Translate

Friday, December 28, 2012

ഗിരീഷിനെന്തിന് ഷര്‍ട്ട്‌?

സാധാരണ ഒരു ദിനപ്പത്രവും വായിക്കാത്ത എനിക്ക് യാദൃശ്ചികമായി ഒരു വീടിന്റെ മുമ്പില്‍ കിടന്ന ഇന്നത്തെ മനോരമയില്‍ കണ്ട ഒരു വാര്‍ത്ത ഇഷ്ടപ്പെട്ടു. പെരുമ്പിലാവ് എന്ന സ്ഥലത്ത്, എന്‍പിആറില്‍ പേര് ചേര്‍ക്കാന്‍ ചെന്ന ഗിരീഷ്‌, ഷര്‍ട്ടിടാതെ ഫോട്ടോ എടുക്കില്ലെന്ന സര്‍ക്കാര്‍ ജോലിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങാതെ, ആ കാരണം എഴുതിവാങ്ങി തിരികെപ്പോയ വാര്‍ത്ത. ലളിതജീവിതത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി, ഗാന്ധിജിയെ അനുകരിച്ച്, ഷര്‍ട്ട്‌ ഉപേക്ഷിച്ച അയാളെ അക്കാര്യത്തില്‍ തിരുത്താന്‍ ആര്‍ക്കാണധികാരം? ദേശീയ ജനസംഖ്യാ റജിസ്റ്ററില്‍ ഐഡന്റിറ്റിക്കുവേണ്ടിയാണ് ഫോട്ടോ ചേര്‍ക്കുന്നതെങ്കില്‍, ഷര്‍ട്ടിടാത്ത ഫോട്ടോയ്ക്കല്ലേ കൂടുതല്‍ വില? പിന്നെയെന്തിന് ഈ നിര്‍ബന്ധം?

മറ്റു മനുഷ്യര്‍ക്ക്‌ ഉതപ്പാകാത്ത ഏതു വേഷവും മനുഷ്യര്‍ക്ക്‌ ധരിക്കാം. ഭൂരിഭാഗത്തിന്റെ ശീലം അത് ആഗ്രഹിക്കാത്തവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ന്യായമൊന്നുമില്ല. ഞാനും ഇക്കാര്യത്തില്‍ ചില വ്യക്തിപരമായ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതുകൊണ്ടായിരിക്കാം എനിക്ക് ഈ വാര്‍ത്തയില്‍ താത്പര്യം തോന്നിയത്. ഞാന്‍ വസ്ത്രം ധരിക്കുന്നത് എന്നെ മോടിപ്പെടുത്താനല്ല, എന്റെ ശരീരത്തിന്റെ പേരില്‍ എനിക്ക് നാണം തോന്നിയിട്ടും അല്ല. എന്റെ നഗ്നത ആര്‍ക്കും ശല്യമാകരുത് എന്ന ഒറ്റ ചിന്തകൊണ്ടാണ് ഞാനെന്തെങ്കിലും 
ധരിക്കുന്നത്. ഞാന്‍ ധരിക്കുന്ന വസ്ത്രം അന്യരെ സുഖിപ്പിക്കാന്‍ മാത്രം മെച്ചപ്പെട്ടതാണോ എന്നത് എന്റെ വിഷയമല്ല. വളരെ വര്‍ഷങ്ങളായി, എന്റെ മക്കള്‍ ഉപേക്ഷിച്ചവയാണ് ഞാന്‍ സ്ഥിരം ഉപയോഗിക്കുന്നത്. അതുതന്നെ ധാരാളം.

മിക്കവരും ചില മാമൂലുകള്‍ക്ക് അടിമപ്പെട്ടുപോയവരാണ്. അത് തെറ്റുന്നത് കാണുമ്പോള്‍ അത്തരക്കാര്‍ അന്ധാളിക്കും. രണ്ടു ദിവസം മുമ്പ് ഞാന്‍ പെരിങ്ങുളത്തുനിന്ന് പാലാ വരെ ബസ്സില്‍ പോയത് ഒരു ലുങ്കിയും അല്പം കീറിയ ഷര്‍ട്ടും ധരിച്ചാണ്. ആരെങ്കിലും എന്നെ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല. ഏതായാലും പാലായില്‍ വച്ച് കണ്ട രണ്ടുമൂന്നു സുഹൃത്തുക്കള്‍ ചോദിച്ചു, ഇതെന്താ ഇങ്ങനെ? ധൃതിക്ക് ഇറങ്ങിപ്പോരേണ്ടി വന്നതാണോ? എന്നൊക്കെ. അല്ല, ദൂരെപ്പോകാന്‍ അലക്കിത്തേച്ച വെളുത്ത മുണ്ടും ഷര്‍ട്ടും വേണമെന്ന് ഒരിടത്തും എഴുതി വച്ചിട്ടില്ലല്ലോ? പാന്റ്സ് ധരിക്കുന്നവര്‍ എല്ലാ നിറത്തിലും തരത്തിലുമുള്ളവ ഉപയോഗിക്കുന്നു. എങ്കില്‍, തുണിയും ഏതെങ്കിലും നിറത്തിലോ പല നിറങ്ങളിലോ ആകുന്നതില്‍ എന്താ കുഴപ്പം? എതായാലും അവര്‍ക്കാര്‍ക്കും അതില്‍ ആലോസരം തോന്നിയില്ല. എന്നാല്‍ എന്റെ ബന്ധുക്കള്‍ എന്നെ പാലായില്‍ വച്ച് അങ്ങനെ കണ്ടിരുന്നെങ്കില്‍ നെറ്റി ചുളുക്കിയേനെ. ഉള്ളില്‍ തെറിയും പറഞ്ഞേനേ. അവരൊക്കെ ഒന്നാന്തരം ആര്സികളും തറവാടികളുമാണെന്നു കണ്ടോണം. എന്നാലും ഇത് ഞാന്‍ ആവര്‍ത്തിക്കും. ചുരുക്കം ചിലര്‍ക്കെങ്കിലും അത് കരുത്തു പകരും എന്ന് ഞാന്‍ കരുതുന്നു. പണ്ട്, വയറും പുറവും ഏതാണ്ട് നഗ്നമാക്കുന്ന, സാരിമാത്രം ഉടുത്ത് പുറത്തിറങ്ങിയിരുന്ന മലയാളി വനിതകള്‍ എത്ര പെട്ടെന്നാണ് ചുരിദാരിലേയ്ക്കും സാല്‍വാര്‍ കമ്മിസി
ലേയ്ക്കും മാറിയത്. അതുപോലെ മലയാളി പുരുഷന്മാര്‍ ലുങ്കി ഒരു ഔദ്യോഗിക വസ്ത്രമായി കാണുന്ന കാലം പെട്ടെന്ന് തന്നെ വരാം. ഇത്തരം കാര്യങ്ങളില്‍ പിടിവാശി അസ്ഥാനത്താണ് എന്ന് മാത്രമേ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

സ്വാതത്ര്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അതിനര്‍ത്ഥം ആരും ആരുടേയും ഒന്നിന്റെയും അടിമയാകരുത് എന്നാണ്. ശരിക്കുള്ള സ്വാതന്ത്ര്യം അനുഭവിക്കുകയോ അനുവദിക്കുകയോ ചെയ്യാത്ത നമ്മുടെ തിരുമേനിമാര്‍ നോക്കുമ്പോള്‍ വെറും സിംപ്ലും ഓര്‍ഡിനറിയുമായ അല്മായന്റെ സാധാരണ വേഷം കള്ളിമുണ്ടോ ലുങ്കിയോ ആണല്ലോ. എന്നാലും ലുങ്കിയുടുത്ത് അരമനയില്‍ ചെന്നാല്‍ തിരുമേനിയെ ഒരു നോക്ക് കാണാനൊക്കുമോ?പരസ്പരബഹുമാനം മാത്രമാണ് വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളില്‍ പ്രധാനം എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് അല്‍മായശബ്ദത്തില്‍ ഈ കുറിപ്പ് ഇടുന്നത്. ബഹുജനാഭിപ്രായം അറിയുകയുമാകാം.

2 comments:

  1. സാക്കിനു നന്ദി. കുറേ ദിവസങ്ങളായി മോണിക്കാ മോണിക്കാ എന്ന് മാത്രം കേട്ടിട്ട്, ഇടക്ക് ഗിരീഷിന്റെ കാര്യം കേട്ടതില്‍ സന്തോഷം.

    ReplyDelete
  2. മുപ്പതു വര്‍ഷം മുമ്പ് നിത്യചൈതന്യയതിയോടൊപ്പം ജീവിച്ചിരുന്നപ്പോള്‍ യാത്രകളില്‍പ്പോലും ഞാന്‍ ധരിച്ചിരുന്ന വേഷം ലുങ്കിയായിരുന്നു. ആ വേഷത്തിലായിരിക്കുമ്പോഴും പൊതുവേദിയില്‍ മൈക്കിനു മുമ്പില്‍നിന്ന് സംസാരിക്കാന്‍വരെ എന്നെ അദ്ദേഹം ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന, ലോകസഞ്ചാരികളായിരുന്ന രണ്ടു ബുദ്ധസന്യാസിമാര്‍ക്ക് ഉണ്ടായിരുന്നത് രണ്ടേ രണ്ടു കൗപീനം മാത്രമായിരുന്നെന്നും അവരോളം ധനികരെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞതും ഓര്‍മ്മ വരുന്നു!

    ReplyDelete