Translate

Saturday, January 5, 2013

ഓരോന്നിന്റെയും എല്ലാറ്റിന്റെയും സാരാംശമാണ് ആത്മാവ്.

അല്‍മായശബ്ദം ബ്ലോഗിന്റെ ജിഹ്വയായ സത്യജ്ജ്വാലയില്‍ സാരാംശം എന്ന പംക്തി എഴുതുന്ന ശ്രീ ജെ. മററപ്പള്ളി ഓര്‍മ്മിപ്പിക്കാറുള്ളതുപോലെ, നമ്മുടെയൊക്കെ അറിവ് വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ കാതലുള്ള വിഷയങ്ങളെപ്പറ്റി ഒരു സ്രോതസ്സില്‍ നിന്ന് മാത്രം അറിവ് ശേഖരിക്കുക എന്നത് അസ്സാദ്ധ്യമാണെന്നും, സാരാംശമെന്തെന്നു തിരയുന്നവര്‍ എല്ലാ വഴികളും നടക്കാന്‍ സന്നദ്ധരാകണമെന്നതും ഏതു സത്യാന്വേഷിയും മനസ്സിലാക്കിയിരിക്കണം. ഒരു ബ്ലോഗിലെ ഏതാനും സംവാദങ്ങള്‍ കൊണ്ടോ ഏതാനും ബൈബിള്‍ ഉദ്ധരണങ്ങള്‍ കൊണ്ടോ നിര്‍വചിക്കാവുന്ന ഒന്നല്ല ആത്മാവ് എന്ന ആശയം. ഇവയൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കുറേയൊക്കെ സഹായകരമായേക്കാം, എന്നാല്‍ സത്യമായ ആത്മാവിനെ കണ്ടെത്താന്‍ ഓരോരുത്തരും സ്വന്തം ഉള്ളില്‍ തന്നെ തിരയണം. ആത്മാവ് അറിയപ്പെടേണ്ട ഒരു വസ്തുവല്ല, മറിച്ച്, നാം കണ്ടെത്തേണ്ട നമ്മുടെതന്നെ സാരാംശമാണ്. താഴെ വായിക്കാവുന്ന ലേഖനത്തില്‍ എന്റെ തെരയലുകളുടെ സംക്ഷിപ്ത രൂപം കൊടുത്തിട്ടുണ്ട്. ആര്‍ക്കെങ്കിലും അതുപകരിക്കുമെങ്കില്‍ സന്തോഷം. ദയവായി ശ്രദ്ധചെലുത്തി വായിക്കുക. ഇത്തരം വകകള്‍ ഒരു നോവല്‍ പോലെ വായിച്ചുപോയാല്‍ സമയം വേറുതേ കളയാമെന്നേയുള്ളൂ.

ബൈബിളിന്റെ സാരാംശം ഉള്‍ക്കൊള്ളുന്ന വാക്യമാണ്, "യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. ... ദൈവം ആത്മാവാകുന്നു" (ജോണ്‍ 4,24). ആ ആത്മാവ് ഓരോന്നിന്റെയും എല്ലാറ്റിന്റെയും ചൈതന്യമായി നിലകൊള്ളുന്നു എന്ന സത്യം തന്നെയാണ് ബൈബിളിനും മുമ്പ്‌ "തത്ത്വമസി" എന്ന മഹാവാക്യം കൊണ്ട് നമ്മുടെ ഉപനിഷത്തുകള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ വ്യക്തമായ ഒരു സത്യമായി അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവര്‍ ഇന്നും എത്ര വിരളമാണ്. അല്ലായിരുന്നെങ്കില്‍ ഈ ലോകം എന്നുമൊരു പറുദീസയായി തുടരുമായിരുന്നു. ഈ സത്യത്തിലേയ്ക്ക് വെളിച്ചം വീശാന്‍ കഴിയുന്നവരെല്ലാം തങ്ങളുടെ കണ്ടെത്തലുകളും അനുഭവങ്ങളും പങ്കുവച്ചാല്‍, സത്യാന്വേഷികള്‍ക്ക് അത് വലിയ അനുഗ്രഹമായിത്തീരും. അല്മായശബ്ദത്തിന്റെ മുഖക്കുറിതന്നെ സത്യം അറിയുക, സത്യത്തിലൂടെ സ്വാതന്ത്ര്യം കൈവരിക്കുക എന്നതാണല്ലോ.
നുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ബാഹ്യതലത്തിലും ആന്തരികതലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൂര്യപ്രകാശം അല്ലെങ്കില്‍ സൌരോര്‍ജ്ജമാണ്. ആന്തരികചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മീയപ്രകാശമാണ്. അതാണ്‌ അറിവ് എന്ന പദംകൊണ്ട് മനസ്സിലാക്കേണ്ടത്. മനുഷ്യന്‍ ആദ്യനോട്ടത്തില്‍ കാണുന്ന ലോകം ദ്രവ്യാത്മകമാണ്. അതാണ്‌ അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം 'കാണുന്നതിന്' അതിന്റെ ഉടമസ്ഥന്‍ കൊടുക്കുന്ന 'അര്‍ത്ഥ'ത്തിനാണ് യാഥാര്‍ഥ്യം എന്ന വാക്ക് നാം ഉപയോഗിക്കുന്നത്. ഈ യാഥാര്‍ഥ്യമാകട്ടെ താല്‍ക്കാലികമായ വ്യവഹാരത്തിനായി മാത്രമുള്ളതാണ്. അതില്‍ മൌലികതയൊട്ടുമില്ല. അറിവിന്റെ രണ്ടാമത്തെ തലത്തിലേയ്ക്ക് കടക്കുകയെന്നാല്‍, ദ്രവ്യമായതൊക്കെയും (ഖരം, ദ്രവം, വാതകം, പ്ലവം) സ്ഥായിയായ പ്രപഞ്ചോര്‍ജ്ജമാണെന്ന കണ്ടെത്തലാണ്. അതില്‍നിന്ന് ഐന്‍ഷ്റ്റൈന്‍ (Albert Einstein) രൂപപ്പെടുത്തിയ സമവാക്യമാണ് E = mc². (ഈ വിഷയത്തില്‍ താത്പരമുള്ളവര്‍ E = mc² ജീവിതത്തില്‍  എന്ന ലേഖനം വായിക്കുവാന്‍ ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://znperingulam.blogspot.in/2010/11/e-mc.html) 

ദൃശ്യപ്രപഞ്ചത്തിന്റെ വിസ്തൃതി സ്ഥിരമാണെന്ന് ആദ്യം കരുതിയ ഐന്‍ഷ്റ്റൈന്‍ തന്നെ ‌അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പിന്നീട് സമ്മതിക്കേണ്ടി വന്നെങ്കിലും, അതിലെ ഊര്‍ജ്ജത്തിന്റെയളവ് എപ്പോഴും ഒന്നുതന്നെ; അതിന്റെ പ്രതിഭാസങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പറഞ്ഞ സ്ഥൂലോര്‍ജ്ജലോകത്തെയും മറികടന്നുള്ള ഒന്നാണ് അറിവിന്റെ മൂന്നാമത്തെ തലം. അവിടെയെത്തുമ്പോള്‍, ഉള്ളതെല്ലാം ആത്യന്തികമായി ബോധവും അതിന്റെ പ്രതിഭാസങ്ങളുമാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഈ മൂന്ന് തലങ്ങളില്‍ താഴത്തെ ഒന്നിലും രണ്ടിലും ഉറച്ചുപോകുന്നവരാണ് ഭൂരിഭാഗവും.  ഭൌതികശാസ്ത്രത്തിന്റെ ഈ പരിധിക്കപ്പുറത്തേയ്ക്ക് കടക്കുക അത്രയൊന്നും എളുപ്പമല്ല. ഇപ്പോള്‍ തങ്ങള്‍ വിഹരിക്കുന്ന തലത്തിലും ഉയര്‍ന്ന വേറൊരു തലമുണ്ടെന്നു ചിന്തിക്കുകതന്നെ അവര്‍ക്കു പ്രയാസമാണ്. നാമോരോരുത്തരുമറിയുന്ന ലോകം അവരവരുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാണെങ്കിലും അതുതന്നെയാണ് അസ്തിത്വത്തിന്റെ ഉള്ളടക്കമെന്നു തെറ്റിദ്ധരിച്ചാണ് മനുഷ്യരിലധികവും ജീവിക്കുന്നതും മരിച്ചു മണ്‍മറയുന്നതും.

ദ്രവ്യലോകത്തെ മാത്രം പഠനവിഷയമാക്കിയിരുന്ന ഭൌതികശാസ്ത്രവും, ഒരമ്പതു വര്‍ഷമായി അതിന്റെ കടുംപിടുത്തത്തില്‍ അയവ് വരുത്തേണ്ടിവന്നിരിക്കുന്നു. അതായത്, ദൃശ്യപ്രപഞ്ചത്തില്‍ പോലും ബോധത്തിന്റെ സ്ഥാനം അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന വഴിയിലേയ്ക്കാണ് അതിപ്പോള്‍ തിരിഞ്ഞു കഴിഞ്ഞിരിക്കുന്നത്. തങ്ങളുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ അംഗീകരിച്ചുകഴിഞ്ഞു. ഇന്ദ്രിയങ്ങളിലൂടെ കണ്ടറിയുന്ന ദ്രവ്യലോകം മാത്രമാണ്‌ പരമാര്‍ത്ഥം (അസ്തിത്വത്തിന്റെ പൊരുള്‍) എന്ന് വിശ്വസിച്ചുകൊണ്ട്, അതിലുറച്ചുനില്ക്കുക വാസ്തവത്തില്‍ പക്വമാകാത്ത ഒരു മനസ്സിന്റെ ഭ്രമമാണെന്നാണ് അതിനര്‍ത്ഥം. കാരണം, ഐന്ദ്രികമായ കാഴ്ച, മുമ്പ് പറഞ്ഞതുപോലെ, അവിടെ നമുക്ക് മുമ്പില്‍ സത്യത്തിലുള്ളതിന്റെ കാഴ്ചയല്ല, ഉള്ളതായി തോന്നിപ്പിക്കുന്നതിന്റെ കാഴ്ച മാത്രമാണ്. യാഥാര്‍ഥ്യമെന്ന ശബ്ദത്തിന്റെ ശരിയായ ഈ അര്‍ത്ഥം മനസ്സിലാക്കാതെ, അല്ലെങ്കില്‍ അത് മറന്നുകൊണ്ട്, അതിന് സത്യമെന്ന പരിവേഷം നല്‍കുക ജീവിതത്തിലെ ഏറ്റം വലിയ വീഴ്ചയാണ്.

ശ്രുതിയുടെ രണ്ട് പാരമ്പര്യങ്ങളുണ്ട് - വേദവും വേദാന്തവും. അജ്ഞാനിക്കുവേണ്ടിയുള്ള ഉക്തിയാണ് വേദം. വേദാന്തമാകട്ടെ, വേദങ്ങളുടെ അറുതിയാണ്, അതായത്, വേദങ്ങള്‍ള്‍ക്കുമപ്പുറത്തുള്ളതാണ്. ഇതാകട്ടെ ജ്ഞാനിക്കുവേണ്ടിയുള്ളതും. ഉപനിഷത്തുകള്‍ ഇതില്‍പെടുന്നു. ജ്ഞാനിക്ക് ദ്രവ്യം നിലവിലില്ല, ബോധവും അതിന്റെ ചൈതന്യവും മാത്രമേയുള്ളൂ. ദ്രവ്യലോകത്തെ വിശകലനം ചെയ്താരംഭിച്ച ആധുനിക ശാസ്ത്രചിന്ത ദ്രവ്യമല്ലാതെ മറ്റൊന്നും കണക്കിലെടുത്തില്ല. ബോധമെന്നത് ദ്രവ്യത്തിന്റെ ഒരുപോത്പന്നം മാത്രമായിട്ടാണ് അതില്‍ കരുതപ്പെട്ടത്. എന്നാല്‍, വിശ്ലേഷണം ചെയ്യുന്തോറും ശാസ്ത്രനിഗമനത്തിലുണ്ടായിരുന്ന ദ്രവ്യം വാസ്തവത്തില്‍ അവിടെയില്ലെന്ന അപ്രതീക്ഷിതമായ സത്യത്തിലേയ്ക്കാണ് ശാസ്ത്രം കണ്ണുതുറന്നത്. ദ്രവ്യമായി കാണപ്പെടുന്നയെന്തും വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ വീണ്ടും ചെറുതാക്കാനാവാത്ത കണിക (atom) യിലെത്തുമെന്നും ദ്രവ്യാത്മകമായ എല്ലാരൂപവിന്യാസങ്ങളുടെയും ഉള്ളിന്റെയുള്ള് ആറ്റമാണെന്നുമുള്ള അറിവ് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഈ ആറ്റത്തെയും പിളര്‍ക്കാമെന്നും അപ്പോള്‍ പുറത്താകുന്ന ഊര്‍ജ്ജം വിസ്മയിപ്പിക്കുംവിധം അതിശക്തമാണെന്നും ആറ്റംബോംബിന്റെ കണ്ടുപിടുത്തം വ്യക്തമാക്കി. E = mc² സമവാക്യമാണ് ബോംബിന്റെ നിര്‍മ്മിതിയിലേയ്ക്ക് നയിച്ചത്. ആത്യന്തികമായി എല്ലാവും ഊര്‍ജ്ജമാണെന്ന വലിയ കണ്ടെത്തലില്‍ മനുഷ്യന്‍ അല്പമല്ല അഹങ്കരിച്ചത്. പക്ഷേ, വിചാരിച്ചതുപോലെ, അത് അറിവിന്റെ അവസാനമായിരുന്നില്ല. ഊര്‍ജ്ജത്തിലേയ്ക്ക് ആഴത്തില്‍ കടന്നുചെന്നാല്‍ അതും അപ്രത്യക്ഷമായിട്ട്, ബോധം മാത്രം ബാക്കിയാവും എന്നത് ഭാരതത്തിലാണ് ആദ്യം കണ്ടുപിടിക്കപ്പെട്ടത്! അസ്തിത്വത്തിന്റെ അത്യഗാധത്തിലേയ്ക്കുള്ള ഈ കുതിപ്പ് നമ്മിലെ ബോധത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലാതാനും. മാക്സ് പ്ലാങ്ക്, ഐന്‍ഷ്റ്റൈന്‍, ഹൈസെന്‍ബര്‍ഗ് എന്നിവര്‍ വേദാന്തഭാഷയോട് ഏറ്റവും അടുത്തുവന്ന ശാസ്ത്രജ്ഞരാണ്. നമ്മുടെ ദൃഷ്ടിയിലുള്ളതോ, ശാസ്ത്രത്തിലൂടെ എത്തിപ്പിടിക്കാവുന്നതോ അല്ല അസ്തിത്വത്തിന്റെ മൌലികത എന്നാണ് അവരും അവസാനം മനസ്സിലാക്കിയത്.


ജീവിതം ലൈംഗികോര്‍ജ്ജമാകുന്നു എന്നൊരു കൃതിയില്‍ (അ. 7, താളുകള്‍ 203...) ബോധവും ബോധാവസ്ഥയും എന്താണെന്ന് വ്യക്തമാക്കാന്‍, ബുദ്ധന്റെ കണ്ടെത്തലില്‍ ഊന്നി, ഓഷോ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കാനുള്ള 'ക്ലൂ' ഇതാണ്: അറിവിന്റെ ആദ്യത്തെ രണ്ടുതലത്തിലും ബോധത്തിന് വെറുതേ സാക്ഷിയായി നിലകൊള്ളാനാവും. അതിങ്ങനെ വിശദീകരിക്കാം. ഐന്ദ്രികതലത്തില്‍ ഞാന്‍ എന്റെ ശരീരമാണ്. പക്ഷേ, എന്റെ ശരീരത്തെപ്പറ്റി 'എനിക്കു' ബോധമുണ്ട്. 'എനിക്ക്' എന്റെ ശരീരത്തെ കൈകാര്യം ചെയ്യാം. അതായത്, ഈ 'ഞാന്‍' എന്റെ ശരീരമല്ല‍; അല്ലെങ്കില്‍, അതു മാത്രമല്ല. അപ്പോള്‍, എന്റെ ശരീരവും എന്റെ ബോധവും രണ്ടാണ്. അതോടൊപ്പം, എനിക്ക് മനസ്സ് എന്നൊന്നുണ്ടെന്നും എനിക്കറിയാം. എന്റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്ന അതെന്തോ, അത് എന്നില്‍നിന്ന് - എന്റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും - വ്യത്യസ്തമായ എന്തോ ആണ്. ശരീരത്തിന് സ്വയമറിയാനാവില്ല. മനസ്സിനും സ്വയം നിരീക്ഷിക്കാനാവില്ല. എന്നാല്‍, എനിക്കു ചിന്തിക്കാനും, ചിന്തിക്കാതിരിക്കാനും, ചിന്തയെ എന്തിലേയ്ക്കുവേണമെങ്കിലും തിരിച്ചുവിടാനുമൊക്കെയാവും. ചരുക്കിപ്പറഞ്ഞാല്‍, ശരീരത്തിനും മനസ്സിനപ്പുറത്തുള്ള ഒരു ശക്തികൂടി എന്നിലുണ്ട്; അതിലൂടെയാണ് ഇതൊക്കെ എനിക്കു സാധ്യമാകുന്നത് എന്ന് സമ്മതിക്കാതെ തരമില്ല. ശരീരത്തെയും മനസ്സിനെയും നിരീക്ഷിക്കുന്ന ഈ മൂന്നാമത്തെ തലമാണ് ബോധം. സത്യത്തില്‍, ഈ സാക്ഷീഭാവമാണ് എന്റെ കാതല്‍. അതാണ്‌ ഞാന്‍. അതാണ്‌ ആത്മാവ് അല്ലെങ്കില്‍ മുകുളം. മുകുളത്തിന് ആത്മാവെന്നും അര്‍ത്ഥമുണ്ട്. എന്നിലുള്ള ബാക്കിയെല്ലാറ്റിനും സാക്ഷിയാകാന്‍ കഴിയുന്ന ഒരു ശക്തിയാണ് ഈ ബോധം. ഞാനെന്താണ് എന്ന ചോദ്യത്തിനു, 'നേതി, നേതി', അതല്ല, അതല്ല, എന്ന് പറഞ്ഞുപറഞ്ഞ് ഏറ്റവും അവസാനം ബാക്കിയാവുന്നതെന്തോ, അതാണ്‌ ബോധം. മനുഷ്യനിലെ ഈ ആത്മബോധം, അല്ലെങ്കില്‍ മുകുളം, വികസിച്ചുവളരണമെങ്കില്‍, തോടുപൊട്ടിച്ച് അത് വെളിച്ചത്തിലേയ്ക്കു വരണം. ഈ തോട് ഏത്‌ മനുഷ്യനും സഹജമായ, അവന്റെ/അവളുടെ അധികമായ അഹംഭാവമാണ്. അതാണ്‌ ഊര്‍ജ്ജത്തിന്റെയൊഴുക്കിനെ തടഞ്ഞുവയ്ക്കുന്നത്. അഹന്തയെ മറികടന്നൊഴുകാന്‍ തുടങ്ങുന്ന ഉള്ളിലെയൂര്‍ജ്ജം മറ്റ് അസ്തിത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ് മൌലികമായ ആനന്ദം കൈവരുന്നത്. ഈ താദാത്മ്യം എന്തിനോടുമാകാം. പ്രണയപൂര്‍വ്വം തന്നോട് ചേരുന്ന ഒരു വ്യക്തിയോടാകാം, ജീവികളോടാകാം, പുഴയോടും, വൃക്ഷത്തോടും പ്രകാശത്തോടുമൊക്കെയാകാം. നിരന്തരം സ്വന്തം സത്തയെയും ചുറ്റുപാടുകളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, അത് ജീവനെന്ന അത്യുദാത്തമായ അദ്ഭുതത്തോടാകാം.

സാധാരണ ജീവിതത്തില്‍ നിന്ന് ഒരുദാഹരണമെടുക്കാം: നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു ശ്രദ്ധയോടെ നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെയും ആകാരസവിശേഷതകളും ചേഷ്ടകളും ആത്മഗുണങ്ങളും പോലും, ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെ തന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. കറകളഞ്ഞ ആനന്ദമെന്തെന്ന് അപ്പോഴേ നാമറിയൂ.

'ഒരു കടുകുമണിയോളം വിശ്വാസം' എന്നൊരു വേദവാക്യശകലമുണ്ട്. ഒരു കടുകുമണിയിലുള്ളത് അസ്തിത്വത്തിന്റെ ഒരു ബോധകണമാണ്. അതതിലുള്ളതുകൊണ്ടാണ്, മണ്ണും വെളിച്ചവും കിട്ടുമ്പോള്‍, ഭൂമിയും സൂര്യനും അതിന് പോഷണവും സംരക്ഷണവും വാഗ്ദാനം ചെയ്യുമ്പോള്‍, മറ്റൊരു സഹായവുമില്ലാതെ, അതില്‍നിന്ന് ഭാവനാതീതമായ ഒരദ്ഭുതസസ്യം ഇരുകൈയും നീട്ടി അതിസാഹസത്തോടെ പുറത്തേയ്ക്കുചാടുന്നത്. തടസങ്ങള്‍ ഇല്ലാതിരുന്നാല്‍, തുടര്‍ന്നങ്ങോട്ട്, ഭൂമിയെ സ്വവംശത്താല്‍ നിറയ്ക്കാനുള്ള ശക്തിയതിനുണ്ട്. കായ്പൊട്ടി ചിതറിവീഴുന്ന ഓരോ കുരുവിലും, കാറ്റ് വഹിച്ചുകൊണ്ടുപോകുന്ന അതിലോലമായ വിത്തുകളിലുമെല്ലാം,  ജീവന്റെ ഈ ബോധശക്തി അന്തര്‍ലീനമായി ഒളിഞ്ഞിരിപ്പുണ്ട്. കാലാകാലത്തോളം, ഏത്‌ കാലാവസ്ഥയിലും സാഹചര്യത്തിലും എങ്ങനെ അതിജീവിക്കണമെന്ന സൂത്രങ്ങളെല്ലാം മുന്‍കൂട്ടി അതില്‍ സംഭരിചിട്ടുണ്ട്. ഇല്ലെങ്കിലതിന് തലമുറകളിലേയ്ക്കുള്ള തുടര്‍ച്ചയുണ്ടാവില്ല. അതങ്ങനെയല്ലായിരുന്നെങ്കില്‍, വരാനിരിക്കുന്ന എല്ലാ തലമുറയ്ക്കും ആവശ്യമായ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രഹസ്യങ്ങള്‍ അടുത്തതിലേയ്ക്കും അത് അതിനടുത്തതിലേയ്ക്കും പകര്‍ന്നുകൊടുക്കാനാവില്ലല്ലോ. എന്നാല്‍ അതാണ്‌ നമുക്ക് ചുറ്റും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏത്‌ പ്രാണിയിലും - ഏത്‌ കുരുവിലും, ഏതണ്ഡത്തിലും, ഏത്‌ ബീജത്തിലും - ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ പിന്നെയെന്താണ്?

പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ഈയൊരംശം - സാരാംശം - തരവ്യത്യാസമില്ലാതെ, ഏറ്റക്കുറച്ചിലില്ലാതെ, എല്ലാ അസ്തിത്വത്തിലും, എല്ലാ നേരത്തും ഉണ്ടെന്ന് ബോദ്ധ്യമാവുമ്പോള്‍, എല്ലാവുമായി ഒരു സമഭാവന, തന്മയീഭാവം, നമ്മില്‍ വന്നുചേരുന്നു. അതുതന്നെയാണ് അവബോധം, സംശുദ്ധമായ ജ്ഞാനമെന്ന പ്രകാശം. എല്ലാ വായനയും പഠനവും, ചിന്തയും ധ്യാനവും ഇതിലേയ്ക്ക് നയിക്കണം. അതാണ്‌ തിരിച്ചുവരവ് അല്ലെങ്കില്‍ പരാവൃത്തി എന്ന് ജ്ഞാനികള്‍ വിളിക്കുന്ന ആത്മജ്ഞാനത്തിന്റെ വെളിച്ചം. അസ്തിത്വത്തിന്റെ ഈ മഹാരഹസ്യത്തിലെത്തുകയെന്നത്, ജ്ഞാനപ്രകാശം ഒരന്വേഷിയുടെ ഉള്ളില്‍ തെളിയുന്ന ഏത്‌ നിമിഷവും സംഭവിക്കാം. ഒന്നോര്‍ത്തുനോക്കൂ, അയ്യായിരം വര്‍ഷംമുമ്പ് ഇത് ഭാരതത്തിലുള്ള ചിലര്‍ക്ക് സാധിച്ചു. എന്നാല്‍, ആധുനിക ഭൌതിക ശാസ്ത്രത്തിന് ഊര്‍ജത്തിന്റെ അങ്ങേയടിത്തട്ടില്‍ ബോധമാണെന്ന സത്യം അംഗീകരിക്കുക അത്രയെളുപ്പമല്ല. കാരണം, അതിന് കാര്യകാരണങ്ങളിലൂടെയും വിശ്ലേഷണങ്ങളിലൂടെയും ക്രമബദ്ധമായേ മുമ്പോട്ട്‌ സഞ്ചരിക്കാനാവൂ. എന്നാല്‍, ഹൃദയത്തിന് ഈ സമയകടമ്പയില്ല. അത് സത്യത്തിലേയ്ക്ക് നേരിട്ട് എടുത്തുചാടുകയാണ് ചെയ്യുക. മിക്കവര്‍ക്കും അതിനായി പല ജന്മങ്ങള്‍ കാത്തിരിക്കേണ്ടിയും വരാം. ആര്‍ക്കും പ്രവചിക്കാനാവത്തത്ര അനിശ്ചിതമായ സമയമെന്നേ 'ജന്മങ്ങള്‍'കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ.

ഈ വിഷയത്തില്‍ അല്പം കൂടി വ്യക്തതയുണ്ടാകാന്‍, (ഓഷോയുടെ പ്രഭാഷണങ്ങളില്‍ കണ്ടെത്തിയ) താഴെപ്പറയുന്ന പരിചിന്തനത്തിനു സാധിക്കുമെന്ന് തോന്നുന്നു. ദ്രവ്യാത്മകമായ ഈ ലോകം നിലവിലുണ്ടെന്ന ധാരണ നമ്മെ കീഴടക്കുന്നത്‌, 'നാം' അവിടെയുണ്ടെന്നുള്ള സത്യം നമ്മള്‍ മറക്കുമ്പോഴാണ്. അല്ലെങ്കില്‍, 'നാം' അവിടെ ഇല്ലാത്തതുപോലെ പെരുമാറുന്നതുകൊണ്ടാണ്. ഇതില്‍ 'നാം' അല്ലെങ്കില്‍ 'ഞാന്‍' എന്ന് പറയുന്നത്, നേരത്തേ സൂചിപ്പിച്ചതുപോലെ, ആന്തരികത അല്ലെങ്കില്‍ ആത്മസത്തയെപ്പറ്റിയാണ്. ആത്മസത്ത ശരീരവുമായി താദാത്മ്യം പ്രാപിക്കാനിടയായാല്‍‍, ശരീരം മുന്‍കൈ നേടുന്നു. അപ്പോള്‍ ആത്മസത്ത ദ്രവ്യാത്മകമായവയുടെ നിഴലില്‍ മറഞ്ഞു നില്‍ക്കേണ്ടിവരുന്നു. ശരീരം അതിന്റെ ഭാവങ്ങളെ സൃഷ്ടിക്കുമ്പോള്‍‍, പരമാര്‍ത്ഥമായത് നിഗൂഢമെന്നപോലെയും ഭ്രമാത്മകമായത് അസ്ഥിത്വമുള്ളവയെപ്പോലെയും കാണപ്പെടും. അതായത്, ഉള്ളത് ഇല്ലാത്തതുപോലെയും ഇല്ലാത്തത് ഉള്ളതുപോലെയും, കാണപ്പെടുക; അതുതന്നെയാണല്ലൊ മായ.

ഒരുപക്ഷേ, പരമപ്രധാനമായ ഈ വിഷയത്തില്‍ അല്പംകൂടി വെളിച്ചംവീശാന്‍, സ്വപ്നമെന്ന നിത്യാനുഭവം സഹായിക്കും. ഉണര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് സ്വപ്നം സ്വപ്നമാണെന്ന് നാമറിയുക. കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായിട്ടാണ് നാമനുഭവിക്കുക. ആ സമയത്ത് ഉണര്‍ച്ചയിലെ കാര്യങ്ങള്‍ ആരുമോര്‍ക്കുന്നില്ല. നമ്മുടെ സ്വപ്നാനുഭവങ്ങള്‍ ഉണര്‍ച്ചയിലുള്ളവയെക്കാള്‍ തീവ്രമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്‌. അതുകൊണ്ടുതന്നെയാവണം, ഉണര്‍ന്നിരിക്കുന്നുവെന്നു നാം കരുതുന്ന സമയത്തും സ്വപ്നാനുഭവത്തിന് ഓര്‍മയില്‍ നിലനില്ക്കാനാകുന്നത്. ഒന്നുകൂടി വിശദീകരിച്ചാല്‍ - സ്വയംബോധം (awareness) വരുമ്പോള്‍, അതായത്, ഞാനിവിടെയുണ്ട് എന്നുള്ള ബോധം വരുമ്പോള്‍, സ്വപ്നം മാഞ്ഞുപോകുന്നു. അതിനര്‍ത്ഥം, സ്വപനത്തിലെ സംഗതികള്‍ക്ക് സത്യത്തിന്റെ പ്രതീതി വരുന്നത്, 'ഞാന്‍' അപ്പോള്‍ അവടെയില്ലാത്തതുകൊണ്ടാണ് എന്നാണ്. ഈ തത്ത്വത്തെ ഇനി 'ഉണര്‍ജീവിത'ത്തിലേയ്ക്ക് കൊണ്ടുവരൂ. സാധാരണ ജീവിതവൃത്തികളില്‍ 'ഞാന്‍' അവിടെയില്ല! ഉള്ളത്, ഒരുതരം അര്‍ദ്ധബോധവും അതിന്റെ വെറും തഴക്കങ്ങളുമാണ്. എപ്പോള്‍ ഞാന്‍ വീണ്ടും ജീവിതത്തിലേയ്ക്ക് പൂര്‍ണബോധമായി തിരിച്ചെത്തുന്നുവോ, അപ്പോള്‍ മാത്രമാണ്, ഐന്ദ്രികാനുഭവങ്ങള്‍ വെറും ഭ്രമങ്ങളാണെന്ന തിരിച്ചറിവുണ്ടാകുന്നത്. അതായത്‍, അവബോധമുണര്‍ത്തുന്ന പ്രകാശം അന്തരാത്മാവില്‍ വീഴുന്ന ആ ക്ഷണത്തില്‍, ഐന്ദ്രികമായവ നിഴലുകളെന്നോണം അപ്രത്യക്ഷമാകും.

ഈ കണ്ടെത്തലിന് ജീവിതത്തിലെവിടെയും സാധുതയുണ്ട്, വളരെ വ്യക്തമായി, മനുഷ്യബന്ധങ്ങളില്‍. കാരണം, മനസ്സിന്റെ പ്രവര്‍ത്തനവും സമാനമാണ്. പാരസ്പര്യങ്ങളും വൈപരീത്യങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. അപ്രതീക്ഷിതങ്ങളായ സ്വന്തം പ്രതികരണങ്ങള്‍പോലും ചിലപ്പോള്‍ നമ്മെ പരിഭ്രമിപ്പിക്കാറും അന്ധാളിപ്പിക്കാറുമില്ലേ? എണ്ണിയാലൊടുങ്ങാത്ത ക്ഷിപ്രപ്രതികരണങ്ങള്‍ ഒന്നോടൊന്നു ചേര്‍ന്നാണ് ഓരോ നിമിഷത്തിലും നമ്മുടെ പ്രവൃത്തികള്‍ രൂപംകൊള്ളുന്നത്.  പ്രകാശതരംഗങ്ങള്‍ പോലെ, വൈകാരിക തരംഗങ്ങളും ജന്മംകൊള്ളുന്നതും ചലിക്കുന്നതും ബോധപ്രക്രിയക്ക്‌ അതീതമായിട്ടാവാം. അതുകൊണ്ട് self knowledge 90%വും മിഥ്യാബോധമാണെന്നതാണ് വാസ്തവം. തരംഗവ്യതിയാനങ്ങളുടെ സമുദ്രത്തിലാണ് ഓരോ ചിന്തയും അതിനോട് ചേര്‍ന്ന ചേഷ്ടകളും സംഭവിക്കുന്നത്. ജീവിതത്തെ മുമ്പോട്ട്‌ കൊണ്ടുപോകാന്‍, ഓരോ സന്ദര്‍ഭത്തിനുമിണങ്ങുന്നത്, പരിചയംകൊണ്ട് നാം ഏതാണ്ടൊന്നു കണക്കാക്കിയെടുക്കുന്നു എന്നുമാത്രം. 

അബോധത്തിന്റെ അസ്വാരസ്യങ്ങളെന്നപോലെ, അവബോധത്തിന്റെ താല്‍ക്കാലികമായിട്ടെങ്കിലുള്ള മിന്നലാട്ടങ്ങളും എല്ലാവര്‍ക്കുമുണ്ട്. എന്നാലവ അവിടെയും ഇവിടെയുമായി വന്നുപതിച്ചിട്ട്‌, ചിതറിപ്പോകുകയാണ്. നമുക്ക് ചുറ്റും നാമനുഭവിക്കുന്ന നന്മയും, കരുണയും, സ്നേഹവും; നാം കണ്ടെത്തുന്ന നിര്‍വൃതിയുടെ നിമിഷങ്ങളും സൌന്ദര്യവശ്യതകളുമെല്ലാം അല്പാല്പമായ അവബോധത്തിന്റെ കിരണങ്ങളാണ്. സ്വയം ഊതിവീര്‍ക്കുന്ന അഹത്തിന്റെ നിഴലില്‍ ഇവയെല്ലാം അടുത്ത നിമിഷം മങ്ങിപ്പോകാറാണ് പതിവ്. എപ്പോഴും, ആരെയും എന്തിനെയും 'ഞാന്‍', 'എന്റെ', 'എനിക്കു', 'എന്നോട്' എന്നിത്യാദി അളവുകോലുകൊണ്ട് തട്ടിച്ചുനോക്കുന്ന വെപ്രാളത്തില്‍, ബോധപ്രക്രിയയെ അഹത്തിന്റെ അതാര്യത തടഞ്ഞുനിര്‍ത്തുന്നു എന്ന് ചുരുക്കം. അതുകൊണ്ട് മേല്പ്പറഞ്ഞ മിന്നലാട്ടങ്ങള്‍ നമ്മെ കാര്യമായി സ്പര്‍ശിക്കുംമുമ്പ് മങ്ങിമറയുകയാണ്.

അറിവ് പ്രകാശമാണെന്ന് എല്ലാ ജ്ഞാനികളും പറയുന്നു. അതെന്തുകൊണ്ടെന്നറിയാന്‍ പ്രകാശത്തെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങള്‍ സഹായകരമാകും. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന് തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ ഏതാണ്ട് മൂന്നു ലക്ഷം കി.മീ. എന്ന വേഗത്തില്‍, സഞ്ചരിക്കുന്നത്. ഭൌതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ ഈ വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ അനുഭവിക്കുന്നതെങ്കിലും, ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. E = mc² എന്ന സമാവാക്യമനുസരിച്ച്, സെക്കന്റില്‍6.626/1033 joule ആണ് ഒരു ഫോട്ടോണിന്റെ ഊര്‍ജ്ജം എന്ന് കണക്കാക്കിയിരിക്കുന്നു (നിത്യജീവിതത്തിലെ ശാസ്ത്രം, സി. രാധാകൃഷ്ണന്‍) . തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും തദ്വാരാ അളവിലും മാറ്റം വരുത്തും. അതിന്യൂനമാണെങ്കിലും, ഭാരമുള്ളതിനാല്‍ ഫോട്ടോണ്‍ തട്ടുന്നിടത്ത്, ആനുപാതികമായ ആഘാതവുമുണ്ടാകും. പക്ഷേ, ഏത്‌ ചെറുപ്രാണിക്കും താങ്ങാവുന്നത്രയേ അതുള്ളൂ എന്നതിനാല്‍ നാമതറിയുന്നില്ല. വെയില്‍ കായുമ്പോള്‍ ദേഹത്തെല്ലായിടത്തുമായി പതിയുന്ന സൂര്യപ്രകാശം ഒറ്റയടിക്ക് ഒരുമിച്ച് ഒരു ബിന്ദുവില്‍ അനുഭവപ്പെട്ടാല്‍, ഒരു വെടിയുണ്ടയേക്കാള്‍ മാരകമായിരിക്കുമത്. ലേയ്സര്‍ രശ്മി ഇങ്ങനെ സാന്ദ്രീകരിച്ച പ്രകാശമാണല്ലോ. പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ, അവബോധത്തിന്റെ രശ്മികള്‍ സുതാര്യമായും സുസ്ഥിരമായും ഉള്ളില്‍ പതിയാനനുവദിച്ചാല്‍, ഉണ്ടാകുന്നയാഘാതം - ആനന്ദത്തിന്റെയനുഭവം - തമസായി, അന്ധകാരമയമായി നമുക്കുള്ളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതിനെ ഒക്കെയും തകര്‍ത്തുകളയാന്‍ പോരുന്നത്രയായിരിക്കും.

ഇതുവരെ പറഞ്ഞതെല്ലാം സംഗ്രഹിക്കുന്ന ഈശോവാസ്യോപനിഷത്തിലെ ഒരു ശ്ലോകത്തില്‍ ഒരുനിമിഷം നമുക്ക് ശ്രദ്ധ ചെലുത്താം.

യസ്തു സര്‍വാണി ഭൂതാനി / ആത്മന്യേവാനുപശ്യതി / സര്‍വ ഭൂതേഷു ചാത്മാനം / തതോ ന വിജുഗുപ്സതേ.

അര്‍ത്ഥം: സര്‍വഭൂതവുമാത്മാവില്‍ / ആത്മാവിനെയുമങ്ങനെ /സര്‍വഭൂതത്തിലും കാണു- / ന്നവനെന്തുള്ളൂ നിന്ദ്യമായ്?

കോട്യാനുകോടി  ശബ്ദതന്മാത്രകളും ഘ്രാണതന്മാത്രകളും സ്പര്‍ശതന്മാത്രകളും രൂപതന്മാത്രകളും ഒരു ഗാനമേളയിലെ സ്വരലയം പോലെ ഇണങ്ങി മനസ്സിന്റെ നിര്‍വൃതി ആയിത്തീരുമ്പോള്‍, വസ്തുഭേദങ്ങളെല്ലാം അപ്രത്യക്ഷമായി, കാണുന്നതെല്ലാം സൌന്ദര്യലഹരിയായി ഭവിക്കുന്നു. അപ്പോള്‍ മനസ്സില്‍ ലഹരി ഉണ്ടാവുകയല്ല, മറിച്ച്, മനസ്സ് ലഹരിയായി മാറുകയാണ്. ആ സ്ഥിതിയെപ്പറ്റി ഋഷികള്‍ പറയുന്നത് പരമപ്രേമം എന്നാണ്. വിഷയബന്ധിതമായ സ്നേഹമല്ല അത്. "സര്‍വഭൂതേഷു ആത്മാനം"എന്നാല്‍, വെറുപ്പ്‌ ഒട്ടും അവശേഷിക്കാത്ത അദ്വൈതം ആണത്. എല്ലാ ഭൂതങ്ങളെയും സ്വന്തം ആത്മാവായിട്ടു തന്നെ കാണുന്ന അവസ്ഥയാണത്. അത് ദൈവികമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

13 comments:

  1. വളരെ പ്രസക്തമായ ഒരു കാര്യമാണ് ശ്രി സക്കറിയാസ് നെടുങ്കനാല്‍ ലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് പറഞ്ഞിരിക്കുന്നത്. അരിസ്ടോട്ടിലിന്‍റെ അടുത്തു പഠിക്കാന്‍ വന്ന ഒരു ബാലന്‍റെ കഥ കേട്ടിട്ടുണ്ട്. അദ്ദേഹം ബാലനെ നദിയില്‍ കൊണ്ടുപോയി വെള്ളത്തില്‍ ഏറെ നേരം മുക്കിപ്പിടിച്ചത്രേ. ജിവന് വേണ്ടി പിടഞ്ഞ അവനെ അവസാനം വിട്ടു. ആ ബാലനോട് അദ്ദേഹം പറഞ്ഞു, ജ്ഞാനത്തിനു വേണ്ടി ഒരുവന്‍ ഇതുപോലെ കൈകാലിട്ടടിക്കേണ്ടതുണ്ടെന്ന്. ദൈവം ആരിലൂടെയും എന്തിലൂടെയും നമുക്ക് വേണ്ടത് തരും എന്ന ഉള്ക്കാ ഴ്ചയോടെ, അങ്ങേയറ്റം എളിമയോടും വിനയത്തോടും മുട്ടുന്നവനാണ് സമൃദ്ധമായി കിട്ടുന്നത്. സീറോ മലബാര്‍ സഭയുടെ ഒരൌദ്യോഗിക പ്രസിദ്ധികരണത്തില്‍ ബിഷപ്‌ മാര്‍ ജൊസഫ് പൊരുന്നേടം എഴുതിയത് ഇങ്ങിനെ.
    “വി. ഗ്രന്ഥത്തിന്റെ ആധികാരികത സഭയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അതുപോലെ, അതിന്‍റെ ആധികാരിക വ്യാഖ്യാനവും സഭാധികാരത്തിനു വിധേയമാണ്. മാത്രമല്ല, വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തിനു ആഴത്തിലുള്ള പഠനവും ആവശ്യമാണ്‌. ബൈബിള്‍ എഴുതപ്പെട്ട ഭാഷകളും കാലദേശങ്ങളും സംസ്കാരങ്ങളും എല്ലാം മനസ്സിലായാലെ വചനം വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ.”
    ഒരു മനുഷ്യന് എങ്ങിനെ ഇത് പറയാന്‍ കഴിയുന്നുവെന്നു ഞാന്‍ അത്ഭുതപ്പെട്ടു പോയി. ബള്‍ബു കണ്ടുപിടിച്ച എഡിസന്‍റെ കുടുംബക്കാര്ക്ക് മാത്രമേ ഇലക്ട്രിസിറ്റിയെപ്പറ്റി സംസാരിക്കാന്‍ അവകാശമുള്ളൂവെന്നു പറയുന്നതുപോലെയേയുള്ളിത്. ഡാന്‍ ബ്രൌണ്‍ നീണ്ട പന്ത്രണ്ടു സംവത്സരങ്ങളിലെ ഗവേഷണങ്ങള്ക്കും, പഠനങ്ങള്ക്കും ശേഷമാണ് ‘ഡാവിഞ്ചി കോഡ്’ എഴുതിയത്. വചനങ്ങളുടെ പശ്ചാത്തലം അറിയാനേ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമുള്ളൂ. വചനങ്ങളുടെ അര്ഥം മനസ്സിലാക്കാന്‍ പുറത്തേക്കല്ല, ഉള്ളിലേക്കാണ് പോവേണ്ടത്. അതാവട്ടെ, കമ്മറ്റി കൂടി തീരുമാനിക്കേണ്ടതല്ല താനും. അനേകം മത ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. ഒന്നിനുമില്ലാത്ത ഒരു ദുര്‍വിധിയാണോ ബൈബിളിനുള്ളത്? സ്നേഹിതരെ, വചനം ഒരു പുസ്തമാക്കണമെന്നു പോലും യേശു പറഞ്ഞിട്ടില്ലെന്നോര്ക്കുക.

    ReplyDelete
  2. ആധികാരികമായ ബൈബിള്‍ വ്യാഖ്യാനം സഭയുടെ അവകാശമാണെന്ന് പറയുന്നത് അങ്ങേയറ്റം ബാലിശമാണ്. ബൈബിള്‍ വ്യാഖ്യാനിച്ചുതന്നെ മനുഷ്യരെ കൊല്ലാനുള്ള അവകാശവും ചരിത്രത്തില്‍ പലേടത്തും സഭ സ്വന്തമാക്കിയിട്ടുണ്ട്. ഹെബ്രായര്‍ക്കുള്ള പോളിന്റെ ലേഖനത്തെ ആധാരമാക്കിയാണ് യേശു പുരോഹിതനാണെന്നും ഇന്നത്തെ പുരോഹിതരുടെ അഭിഷേകം യേശുവില്‍ നിന്നാണെന്നും സഭ കാട്ടായം പറയുന്നത്. എന്നാല്‍ അതേ ലേഖനത്തെ വിശകലനം ചെയ്താണ് വളരെയധികം പണ്ഡിതര്‍ സഭയില്‍ പൌരോഹിത്യത്തിന് ഒരാധാരവുമില്ലെന്നു സ്ഥാപിക്കുന്നതും. Soares Prabhu, Herve-Marie, Mohler, J. A., Schillebeeckx, E., Osborne, K. B, Legrand, Herve-Marie, Joseph Mattam S.J., Joseph Valiyamangalam എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. "ബൈബിള്‍ എഴുതാനുപയോഗിച്ച ഭാഷകളും എഴുതപ്പെട്ട കാലദേശങ്ങളും സംസ്കാരങ്ങളും എല്ലാം മനസ്സിലായാലെ വചനം വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ” എന്നത് അങ്ങേയറ്റം ശരിയാണ്. ആ വഴിക്ക് പോകാന്‍ മിടുക്കുള്ളവര്‍ ഇന്ത്യയില്‍ വിരളമാണ്. ഒരു ഫാ. ലുക്ക്‌ ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ നമ്മുടെ വിഷയത്തിന്റെ കാതലിനെ ബാധിക്കുന്നവയല്ലാത്തതിനാല്‍ ഇത്രയുമേ കുറിക്കുന്നുള്ളൂ.

    ReplyDelete
  3. സക്കര്യാസ് നെടുംക്ങ്കനാളിറെ രചന അസൂയാവഹം തന്നെ . അഛായന്മാര്‌ക്കും വിവരമയെ കത്തനാരെ ,പ്രസംഗ തൊഴിലാളീം കൂദാശ തൊഴിലാളീം പണി വേറെ നോക്കിക്കോ .ആമ്മേന്‍ സാമുവേല്‍ കൂടല്‍

    ReplyDelete
  4. എന്‍റെ സംശയം വിസ്മരിക്കപ്പെടാതെ ചര്‍ച്ച ചെയ്യുന്നതിന് നന്ദിയുണ് . സാക്കിന്റെയും , ജോസഫ് മാത്യുവിന്റെയും mattappalli,സമുവലിന്റെയും പങ്കു വെച്ച അറിവുകള്‍ക്കും thanks . എങ്കിലും നമ്മുടെ ശരീരമായും ,നമ്മളുമായും ഇത് എങ്ങനെ ബന്ധപ്പെടുന്നു? ജനിക്കുന്നതിനു മുന്‍പ് ഇതെവിടെ? മരിച്ചു കഴിഞ്ഞാല്‍ എവിടെ? അല്ലേല്‍ ആള്മാവിനു എന്ത് സംഭവിക്കും? എന്നിവ ഇപ്പോഴും ചോദ്യങ്ങളായി ശേഷിക്കുന്നു . എല്ലാത്തിനും ഉത്തരം പറയുക അത്ര എളുപ്പമല്ലെന്നും അറിയാം . എങ്കിലും അറിയാവുന്നവ പങ്കു വെക്കുക .

    ReplyDelete
    Replies
    1. ഈ കുറിപ്പടി ജെസ്സിയെന്ന സത്യാന്വേഷിക്കുവേണ്ടിയുള്ളതാണ്. ഉള്ളിലുള്ള ഒന്നിനെ പുറത്തന്വേഷിക്കുന്നവനെന്ന അര്ത്ഥത്തിലല്ല സത്യാന്വേഷിയെന്ന പദം ഞാന്‍ ഉപയോഗിച്ചത്. എനിക്ക് കുറെയൊക്കെ അറിയാം എന്ന ഭാവത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതൊ, പഠിച്ചു ഹൃദിസ്ഥമാക്കാന്‍ പറ്റിയതൊ ആയ വിഷയങ്ങളല്ല ഇവയൊന്നും. ഒക്കെ അനുഭവിച്ചറിയേണ്ടതാണ്. അറിയാനുള്ള യാത്ര ശൂന്യമായ മനസ്സ് കൊണ്ടാണെങ്കില്‍ വിജയം എളുപ്പം.

      എന്‍റെ സത്യാന്വേഷണ യാത്രയും തുടങ്ങിയത് ഒരു കത്തോലിക്കാ പശ്ചാത്തലത്തില്‍ തന്നെ. പുതിയ പുതിയ ആശയങ്ങളും സമീപനങ്ങളും സ്വികരിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍ ഞാനെന്‍റെ ഗുരുനാഥനായ യേശുവിനോട് പറയും, ‘നീ നോക്കിക്കൊള്ളുക’. യേശുവിനെ ഒരു സന്തത സഹചാരിയായി കണ്ടുകൊണ്ട് മുന്നോട്ടു പോയപ്പോള്‍ എനിക്കാവശ്യമായതിലും കൂടുതല്‍ കിട്ടിയെന്നു പറയുന്നതാണ് ശരി. ഈ യാത്രയില്‍ ഗുരു ആവശ്യമാണെന്നറിയുക. സ്വയം ഗുരുവിനു വിട്ടുകൊടുത്തിട്ടു മുന്നോട്ടു പൊയ്ക്കോള്ളൂ. ജെസ്സിയെന്നല്ല, യേശുവിനെ ഒപ്പം കൂട്ടിയിട്ടുള്ള ആരും ഒരിക്കലും പരാജയപ്പെട്ടതായി ചരിത്രമില്ല. ആ യാത്രക്ക് പക്ഷെ ധൈര്യം എന്നൊന്ന് വേണം.

      Delete
    2. ജെസ്സിയുടെ പ്രശനം ഏതാണ്ടെല്ലാ മനുഷ്യരുടെയും പ്രശനമാണ്. അതിനൊരു പ്രധാന കാരണം വ്യക്തിത്വത്തിന് അമിത പ്രാധാന്യം കല്‍പ്പിക്കുന്ന നമ്മുടെ പാരമ്പരാഗതമായ ചിന്താരീതിയാണ്. ദൈവത്തെപ്പോലും ഒരു വ്യക്തിയായി സങ്കല്‍പ്പിക്കുക മാത്രമേ മിക്ക മതങ്ങളിലും അനുവദിക്കപ്പെടുന്നുള്ളൂ. അതില്‍നിന്ന് ഉരുത്തിരിയുന്നതാണ് ഓരോ മനുഷ്യനിലും ജനനത്തോടെ ദൈവം ഓരോ ആത്മാവിനെ നിക്ഷേപിക്കുന്നു, ഈ ഓരോ ആത്മാവിനേയും രക്ഷിക്കേണ്ടതുണ്ട് എന്നുംമറ്റുമുള്ള വേദപഠനങ്ങള്‍. ജനിക്കുമ്പോള്‍ കിട്ടുന്നത് മരിക്കുമ്പോള്‍ നഷ്ടപ്പെടണം എന്നത് വെറും യുക്തിയാണ്. ഇതൊക്കെ ഞാന്‍ ലേഖനത്തില്‍ സൂചിപ്പിച്ച അറിവിന്റെ ആദ്യതലത്തില്‍ നമ്മള്‍ തളക്കപ്പെട്ടു പോകുന്നതുമൂലമാണ്. അതില്‍ നിന്ന് കരകയറാതെ, ആത്മജ്ഞാനം നേടുക അസാദ്ധ്യമാണ്.

      Delete
  5. എന്താണ് ആത്മാവ് എന്ന ചോദ്യം ഏതാനും വായനക്കാരില്‍നിന്നുണ്ടായി. അതിനു ഭാഗികമായ ഒരുത്തരം കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു. അത് വായിച്ചിട്ട്, ഒരുത്തമ സുഹൃത്തെഴുതി. "ആത്മാവിനെ അത്രക്കങ്ങു എടുത്തു കാണിച്ചിട്ടില്ല. പക്ഷേ, ആത്മാവിലേക്കുള്ള വഴി ഏതാണ്ട് നന്നായി അവതരിപ്പിച്ചിരിക്കുന്നു." സഹൃദയരായ അനുവാചകര്‍ ഇതിനുള്ള മറുപടിക്ക് ശ്രമിക്കുമെന്ന് കരുതട്ടെ. എന്റെ ഭാഗത്ത് നിന്ന് ഇത്രയും കൂടി ചേര്‍ക്കട്ടെ.

    ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.

    ഇതിനു വിശദീകരണമായി ഒരുദാഹരണം കൂടി. ഈ ഭൂമിയില്‍ ഒരിടത്തും കടുക് എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കടുകുമണി കിട്ടി. അയാളത് കുഴിച്ചിട്ടു. അത് മുളച്ചു. വളര്‍ന്ന്, പുഷ്പിച്ചു. ആയിരക്കണക്കിന് കടുകുമണികള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം വീണ്ടും മണ്ണിലായി, എല്ലാം കിളിര്‍ത്തു, എല്ലാം വീണ്ടും എണ്ണമില്ലാത്തത്ര കടുകുമണികള്‍ക്ക് ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍ മാത്രം കടുകുചെടികള്‍ ഉണ്ടായി. ഓരോ സസ്യത്തിന്റെയും മൃഗത്തിന്റെയും കാര്യത്തില്‍, അവയെ ഒന്നും തടയാനില്ലെങ്കില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിന് ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കടുകുമണിയില്‍ എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ കുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്കു തീര്‍ത്ത്‌ പറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ ബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികാസരൂപത്തില്‍നിന്ന് നാം പടിപടിയായി പിറകോട്ടു പോയാല്‍, ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒറ്റ ബിന്ദുവില്‍. അതിനെ നമുക്ക്‌ ആത്മാവെന്നോ പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. എന്നാല്‍, എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ. ദൈവം ആത്മാവാണെന്ന് രണ്ടു വാക്കില്‍ പറഞ്ഞ് യേശു എല്ലാ അറിവിനെയും സംഗ്രഹിച്ചു.

    ReplyDelete
  6. ജെ.സി.സിയുടെ കാഞ്ഞിരപ്പള്ളി രൂപതാ മാര്‍ച്ചില്‍ ഉണ്ടായ സ്ത്രീ പങ്കാളിത്തംപോലെതന്നെ പ്രധാനമാണ് അല്മായശബ്ദം ബ്ലോഗില്‍ ഈയിടെ ഉണ്ടായിട്ടുള്ള സ്ത്രീസാന്നിധ്യവും ഇടപെടലും. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച ജെസി, ജെ.സി.സി.യുടെ അമ്മതന്നെ. ചോദ്യത്തിനു മറുപടി നേരത്തെ എഴുതപ്പെട്ടതായിരുന്നു എന്നും മോണിക്കായുടെ പ്രശ്‌നത്തിന് ഊന്നല്‍നല്കാന്‍ വേണ്ടിയാണ് അത് അല്പം മാറ്റിവച്ചതെന്നും ജെസി അറിയുക.

    ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്ന ശാസ്ത്രം ആണുങ്ങള്‍ക്കുള്ളതാണെന്ന ധാരണ അത്ര ശരിയല്ല. യഥാര്‍ഥത്തില്‍ തോമസ് എഡിസന്റെ ശാസ്ത്രബോധത്തിന്റെ ബീജം അദ്ദേഹത്തിന്റെ അമ്മയിലുണ്ടായിരുന്നതല്ലേ? എല്ലാ സ്ത്രീയിലും പുരുഷനും എല്ലാ പുരുഷനിലും സ്ത്രീയും ഉണ്ട് എന്നാണ് അര്‍ധനാരീശ്വരസങ്കല്പവും താവോമതത്തിലെ യിന്‍-യാങ് തത്ത്വവുമെല്ലാം പറയുന്നത്.

    ഒരാണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീയെപ്പോലെയാണ് ദൈവമെന്ന് തോന്നുന്നു. ഗര്‍ഭസ്ഥനായ ശിശുവാണ് ആത്മാവ്.

    ഇനി ഒരു രഹസ്യം പറയട്ടെ: ദൈവത്തെ അമ്മേ, ദൈവമേ എന്നൊന്നു വിളിച്ചു നോക്കൂ. പിതാവേ എന്നു വിളിക്കുന്നതിനെക്കാള്‍ ഹൃദയംഗമമല്ലേ ആ വിളി? ദൈവം ആ വിളി കേള്‍ക്കാതിരിക്കുമോ?

    ReplyDelete
    Replies
    1. ഇത് നമ്മെക്കാള്‍ മുമ്പ് ഹിന്ദുക്കള്‍ കണ്ടുപിടിച്ചു. "അമ്മേ, രാരായണാ" എന്നാണു പല അമ്പലങ്ങളുടെയും വാതിലില്‍ എഴുതിയിരിക്കുന്നത്. ഞങ്ങള്‍ക്ക് മുലതരാന്‍ "ദൈവമേ നീയൊരു പെണ്ണായിരുന്നെങ്കില്‍!" എന്ന് വി.ജി. തമ്പിയുടെ ഒരു കവിതയില്‍ വായിച്ചിട്ടുണ്ട്. പക്ഷേ, ഒന്നോര്‍ത്തിരിക്കണം. ഇത് ഭക്തിയുടെ വഴിയാണ്. ആത്മാവായ ദൈവത്തെ അനുഭവിക്കാന്‍ മറ്റു വഴികളുമുണ്ട്. ഓരോരുത്തര്‍ക്ക് ഓരോന്ന്.

      Delete
  7. ദൈവം ആത്മാവാണ് എന്ന് യേശു പറഞ്ഞത്, ദൈവം അരൂപിയാണ്, ശരീരിയെപ്പോലെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ദേവാലയങ്ങള്‍ ഉണ്ടാക്കി അവിടെ നടത്തുന്ന ബലികലളിലൂടെയും അനുഷ്ഠാനക്രിയകളിലൂടെയും ശ്രമിക്കുന്നത് ശരിയല്ല എന്ന അര്‍ത്ഥത്തില്‍ അല്ലേ?

    ReplyDelete
    Replies
    1. താന്‍ പിതാവേ എന്ന് വിളിക്കാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ച അതേ ദൈവസങ്കല്‍പ്പത്തെയാണ് സമരായക്കാരിയോടു സംസാരിക്കവെ യേശു ദൈവമെന്ന ശബ്ദത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രപഞ്ചശക്തി. പരമാണു മുതല്‍ മഹാബ്രഹ്മാണ്ഡം വരെ നിറഞ്ഞുനില്ക്കുന്ന ആ മഹാസത്യത്തെപ്പറ്റിയാണ് ആത്മാവ് എന്ന് അവിടുന്ന് പറയുന്നത് എന്നുവേണമനുമാനിക്കാന്‍. ആ സന്ദര്‍ഭത്തില്‍ സംസാരവിഷയമായവയെ പരിഗണിക്കുമ്പോള്‍, യേശു ഉദ്ദേശിച്ചത് അരൂപിയെന്നു തന്നെയായിരിക്കണം. അതേ സമയം നാമോര്‍ക്കണം, യേശുവിന്റെ അതേ വാക്കുകള്‍ ആയിരിക്കണമെന്നില്ല നമുക്ക് സുവിശേഷസ്മൃതികളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. മാത്രമല്ല, ഒരു സത്യാന്വേഷി ഒന്നോ രണ്ടോ പുസ്തകങ്ങളില്‍ തന്റെ അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. മറ്റു മതങ്ങളിലും ദൈവസങ്കല്പങ്ങളുണ്ട്. അവയെയെല്ലാം സ്വരുമിപ്പിച്ചാണ് ഓരോരുത്തരും അവനവന്റെ ദൈവത്തെ കണ്ടെത്തേണ്ടത്‌. ചിലര്‍ക്ക് ദൈവത്തെ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിക്കുന്നവരായും അവരൊക്കെ ഒന്നാണോ മൂന്നാണോ എന്ന സംശയങ്ങളും വച്ചുകൊണ്ടിരുന്നാലെ സുഖമുള്ളൂ. കടിച്ചാല്‍ പൊട്ടാത്തെ ദൈവശാസ്ത്ര ഗുസ്തികള്‍കൊണ്ട് മനസ്സ് പുണ്ണാക്കുന്നവര്‍ ക്രിസ്തീയ സഭകളില്‍ എന്നപോലെ മറ്റു മതങ്ങളിലും ധാരാളം. "ഭഗവത്ഗീതയില്‍ പരമാത്മസ്വരൂപത്തിന് നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ് പഴയ്നിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും ഖുറാനിലെ അള്ളാഹുവിനും ഉള്ളതെന്ന് മനസ്സിലാക്കിയാല്‍, തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‍ക്കില്ല" എന്ന് നിത്യചൈതന്യ യതി പറയുന്നു.

      Delete
  8. സത്യാന്വേഷികള്‍ക്ക് താഴെ കൊടുക്കുന്ന ഉദ്ധരണിയോ മറ്റൊരു ബ്ലോഗില്‍ ഞാന്‍ എഴുതിയിട്ടുള്ള ആ ഉദ്ധരണി അടങ്ങിയിട്ടുള്ള ലേഖനമോ പ്രയോജനപ്പെട്ടേക്കാം:

    ''ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്‍ മൃഗങ്ങള്‍ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്‍വെളിവ് (Intution) എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്‌കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്‍വെളിവിനു സ്ഥാനമേയില്ല എന്ന ധാരണ ആധുനിക ശാസ്ത്രവിശ്വാസികളുടെ ഒരു അന്ധവിശ്വാസമാണ്.

    ഉള്‍വെളിവിനുള്ള പ്രാധാന്യം എന്താണ്? സചേതനവും അചേതനവുമായ എല്ലാ പദാര്‍ഥോര്‍ജങ്ങളും, പരമാണുവിലെ കണങ്ങള്‍ മുതല്‍ അണ്ഡകടാഹം വരെ, ഒരേ പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായാണ് ചലിക്കുന്നത്. പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.

    യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
    ഈ ബോധം പ്രപഞ്ചത്തിനു പുറത്തുനിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്‍ സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്‍ തന്നെയുള്ള പ്രകൃതിനിയമാവബോധമാണത്. ഈശ്വരന്‍ നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്‍ നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്‍ത്ഥം.
    ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്‍ഥത്തിലേക്ക് ഉള്‍ക്കണ്ണു തുറക്കാന്‍ നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്‍വെളിവാണ് വേദഗ്രന്ഥങ്ങളില്‍ ദൈവവചനമായും ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രകൃതിനിയമങ്ങളായും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.

    ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്. മനസ്സിന്റെ പ്രവര്‍ത്തനം മസ്തിഷ്‌കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്‍ത്തനങ്ങളോടൊപ്പമാണു നടക്കുന്നത്. അവ സത്യത്തില്‍ രണ്ടല്ല. സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്‌കത്തിലുണ്ടാക്കുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതും രോഗമുക്തിക്കു സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്‍ ഉളവാകാന്‍ സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.''
    http://annadhanyatha.blogspot.in/

    ReplyDelete
  9. ആത്മാവും പ്രണയവും
    ആരോ ബുദ്ധനോട് ചോദിച്ചു. "ഏറ്റവും വലിയ അത്ഭുതമെന്താണ്?" അദ്ദേഹം പറഞ്ഞു, "പരാവൃത്തി". ഈ വാക്കിനര്‍ഥം 'ഉണരല്‍' എന്നാണ്. മൌനമാണ് അതിലേയ്ക്കുള്ള ഏക വഴി. പ്രണയം, അതിലേയ്ക്കുള്ള വാതിലും. കാരണം, ആത്മീയതയോട് ഏറ്റവുമടുത്തുനില്‍ക്കുന്നതാണ് പ്രണയം.
    അസ്തിത്വമുള്ള എന്തുമായി ഇഴുകിച്ചേരുക എന്ന് പറഞ്ഞാല്‍ പ്രേമബദ്ധരായ രണ്ട് വ്യക്തികള്‍ക്ക് സംഭവിക്കുന്നതിനു സമാനമായ ഒരു പ്രക്രിയയാണെന്ന് പറയുമ്പോള്‍ ആശ്ചര്യപ്പെടുന്നവര്‍ പ്രണയിച്ചിട്ടില്ലെന്നു തീര്‍ച്ചയാണ്. കാരണം, അസ്തിത്വം ഒരു സമഗ്രതയാണെന്ന്‌ കണ്ടെത്തിയ ഒരാള്‍ക്കേ ഇത്തരമൊരു പ്രണയത്തിലെത്താനാവൂ. പ്രണയം രണ്ട് വ്യക്തികള്‍ക്കിടയില്‍ തളിരിടുന്ന സൗന്ദര്യാവബോധമാണെങ്കിലും, അതില്‍ സാവധാനം മറ്റെല്ലാരും, എല്ലാവും ഉള്‍ച്ചേരുന്നില്ലെങ്കില്‍, അത് ശുദ്ധവും പൂര്‍ണവുമായ പ്രണയമല്ല, അതുകൊണ്ട് അത് നിലനില്‍ക്കില്ല എന്നത് തീര്‍ച്ചയാണ്. ആദ്യകാഴ്ചയിലെ മതിഭ്രമമല്ല ഇതെന്ന് വ്യക്തമാണല്ലോ. അഹത്തെ മറികടന്ന് അപ്പുറത്തേയ്ക്ക് ചെല്ലുകയും അവിടെ അതുതന്നെ ചെയ്യാന്‍ വെമ്പുന്ന മറ്റൊരാളാല്‍ സ്വീകരിക്കപ്പെടുകയുമാണ് അതില്‍ സംഭവിക്കുന്നത്‌. സ്വന്തമസ്തിത്വത്തെ കൈമാറുകയാണത്. അന്യോന്യമുപയോഗിക്കലോ കീഴടക്കലോ ശുദ്ധപ്രണയത്തില്‍ ചിന്തനീയമേയല്ല. പരസ്പര ബഹുമാനത്തോടെയുള്ള പൂര്‍ണമായ ഉള്‍ച്ചേര്‍ച്ചയാണത്. അസ്തിത്വപ്രേമമെന്നാല്‍ ഒരു പടികൂടി കടന്ന്, അസ്ഥിത്വമുള്ളതെല്ലാവുമായി ഇങ്ങനെയൊരു സൗഹൃദം സ്ഥാപിക്കലാണ്. വെറുതെയല്ല അതിത്ര വിരളമായിരിക്കുന്നത്. എന്തുകൊണ്ടാണ് അസ്തിത്വത്തെ പ്രണയിക്കുന്നവര്‍ ഇത്ര കുറഞ്ഞുപോകുന്നതെന്നു ചിന്തിക്കേണ്ടത് ഒരത്യാവശ്യമാണ്. കാരണം, മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതതന്നെ പ്രണയിക്കാനുള്ള അതിന്റെ കഴിവാണ്. എങ്കില്‍ അതെന്തെന്നും എങ്ങനെയെന്നും നാം അറിയേണ്ടതുണ്ട്. ഈയൊരറിവാണ് ആത്മാവ്.
    ഈയര്‍ത്ഥത്തില്‍, ഈ അറിവില്ലാത്തവര്‍ ഭൂരിപക്ഷമായതെന്തുകൊണ്ട് എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. അതിന് ഞാന്‍ കണ്ടെത്തിയ വിശദീകരണം ഏതാണ്ടിങ്ങനെ കുറിക്കട്ടെ. വേദനകളും ക്ലേശങ്ങളും ജീവിതത്തിന്റെ സഹജഭാഗമാണെന്ന ചിന്ത ചെറുപ്പംമുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നതുതന്നെ ഒരഗാധഗര്‍ത്തത്തിലേയ്ക്കാണ്. അന്ധവിശ്വാസങ്ങളുടെ ഒരു തമോഗര്‍ത്തം. ഏറ്റം നിഷ്കളങ്കരായ കുഞ്ഞുങ്ങളിലും ജന്മപാപത്തിന്റെയും കര്‍മപാപത്തിന്റെയും ഭയം അടിച്ചേല്‍പ്പിച്ചാണ് ഓരോ സമൂഹവും മതവും അതിന്റെ അധികാരത്തെ അവരുടെമേലുറപ്പിക്കുന്നത്. ഇഹലോകപരലോകങ്ങളെന്ന വേര്‍തിരിവാണ് ആത്മാവബോധത്തെ നശിപ്പിക്കാനുള്ള വേറൊരു വഴി. ഈ ലോകത്തിലെ പോരായ്മകള്‍ക്ക്‌ ഒത്തൊരുമിച്ച് പരിഹാരം തേടുന്നതിനുപകരം, ഇവിടുത്തെ സഹനങ്ങള്‍ക്ക്‌ പ്രതിഫലമായി മറ്റൊരു ജീവിതത്തെ ചൂണ്ടിക്കാണിച്ചാണ് മതങ്ങള്‍ മനുഷ്യരെ പാട്ടിലാക്കുന്നത്. അതോടെ ഈ ജീവിതവും അതുമായി ബന്ധപ്പെട്ടതൊക്കെയും എങ്ങനെയെങ്കിലും കടത്തിവിടേണ്ട ഒരിടവേള മാത്രമായി തരംതാഴ്ത്തപ്പെടുന്നു. ഇവിടെയുള്ളതെല്ലാം അപ്രധാനമായിത്തീരുന്നു. എന്തിനാണ് മനുഷ്യര്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഇതൊക്കെ ചെയ്യുന്നത്? ഒരേയൊരു കാരണമേയുള്ളൂ, അതിതാണ്: ആത്മാവിനെ അറിഞ്ഞവരെ ഭരിക്കാനാര്‍ക്കുമാവില്ല.
    വളരെ വലിയ യുക്തിവൈരുദ്ധ്യമായി തോന്നാം; പക്ഷേ, പരലോകമെന്ന കണ്ടുപിടുത്തത്തിലുള്ള അന്ധതനിറഞ്ഞ ഈ ഊന്നലാണ് മേല്‍പ്പറഞ്ഞ ആത്മാവിന്റെ തലത്തില്‍നിന്ന് മനുഷ്യനെ താഴേയ്ക്ക് തള്ളിയിടുന്നത്. ഈ ജീവിതത്തിലുടനീളം ഒരു രമണീയസാന്നിദ്ധ്യമായിരിക്കേണ്ട പരാശക്തിയെ ഒരു വിധികര്‍ത്താവും ശിക്ഷകനും സമ്മാനദായകനുമായി ഉയര്‍ത്തി മാറ്റിനിര്‍ത്തുന്നതുതന്നെയാണ് ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായിത്തീരുന്നത്. അതോടെ ദൈവാരാധന അടിമകളുടെ കടമയായി തരംതാഴുന്നു. അസ്തിത്വംതന്നെ ഏതോ മുന്‍ജന്മപാപത്തിനുള്ള ശിക്ഷയും വിധിയോടുള്ള അടിമത്തവുമായി കരുതപ്പെടുന്നു. ദൈവികത, ആത്മീയത, ധാര്‍മികത, വിശുദ്ധി എന്നിവയെപ്പറ്റിയെല്ലാം റെഡിമെയ്ഡ് ആശയങ്ങള്‍ തലമുറകളായി കൈമാറപ്പെടുകയാണ്. അവയിലെന്തിനെയെങ്കിലുംപറ്റി എന്തെങ്കിലും സ്വന്തമായി കണ്ടെത്താനുള്ളയവസരങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ നശിപ്പിക്കപ്പെടുകയാണ്. നിര്‍ബന്ധിത വേദപഠനക്ലാസ്സുകള്‍, വചനോത്സവങ്ങള്‍, അഭിഷേകധ്യാനങ്ങള്‍ എന്നിവയിലൂടെയൊക്കെ എല്ലാ സത്യാന്വേഷണങ്ങളും തടയപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യചേതനക്ക് സ്വാതന്ത്ര്യം അനുവദിക്കരുത് എന്ന പിടിവാശിയോടെ ഇളംമനസ്സുകളില്‍ ഏതാനും അപക്വവിശ്വാസങ്ങള്‍ ഇടിച്ചുറപ്പിക്കാനാണ് ഇത്തരം വേദികളില്‍ മതത്തിന്റെ തൊഴിലാളികള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. കാരണം, അതോടെ അവരെ നിയന്ത്രിക്കാനെളുപ്പമാണ്.

    ReplyDelete