Translate

Wednesday, January 16, 2013

പറുദീസാ പി ഓ

ഞാനീ കത്തെഴുതുന്നത് സ്വര്‍ഗ്ഗത്തില്‍ നിന്നാണ്. എന്നെ നിങ്ങള്ക്ക് നല്ല പരിചയം കാണില്ല, നല്ല കള്ളനെന്നു പറഞ്ഞാല്‍ ഒരു പക്ഷെ ആളാരാണെന്ന് മനസ്സിലായേക്കാം. മരിക്കാന്‍ കിടക്കുമ്പോള്‍ എന്നെ ഓര്‍ക്കുകയും, കുരിശില്‍ കിടന്നുകൊണ്ട് ഞാന്‍ പറഞ്ഞ വാചകം നിങ്ങള്‍ പറയുകയും ചെയ്യുമായിരുന്നല്ലോ. ഇപ്പോള്‍ അങ്ങിനെയൊരു പ്രാര്‍ത്ഥന തന്നെയില്ലല്ലോ. ഹൃദയത്തെ തൊടുന്ന പ്രാര്‍ഥനകള്‍ക്ക് പകരം ദേഹത്തെ തൊടുന്ന കൂദാശകളാണല്ലോ ഇപ്പോള്‍ നിങ്ങള്‍ക്കുള്ളത്‌.

എന്നെപ്പറ്റി ഒത്തിരി ഗവേഷണം നടത്തിയവര്‍ ഭൂമിയില്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ അത്തരക്കാരുമില്ല. ലോകം ഇന്നേവരെ അറിയാത്തതും എല്ലാവര്ക്കും അറിയാവുന്നതുമായി ഒരുപാട് പോക്രിത്തരങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരുത്തനും എന്നെ പിടിക്കുകയുമില്ലായിരുന്നു. ഒരിക്കല്‍ ഗലീലിയാ കടലിന്‍റെ തീരത്തുകൂടി ഞാന്‍ പോകാനിടയായി. അവിടെവെച്ചാണ് ഞാന്‍ യേശുവിനെ  ആദ്യം കണ്ടത്. അവന്‍റെ വാക്കുകള്‍ എന്നെ പിടിച്ചുകുലുക്കി. അങ്ങിനെയാണ് അവന്‍റെ കൂടെ കൂടാന്‍ ഞാന്‍ തിരുമാനിച്ചത്. സക്കേവൂസ് തട്ടിപ്പറിച്ചത് ഇരട്ടിയായി തിരിച്ചുകൊടുത്തപ്പോള്‍ എനിക്ക് പിടിച്ച് നില്ക്കാനായില്ല. ഞാനും മോഷ്ടിച്ചെടുത്തത് മുഴുവന്‍ തിരിച്ചു കൊടുക്കാന്‍ തിരുമാനിച്ചു. അപ്പോഴാണ്‌ ഞാന്‍ പിടിയിലായത്. എന്നെ ചങ്ങലക്കിട്ടപ്പോള്‍ ഞാന്‍ കരഞ്ഞില്ല. എന്‍റെ തെറ്റുകള്‍ എനിക്ക് ബോദ്ധ്യമായിരുന്നു, ഞാനതിനെ ഓര്‍ത്തു ഒരുപാട് കരഞ്ഞു. ന്യായാധിപന്‍റെ മുമ്പില്‍ ഞാന്‍ ഒരു കുറ്റവും നിഷേധിച്ചതുമില്ല; അങ്ങിനെയാണ് എനിക്ക് മരണശിക്ഷ കിട്ടിയത്.

എന്‍റെ കൂട്ടത്തില്‍ യേശുവിനെയും കുരിശിലേറ്റുമെന്ന് ഞാന്‍ ഓര്‍ത്തില്ല. കുരിശില്‍ കിടന്നപ്പോള്‍ എനിക്ക് വേദനയെ തോന്നിയില്ല. എന്‍റെ വേദന ഞാന്‍ ചെയ്തു പോയ തെറ്റുകളെ ഓര്‍ത്തും നീതിമാനായ ഒരുവനെ എന്നോടൊപ്പം കുരിശിലേറ്റിയതിനെയുമോര്‍ത്തായിരുന്നു. സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ ഞാന്‍ പത്രോസിനോട് ചോദിച്ചു, എന്നെ മാത്രം യേശുവെന്താ സ്വര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചതെന്ന്. എന്‍റെ പ്രാര്‍ത്ഥന ദൈവം നേരത്തെ കേട്ടിരുന്നുവെന്നും, എല്ലാ പാപങ്ങളും മോചിപ്പിക്കപ്പെട്ടത്തിന് ശേഷമാണ് എന്നെ കുരിശിലേറ്റിയതെന്നും  അങ്ങേരു പറഞ്ഞു. അത് നിങ്ങളോട് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ കത്തെഴുത്തുന്നത്. ഇയ്യിടേം ഒരാത്മാവ് പത്രോസിനോട് വഴക്കടിക്കുന്നത് കേട്ടു – മരിക്കാന്‍ നേരം, ഞാനന്ന് കുരിശില്‍ കിടന്നു യേശുവിനെ നോക്കി പറഞ്ഞതുപോലെ, അയാളും നൂറ്റൊന്നു പ്രാവശ്യം പറഞ്ഞിരുന്നുവെന്നായിരുന്നു ആ ആത്മാവിന്‍റെ വാദം. അങ്ങിനെ പറഞ്ഞു രക്ഷപ്പെടാമെന്നു കരുതി ഉള്ള സമയം വെറുതെ കളയരുതെന്നു പറയാനാണി കത്ത്. എല്ലാ മെത്രാന്മാരും വായിക്കുന്ന പ്രസിദ്ധികരണം ആയതുകൊണ്ടാണ്‌ അത്മായാ ശബ്ദത്തില്‍ പോസ്റ്റ്‌ ചെയ്യുന്നത്.

  എന്‍റെ പേരില്‍ കുറെ പള്ളികളുണ്ടാകുമെന്നു ഞാന്‍ കരുതി, യേശുവിനോടൊപ്പം പറുദീസായില്‍ പോയത് ഞാന്‍ മാത്രമായിരുന്നല്ലോ. നല്ലതൊന്നും എന്‍റെ കാര്യത്തില്‍ പറയാനില്ലാഞ്ഞതുകൊണ്ടാണോ, എന്‍റെ തിരുശേഷിപ്പ് കിട്ടാതിരുന്നതുകൊണ്ടാണോ ഈ ഗതി ഉണ്ടായതെന്നറിയില്ല. എന്നെക്കാള്‍ വലിയ കള്ളന്മാരാണ് മെത്രാന്മാരായി വിലസുന്നതെന്ന് എനിക്കറിയാം. അവരുള്ളതുകൊണ്ടല്ലേ നിങ്ങള്‍ക്കിത്രയും വിവരമുണ്ടായതെന്നു ചിന്തിച്ചാല്‍ മതി. വലിയ യുദ്ധത്തിനൊന്നും പോകണ്ടാ. നരകത്തില്‍ മെത്രാന്മാരെ പുഴുങ്ങാനുള്ള എണ്ണത്തോണികള്‍ ഏകദേശം തീര്‍ന്നു കഴിഞ്ഞു. അവര് വരുന്ന താമസമേയുള്ളൂ. തത്കാലം നിര്‍ത്തട്ടെ.

                                                നല്ല കള്ളന്‍
                                                പറുദീസാ പി ഓ 

7 comments:

  1. ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്ന് എനിക്കറിയാം. ഇത്ര പെട്ടെന്ന് ഒരു മറുപടി ഇടുന്നയാള്‍ ആരെന്നു നോക്കി നിങ്ങള്‍ അല്‍മായശബ്ദം വായനക്കാര്‍ എന്റെ പേര് കാണുകയും അമ്പടാ ഇവനോ എന്ന് ചോദിക്കുന്നതും ഞാന്‍ കേള്‍ക്കുന്നുണ്ട്. ഓക്കെ, ഞാന്‍ അലെക്സാണ്ടര്‍ ആറാമന്‍ എന്നറിയപ്പെടുന്ന എക്സ്-പോപ്പ് തന്നെ. എന്നെപ്പറ്റി ഇതിനകം ആവശ്യത്തിലധികം ചരിത്രപ്പുസ്തകങ്ങളിലും ഓശാന പോലുള്ള വിമതമാദ്ധ്യമങ്ങളിലും നിങ്ങള്‍ വായിച്ചിട്ടുണ്ടാവണം. എഴുതപ്പെട്ടതൊക്കെ ശരിയാണെന്ന് ഞാനും സമ്മതിക്കുന്നു. എന്നാലും എന്നെ അനുകരിക്കാന്‍ ഇത്രയധികം മെത്രാന്മാര്‍ നിങ്ങളുടെ ഭാരതത്തില്‍ പോലും ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നേന വിചാരിച്ചിരുന്നതല്ല. വായന കുറഞ്ഞവര്‍ക്ക് വേണ്ടി എന്റെ ചരിത്രം ചുരുക്കത്തില്‍ ഞാന്‍ തന്നെ പറയാം.

    കലിക്സ്റ്റസ് മൂന്നാമന്‍ എന്ന പേരില്‍ പപ്പായായ ബോര്‍ജിയ എന്റെ അമ്മാവനായിരുന്നു. അദ്ദേഹമാണ് എന്നെ പടിപടിയായി മെത്രാനും കര്‌ദിനാളും ഒക്കെയാക്കി ഉയര്‍ത്തിയത്‌. എന്റെ ഏറ്റം വലിയ് കഴിവ് കാശുണ്ടാക്കാനും എന്റെ ഏറ്റം വലിയ ബലഹീനതകള്‍ സ്വര്‍ണ്ണവും പെണ്ണും ആയിരുന്നു. പല സ്ത്രീകളിലായി എനിക്ക് കുറേ പിള്ളേരുണ്ടായി. എന്റെ കാമുകിമാരെയും മക്കളെയും ഞാന്‍ പണം കൊണ്ട് മൂടി. പോപ്പ് ഇന്നസെന്റ് മൂന്നാമന്റെ പിന്‍ഗാമിയായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത് കണ്ടമാനം കാശ് കോഴ കൊടുത്ത് വോട്ടു പിടിച്ചാണ്. 1492 ഒഗസ്റ്റ്റ് 10ന് ഞാന്‍ പരിശുദ്ധ പിതാവായി സ്ഥാനമേറ്റു. ഇതൊക്കെ പറയുന്നത് വിശുദ്ധ കത്തോലിക്കാ സഭയുടെ അന്നത്തെ സ്ഥിതി നിങ്ങള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ്. സഭയുടെ തലപ്പത്തിരുന്നും മക്കള്‍-രാഷ്ട്രീയവും പെണ്ണ് പിടുത്തവും ഞാന്‍ തുടര്‍ന്നു. ഇതൊക്കെ ഏതു ചരിത്രപുസ്തകത്തിലും നിങ്ങള്ക്ക് വായിക്കാവുന്നതാണ്. എളുപ്പത്തിന് http://www.nndb.com/people/159/000092880/ എന്ന ലിങ്ക് കാണുക.

    ഏതായാലും യേശുവിന്റെ കൂടെ ക്രൂശിക്കപെട്ട കള്ളനെ വച്ച് നോക്കുമ്പോള്‍ എന്നെയൊക്കെ ഒരു പത്തു തവണയെങ്കിലും തൂക്കി കൊല്ലേണ്ടതായിരുന്നു. കാരണം, പരിശുദ്ധിയുടെ പേരും വേഷവുമണിഞ്ഞാണ് ഞാനും എന്നെപ്പോലെ ഉന്നതസ്ഥാനങ്ങളില്‍ വിരാജിച്ചിരുന്നവരും പരമ പോക്രിത്തരങ്ങള്‍ ചെയ്തു കൂട്ടിയത്. ഞങ്ങളുടെ ദുര്‍മാതൃക അനുകരിക്കുന്ന ഇന്നത്തെ വിരുതന്മാരും അത്തരം ശിക്ഷ അര്‍ഹിക്കുന്നു എന്ന് ഇന്നു ഞാനും എന്നെപ്പോലെ ഇവിടെ ഓരോരുത്തരായി എത്തികൊണ്ടിരിക്കുന്ന പരിശുദ്ധപാപികളും വന്ദ്യപിതാക്കളും ഇന്ന് ഇവിടിരുന്നു പറയേണ്ടി വരുന്നു. പോയ ബുദ്ധി തിരിച്ചു കിട്ടില്ലല്ലോ. എന്തിനധികം പറയുന്നു, ഞാന്‍ ഇന്ന് ഇവിടെയാണ്‌. ഇവിടെ എല്ലാ ന്യൂസും ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്‌. നിങ്ങളുടെ പല മെത്രാന്മാരുടെയും കളികള്‍ ഇവിടെ രാവിലത്തെ റേഡിയോയില്‍ തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചു കേട്ട് ചിരിക്കാറുണ്ട്. അല്മായശബ്ദവും സത്യജ്ജ്വാലയും വായിക്കാന്‍ ഇവിടെയുള്ള കമ്പ്യൂട്ടറുകളുടെ മുമ്പില്‍ എപ്പോഴും ക്യൂ ആണ്. അമേരിക്കയില്‍ നിന്നും ജെര്‍മനിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളും ഞങ്ങള്‍ അറിയുന്നുണ്ട്. അറക്കല്‍ അടുത്ത പിരിവിനുപോകുന്ന കാര്യമൊക്കെ പണ്ടേ ഇവിടെ അറിഞ്ഞുകഴിഞ്ഞു. ഇതൊക്കെ കേള്‍ക്കുമ്പോള്‍, ഇവിടെ ജനപ്പെരുപ്പം ഉണ്ടാകുമെന്ന ഒറ്റ ഭയമേ ഞങ്ങള്‍ക്കുള്ളൂ. പിന്നെ ഞങ്ങളെക്കാള്‍ വിരുതന്മാരാണല്ലോ ഇപ്പോഴത്തെ ചെമ്പട്ടക്കാര്‍ എന്ന അസൂയയും ഞങ്ങള്‍ക്കില്ലാതില്ല. ആ കത്തെഴുതിയ, നല്ല കള്ളന്‍ എന്ന് നിങ്ങള്‍ വിളിക്കുന്നവന്‍, പറഞ്ഞതുപോലെ, ഇവിടെ ഞങ്ങള്‍ക്ക് അധികം പൊള്ളലോ വേദനയോ തോന്നുന്നില്ല. കാരണം, ഇപ്പോള്‍ ഞങ്ങള്‍ ചെയ്ത സകല ദുഷ്കൃത്യങ്ങളും ഞങ്ങളുടെ മനസ്സാക്ഷിയെപ്പോലെ സഹനശക്തിയെയും ആയിരം മടങ്ങ്‌ കല്ലിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വിരുതന്‍ മെത്രാന്മാര്‍ എത്ര വായിച്ചാലും നന്നാകില്ല. കാരണം, പണക്കൊതിയും അധികാരാര്‍ത്തിയും അവരുടെ മനസ്സും കഠിനമാക്കിക്കഴിഞ്ഞു. അവരില്‍ മിക്കവരും ഇവിടേയ്ക്കു ബുക്ക്‌ ചെയ്യപ്പെട്ടവരാണ്. വിധിയങ്ങനെയാണ്, കൈപ്പറ്റിക്കഴിഞ്ഞേ അറിയൂ.
    എന്ന്,
    എക്സ് പപ്പാ അലെക്സാണ്ടര്‍ ആറാമന്‍
    നരകം പി.ഒ.

    ReplyDelete
  2. So the "nalla kallan" and pope Alexander 6th are the same person and he lives in Kerala.

    ReplyDelete
  3. അലെക്സാണ്ടര്‍ ആറാമന്‍ പോപ്പിന്‍റെതായി വന്ന കത്ത് സത്യമായിരിക്കാന്‍ സാധ്യതയില്ല. അത് വായിച്ചാല്‍ തോന്നും അയാള്‍ പൂന്തോട്ടത്തിലിരുന്നു കുറിപ്പെഴുതുകയാണെന്ന്. നരകത്തിലിരുന്നു കത്തെഴുതാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. മാര്‍പ്പാപ്പായാകാന്‍ അയാള്‍ ഒരു പ്രബലനു കൈക്കൂലി കൊടുത്തത് മൂന്നു വണ്ടി നിറയെ വെള്ളി നാണയങ്ങളാണ്. ആ നാണയങ്ങള്‍ ഉരുക്കിയ ദ്രാവകത്തില്‍ കിടന്നു അയാള്‍ അലമുറയിടുന്നത് ഞങ്ങള്‍ ജനലില്‍ കൂടി നോക്കുമ്പോള്‍ കാണുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസം പുറത്തിറക്കും. അത് അയാള്‍ നല്ല കാര്യം ചെയ്തതിനാണ് - 1)ചെയ്തതോന്നും അയാള്‍ നിഷേധിച്ചില്ല 2) ഒരു പള്ളിയിലും പോയി സുവിശേഷം പ്രസംഗിച്ചിട്ടുമില്ല 3)മക്കളെ മക്കളായിട്ടു കരുതി വാരിക്കോരി കൊടുത്തതെയുള്ളൂ താനും.
    ഏതായാലും ഇങ്ങിനെയൊരു കത്തിന്‍റെ നിജസ്ഥിതി അറിയാന്‍ ദൈവം ഉത്തരവിട്ടിട്ടുണ്ട്. സംഗതി സത്യമാണെങ്കില്‍ പ്രതികളെ കാഞ്ഞിരപ്പള്ളിയിലേക്ക്‌ ഉടന്‍ കയറ്റിവിടുന്നതാണ്.

    ReplyDelete
  4. നിങ്ങളുടെ സഭക്ക് ക്രിസ്തുമതമെന്നു പേരിട്ടു വിളിച്ചാലും, അക്രമരാഷ്ട്രീയവും മക്കള്‍-കോയ്മകളും ഗുണ്ടാ സംഘങ്ങളുടെ വിന്യാസത്തിലൂടെ നേടുന്ന വിജയങ്ങളില്‍ അധിഷ്ഠിതമാകുമ്പോള്‍ അറക്കന്മാര്‍ സര്‍വ്വ സ്വതന്ത്രരായി വിഹരിക്കാതിരിക്കുമോ? ജനായത്തമില്ലാത്ത സഭയില്‍ ഒരു മെത്രാനും ശുദ്ധനാകാന്‍ കഴിയില്ല. കാരണം, അധികാരം ചീയും. വിശുദ്ധരുടേത് ആയിരിക്കേണ്ട കൂട്ടായ്മയില്‍ അധികാരം പാപമാണ് എന്ന് നിങ്ങളില്‍ ഒരാള്‍ തന്നെ ഈയിടെ എഴുതിക്കണ്ടു. അത് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ചീയും, നാറും. എല്ലാ മാഫിയാകളും മനോരോഗികളാണ്. അതാണ്‌ നരകത്തില്‍ ചെന്നിട്ടും അലക്സാണ്ടര്‍ പറഞ്ഞത് അവരുടെ വിധി എഴുതപ്പെട്ടുകഴിഞ്ഞു എന്ന്. വിശ്വാസികളെ കള്ളക്കഥകള്‍ പറഞ്ഞു വിശ്വസിപ്പിച്ചും കള്ളപുണ്യാവാളന്മാരെ വാഴ്ത്തിയും ഭയപ്പെടുത്തി കാശ് പിടുങ്ങിയും ആത്മശുശ്രൂഷയ്ക്ക് പകരം മരാമത്ത് പണികള്‍ ചെയ്തും ബെന്‍സിലും ടോയോട്ടയിലും BMWവിലും കറങ്ങുന്ന വിഡ്ഢികള്‍ മനോരോഗികളല്ലാതെ പിന്നെന്താണ്? എല്ലാത്തിന്റെയും നിജസ്ഥിതി ഇവിടിരുന്ന് ഞങ്ങള്‍ കാണുന്നുണ്ട്. നല്ലവനായ ദൈവം എല്ലാം പൊറുക്കും.എന്നാല്‍ അറിഞ്ഞുകൊണ്ടുള്ള ആള്‍മാറാട്ടം പൊറുക്കില്ല. കൂടുതല്‍ സാക്ഷ്യങ്ങള്‍ വേണമെങ്കില്‍ ഇനിയും പോസ്റ്റ്‌ ചെയ്യാം.
    എന്ന്, പത്രോസ്, സ്വര്‍ഗം പി.ഒ.

    ReplyDelete
  5. നിങ്ങള്‍ പോപ്പിനെയും മെത്രാനെയുമൊക്കെ നരകത്തിലെക്കുവിട്ടപ്പോള്‍ മാര്‍പാപ്പ എന്നെ വിശുദ്ധനായി പ്രഖ്യാപിച്ചു. പക്ഷെ ഞാന്‍ ചെന്ന് വീണതു ബെസ്പുര്‍ക്കാനായിലാണ്. ഇവിടെ എനിക്ക് 10 മില്ല്യന്‍ കൊല്ലം കിടന്നാല്‍ മതി. ഞാന്‍ ചുരുക്കം ചില പാപദോഷങ്ങളെ ചെയ്തിട്ടൊള്ളൂ. കഷ്ട്ടം. അത് ഇച്ചിരെ സെക്സിന്റെതായിപ്പോയി. എന്റെ വീട്ടുകാരൊട്ടു കുര്‍ബാനയും ചൊല്ലിക്കുന്നില്ല. നിങ്ങളിലാരെങ്കിലും കുറച്ചു കുര്‍ബാനയും അന്നീദായും ചൊല്ലിച്ചു എന്നെ ഒന്ന് സഹായിച്ചാല്‍ നന്നായിരുന്നു. ഇന്നത്തെ കൊച്ചച്ചന്മ്മര്‍ക്ക് കുര്‍ബാനയും അന്നീദായും ചൊല്ലാന്‍ നേരമില്ലായിരിക്കും എന്നെനിക്കറിയാം. കഞ്ഞിരപ്പള്ളി അറക്കല്‍ മെത്രാനോട് അമേരിക്കയില്‍നിന്ന് തിരിച്ചു പോരുന്നവഴി റോമിലെ പത്രോസിന്റെ ബസലിക്കയില്‍ എനിക്കുവേണ്ടി ഒരു കുര്‍ബാന ചൊല്ലാന്‍ നിങ്ങള്‍ അദ്ദേഹത്തിന് ചെക്ക് കൊടുക്കുമ്പോള്‍ ഒന്ന് പറഞ്ഞെല്പ്പിച്ചാല്‍ മതി. വളരെ ഉപകാരം.

    St. Jose María Escrivá
    ബെസ്പുര്‍ക്കാന p. o.

    ReplyDelete
  6. ബെസ്പുര്‍ക്കാനായില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ ചോര്‍ത്തിയ സംസാരം: ഇതെന്നാ പണിയാ ഹൊസേ മരിയാ നീ കാണിച്ചത്? നിന്റെ കത്തില്‍ ഞങ്ങളുടെ പേരുകള്‍ കൂടി ചേര്‍ത്ത് നേരിട്ട് അറക്കല്‍ പിതാവിന് അയച്ചിരുന്നെങ്കില്‍ അത് തന്നെ ഒരു മനോഗുണപ്രവൃത്തി ആയേനെ. അങ്ങേര്‍ക്കാണെങ്കില്‍ സംഗതിയുടെ കിടപ്പ് പിടികിട്ടും. നിനക്ക് വേണ്ടി his beatitude Arackalലും his magnificence പവ്വത്തിലുമൊക്കെ ചൊല്ലുന്ന കുര്‍ബാനയില്‍ ഞങ്ങളുടെ പേരും ചേര്‍ത്തിരുന്നെങ്കില്‍ ഞങ്ങളുടെ ഇവിടുത്തെ അഞ്ചാറു ദിവസമെങ്കിലും കുറഞ്ഞു കിട്ടുമായിരുന്നു. നീ കാച്ചിയതുപോലെ ഒരെഴുത്ത് ഞങ്ങള്‍ക്കും വിടാന്‍ മേലാഞ്ഞിട്ടല്ല. പക്ഷേ, ഇപ്പോള്‍ ലോകമെങ്ങും ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ എന്ത് വിചാരിക്കും. എന്ത്, ഇവരൊക്കെ ബെസ്പ്രുക്കാനാ വരെ ചെന്നതേയുള്ളോ? അപ്പോള്‍ വത്തിക്കാന്‍ അവരെ ദൈവദാസരും വാഴ്ത്തപ്പെട്ടവരും പിന്നെ വിശുദ്ധരും ആക്കുകയും ഇഷ്ടം പോലെ പള്ളികള്‍ അവരുടെ പേരില്‍ ഉണ്ടാക്കി അവയ്ക്ക് മുമ്പില്‍ ആന മുഴുപ്പില്‍ കാണിക്കവഞ്ചികള്‍ പണിഞ്ഞതുമൊക്കെ എന്ത് വിചാരിച്ചുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ ന്യായമുള്ളവ തന്നെയല്ലോ? നൂറ്റാണ്ടുകളായി നമ്മളില്‍ എത്രയോ പേര്‍ സകല വിശുദ്ധരുടെ ലുത്തിനിയായില്‍ വിളിക്കപ്പെടുന്നുണ്ട്! നമ്മളില്‍ എത്ര പേരുടെ ശവങ്ങള്‍ ഇപ്പോഴും അഴുകാതെ ഗോവയിലും ഇറ്റലിയിലുമൊക്കെ കുഴിമാടത്തില്‍ കിടക്കുന്നു. ശെ ശ്ശെ, എല്ലാം കുളമായി. ഇനിയിപ്പം ആയിരക്കണക്കിന് കൊല്ലം കഴിഞ്ഞ് ഇവിടെ നിന്ന് രക്ഷപ്പെട്ടു മുകളില്‍ ചെന്നാലും നമ്മള്‍ ചെയ്തെന്നു പറയുന്ന അത്ഭുതങ്ങള്‍ ആരുടെ അനുവാദത്തോടെയാണെന്ന് പത്രോസോ മറ്റോ ചോദിക്കുകയും നമ്മളെ വീണ്ടും ഇങ്ങോട്ടെറിയുകയും ചെയ്യില്ലെന്ന് ആരറിഞ്ഞു? അതും അല്‍മായ ശബ്ദത്തില്‍ ഒരു എഴുത്ത് പബ്ലിഷ് ചെയ്യുക! എത്രപേര്‍ ദിവസവും വായിക്കുന്ന ബ്ലോഗാണ്. ഏതായാലും ഇതേ വേണ്ടായിരുന്നു, ഹൊസേ!

    ReplyDelete
  7. അലക്സാണ്ടര്‍ ആറാമന്‍ മാര്‍പാപ്പയെകൊണ്ട് ഒരു ചാക്രിക ലേഖനം എഴുതിപ്പിക്കണമെന്നുണ്ട്.അദ്ദേഹം നരകത്തിലെന്നത് തെറ്റായ വാര്‍ത്തയാണ്. സ്വര്‍ഗത്തില്‍ തന്നെയുണ്ട്‌. കുപ്രസിദ്ധനായ മന്ദമാരുതി ബനടിക്റ്റ്അച്ചനും സ്വര്‍ഗത്തില്‍ ഉണ്ടല്ലോ. കൂടാതെ കൊട്ടൂരും, സോഫിയും ജീവിച്ചിരിക്കുന്ന വിശുദ്ധരാണ്. ജോണ്‍പോള്‍രണ്ടാമന്‍ സ്വര്‍ഗത്തില്‍ എത്തിയപ്പോള്‍ ഞാന്‍ ഭൂമിയിലെ യേശുവിന്റെ വികാരിയെന്നു പറഞ്ഞു. വികാരിയോ, യേശു ഹ ഹ എന്ന് പൊട്ടി ചിരിച്ചു. എന്നിട്ട് പൌലോച്ചൻപാപ്പായോടു പറഞ്ഞു, എടോമാര്‍പാപ്പാ,തനിക്കു തെറ്റു പറ്റി. രണ്ടായിരം കൊല്ലം മുമ്പ് ഞാന്‍ അന്ന് മുക്കവരുടെ ഒരു സംഘടനയുണ്ടാക്കി. താന്‍ അതിലെ അംഗം എങ്കില്‍ എവിടെ തന്റെ മീന്‍പിടിക്കുന്ന വല. തന്റെ ദേഹത്ത് ആ പത്രോസിന്റെ ചേറുമീന്‍ മണംപോലും ഇല്ല. താന്‍ കള്ളം പറഞ്ഞതുകൊണ്ട് ഇനിമേല്‍ സ്വര്‍ഗം തനിക്കില്ല.ഏതായാലും മാര്‍പാപ്പാ, മേരി ഭക്തനായതുകൊണ്ട്, മേരി സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചപ്പോള്‌ ബില് ക്ലിന്റനും മൊനിക്കായും മാര്‍പാപ്പയെ ബഹുമാനിക്കാതെ ഒരേ കട്ടിലില്‍ കെട്ടിപിടിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടത്.

    അലക്സാണ്ടര്‍ ആറാമന്‍ പറഞ്ഞു, " കൂടുതല്‍ വേശ്യകളെ പ്രാപിക്കുന്നവര്‌ക്കു സ്വര്‍ഗം കല്‍പ്പിച്ചിരിക്കുന്നു". അദ്ദേഹത്തിന്റെ അരമനയില്‍ അമ്പത് സുന്ദരികള്‍ നഗ്നരായി ഡാന്‍സ് ചെയ്യുവാന്‍ മിക്ക ദിവസങ്ങളിലും ഉണ്ടായിരുന്നു. സ്വന്തം മകള്‍ അദ്ദേഹത്തിന്‍റെ ഭാര്യയും രണ്ടു സഹോദരികള്‍ വെപ്പാട്ടികളും ആയിരുന്നു. മകളില്‍ ഉണ്ടായ പത്തു വയസുള്ള ചെറുക്കന്‍ തന്റെ വല്യപ്പന്‍ തന്റെ അമ്മയായ മകളെ ഭാര്യയാക്കി ജീവിക്കുന്നതില്‍ മനംനൊന്തു ആത്മഹത്യചെയ്തു. ഭാര്യയും മകളും ഒന്നായിരുന്നു. മകളുടെ മകളും ഒരേസമയം മകളും കൊച്ചുമകളും ആയി. ഭാര്യയും മകളും ഒരേ സമയം രണ്ടു മക്കളും ആയിരുന്നു.

    ഇയാളെ വേശ്യകളുടെ മാർപ്പപ്പയെന്നു അറിയപ്പെടുന്നു. ഇയാളുടെ ഇഷ്ടപുത്രനെ തന്തയായ മാര്‍പാപ്പാ
    വരുമാനം ലഭിക്കുവാന്‍ ഏഴുവയസുള്ളപ്പോള്‍ ബിഷപ്പാക്കി. പതിനെട്ടു വയസ്സില്‍ കര്‍ദ്ദിനാളും ആയി. കൊട്ടാരത്തില്‍ അമ്പത് നഗ്ന സുന്ദരികളെ മാർപാപ്പയ്ക്കായി ഡാന്‍സ് ചെയ്യുവാന്‍ കൊണ്ടുവരേണ്ടതും ഇഷ്ടപുത്രന്റെ
    ചുമതലയായിരുന്നു. മാർപപ്പാക്കും അറക്കനെപ്പോലെ എതിര്‍ക്കുന്നവരെ കൊല്ലുവാന്‍ ഗുണ്ടാകള് ഉണ്ടായിരുന്നു. ആയിരകണക്കിനു സഭയിലെ പണ്ഡിതരെ ഇയാളുടെ ഗുണ്ടാപട കൊന്നിട്ടുണ്ട്.

    അലക്സാണ്ടര്‍ ആറാമന്‍ തിരുമേനി നരകത്തിലല്ല, സ്വര്‍ഗത്തില്‍ തന്നെയുണ്ട്‌. സ്ത്രീകളും ആയി വ്യപിചാരം നടത്തുന്ന തോതനുസരിച്ച് സ്വര്‍ഗത്തില്‍ ഫൈവ്സ്റ്റാര്‌, സെവെന്‍ സ്റ്റാര്‌ ഹോട്ടല്‍ മുറികളുണ്ട്.

    എനിക്ക് സ്വര്‍ഗത്തില്‍ ലഭിച്ച മുറി കൊതുകും, മൂട്ടയും വസിക്കുന്നവിടം ആണ്. ഒരു ലേഖനംകൂടി അല്‍മായശബ്ദത്തില്‍ എഴുതിയിരുന്നുവെങ്കില്‍ ഗാന്ധിജിയുടെ കൂടെ നരകത്തില്‍ കിടക്കാമായിരുന്നു. അദ്ദേഹം മമ്മൊദീസ്സ മുങ്ങാത്തതുകൊണ്ട് പത്രോസ് വാതില്‍ തുറന്നുകൊടുത്തില്ല.

    അലക്സാണ്ടര്‍ 6, സ്വര്‍ഗം, പി.ഓ. സെവെന്‍സ്റ്റാര്‌ ഹോട്ടല്‍.

    ReplyDelete