഗ്ഗാത്മകത നഷ്ടമായതാണ്, നാഗരികതകള്‍ നിലംപൊത്താന്‍ കാരണമായത്'' എന്ന് ആര്‍നോള്‍ഡ് ടോയ്ന്‍ബി തന്റെ 'A Study of History' ' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരെ പണത്തിന്റെ ആരാധകരും ചന്തനിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന റോബോട്ടുകളുമാക്കി മാറ്റുന്ന ഈ വ്യവസ്ഥിതി തീര്‍ച്ചയായും മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ കെടുത്തിക്കളയുന്നതാണ്. അതു നശിച്ചേ ഒക്കൂ. ''ഈ പരിഷ്‌കാരം നശിക്കും; ക്ഷമയോടെ കാത്തിരുന്നാല്‍ കാണാമത്'' എന്ന ഗാന്ധിജിയുടെ പ്രവചനം (ഹിന്ദ് സ്വരാജ്) ഇവിടെ നമുക്കോര്‍ക്കാം.


ഇന്നത്തെ വികസനസങ്കല്പത്തെ, ഒരു ഐശ്വര്യസങ്കല്പംകൊണ്ട് ആദേശം ചെയ്യേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സര്‍ഗ്ഗാത്മകതയിലും മനുഷ്യര്‍ തമ്മിലുള്ള ഊഷ്മളബന്ധങ്ങളിലും അടിത്തറയിട്ട ആനന്ദകരമായ ഒരു ജീവിതവ്യവസ്ഥയുടെ സുവിശേഷം മലമുകളില്‍ കയറിനിന്നും കടലോരത്തിറങ്ങിനിന്നും ഉച്ചത്തില്‍ പ്രഘോഷിക്കുവാന്‍ കാലമായിരിക്കുന്നു. ലോകത്തിലെ എല്ലാ ആദ്ധ്യാത്മികാചാര്യന്മാരും ഈ സുവിശേഷം പ്രസംഗിച്ചവരാണ്. അതില്‍ യേശുവിന്റെയും ഗാന്ധിജിയുടെയും സ്വരം ഇപ്പോഴും ലോകത്തില്‍ മുഴങ്ങിനില്‍ക്കുന്നു. ഒരു ഭരണകര്‍ത്താവെന്നതിനേക്കാള്‍, യേശുവിനെ പിന്‍ചെല്ലുന്ന ഒരു ആദ്ധ്യാത്മികാചാര്യനാണു താന്‍ എന്നു തെളിയിച്ചുകൊണ്ട്, ഇപ്പോള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറയുന്നതും അതുതന്നെ.


ലോകത്തിനു ദുര്‍മാതൃക സൃഷ്ടിച്ചുകൊണ്ട്, ഒരു ഭൗതിക അധികാരസ്ഥാപനമായിത്തുടരുന്ന കത്തോലിക്കാസഭയെ ആദ്ധ്യാത്മികതയിലേക്ക്, അതായത് മാനുഷികതയിലേക്ക്, വ്യതിചലിപ്പിക്കാന്‍ കഠിനശ്രമം നടത്തുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്ക്, അതേ ഉപദേശം ലോകത്തോടും വിളിച്ചുപറയാനുള്ള ധാര്‍മ്മികാധികാരമുണ്ട്. മനുഷ്യനെ സ്വകാര്യമാത്രപരത (ഭൗതികത)യിലേക്കു നയിച്ചുകൊണ്ട്, ലോകത്തെ പണകേന്ദ്രീകൃതവും അധികാരകേന്ദ്രീകൃതവുമായ ഒരു വ്യവസ്ഥിതിയിലേക്കു തള്ളിവിട്ട കത്തോലിക്കാസഭതന്നെ, മനുഷ്യകേന്ദ്രീകൃതമായ ഒരു സംവിധാനത്തിലേക്കുള്ള തിരിച്ചുനടത്തത്തിന് ആഹ്വാനം ചെയ്യുന്നുവെന്നത്, കാലത്തിന്റെ കാവ്യനീതിയായിരിക്കാം
                                                                                                     
ജോര്‍ജ് മൂലേച്ചാലില്‍ - എഡിറ്റര്‍

1 comment:

  1. കത്തോലിക്കാസഭയെ ഏറ്റവും കളങ്കിതമാമായ മുഖഭാവമുള്ള ഒരു സംഘടനയാക്കി മാറ്റിയിരിക്കുന്ന ദുർഗതിയെന്തെന്ന് തെളിവുള്ള ഭാഷയിൽ സത്യജ്വാലയുടെ എഡിറ്റർ വീണ്ടും എഴുതിയിരിക്കുന്നു. ഇന്ന് സഭ ചരിക്കുന്നത് ലോകത്തിന്റെ വഴിയേയാണ്. തന്റെ ഭാവനയിലുള്ളത് മറ്റൊരു സമൂഹഘടനയാണെന്നു പറഞ്ഞ യേശുവിന് ഇന്നത്തെ സഭയിൽ യാതൊരു സ്ഥാനവും ഇല്ലെന്ന് അല്പം ചിന്തിക്കാനോ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കാനോ കഴിവുള്ള ഏതൊരാൾക്കും ഉടനടി മനസ്സിലാക്കാം.

    എന്നാൽ തങ്ങൾ ഇക്കാലമെല്ലാം പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടെത്തിയ ഏറ്റവും പച്ചപ്പുള്ള പുൽമേടുകൾ യേശു ചൂണ്ടിക്കാണിച്ചതല്ല, സീസർ ചൂണ്ടിക്കാണിച്ചതാണ് എന്ന് ഇടയന്മാർ വാശിപിടിക്കുമ്പോൾ ആടുകൾ മറ്റൊരു വഴിയേ പോകുമോ? തങ്ങൾ എന്നും ആടുകളാണ്, മനുഷ്യരല്ല എന്ന് ചിന്തിക്കുവോളം അങ്ങനെയൊന്നും സംഭവിക്കുകയില്ല.

    ഒരു നല്ലയുദാഹരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള വിവാദങ്ങളാണ്. കേരളത്തിന്റെ എല്ലാ വികസന ചർച്ചകളും വഴിമുട്ടുന്നത്‌ ഭൂവുപയോഗവുമായി ബന്ധപ്പെട്ടാണ്. ഭൂമിയെ ഒരു ഊഹക്കച്ചവട ഉപാധിയായി മാത്രം കാണുന്നവരാണ് മനുഷ്യനെ അവഗണിക്കാതെ തന്നെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനായി ഗാഡ്‌ഗിൽ കമ്മറ്റി മുന്നോട്ടു വച്ച നിർദ്ദേശങ്ങളെ എതിർക്കുന്നത്. അല്പസ്വല്പ അനിഷ്ടങ്ങൾ സഹിക്കാതെ പൊതുവായി നമുക്കൊന്നും നേടാവാവില്ല എന്നത് മറക്കുമ്പോഴാണ്‌ സ്വന്തം ആൾക്കാരുടെ താത്ക്കാലിക നേട്ടങ്ങൾക്കായി പ്രകൃതിയെ അതിന്റെ അന്ത്യംവരെ ചൂഷണം ചെയ്യാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടായിരിക്കണം എന്ന് ആത്മീയമെന്നു സ്വയം കരുതുന്ന നേതൃത്വം പോലും വിട്ടുവീഴ്ചയില്ലാതെ വാശിപിടിക്കുന്നത്‌. അതുകൊണ്ടാണ് ഗാഡ്‌ഗിലിന്റേത് വെറും പരിസ്ഥിതി കേന്ദ്രീകൃതമായ മാനവവികസനമല്ല, മറിച്ച്, മനുഷ്യകേന്ദ്രീകൃതമായ പരിസ്ഥിതി വികസനമാണ് വിഭാവനം ചെയ്യുന്നത് എന്ന് കാണാനുള്ള കണ്ണ് അവർക്കില്ലാതെ പോകുന്നത്. സർക്കാരും മിക്ക രാഷ്ട്രീയ പാർട്ടികളും സഭയിലെ ചില വല്യേട്ടന്മാരും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന, ഭൌതികലാഭത്തിലൂന്നിയ, നിഷേധാത്മക നിലപാട് ഈ നാടിനോ മനുഷ്യർക്കോ നാളേയ്ക്ക് ഗുണം ചെയ്യില്ല. (ഈ വിഷയത്തെ പരാമര്ശിച്ച്ചുള്ള ഇടുക്കി മെത്രാന്റെ ഇടയലേഖനം ഒന്ന് കാണാൻ ആഗ്രഹമുണ്ട്. ആരെങ്കിലും അതൊന്ന് പോസ്റ്റ്‌ ചെയ്യുമോ?)

    ReplyDelete