Translate

Wednesday, December 19, 2012

നിയമപരിഷ്‌കരണകമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി വിധികള്‍ തെളിയിക്കുന്നു.


ആന്റോ കോക്കാട്ട്
(ജനറല്‍ സെക്രട്ടറി. JCC)

കൊല്ലം ശക്തികുളങ്ങര മുക്കാട് തിരുകുടുംബ പള്ളിയിലെ വിശ്വാസികളും പള്ളിയധികാരികളും തമ്മിലുണ്ടായ പള്ളിസ്വത്തിനെ സംബന്ധിച്ചുള്ള കേസില്‍, 9/10/2012 ലെ കേരള ഹൈക്കോടതി വിധിയും, തൃശ്ശൂര്‍ സ്വദേശി ജോണ്‍സന്‍ ദത്തെടുത്ത കുട്ടിയുടെ അവകാശം സംബന്ധിച്ച കേസ്സില്‍ ദത്തെടുക്കപ്പെട്ട കുട്ടിക്ക് സ്വാഭാവിക ജനനത്തിലെ കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന 7/11/12-ലെ ഹൈക്കോടതി വിധിയും, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന നിയമപരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് എന്ന്, തൃശൂര്‍ സാഹിത്യ അക്കാദമി, വൈലോപ്പിള്ളി ഹാളില്‍ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

വിശ്വാസികള്‍ക്ക് സ്വന്തമായോ, കമ്മിറ്റി എന്ന നിലയിലോ പള്ളിയെ പ്രതിനിധാനം ചെയ്യാനും പള്ളിസ്വത്തുക്കളുടെമേല്‍ അധികാരം അവകാശപ്പെടാനും കഴിയുമെന്ന് 1980 മുതല്‍ നടന്നുവന്ന കേസില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം തീര്‍പ്പാക്കികൊണ്ട് ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. പള്ളിയും പള്ളിസ്വത്തുക്കളും മാര്‍പാപ്പയിലും മെത്രാന്മാരിലും നിക്ഷിപ്തമാണെന്ന വാദം നിലനില്‍ക്കുന്നതല്ലന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. സഭാനിര്‍മ്മിതമായ കാനോന്‍നിയമം ദേശത്തെ സിവില്‍ നിയമത്തിന് മേലെയല്ലെന്നും ഇത്തരം വ്യക്തിനിയമങ്ങള്‍ക്ക് നിലനില്‍പില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്ലും, ക്രിസ്ത്യന്‍ അഡോപ്ഷന്‍ ബില്ലും നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ ബില്ലുകളെകുറിച്ച് കെ.സി.ബി.സി.യും പുരോഹിതസമൂഹവും മൗനം വെടിയണമെന്നും െ്രെകസ്തവസഭകള്‍ ജനാധിപത്യം സ്വീകരിക്കണമെന്നും ഇന്ത്യന്‍ സിവില്‍ നിയമത്തിനുകീഴില്‍ ജനങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കികൊണ്ട് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.


സെമിനാറില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. ജോയ് അധ്യക്ഷതവഹിച്ചു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ആന്റോ കോക്കാട്ട് നയിച്ച ചര്‍ച്ചയില്‍ സി.എല്‍. ജോയ്, സൈമണ്‍ കുന്നത്ത്, കെ.എ. ജോസ്, ആര്‍.കെ. തയ്യില്‍, സി.കെ. ജോണ്‍സണ്‍, ഐ.വി. തരകന്‍, ഡോ. ജെ.ജെ. പളളത്ത് എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

No comments:

Post a Comment