Translate

Wednesday, December 26, 2012


ദ്രവ്യമോഹികളെ സംഘടിതമായി നേരിടുക - ശ്രീമതി മോനിക്കക്ക് നീതി ലഭ്യമാക്കുക 

- സെബി അതിരമ്പുഴ 

മോണിക്ക-തോമസ്‌ ദമ്പതികള്‍ ആവേ മരിയ ധ്യാന കേന്ദ്രത്തിനു പതിച്ചു കൊടുത്ത 25 കോടിയോളം വിലമതിക്കുന്ന 5 ഏക്കറോളം സ്ഥലം കോടതി സഹായത്തോടെ തിരിച്ചു വാങ്ങുക അസാധ്യമല്ല, എങ്കിലും എളുപ്പമുള്ള കാര്യമല്ല. മാന്നാനം തയ്യില്‍ പോത്തച്ചന്‍ കപ്പുച്ചിന്‍ ആശ്രമത്തിനു ഇഷ്ടദാനം എഴുതിക്കൊടുത്ത സ്ഥലം 25 കൊല്ലത്തെ കോടതി വ്യവഹാരത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ അവകാശികള്‍ക്ക് തിരിച്ചു കിട്ടിയത്.

മോണിക്ക-തോമസ്‌ ദാമ്പതിമാരെപ്പോലെ തയ്യില്‍ പോത്തച്ചനും ഭക്തിലഹരിയില്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. താന്‍ വിശ്വസിച്ച പുരോഹിതരുടെ മധുര വാഗ്ദാനങ്ങളില്‍ അന്ധമായി വിശ്വസിച്ച അദ്ദേഹം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള തന്റെ അഞ്ചേക്കറോളം വരുന്ന കുടുംബസ്വത്ത് കപ്പുച്ചിന്‍ ആശ്രമത്തിനു എഴുതിക്കൊടുക്കുകയായിരുന്നു. അവര്‍ പറഞ്ഞ വാക്ക് പാലിക്കാതെ വന്നപ്പോള്‍ പോത്തച്ചന്‍ തന്‍റെ സ്ഥലം തിരിച്ചു തരുവാന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന വൈദീകര്‍ ഉള്‍പ്പടെ പല മദ്ധ്യസ്ഥരും ഇടപെട്ടു പ്രശനം രമ്യതിയില്‍ തീര്‍ക്കുവാന്‍ പരമാവധി ശ്രമിച്ചിട്ടും ആശ്രമാധികാരികള്‍ വകവച്ചില്ല. അവസാനം പോത്തച്ചന് കോടതിയുടെ സഹായം തേടേണ്ടി  വന്നു.

സ്വത്തുവകകള്‍ പോത്തച്ചനു തിരിച്ചു കൊടുക്കാന്‍ വിധിച്ച കീഴ്ക്കോടതി വിധിക്കെതിരെ ആശ്രമം കേരള ഹൈക്കോടതിയില്‍ അപ്പീലിന് പോയി. കീഴ്ക്കോടതി വിധി ശരിവച്ച കേരള ഹൈ ക്കോടതി വിധിക്കെതിരെ അവര്‍ ഇന്ത്യന്‍ സുപ്രീം കോടതിയില്‍ അപ്പീലിന് പോയിട്ടും അവിടെ പരാജയപ്പെടുകയായിരുന്നു. സുപ്രീം കോടതി വിധിപ്രകാരം പോത്തച്ഛന്റെ അനന്തരാവകാശികള്‍ക്ക് മുഴുവന്‍ വസ്തുവകകള്‍ തിരിച്ചു കിട്ടി. ഒരു സഭാ പ്രസ്ഥാനത്തിനെതിരെ അല്മായന്‍ നേടിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു വിജയമായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കൂ.

കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ സജീവയായിരുന്നു ശ്രീമതി മോനിക്ക. പല  ദിവ്യ ദര്‍ശനങ്ങളും തനിക്കുണ്ടായിട്ടുണ്ട്  എന്ന് അവര്‍ അവകാശപ്പെടുന്നു. ഇതില്‍ നിന്നും അവര്‍ താല്‍ക്കാലികമായിട്ടെങ്കിലും മാനസിക വിഭ്രാന്തിയില്‍ ആയിരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ അവര്‍ ഉണ്ടാക്കിയിട്ടുള്ള എന്തെങ്കിലും ഉടമ്പടികള്‍ക്ക് എത്രമാത്രം നിയമ സാധുതയുണ്ടെന്നു കണ്ടറിയണം. ഈ കേസില്‍ നിയമം ശ്രീമതി മോനിക്കയുടെ പക്ഷത്തായിരിക്കും എന്ന് തന്നെ വേണം വിശ്വസിക്കുവാന്‍. പക്ഷെ സമയം പ്രതികളുടെ പക്ഷത്താണ്. പോത്തച്ചന്റെ അനുഭവം വച്ച് നോക്കിയാല്‍ മോണിക്കയുടെ ജീവിതകാലത്ത് കോടതിയില്‍ നിന്നും ഒരു വിധി പ്രതീക്ഷിക്കുക വയ്യ. കേസുമായി സധൈര്യം മുമ്പോട്ട്‌ പോകുവാന്‍ മോനിക്കാ-തോമസ്‌ ദമ്പതിമാരുടെ അനന്തരാവകാശികള്‍ ആരും മുമ്പോട്ട്‌ വരുന്നില്ലെങ്കില്‍ അങ്ങനെ ഒരു കേസുമായി മുമ്പോട്ട്‌ പോകുന്നതില്‍ അര്‍ത്ഥമില്ല.

ഈ പശ്ചാത്തലത്തില്‍ ശ്രീമതി മോണിക്ക ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന സമരമുറകളാണ് കൂടുതല്‍ ഫലപ്രദം. അവര്‍ക്ക് ശക്തമായ പിന്തുണയുമായി ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ രംഗത്ത്  വന്നിട്ടുണ്ട് എന്നത് പ്രത്യാശക്കു വക തരുന്നു. ഈ 29 നു അവര്‍ പേട്ട കവലയില്‍ നിന്നും കാഞ്ഞിരപ്പിള്ളി മെത്രാന്റെ അരമനയിലേക്കു നടത്തുന്ന സമരജാഥ ഇപ്പോള്‍ തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിക്കഴിഞ്ഞിട്ടുണ്ട്. അല്‍മായ ശബ്ദം, അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന സീറോ മലബാര്‍ വോയിസ്,  ജെര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ഇന്റര്‍നെറ്റ്‌ മാസിക സോള്‍ ആന്‍ഡ്‌ വിഷന്‍ എന്നിവ ഈ വിവാദത്തെ ആഗോളീകരിക്കുന്നതില്‍ വലിയൊരുപങ്കു വഹിച്ചിട്ടുണ്ട്‌.  ഒന്നോ ഒമ്പതോ സമരജാഥ  കൊണ്ട് അടിയറ വയ്ക്കുന്ന ശക്തികളോടല്ല നമ്മള്‍ പോരാടുന്നത് . നിരന്തരവും, ശക്തവും, സംഘടിതവും, വ്യാപകവുമായ  ഒരു സമര മുറയ്ക്കെ  ഈ ദ്രവ്യമോഹികളെ  തോല്‍പ്പിക്കാനാകൂ. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി നീതിക്ക് വേണ്ടിയുള്ള ഈ സമരം വേണ്ടി വന്നാല്‍ ഘട്ടം ഘട്ടമായി സീറോ മലബാര്‍ സഭയുടെ തന്നെ ആസ്ഥാനത്തേക്ക് വ്യാപിപ്പിക്കാന്‍ അതിന്റെ സംഘാടകര്‍ തയ്യാറാകണം. 
Click here to Reply or Forward

2 comments:

  1. ആരും ഉദ്ദേശിക്കുന്നതുപോലെ മോനിക്കാ പ്രശ്നം ഒരൊറ്റപ്പെട്ട സംഭവമല്ല. കാഞ്ഞിരപ്പള്ളി, തട്ടിപ്പിന്‍റെ പറുദീസായാണെന്നു ഞാന്‍ സൂചിപ്പിച്ചിരുന്നത് മറന്നു പോയോ? ചെങ്കല്ലേല്‍ പള്ളിക്ക് തൊട്ടടുത്തു കോളേജു വന്ന കഥ കേട്ടിട്ടുണ്ടോ? ആനക്കല്ലിലും മറ്റു പലയിടങ്ങളിലും വലിയ പ്രസ്ഥാനങ്ങള്‍ വന്നതുപോലെ അവിടെയും വരുമെന്ന് കേട്ടപ്പോള്‍ ഒരു സത്യവിശ്വാസി അതങ്ങ് വിശ്വസിച്ചുപോയി - നാടിനു നല്ലതുവരട്ടെയെന്നു പറഞ്ഞ്, KK റോഡിനോട് ചേര്ന്നു ള്ളതും, പള്ളിക്ക് തൊട്ട് നില്ക്കുന്നതുമായ അഞ്ചാറേക്കര്‍ ഭൂമി പിടിയാ വിലക്ക്, വലിയ തര്‍ക്കവിതര്‍ക്കങ്ങളില്ലാതെ കൊടുക്കുകയും ചെയ്തു. അത് തുണ്ട് തുണ്ടായി വില്ക്കപ്പെട്ട 'സ്തോത്ര കാഴ്ച' കാണാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു. എല്ലാ കള്ളന്മാരും ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്‌.

    ReplyDelete
    Replies
    1. സെബി അതിരമ്പുഴയുടെയും റോഷന്റെയും വിലയിരുത്തലുകള്‍ സത്യസന്ധമാണ്‌. ഇത്തരം പുതിയ കള്ളത്തരങ്ങള്‍ കൂടുതലായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. സത്യജ്ജ്വാലക്ക് ഇതിനുവേണ്ടി തന്നെ ഒരു ഫോണ്‍ സര്‍വീസ് ഏര്‍പ്പാടാക്കേണ്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്. ഇന്ന് സത്യജ്ജ്വാലയുടെ എഡിറ്ററെ കണ്ടു ഒന്ന് സംസാരിക്കാന്‍ ആഗ്രഹിച്ചു ചെന്നപ്പോള്‍ രണ്ടു കോളുകള്‍ വന്നു. രണ്ടും ഇത്തരം അനുഭവങ്ങളുടെ കഥകളായിരുന്നു. അധികമൊന്നും മിണ്ടാന്‍ സമയം കിട്ടാതെ എനിക്ക് തിരികെ പോരെണ്ടിവന്നു. നമ്മള്‍ അതിരില്ലാതെ വിശ്വസിച്ചിരുന്ന സഭയും അതിന്റെ ഇടയന്മാരും നമ്മോടു ചെയ്യുന്ന വഞ്ചനയോര്‍ത്താല്‍ സഹിക്കാമോ?

      Delete