Translate

Saturday, March 17, 2018

ക്നാനായ സമുദായവും സാംസ്ക്കാരിക പശ്ചാത്തലവും




ജോസഫ് പടന്നമാക്കൽ 

ക്നാനായ തൊമ്മൻ ഏതു കാലത്തു ജീവിച്ചിരുന്നുവെന്നോ, കേരളത്തിൽ വന്നുവെന്നോ, അങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നുവെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. പരിശുരാമൻ കേരളക്കര സൃഷ്ടിച്ചതുപോലെ, സെന്റ് തോമസ് കേരളത്തിൽ ഏഴര കുരിശ് സ്ഥാപിച്ചപോലെ, ക്നാനായ കഥകളും ചരിത്രമായി ക്നാനായ ജനത കൊണ്ടാടുന്നു. അദ്ദേഹം ഏതു രാജ്യത്തുനിന്ന് വന്നുവെന്നുള്ള ചരിത്രത്തെപ്പറ്റിയും  പൊതുവായ ഒരു ധാരണയില്ല. ഒരു ബിഷപ്പായിരുന്നുവെന്ന് ചരിത്രമുണ്ട്. അതല്ല ഒരു കച്ചവടക്കാരനായിരുന്നുവെന്നും വിശ്വസിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പാക്കപ്പലിൽ കേരളത്തിൽ വന്നു താമസമാക്കിയെന്നു പറയുന്നു. എന്നാൽ ഭൂരിഭാഗം പേരും നാലാം നൂറ്റാണ്ടിൽ വന്നുവെന്നും വിശ്വസിക്കുന്നു. ചരിത്രത്തെക്കാളുപരി അനുമാനങ്ങളെ അടിസ്ഥാനമാക്കി ക്നാനായ തൊമ്മന്റെ കഥകൾ  ഐതിഹ്യമാലകളാൽ കോർത്തിണക്കിയിരിക്കുന്നതും സ്പഷ്ടമാണ്.

1980-മുതലാണ് തെക്കുംഭാഗരെ ക്നാനായക്കാരെന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഇന്ന് തെക്കുംഭാഗരെന്നതിനേക്കാൾ കൂടുതലായും ഈ സമൂഹത്തെ അറിയപ്പെടുന്നത് ക്നാനായക്കാരെന്നാണ്. 1939-ൽ തിരുകൊച്ചി നിയമസഭാ സാമാജികനായിരുന്ന ശ്രീ ജോസഫ് ചാഴികാടൻ ക്നാനായക്കാരുടെ ഐതിഹ്യങ്ങൾ കോർത്തിണക്കി 'തെക്കുംഭാഗം സമുദായ ചരിത്രം' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഇംഗ്ലീഷ് തർജിമയുമുണ്ട്. അതിൽ  ചരിത്രത്തോടൊപ്പം അവരുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും വിവരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിനുമുമ്പ് തെക്കുംഭാഗരെപ്പറ്റി പരാമർശിച്ചിരിക്കുന്നതായ രേഖകളൊന്നും ചരിത്രത്തിൽ കാണാൻ സാധിക്കില്ല. ഒരു പക്ഷെ തെക്കുംഭാഗർ എന്നതിന് പകരം മറ്റേതെങ്കിലും നാമത്തിൽ അവരെ അറിയപ്പെട്ടിരിക്കാം.

പൊതുവെ ക്നാനായക്കാർ സൽക്കാര പ്രിയരാണ്. യഹൂദർക്ക് നിഷിദ്ധമായ കള്ളും പന്നിയിറച്ചിയും അവരുടെ പ്രിയമുള്ള പാനീയവും ആഹാരവുമാണ്. കാഴ്ചയിൽ 'തെക്കും ഭാഗർ' തനി കേരളീയരെപ്പോലെ തന്നെ. ഒരു യഹൂദനെപ്പോലെയോ മിഡിലീസ്റ്റ് രാജ്യക്കാരെപ്പോലെയോ ശരീരഘടന ആർക്കും തന്നെയില്ല. യഹൂദ ജനം കുടിയേറുന്ന പ്രദേശങ്ങളിൽ അവരുടെ ഭാഷയായ ഹീബ്രുവും ഒപ്പം കൊണ്ടുപോകാറുണ്ട്. എന്നാൽ ഹീബ്രു അറിയാവുന്ന ക്നാനായക്കാർ ആരും തന്നെയില്ല. ചിലർ പൈതൃകം തേടി അടുത്ത കാലത്ത് ഹീബ്രു പഠനം ആരംഭിച്ചിട്ടുമുണ്ട്.

ക്നാനായക്കാരെ സ്വവംശ വർഗ്ഗമെന്നും അറിയപ്പെടുന്നു. ഇന്ത്യയിലും വിവിധ ഭാഗങ്ങളിലുമായി ഏകദേശം മൂന്നു ലക്ഷം ക്നാനായക്കാരുണ്ടെന്നു കണക്കാക്കുന്നു. തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടുതരം ക്രിസ്ത്യാനികൾ ഉണ്ടായെതെങ്ങനെയെന്ന് അറിയില്ല! ക്നാനായ ചരിത്രം ആറായിരം വർഷങ്ങൾക്കപ്പുറമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യഹൂദ ജനങ്ങളുടെ ചരിത്രംവരെ എത്തിക്കുന്നുണ്ട്. ഇത്തരം പൊള്ളയായ വാദങ്ങൾ ഭൂരിഭാഗം ക്നാനായ ജനതയും വിശ്വസിക്കുന്നു. മിക്ക പുരോഹിതരുടെയും പ്രഭാഷണങ്ങളിൽ ക്നാനായ മൂലചരിത്രം ആരംഭിക്കുന്നത് ദാവീദിന്റെ വംശാവലിയിൽ നിന്ന് കേൾക്കാം!

യൂറോപ്യന്മാർ ഇന്ത്യയിൽ കോളനികൾ സ്ഥാപിക്കാൻ തുടങ്ങിയ കാലങ്ങൾമുതലാണ്, ക്നാനായക്കാരുടെ ചരിത്രത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ  ഇവർ കേരള സമൂഹത്തിൽ ഒരു പ്രധാന വിഭാഗമായി അറിയപ്പെടാൻ തുടങ്ങി. ക്നാനായക്കാരിൽ അനേകമാളുകൾ പടിഞ്ഞാറൻ പ്രദേശങ്ങളിലും അമേരിക്കയിലും കുടിയേറിയിരിക്കുന്നു. അവിടെയെല്ലാം അവരുടെ പള്ളികളും സമൂഹവും ഉയർത്തിയിട്ടുണ്ട്. അമേരിക്കയിൽ ഷിക്കാഗോയിലാണ്  കൂടുതലായും അവരുടെ ജനം കുടിയേറിയിരിക്കുന്നത്.

ക്നാനായക്കാരെ ചാരം കെട്ടികളെന്നു വിളിക്കുന്ന പതിവുണ്ട്. അത് ക്നാനായക്കാരെ മാത്രമല്ല, ജൂതന്മാരെയും ചാരൻ കെട്ടികളെന്ന് വിളിക്കാറുണ്ട്. എ.ഡി. എഴുപതിൽ ജെറുസേലം ദേവാലയം തകർക്കപ്പെട്ടു. അന്ന് അവിടെനിന്നും ജൂതൻമാർ പലായനം ചെയ്തപ്പോൾ അന്നത്തെ കത്തിയ ദേവാലയത്തിന്റെ ചാരം കിഴിയായി കെട്ടിക്കൊണ്ടായിരുന്നു അവർ പോയത്. പിൽക്കാലത്ത് ഓരോ യഹൂദനും മരിക്കുമ്പോൾ ശവമഞ്ചത്തിനുമേലെ ഈ ചാരത്തിന്റെ അവശിഷ്ടം നിക്ഷേപിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യഹൂദ പാരമ്പര്യത്തിൽ ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നതുകൊണ്ട് യഹൂദരെയും ചാരൻ കെട്ടികളെന്നു വിളിച്ചിരുന്നതായും ക്നാനായ ചരിത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. പോർട്ടുഗീസുകാർ വന്നപ്പോൾ കൊച്ചിയിലെ പല ജൂതപ്പള്ളികളും അവർ കത്തിച്ചു കളഞ്ഞു. ആ കത്തിച്ചു കളഞ്ഞ ചാരവുമായിട്ടായിരുന്നു തെക്കുംഭാഗർ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കാൻ തുടങ്ങിയത്. അങ്ങനെ ക്നാനായക്കാർക്കും ആ പേര് വന്നുചേരുകയും ചെയ്തു. ക്നാനായക്കാർ എഡേസായിൽനിന്നു പുറപ്പെട്ടപ്പോൾ അവരുടെ ഭവനങ്ങളും കത്തിച്ച ശേഷം ചാരക്കിഴിയുമായി വന്നുവെന്നും ചരിത്രമുണ്ട്.

നാലാം നൂറ്റാണ്ടിൽ ജൂതന്മാരും ജൂത ക്രിസ്ത്യാനികളും കൊടുങ്ങല്ലൂരിന്റെ തെക്കേ ഭാഗത്ത് താമസിച്ചിരുന്നു. ഇന്നും മലബാറി ജൂതന്മാരെ തെക്കുംഭാഗരെന്നും എറണാകുളത്തുള്ള ജൂതപ്പള്ളികളെ  തെക്കുഭാഗം പള്ളികളെന്നും അറിയപ്പെടുന്നു. മണിഗ്രാമം എന്ന സ്ഥലം ചേരമാൻ പെരുമാൾ ക്നാനായ തൊമ്മനും അനുയായികൾക്കും നൽകിയിരുന്നതായും പറയപ്പെടുന്നു. കൂടാതെ 72 രാജ പദവികളും നൽകിയിരുന്നു. ക്നാനായക്കാരുടെ വിവാഹം സംബന്ധിച്ച ചടങ്ങുകളും രാജപദവികളിൽ വിവരിച്ചിട്ടുണ്ട്. അവരുടെ താലിക്കുപോലും പ്രത്യേകതയുണ്ട്. കുമ്പളത്താലിയാണ് ഉപയോഗിക്കുന്നത്. ഇരുപത്തൊന്നു സുവർണ്ണ വരകളുള്ള ഈ താലി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തിക്കുന്ന ഒരു പാരമ്പര്യമുണ്ട്. താലിയുമായി വരുമ്പോൾ വരന്റെ വീട്ടുകാർ വധുവിന് എന്തൊക്കെ കൊടുക്കണമെന്ന വിവരങ്ങൾ രാജപദവികളിൽ പറഞ്ഞിട്ടുണ്ട്. പതിനേഴു ജാതികളുടെ മേലെയുള്ള അധികാരവും ചേരമാൻ പെരുമാൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു. നടവിളി, ചന്ദം ചാർത്തൽ അനുഷ്ഠിക്കൽ, ഇതെല്ലാം 72 പദവികളിൽപ്പെട്ട ജൂത പാരമ്പര്യങ്ങളായി കണക്കാക്കുന്നു. തരിസാപ്പള്ളി ചെപ്പേട്, മണിഗ്രാമം ചെപ്പേട് എന്നിവകളിൽ പദവികൾ കൊടുത്തതായി പറഞ്ഞിട്ടുണ്ട്. കാലാ കാലങ്ങളിൽ വന്ന ചേരമാൻ പെരുമാൾമാർ ക്നാനായക്കാർക്ക് കൊടുത്ത ഈ പദവികൾ പുതുക്കി കൊടുത്തതായും അവരുടെ ചരിത്രത്തിലുണ്ട്.

ക്നാനായക്കാർ മഹത്തായ രാജകീയ പിന്തുടർച്ചക്കാരെന്നുള്ളതാണ് മറ്റൊരു ചരിത്രം. ഉദയംപേരൂർ കേന്ദ്രമായി വല്ല്യാർ വട്ടം എന്ന സ്ഥലത്ത് ക്രിസ്ത്യാനികളായ തോമ്മാ രാജാക്കന്മാർ ഭരിച്ചിരുന്നുവെന്നും ക്നാനായക്കാർ വിശ്വസിക്കുന്നു. ക്നാനായ ജനത ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ രാജാക്കന്മാരുടെ പിന്തുടർച്ചക്കാരായും 'യൂട്യൂബിൽ' വരുന്ന ചില പ്രഭാഷണങ്ങളിൽ  ശ്രവിക്കാം. പോർട്ടുഗീസുകാർ കേട്ടിരുന്നത് കേരളത്തിലെ അക്കാലത്തെ ജനതകളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളെന്നായിരുന്നു. ക്നാനായ തൊമ്മന്റെ പിന്തുടർച്ചക്കാർ തോമ്മാ രാജാക്കന്മാരുടെ അനുയായികളെന്നായിരുന്നു കേട്ടിരുന്നത്. ക്ഷേത്രങ്ങൾ മാതാവിന്റെ നാമത്തിലുള്ള പള്ളികളെന്നു വാസ്കോഡിഗാമ തെറ്റി ധരിച്ചു. റോമ്മാ പോപ്പ് പലതവണ തോമ്മാ രാജാക്കന്മാർക്ക് കത്തുകൾ അയച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നു. അങ്ങനെ രാജാക്കന്മാരുടെ പാരമ്പര്യം, ആറായിരം വർഷം പഴക്കമുള്ള യഹൂദ പാരമ്പര്യം, ദാവീദ് രാജാവിന്റെയും തോമ്മാ രാജാക്കന്മാരുടെയും പിന്തുടർച്ച, രാജകീയ അവകാശങ്ങൾ, ചേരമാൻ പെരുമാളിന്റെ വാത്സല്യം എന്നിവകൾ ഭൂതകാലത്തിന്റെ സ്മരണകളായി ക്നാനായ സമുദായം കൊണ്ടാടുന്നു. ആത്മീയതക്കുപരിയായി പാരമ്പര്യത്തിനും പൈതൃകത്തിനും പ്രാധാന്യം അവർ കൽപ്പിക്കുന്നു.

സാംസ്‌കാരികമായി ക്നാനായ്ക്കാർക്ക് തനതായ നാടോടി പാട്ടുകളുണ്ട്. കലാ സാംസ്ക്കാരിക മൂല്യങ്ങളുമുണ്ട്. കല്യാണാഘോഷങ്ങളിലും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളിലും മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നും ക്നാനായക്കാർ വ്യത്യസ്തത പുലർത്തുന്നതും കാണാം. നൂറ്റാണ്ടുകളായി അവർ തനതായ ആചാരങ്ങൾ കൊണ്ടാടുന്നു. ക്നാനായക്കാരുടെയിടയിലുള്ള പാട്ടുകൾ കൊച്ചിയിലെ യഹൂദ പാട്ടുകളുമായി താദാത്മ്യമുണ്ടെന്ന് അവരുടെ എഴുതപ്പെട്ട കൃതികളിൽ കാണുന്നു. മാർഗം കളി ഡാൻസ്, പെസഹാ, എന്നീ ആചാരങ്ങൾ പടിഞ്ഞാറും കിഴക്കുമുള്ള സുറിയാനി പാരമ്പര്യത്തിൽ നിന്നുമുള്ളതാണ്. അത് തെക്കൻ ക്രിസ്ത്യാനികളും വടക്കൻ ക്രിസ്ത്യാനികളും ഒരുപോലെ ആഘോഷിക്കുന്നു.

കോട്ടയം അടുത്തുളള ചിങ്ങവനത്തിൽ 1910-ൽ യാക്കോബായ ക്നാനായ രൂപത സ്ഥാപിച്ചു. ക്നാനായ സമുദായത്തിന് തനതായ കോട്ടയം വികാരിയത്തു നേടിയെടുക്കാൻ മാർ മാത്യു മാക്കിലും മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിലുമൊന്നിച്ച് 1911 മെയ് ഇരുപത്തിയഞ്ചാം തിയതി റോമിൽ പത്താം പിയൂസ് മാർപ്പാപ്പായെ നേരിൽ കാണുകയുണ്ടായി. ഇവരുടെ ശ്രമഫലമായി 1911 ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി തെക്കുംഭാഗർക്ക് തനതായ വികാരിയത്തു സ്ഥാപിച്ചുകൊണ്ടുള്ള കൽപ്പന റോമിൽനിന്നും ലഭിച്ചു. മാർ മാക്കിൽ, രൂപതയുടെ ആദ്യത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മരണശേഷം അലക്‌സാണ്ടർ ചൂളപ്പറമ്പിൽ കോട്ടയം രൂപതയുടെ മെത്രാനായി ചുമതലകൾ വഹിച്ചുവന്നു. കോട്ടയം കേന്ദ്രമായി 1923-ൽ ക്നാനായ രൂപതയും സ്ഥാപിതമായി. 2005-ൽ അത് അതിരൂപതയായി ഉയർത്തപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ മാത്രമേ വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നുമുള്ള വേറിട്ട രണ്ടായ ക്രിസ്തീയ ചരിത്രം അറിവിലുള്ളൂ. പോർട്ടുഗീസ് ചരിത്രങ്ങളിൽ ക്നാനായ തൊമ്മൻ വരുന്നതിനുമുമ്പ് കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്ന് മാത്രമേ കുറിച്ചിട്ടുള്ളൂ. പോർട്ടുഗീസുകാർ വന്നതിൽ പിന്നീടാണ് തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടായി തിരിയാൻ കാരണമായത്. കാലക്രമേണ വ്യത്യസ്ത പള്ളികൾ ഇരുകൂട്ടരും പണിയാനും ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്കുംഭാഗരും വടക്കുംഭാഗരുമായി സാമൂഹികാചാരങ്ങളിൽ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ 1910-ൽ യാക്കോബാ മലങ്കര ഓർത്തോഡോക്സ് സമുദായത്തിൽ ക്നാനായ സമുദായത്തിനു മാത്രമായി രൂപത വന്നപ്പോൾ യഹൂദ ആചാരങ്ങളിൽ പലതും അവർ പകർത്താനാരംഭിച്ചു. തെക്കുംഭാഗരും വടക്കുംഭാഗരും രണ്ടായി തിരിയാനുള്ള ചരിത്രത്തിന്റെ വഴിത്തിരിവിനും അത് കാരണമായി. 1911-ൽ സുറിയാനി കത്തോലിക്കരുടെയിടയിൽ കോട്ടയം രൂപതയുടെ സ്ഥാപകനായ മാക്കിൽ മെത്രാന്റെ നേതൃത്വത്തിൽ ആ ചേരി തിരിവ് ശക്തമാക്കി.

തെക്കും ഭാഗ ജനതയുടെ ആരംഭം യഹൂദ ക്രിസ്ത്യാനികളെന്നു ചരിത്രരേഖകളില്ല. അതേ സമയം പതിനാറാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ഡോക്യൂമെന്റുകളിൽ ബിഷപ്പ് തോമസോ അല്ലെങ്കിൽ കച്ചവടക്കാരൻ തോമസോ അനേകരെ ക്രിസ്ത്യാനികളായി മലബാറിൽ മതപരിവർത്തനം നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ചരിത്രമനുസരിച്ച് ചേരമാൻ പെരുമാളിന്റെ ചരിത്രം തുടങ്ങുന്നത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആണ്. നാലാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാളിന്റെ ചരിത്രവും ക്നാനായി തൊമ്മന്റെ ചരിത്രവുമായി യോജിപ്പിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. കോപ്പർ പ്ലേറ്റുകളിൽ ഓരോ കാലത്ത് പല വിധ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നുള്ളതും ആധികാരികമായി തെളിയിച്ചിട്ടുള്ളതാണ്.

വടക്കൻ ക്രിസ്ത്യാനികൾ തോമ്മാ ശ്ലീഹായുടെ കാലത്ത് മത പരിവർത്തനം ചെയ്തവരെന്നു വിശ്വസിക്കുന്നു. തെക്കൻ ക്രിസ്ത്യാനികൾ ഒരു മിഷ്യനറിയും കച്ചവടക്കാരനുമായ ക്നാനായ തൊമ്മന്റെ ഒപ്പം വന്ന കുടിയേറ്റക്കാരുടെ അനുയായികളെന്നും കരുതുന്നു. നാലാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ക്നാനായ തൊമ്മൻ എഴുപത്തി രണ്ടു കുടുംബങ്ങളുമായി വന്നുവെന്നാണ് ക്നാനായക്കാരുടെ നാടൻ പാട്ടുകളിൽ വ്യക്തമാക്കുന്നത്. ക്നാനായ തൊമ്മനെപ്പറ്റി നിരവധി കഥകൾ നെയ്തെടുത്തിട്ടുണ്ട്. സത്യമാണോ സത്യമല്ലെന്നോ അറിഞ്ഞുകൂടാ. പലതും നാടോടി പാട്ടുകളിൽക്കൂടി  ഐതിഹ്യങ്ങളായി നെയ്തെടുത്തതാണ്. ക്നാനായ നാടോടി കഥ ആദ്യം എഴുതിയുണ്ടാക്കിയത് 1700-ൽ സിറിയൻ ഓർത്തോഡോക്സ് ബിഷപ്പായിരുന്ന മാർ ഗാവ്രിൽ എന്ന് കരുതപ്പെടുന്നു.

1518-ലെ ഒരു പോർട്ടുഗീസ് ഡയറിയിൽ ക്നാനായ തോമ്മായെപ്പറ്റി പെൺടീടോ  എന്നയാൾ ഏതാനും വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. കൊല്ലത്തും കൊടുങ്ങല്ലൂരുമുള്ള തോമസ് ക്രിസ്ത്യാനികളെപ്പറ്റി അദ്ദേഹം വിവരിച്ചിരിക്കുന്നു. ക്രിസ്തു ശിക്ഷ്യനായ തോമ്മാശ്ലീഹാ വന്നതിനു ശേഷം വൃദ്ധനായ ഒരു അർമേനിയൻ കച്ചവടക്കാരൻ വന്നുവെന്നും തിരിച്ചു പോകാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ ആദായമുള്ള ഒരു പുരയിടം സ്ഥലത്തെ രാജാവിൽ നിന്നും മേടിച്ചുവെന്നും എഴുതിയിരിക്കുന്നു. ഭൂമിയുടെ അവകാശം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. വസ്തുവിലുള്ള ആദായം മൂത്ത മകന് കൊടുത്തുകൊണ്ട് അദ്ദേഹത്തിൻറെ വസ്തുക്കൾ പള്ളിക്ക് എഴുതിക്കൊടുത്തു. ഈ കച്ചവടക്കാരന് അടിമകളുമുണ്ടായിരുന്നു. അവരെയെല്ലാം ക്രിസ്ത്യാനികളായി മതപരിവർത്തനം ചെയ്തിരുന്നു. അടിമകളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും ന്യായാധിപനെപ്പോലെ തീർപ്പു കല്പിച്ചുകൊണ്ടിരുന്നതും അദ്ദേഹത്തിൻറെ രണ്ടാമത്തെ മകനായിരുന്നു. ഇതിനിടെ മക്കൾ തമ്മിൽ വഴക്കുണ്ടായി. മതം മാറിയ അടിമകൾ രണ്ടാമത്തെ മകനൊപ്പം മൂത്തയാളിനോട് വഴക്കുണ്ടാക്കി. മൂത്ത മകൻ യഹൂദരുടെ സഹായം ആവശ്യപ്പെട്ടു. അവർ വന്നു രണ്ടാമത്തെ മകനെയും മതം മാറിയ ക്രിസ്ത്യാനികളെയും അവിടെനിന്നു ഓടിച്ചു. ആ വസ്തുക്കളുടെ ഉടമസ്ഥാവകാശം യഹൂദർക്ക് ലഭിച്ചു. അവർ കൊച്ചി രാജാവിന് സേവനം ചെയ്തുകൊണ്ട് കൃഷികാര്യങ്ങളും രാജസേവനവും ചെയ്തു ജീവിച്ചുവെന്നാണ് ഒരു കഥ. അവരുടെ അനന്തര തലമുറകളാണ് ക്നാനായക്കാരെന്നും പറയുന്നു.

കൽദായ ബിഷപ്പായിരുന്ന മാർ ജേക്കബ് ആബൂന 1533-ൽ ഒരു കച്ചവടക്കാരനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. കാനൻ ദേശത്തുനിന്ന് ഒരു കച്ചവടക്കാരൻ തീർത്ഥാടനത്തിനായി മൈലാപ്പൂർ വന്നുവെന്നും അവിടെ കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ കണ്ടതുകൊണ്ടു അദ്ദേഹം കൊടുങ്ങല്ലൂർക്കു പോയിയെന്നും ഐതിഹ്യം പറയുന്നു. കൊടുങ്ങല്ലൂർ സ്ഥലം മേടിക്കുകയും പള്ളി പണിയുകയും ചെയ്തു. ഈ കച്ചവടക്കാരൻ മരിച്ചപ്പോൾ പള്ളിക്കു സമീപം കുഴിച്ചിടുകയും ചെയ്തു. 1564-ലെ കോറീയ  എഴുതിയ കുറിപ്പിലും ആബൂനായുടെ കാഴ്ചപ്പാടാണുള്ളത്. അർമേനിയൻ കച്ചവടക്കാരനായ ഒരാൾ അപ്പോസ്തോലൻ തോമസിന്റെ ഒരു ജോലിക്കാരനെ കണ്ടുമുട്ടിയെന്നും എഴുതിയിരിക്കുന്നു.  കച്ചവടക്കാരൻ തന്റെ വസ്തു മേടിക്കുന്നതിനുമുമ്പ് അയാളോടുകൂടി താമസിച്ചിരുന്നുവെന്നും കുറിച്ചുവെച്ചിട്ടുണ്ട്.

1578-ൽ ഡിയോണിസിയോ  എന്നയാൾ ക്നാനായി തൊമ്മനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വന്നത് മാർ ശബരിശോയും മാർ പിറുസിനു ശേഷമെന്നും പ്രാമാണികരിച്ചിരിക്കുന്നു. ബാബിലോണിയൻ ദേശക്കാരനായ കച്ചവടക്കാരനായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ വന്നു കച്ചവടം തുടങ്ങി. പണവും സ്വാധീനവുമായപ്പോൾ സ്ഥലത്തെ രാജാവുമായി കൂട്ടായി. തോമ്മാശ്ലീഹായുടെ നാമത്തിൽ പള്ളി വെക്കുവാൻ രാജാവ് 500 അടി സ്ഥലം കൊടുത്തു. അന്നുള്ള ക്രിസ്ത്യൻ ജനതയെ ഒന്നാകെ യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അനേകരെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനവും ചെയ്തു. പള്ളി പണിയാനുളള ഭീമമായ തുകയും രാജാവ് കൊടുത്തു. അദ്ദേഹത്തിൻറെ കാലത്ത് ക്രിസ്തുമതം അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. തോമ്മാ, നാട്ടുകാരത്തി ഒരു സ്ത്രീയെ വിവാഹം ചെയ്തു. നായർ സ്ത്രീയെ വിവാഹം ചെയ്തെന്നു പറയുന്നു. ക്രിസ്ത്യാനികളെ നായന്മാർക്ക് തുല്യമായി തുല്യ ആദരവോടെ അക്കാലങ്ങളിൽ ഗൗനിച്ചിരുന്നു.

മോൺസെറാറ്റെ  1579-ൽ എഴുതിയിരിക്കുന്നു, 'ക്നാനായ തൊമ്മൻ വന്നപ്പോൾ കൊല്ലത്തും കൊടുങ്ങല്ലൂരും ക്രിസ്ത്യാനികളെ കണ്ടു. അവർ തോമ്മാശ്ലീഹായുടെ പിൻഗാമികളായിരുന്നു. ക്രിസ്ത്യാനികൾ നായന്മാരെ വിവാഹം ചെയ്തിരുന്നു. അവർ ക്രിസ്ത്യൻ പേരിലറിയപ്പെട്ടിരുന്നു. കഴുത്തിൽ കുരിശുകളും ഉണ്ടായിരുന്നു. ക്നാനായ തൊമ്മൻ അവരെ യോജിപ്പിക്കുകയും ജാതിയിൽ കൂടിയ സമൂഹമായി ഉയർത്തുകയുമുണ്ടായി.

ക്നാനായ തൊമ്മനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ കോപ്പർ പ്ളേറ്റിനെപ്പറ്റി 'ഫ്രാൻസിസ് റോസ്' (1603)വിവരിച്ചിട്ടുണ്ട്. അവസാന ചേരമാൻ പെരുമാളിന്റെ കാലത്ത് ബാബിലോണിയായിൽനിന്ന് ക്നാനായ തൊമ്മൻ വന്നു. രാജാവിന് വലിയ ഒരു തുക പണം കൊടുത്തു. അവിടെ സെന്റ്. തോമസ് പള്ളി പണിതു.' എന്നിരുന്നാലും തൊമ്മൻ വരുന്നതിനു മുമ്പ് ആ പ്രദേശമാകെ ക്രിസ്ത്യാനികളുണ്ടായിരുന്നു. മറ്റൊരു ചെപ്പേടിൽ പറയുന്നു, ക്നാനായ തൊമ്മൻ കൊടുങ്ങല്ലൂർ വന്നെത്തിയപ്പോൾ ചേരമാൻ പെരുമാൾ നേരിട്ട് വന്നു അദ്ദേഹത്തെ സ്വീകരിച്ചു. അത് ഒരു ഫെബ്രുവരി ഏഴാംതീയതി നിലാവുള്ള  രാത്രിയായിരുന്നു. മഹോദരം പട്ടണം ക്നാനായ തൊമ്മനായി രാജാവ് നൽകി. അവിടെ തൊമ്മൻ  മതപരമായ ആവശ്യത്തിനായി  പള്ളിയും താമസിക്കാൻ വീടും പണിതു. പൂന്തോട്ടങ്ങൾ സഹിതം രാജാവിന്റെ സഹായത്താൽ 62 വീടുകൾ പണി കഴിപ്പിച്ചു. വഴികളും ഉണ്ടാക്കി. ഇപ്പറഞ്ഞ തൊമ്മന് ഒരു ഭാര്യയും ഒപ്പം താമസിക്കാൻ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. അവർ രണ്ടുപേരും മാർഗം കൂടിയ മലബാറിയൻ ക്രിസ്ത്യാനികളായിരുന്നു. ക്നാനായ തൊമ്മന്റെ വംശാവലിയിൽ ഒരു ക്രിസ്ത്യൻ സമൂഹം തന്നെയുണ്ടായി.

അടുത്ത കാലത്ത് ക്നാനായക്കാർ അന്യമതക്കാരെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചുള്ള വിഷയത്തിൽ കാനഡയിലെ ബിഷപ്പ് 'മൈക്കല്‍ മുല്‍ഹാലിന്റെ' നേതൃത്വത്തിലുള്ള കമ്മീഷൻ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ക്നാനായക്കാർ പുറത്തുള്ള മറ്റു കത്തോലിക്കരെ വിവാഹം ചെയ്‌താൽ സമുദായത്തിൽനിന്നും പുറത്താക്കുന്നത് നീതീകരിക്കാൻ സാധിക്കുന്നില്ലെന്നും അത് ക്രിസ്തീയതയല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അമേരിക്കയിൽ രൂപതകളും പള്ളികളും സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഒരു ക്നാനായ സമുദായത്തിലുള്ള ആൾ സീറോ മലബാർ രൂപതയിൽപ്പെട്ടവരെ വിവാഹം കഴിച്ചാലും സമുദായ ഭ്രഷ്ട്ട് കൽപ്പിക്കുന്ന നടപടിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്നാനായുടെ അസ്തിത്വത്തെ തകരാറാക്കുന്ന വിധമാണ് ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ ഏകപക്ഷീയമായ ഈ തീരുമാനം. കേരളത്തിലും അമേരിക്കയിലും സമഗ്രമായ ഒരു അന്വേഷണം നടത്തിയ ശേഷമാണ് കാനേഡിയൻ ബിഷപ്പ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വളരെയധികം ആശങ്കകളോടെയാണ് സമുദായം ഈ റിപ്പോർട്ടിനെ കാണുന്നത്. നൂറ്റാണ്ടുകളായി പവിത്രമായി കരുതുന്ന സ്വവംശ വിവാഹമെന്ന പാരമ്പര്യത്തിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

സ്വവംശ വിവാഹത്തെ സംബന്ധിച്ച് വത്തിക്കാൻ പുറത്തുവിട്ട വിവാദ ഉത്തരവിൽ ക്നാനായ സമുദായം അസന്തുഷ്ടരാണ്. റോമിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിക്ഷേധങ്ങൾക്കും കാരണമായേക്കാം. ഇതിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവനും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏകദേശം ഒരുലക്ഷം ക്നാനായക്കാർ സമുദായത്തിന് വെളിയിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവർക്ക് സ്വന്തം സഹോദരങ്ങളോടൊപ്പം മാതാപിതാക്കളോടൊപ്പം ആചാരങ്ങളിൽ പങ്കു ചേരാൻ സാധിക്കാതെ ക്നാനായ അംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. ക്നാനായ സമുദായത്തിൽനിന്നുമല്ലാത്തവരെ വിവാഹം ചെയ്‌തുവെന്ന കാരണത്താൽ അവർ സഭയ്ക്ക് പുറത്തു പോവുന്നതും ക്രിസ്തീയ പാരമ്പര്യത്തിനെതിരാണ്. അത്തരം വൈകൃതങ്ങളായ പാരമ്പര്യങ്ങളെ ശ്രദ്ധിക്കാതെ വത്തിക്കാന്  കൈകെട്ടി നിൽക്കാനും സാധിക്കില്ല. വത്തിക്കാൻ നിയമിച്ച കമ്മീഷന്റെ നിലപാടും അതുതന്നെയായിരുന്നു.

വത്തിക്കാൻ നിർദ്ദേശം അവഗണിച്ചുകൊണ്ട് ക്നാനായ സമുദായം എങ്ങനെ മുമ്പോട്ട് പോകും? ഒന്നുകിൽ ഇവർക്ക് സ്വതന്ത്രമായ സഭയുണ്ടാക്കാം. അല്ലെങ്കിൽ ക്നാനായ യാക്കോബാ സമുദായത്തോട് ചേരുവാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ക്നാനായ സഭയുടെ സ്വത്തുക്കളിൽ തീരുമാനത്തിനായി കോടതികളെ ആശ്രയിക്കേണ്ടി വരും. യാക്കോബായും ഓർത്തോഡോക്സും തമ്മിലുള്ളതുപോലെ ഒരു പൊരിഞ്ഞ യുദ്ധത്തിനും കാരണമാകാം. ക്നാനായിലെ വലിയൊരു വിഭാഗം റോമിന്റെ ഭരണത്തിൻകീഴിൽ തുടരാൻ താല്പര്യപ്പെടുന്നതിനാൽ സമുദായത്തിനുള്ളിൽ അത് പിളർപ്പിലേക്കും വഴിതെളിയിക്കും. യുവ ജനങ്ങളിൽ അനേകർ ക്നാനായ സമുദായത്തിൽ നിന്ന് വിട്ട് പുറത്തുള്ള സഭകളുമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും കാണാം. ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാവുമെന്നതിലും സംശയമില്ല.

അമേരിക്കയിൽ സീറോ മലബാർ സഭയുടെ ബിഷപ്പ് അങ്ങാടിയത്തും ബിഷപ്പ് മൂലെക്കാട്ടിലും മുത്തേലത്തച്ചനുമൊത്ത് ക്നാനായക്കാരെ ചതിച്ചുവെന്നുള്ള വിവാദങ്ങളുമുണ്ട്. മുത്തേലത്തച്ചൻ എന്ന പുരോഹിതൻ ക്നാനായക്കാരെക്കൊണ്ട് പള്ളികൾ മേടിപ്പിച്ച ശേഷം ആ പള്ളികൾ മുഴുവൻ അങ്ങാടിയത്തിനു തീറെഴുതി കൊടുക്കുകയാണുണ്ടായത്. സഭ മാറി കെട്ടിയ ക്നാനായക്കാർക്കും അവരുടെ കുടുംബത്തിനും ക്നാനായ പള്ളിയിൽ അംഗത്വം കൊടുക്കുന്നതും ക്നാനായ സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ഭാവിയിൽ ഈ ഫോർമുല മൂലെക്കാട്ടിൽ കേരളത്തിലും കൊണ്ടുവരുമെന്നും ഭയപ്പെടുന്നു. ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുന്ന പദ്ധതിയാണിതെന്നു സമുദായത്തിലുള്ളവർ ആശങ്കപ്പെടുന്നു. അമേരിക്കൻ ക്നാനായ സഭകളുടെമേൽ തനിക്ക് അധികാരമില്ലെന്നു ബിഷപ്പ് മൂലേക്കാടൻ പ്രഖ്യാപിച്ചതും വലിയ ഒച്ചപ്പാടുകൾക്ക് കാരണമായിരുന്നു.











No comments:

Post a Comment