Translate

Saturday, June 23, 2012

അവഗണിക്കപ്പെട്ട ഭക്തസ്ത്രീ സമൂഹം



സ്ത്രീകളും പുരുഷ മേധാവിത്വവും
മാറ്റുവിന്‍ ചട്ടങ്ങളെയെന്നു ചങ്ങമ്പുഴ പാടിയിട്ട് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ചട്ടങ്ങള്‍ എല്ലാ മേഖലകളിലും ഏറെ മാറ്റപ്പെട്ടു. എന്നാല്‍ പുരോഹിതലോകം ഇന്നും നൂറ്റാണ്ടുകള്‍ പുറകില്‍ തന്നെ. പഴയ കാളപൂട്ട് ചക്രങ്ങള്‍തന്നെ ഉരുട്ടികൊണ്ടിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യം സമസ്തമേഖലകളിലും വ്യാപിച്ചിട്ടും സ്ത്രീ ഇന്നും സഭയില്‍ അടിമ തന്നെ.

സ്ത്രീകള്‍ പൊതുവേ ഭക്തിയും പള്ളിയും അച്ചനുമായി സമൂഹത്തില്‍ കഴിയുവാന്‍ താത്പര്യപ്പെടുന്നു. സഭാകാര്യങ്ങളില്‍ പുരുഷന്‍ പറയുന്ന കാര്യങ്ങളില്‍ സ്ത്രീകള്‍ നിശബ്ദരായി ശ്രവിക്കണമെന്ന അച്ചന്‍റെ സാരോപദേശങ്ങള്‍ ആപ്പാടെ അനുസരിക്കും.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അന്ധമായ ഭക്തിമാര്‍ഗങ്ങളില് ജീവിക്കുവാനാണ്ആഗ്രഹിക്കുന്നത്. ഇവര്‍ പള്ളി പ്രവര്‍ത്തനങ്ങളില്ക്കൂടി പുരോഹിതരുമായുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കലും പുരുഷന്മാരേക്കാള്‍ കൂടുതലായി ഇഷ്ടപ്പെടുന്നു. എഴുത്തും വായനയെക്കാളും പിള്ളേരെ പരിപാലിക്കുവാനും അവരുമായി സമയം ചിലവഴിക്കുവാനുമാണ് സ്ത്രീജനങ്ങള്‍ ഇഷ്ടപ്പെടുക.

സ്ത്രീകള്‍ പുരു‍ഷന്മാരെക്കാള്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കും. മതപരമായ പൊതുചര്‍ച്ചകള്‍ക്ക് ഇവര്‍ താത്പര്യം കാണിക്കണമെന്നില്ല. പുരുഷ മേധാവിത്വത്തിലുള്ള ഒരു സംസ്ക്കാരമാണ് നമുക്കുള്ളത്. വിശ്വാസത്തെ യുക്തിബോധത്തോടെ കാണുന്ന സ്ത്രീകള്‍ ചുരുക്കമാണ്. സ്ത്രീകളെ അപേക്ഷിച്ച് പള്ളിയില്‍ പോവുന്ന പുരുഷന്മാരും കുറവാണ്.

ആപ്പിള്‍ കട്ടു തിന്ന പുരോഹിതന്‍
മനുതൊട്ടു പോള്‍വരെ എവിടെയും സ്ത്രീയെ അനേക സ്ഥലങ്ങളില്‍ ആക്രമിക്കുന്നത് കാണാം. പാവം ആവാ ആദാമിനെ പറ്റിച്ചു മറ്റൊരു ദുഷിച്ച കൂട്ടുകാരന്‍ ഒത്തു ആപ്പിള്‍ തിന്നുവാന്‍ പോയി. ദൈവ രഹസ്യങ്ങള്‍ നല്‍കി കട്ടുതിന്നുവാന്‍ വന്ന ആദ്യത്തെ പുരോഹിതനായിരുന്നു ഈ ശയിത്താന്‍. ശയിത്താനും ശക്തിയുണ്ട്. അവന്‍ ആവ്വായെ പിഴപ്പിച്ചു, കായേനെ ഉണ്ടാക്കി. കായേന്‍ ആബേലിനെ കൊന്നവഴി ലോകത്തിന്‍റെ നാലിലൊന്ന് ജനത്തെ കൊന്നു. നോക്കൂ, ആവ്വായെ സൃഷ്ടിച്ചതുമൂലം ദൈവത്തിനു വന്ന അക്കിടി.

പാപിനിയായ സ്ത്രീയെ യഹൂദ കൂട്ടങ്ങള്‍ കല്ലെറിഞ്ഞപ്പോള്‍ സ്ത്രീയെ ഇനിയും നീ പാപം ചെയ്യരുതെന്നാണ് പറഞ്ഞത്. പുരുഷാ ഇനി നീ പാപം ചെയ്യരുതെന്ന് പറഞ്ഞില്ല. ഏദന്‍ തോട്ടത്തില്‍ എല്ലാവിധ സൌഭാഗ്യത്തോടെയും കഴിഞ്ഞ ആദാമിനെ മാത്രമല്ല യഹൂദ പുരോഹിതരുടെ സൃഷ്ടിയായ ദൈവത്തെപ്പോലും ധിക്കരിക്കുവാന്‍ സ്ത്രീക്ക് ശക്തിയുണ്ടെന്നല്ലേ അര്‍ത്ഥമാക്കേണ്ടത്? പിന്നെ എന്തിനു പള്ളിയെയോ, പുരോഹിതനെയോ സ്ത്രീകള്‍ പേടിക്കണം.

പുരുഷശക്തി സ്ത്രീയെ അടിമയാക്കി
പുരുഷന്‍റെ മസ്ക്കുലിന്‍ശക്തി സ്ത്രീയെ അടിമയാക്കി. അവള്‍ക്കു വേദങ്ങളും ജ്ഞാനവും നിഷേധിക്കപ്പെട്ടു. ചിലര്‍ അവളെ പര്‍ദാക്കുള്ളിലാക്കി. മറ്റുചിലര്‍ കറുത്ത താറുള്ള ഒരു വീപ്പകുറ്റി നിലത്തു കിടന്നുരുളുന്നതുപോലെ ഒരു തരം കുപ്പായം അണിയിച്ചു കന്യാസ്ത്രീകൂട് എന്ന നിത്യനരകത്തില്‍ അടച്ചു.

എക്കാലവും പുരുഷശക്തികൊണ്ട് സ്ത്രീയെ അടിച്ചമര്‍ത്തി. കാരണം സ്ത്രീയെ പുരുഷനെക്കാളും വിവേകമുള്ളവളായി സൃഷ്ടിച്ചതും ദൈവത്തിന്‍റെ ഒരു അക്കിടി ആയിരുന്നു. ഇത് തന്നെയാണ് ബുദ്ധിജീവികളെ ചരിത്രത്തില്‍ കൊന്നൊടുക്കിയതും മാര്‍പാപ്പതൊട്ടു ഇവരെ ജീവിക്കുവാന്‍ അനുവദിക്കാത്തതും.

നമുക്ക് ചുറ്റുമുള്ള ലോകം എടുത്താലും ക്ഷമാശക്തിയും വിവേകവും ബോധവും കൂടുതല്‍ സ്ത്രീക്കാണെന്നു കാണാം. മതം സ്ത്രീകള്‍ക്കായി ഒരു ലക്ഷ്മണരേഖ വരച്ചിരിക്കുകയാണ്. പള്ളിയിലെ ലക്ഷ്മണന്‍മാര്‍ പറയുന്നതെ സ്ത്രീകള്‍ ശ്രദ്ധിക്കുകയുള്ളൂ.

ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും വിജയിക്കണമെങ്കില്‍ സ്ത്രീകളുടെ സഹകരണം കൂടിയേതീരൂ. സഭയിലെ അഴിമതിയും, കൊള്ളകളും ഇത്രമാത്രം വഷളാകുവാന്‍ കാരണവും പുരോഹിതര്‍ തെറ്റ് ചെയ്യുകയില്ലെന്നുള്ള സ്ത്രീകളുടെ ധാരണയാണ്. സ്ത്രീകള്‍ക്ക് അടുക്കളയും പാചകവും പള്ളിയും അച്ചന്‍റെ പ്രസംഗവും ആയാല്‍ തൃപ്തിയായി. പുരുഷന്‍ സ്ത്രീക്ക് സ്നേഹം കൊടുക്കാത്തതുകൊണ്ടാണ് പള്ളിഅച്ചനോട് സ്ത്രീക്ക് ബഹുമാനം കൂടുവാനും കാരണം.

സ്ത്രീകളെ ദൈവം പൂര്‍ണ്ണത നിറഞ്ഞവളായി സൃഷ്ടിച്ചിട്ടും പൊതുരംഗത്ത് അവരെ പുരുഷന്മാര്‍ ഇന്നും അടിപ്പിക്കാറില്ല. രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ സ്ത്രീകള്‍ വളരെയേറെ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും മതം ഇപ്പോഴും ഇവരെ പൊതുസദസ്സുകളില്‍ വേണ്ട പ്രോത്സാഹനം കൊടുക്കുന്നില്ല.

വേദങ്ങളും സ്ത്രീ തരംതാഴ്ത്തലുകളും
വേദങ്ങളും വ്യാഖ്യാനങ്ങളും എഴിതിയുണ്ടാക്കിയത് പുരുഷന്മാര്‍ ആണ്. അതുകൊണ്ടാണ് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും പുരുഷമേധാവിത്വം ഒളിഞ്ഞിരിക്കുന്നത്. സ്ത്രീ അടുക്കള ജോലിയും പാത്രം കഴുക്കും മക്കളെ നോക്കലും എന്നൊക്കെയാണ് പൊതുധാരണ. സ്ത്രീയാണ് പലവീടുകളിലും അടുക്കളയില്‍ പാത്രം കഴുകുന്നത്.

എന്നാല്‍, പുര്രുഷന്‍ പാത്രങ്ങള്‍ കഴുകണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. ദൈവം പറഞ്ഞത് ഇവിടെ ഇങ്ങനെ,

" 2 Kings 21:13 "...and I will wipe Jerusalem as a man wipeth a dish, wiping it, and turning it upside down to dry." "

"ഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബുഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും".

"In Joel 2, the Spirit is poured out on all peoples, regardless of age, gender, and social standing. Jesus came to save all people. Furthermore, He and Paul included women in their ministries."

ഇവിടെയും സ്ത്രീ പുരുഷ വിത്യാസംകാണുന്നില്ല. പരിശുദ്ധ ആത്മാവ് സ്ത്രീയെയും പുരുഷനെയും ഒരു പോലെ ആവാഹിക്കുന്നു.

സ്ത്രീലോകം സീരിയലിലും പ്രാര്‍ഥനയിലും 
ഇന്നു അനേകര്‍ പ്രത്യേകിച്ച് സ്ത്രീജനങ്ങള്‍ സീരിയലുകളില്‍ മത്തുപിടിച്ചവരാണ്. കുടുംബത്തിന്‍റെയും മക്കളുടെയും കാര്യങ്ങള്‍
ശ്രദ്ധിക്കുവാന്‍ സമയമില്ല.

സീരിയല്‍ലോകത്തു ജീവിക്കുന്ന സ്ത്രീകളുടെ അമ്മ പഠിപ്പിച്ച മലയാളഭാഷ ഇന്നു പാടെ
മാറിപ്പോയിരിക്കുന്നു.അവരുടെ അറിവും ഭാഷയും സീരിയല്‍ നടികളെപ്പോലെയായി.

സ്നേഹത്തിന്‍റെ ഭാഷ പല വീടുകളിലും മറന്നുപോയി. ഭക്ഷണം ഉണ്ടാക്കുവാനും മക്കളെ നോക്കാനും മടി. അമിതമായാല്‍ അമൃതും വിഷം എന്ന പോലെ ഇന്നു സമൂഹത്തിലെ വിഷങ്ങളാണ് സദാസമയവും പ്രാര്‍ഥനയും ധ്യാനവും ആയി നടക്കുന്നവരും. ഇതൊക്കെ അറിവിന്‍റെ ധ്രുവങ്ങളില്‍ ഇരുവശങ്ങളിലായി സഞ്ചരിക്കുന്നതു കാണാം.

അതുപോലെ ഭാര്യ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മാത്രം അറിവു കൂടിയാലും പ്രശ്നമാണ്‌. ഭാര്യഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്ക്‌ പൌലോസ് ശ്ലീഹായുടെ അറിവും മറ്റെയാള്‍ക്ക് ഐന്‍സ്റ്റിന്‍റെ അറിവുമായി രണ്ടു ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കും.

വത്തിക്കാന്റെ അമേരിക്കന്‍ കന്യാസ്ത്രി പീഡനം
സ്വവര്‍ഗരതികള്‍ക്കെതിരെ അമേരിക്കന്‍ കന്യാസ്ത്രികള്‍ പ്രതികരിക്കുന്നില്ലെന്നും സദാസമയവും സാധുക്കളെ സേവിക്കുവാന്‍ സമയം ചിലവഴിക്കുന്നുവെന്നാണ് വത്തിക്കാന്‍റെ കന്യാസ്ത്രികള്‍ക്കെതിരെയുള്ള ആരോപണം.

കര്‍ത്തവ്യങ്ങള്‍ നിറവേറ്റി ദൈവത്തോടുള്ള പ്രതിജ്ഞ പാലിക്കുക എന്നതാണ് കന്യാസ്ത്രി ധര്‍മ്മം. വത്തിക്കാന്‍ ആജ്ഞാപിക്കുന്നത് അവഗണിക്കുന്നതായിരിക്കും ഇവിടെ ഉത്തമം. ദൈവത്തിന്‍റെ മൊഴികള്‍ ചൊല്ലുന്നത് പോപ്പിന്‍റെ അധരങ്ങളില്‍ക്കൂടിയെന്നും കത്തോലിക്കാ മതം പഠിപ്പിക്കുന്നു. പാവം കന്യാസ്ത്രികളെയും ഈ ചിന്താഗതി അന്ധകാരത്തില്‍ ആക്കുന്നു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം വത്തിക്കാന്‍ ഒരു വിദേശ സര്‍ക്കാരാണ്. ഈ രാജ്യത്തിലെ ഭരണഘടന അനുസരിച്ചു ജീവിക്കുന്ന പ്രജകളായ കന്യാസ്ത്രികള്‍ക്ക് താക്കീതു കൊടുക്കുവാന്‍ വത്തിക്കാന് എന്തു അധികാരം?

അസഹിഷ്ണതയുടെ വാക്കുകളുമായി വത്തിക്കാന്‍ പുരോഹിതര്‍ ഈ രാജ്യത്തിനെതിരെയാണ് വെല്ലുവിളി നടത്തിയതെന്നും ഓര്‍ക്കണം. രാജ്യത്തിന്‍റെ നിയമങ്ങളെയാണ് ധിക്കരിച്ചിരിക്കുന്നത്. ഒരു പൌരന്‍ എന്ന നിലയില്‍ മറ്റൊരു രാജ്യത്തിലെ ഭരണാധികാരിയോടോ രാജാവിനോടോ രാജകുമാരനോടോ വിധേയത്വം കാണിക്കാതെ ഈ രാജ്യത്തോടു മാത്രം കൂറുണ്ടായിരിക്കണമെന്ന് അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നു. ഈ നിയമങ്ങളെ ലംഘിക്കുന്നവരെ രാജ്യത്തിന്‍റെ കുറ്റവാളികളായി കണക്കാക്കുന്നു. അതുകൊണ്ടു വിദേശത്തുള്ള ബിഷപ്പുമാരുടെ വാക്കുകള്‍ക്കു ചെവികൊള്ളേണ്ട ആവശ്യമില്ല.

മാര്‍പാപ്പാ ഒരു മെഡിക്കല്‍ ഡോക്റ്റര്‍ അല്ല. ഒരു സ്ത്രീക്ക് സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ഉദരത്തിലെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യേണ്ടിവന്നേക്കാം. മറ്റു പല കാരണങ്ങളും കാണാം. സ്ത്രീകളായി ജനിച്ചതുകൊണ്ടു പുരുഷപൌരാഹിത്യ മേധാവിത്വത്തെ അനുസരിക്കണമെന്നു ഇവര്‍ വിചാരിക്കുന്നു. സ്ത്രീകള്‍ക്ക് അഭിപ്രായം പറയുവാന്‍ പാടില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ യില്‍ നിന്നും ഇന്നു മോചനം ആവശ്യമാണ്‌. ‍
ബലാല്‍സംഗം ചെയ്തു കുട്ടികളുണ്ടായാല്‍ നിശബ്ദരായി രണ്ടുകൈകളും നീട്ടി ജനിക്കുന്ന കുഞ്ഞുങ്ങളെയും അനുസരണയുള്ളവരെപ്പോലെ സ്വീകരിക്കണം.
പേടിക്കേണ്ടാ, സഭ എല്ലാം ഒളിച്ചുവെച്ചുകൊള്ളും. തെളിവുകളും.

അമേരിക്കയില്‍ ഒരു കൊച്ചുപട്ടണത്തില്‍ ഒരു പുരോഹിതന്‍ പതിമൂന്നു വയസ്സുള്ള കുട്ടിയെ ഗര്‍ഭിണിയാക്കിയ കഥയും വാര്‍ത്തകളില്‍വന്നു. മാതാപിതാക്കളും ബിഷപ്പും പോലീസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ പുരോഹിതന്‍ രാജ്യംവിട്ടുവെന്നും പോലീസിനു അറിവ്കിട്ടി. ഇങ്ങനെ ജീവിക്കുന്നകഥകള്‍ ഏറെ. വത്തിക്കാനിലെ പ്രഭുക്കന്മാര്‍ക്കു പാവപ്പെട്ട ഈ കന്യാസ്ത്രി സഹോദരികളെ സഹോദരികളെ വെറുതെ വിട്ടുകൂടെ?

സ്ത്രീകളും പുരാതന റോമന്‍ നിയമങ്ങളും
സ്ത്രീകളെ തരംതാഴ്ത്തി വത്തിക്കാന്‍ നിയമങ്ങളുണ്ടാക്കിയത് റോമന്‍നിയമങ്ങള്‍ അനുസരിച്ചാണ്. പുരാതനകാലംമുതല്‍ സ്ത്രീ ഒരു നികൃഷ്ടജന്മമായി സഭ കരുതുന്നു. അതു പ്രകൃതിയുടെ നിയമമായി വേദങ്ങള്‍ രചിച്ച പുരുഷ വേദാന്തികള്‍ അതിപുരാതന കാലംമുതല്‍ കരുതുന്നു. റോമന്‍ഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം.

റോമന്‍നിയമം അനുശാസിച്ചതു സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങള്‍ കൊടുക്കരുതെന്നായിരുന്നു. സഭയിലെ ആദ്യപിതാക്കന്മാര്‍ സ്ത്രീ, പുരുഷനേക്കാള്‍ തുല്യത കുറഞ്ഞവളെന്നു വേദഗ്രന്ഥങ്ങളിലും എഴുതി ചേര്‍ത്തു. കൂടാതെ പോള്‍ സ്ത്രീയെ തരംതാഴ്ത്തി സുവിശേഷങ്ങളിലും എഴുതി.

യേശുവിന്‍റെ അശരീരി പോള്‍ ശ്രവിച്ചുവെന്നു എഴുതിയിരിക്കുന്നതു ഒരുതരം ഹിസ്റ്റീരിയായായിരുന്നുവെന്നും വ്യക്തം. സഭയില്‍ സ്ത്രീകള്‍ പഠിപ്പിക്കുന്നത് പോള്‍ വിലക്കിയിരുന്നു. ദൈവശാസ്ത്രജ്ഞന്മാര്‍, ഗ്രീക്ക് തത്വചിന്തകരുടെയും റോമാക്കാരുടെയും സ്ത്രീകളെ തരംതാഴ്ത്തിയുള്ള തത്വചിന്തകള്‍ പകര്‍ത്തിയെഴുതി. മതനേതാക്കന്മാരും തീയോളജിയന്‍മാരും കാനോന്‍ നിയമജ്ഞരും ഒരേ സ്വരത്തില്‍ സ്ത്രീകളുടെ പൌരഹിത്വത്തെ
അങ്ങനെ എതിര്‍ത്തു.

പ്ലേറ്റോയും അരിസ്റ്റോട്ടില്‍വരെയും സ്ത്രീകളെ അപകര്‍ഷബോധത്തോടെ കണ്ടു. പ്ലെറ്റൊയുടെയും പോളിന്റെയും അരിസ്റ്റോട്ടില്‍ മുതല്‍പേരുടെയും അഭിപ്രായങ്ങള്‍ കാലത്തിനു ചേര്‍ന്നതല്ല. താഴെപറയുന്ന കാരണങ്ങള്‍ ഇതില്‍ കണക്കാക്കാം.

ക്രൂശിതനായ കര്‍ത്താവില്‍ ഒരു പൌരാഹിത്യേമേയുള്ളൂ. അവിടെ ആണും പെണ്ണുമെന്നു വിത്യാസം കാണിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. മാമ്മോദീസ്സായില്‍ക്കൂടി കര്‍ത്താവിന്‍റെ പൌരാഹിത്വത്തില്‍ സ്ത്രീയും പുരുഷനുമൊന്നാണ്.

വനിതാബില്ലും സ്ത്രീ സ്വാതന്ത്ര്യവും
കൃഷ്ണയ്യരുടെ വനിതാബില്ലിനെപറ്റി വിരുദ്ധങ്ങളായ പല വാര്‍ത്തകളും മാധ്യമങ്ങളില്‍കൂടി കാണുന്നു. ബിഷപ്പുമാരുടെ എതിര്‍പ്പുകള്‍ അവരുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി മാത്രമാണെന്ന്അറിയാം. അവര്‍ക്കൊത്ത് തുള്ളിക്കളിക്കുവാന്‍ പൊതുജനം കഴുതയെന്നു പണ്ട് ആരോ പറഞ്ഞതു പോലെ കൂടെ കുറെ ജനങ്ങളുമുണ്ട്.

ഒരാളിന്‍റെ വ്യക്തി സ്വാതന്ത്ര്യത്തെക്കാള്‍ സമൂഹത്തിന്‍റെ ബാധ്യതകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഓരോ കുട്ടി ജനിക്കുമ്പോഴും സര്‍ക്കാരിനും ചുമതലകളുണ്ട്. അതനുസരിച്ച് സര്‍ക്കാരിന്‍റെ പദ്ധതികളും വരവുചെലവ് കണക്കുകളുടെ മതിപ്പുകളും കണക്കാക്കണം. പത്ത്മക്കളുള്ള ഒരു കുടുംബത്തിന്‍റെ ആളോഹരി വരുമാനം ചുരുങ്ങുന്നതു പോലെ ജനസംഖ്യ കൂടിയാല്‍ രാഷ്ട്രത്തിന്‍റെ മൊത്തം വിഭവങ്ങളെ അതനുസരിച്ച് വീതിക്കേണ്ടിവരും.

ഭാരതത്തിലെ 47 ശതമാനം കുഞ്ഞുങ്ങള്‍ വളരുന്നത്‌ പോഷകാഹാരം ഇല്ലാതെയാണെന്നു യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നു. ഭാരതമൊഴിച്ചു ലോകരാജ്യങ്ങള്‍ എല്ലാംതന്നെ മുസ്ലിംരാജ്യങ്ങള്‍ ഉള്‍പ്പടെ ജനസംഖ്യയെ നിയന്ത്രിച്ചുകഴിഞ്ഞു. എന്നിട്ടും ഇവിടെമാത്രം സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ
ബിഷപ്പുമാര്‍ കളത്തില്‍ ഇറങ്ങി കഴിഞ്ഞു.

ഈ ബില്ലിനെ ഇന്ന് മതപുരോഹിതര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പൊതുമുതല്‍ നീതിപൂര്‍വ്വം ഓരോ കുടുംബത്തിനും വീതിക്കാനും രാഷ്ട്രത്തിന്‍റെ ആളോഹരി വരുമാനം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണം കൂടിയേതീരു. എന്നിരുന്നാലും ഭ്രൂണഹത്യയെ അനുകൂലിക്കുവാന്‍ കഴിയുകയില്ല. അത് കിരാതമാണ്. സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കുകയും പല വിധ രോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യും.

അമേരിക്കയിലും യൂറോപ്പിലും ഭ്രൂണഹത്യയുടെ പേരില്‍ ക്ലിനിക്കുകള്‍ നടത്തി ഡോകടര്‍മാര്‍ ലക്ഷക്കണക്കിന് ഡോളറാണ് ഓരോവര്‍ഷവും കൊയ്യുന്നത്‌. ‍ അത്തരം സ്ഥിതിവിശേഷങ്ങള്‍ ഈ നാട്ടിലെ ഡോക്ടര്‍മാരെയും നിര്‍ദ്ദയമായ ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കും.

No comments:

Post a Comment