Translate

Saturday, December 15, 2012

ദളിതര്‍ക്കുവേണ്ടി സഭയുടെ മുതലകണ്ണുനീര്‌

രാജ്യമാകമാനമുള്ള കത്തോലിക്കരും നവീകരണ സഭകളും 2012 ഡിസംബര്‍ ഒമ്പതാം തിയതി ദളിത സ്വാതന്ത്ര്യ മുക്തിദിനമായി ആഘോഷിക്കുകയുണ്ടായി.കത്തോലിക്കാ ബിഷപ്പ് കോണ്‌ഫറന്സും (സി.ബി.സി.ഐ) എന്‍.സി.സി.ഐ. പോലുള്ള മറ്റു ക്രിസ്ത്യന്‌ സംഘടനകളും പ്രശ്നങ്ങളില്‍ പൊടുന്നനെ ആകുലരായി ദളിതര്‍ക്കുവേണ്ടി വാദിക്കുവാന്‍ രംഗത്ത് വന്നിരിക്കുന്നു. ഈ രണ്ടു സംഘടനകളും വത്തിക്കാനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

ബെനഡിക്റ്റ് പതിനാറാമന്റെ നേതൃത്വത്തില്‍ ഈ വര്‌ഷം ഒക്റ്റോബര്‍ മാസത്തില്‍ കത്തോലിക്കാ സഭാ ഒരു മതസമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. മാറ്റംവന്ന ലോകത്തിന്റെ പുതിയ സാഹചര്യത്തില്‍ സുവിശേഷതത്വങ്ങള്‍ പ്രചരിപ്പിച്ചു ജനങ്ങളിലേക്കു അതിവേഗം വ്യാപിപ്പിക്കുവാനും യോഗം നിര്‍ദേശിച്ചിരുന്നു. ഭാരതീയ ചിന്തകളുടെ ഒഴുക്കിനഭിമുഖമായി രാജ്യമാകമാനമുള്ള ക്രൈസ്തവ മതവും ദളിതര്‍ക്കുവേണ്ടി മുദ്രാവാക്യത്തില്‍ക്കൂടി(slogan)രക്ഷകരെപ്പോലെ മുറവിളി തുടങ്ങി . " മനുഷ്യന്‍ മനുഷ്യനെതിരായുള്ള വിവേചനം അവസാനിപ്പിക്കുക, ആഗോള ദളിതരിലും സമത്വം പടുത്തുയര്‍ത്തുക, മാലോകരെല്ലാം ഒന്നുപോലെ" എന്നുള്ള മഹനീയ ചിന്താഗതികളുമായി ദളിത രംഗത്തു  കൊടിപിടിച്ചിരിക്കുകയാണ്.



എന്നാല്‍ സഭ യഥാര്‌ഥത്തില്‍ പഴയ വീഞ്ഞിനൊപ്പം പുത്തന്‍ വീഞ്ഞ് പകര്‌ന്നുവെന്നേയുള്ളൂ. ദളിത്‌ ക്രിസ്ത്യാനികളെയും ഷെഡ്യൂള്‌ഡു കാസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ന്യായവാദങ്ങളുമായി സഭ സര്ക്കാരിനോടു ദളിത വിമോചനദിനത്തില്‍ ആവശ്യപ്പെട്ടു. സര്‌ക്കാര്‌ ക്രിസ്ത്യന്‌ ദളിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും മന്‍മോഹന്‍ സിംഗിനെ വിമര്‌ശിച്ചുകൊണ്ടു സഭവക ഒരു പ്രസ്താവനയും ഉണ്ടായിരുന്നു. സഭയുടെ  ഈ അഭ്യര്‌ധന എന്തോ വന്കാര്യം ചെയ്തതുപോലെയും ആയി. ദളിതര്‍ക്കായുള്ള മുന്ദ്രാവാക്യങ്ങള്‌ അക്ഷരാര്‍ഥത്തില്‍ ഭംഗിവാക്കുകളും മനസിന്‌ കുളിര്‍മ നല്‍കുന്നതുമാണ്. സഭക്ക് തന്നെ മുപ്പതു ലക്ഷം ദളിത ക്രിസ്ത്യാനികളെ നാളിതുവരെ സമത്വ ഭാവേന കാണുവാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെയുള്ള ഒരു സഭയ്ക്ക് എങ്ങനെ ദളിതര്‍ക്കു വേണ്ടി വാദിക്കുവാന്‍ സാധിക്കുന്നു.?

സഭയോട് ചൊദിക്കുവാനുള്ളത് ഒരേയൊരു ചോദ്യം, നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതര്‍ക്ക് തങ്ങളുടെ ജീവിത നിലവാരം ഹൈന്ദവ ദളിതര്‍ക്ക് തുല്യമോ? ഈ നീണ്ട കാലയളവില്‍ സഭ അവര്‍ക്കായി എന്തുചെയ്തു.? ഭാരത സഭയിലെ എഴുപതു ശതമാനം വരുന്ന ദളിത ക്രിസ്ത്യാനികള്‍ സഭയുടെ ഘടകമല്ലെന്നുള്ളതും സത്യമാണ്. സഭയില്‍ ദളിത ക്രിസ്ത്യാനികളുടെ പങ്കാളിത്വമെന്തെന്നും വ്യക്തമല്ല. ദളിതരോടുള്ള വിവേചനം എന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഹൈന്ദവ മാമൂലുകളും തത്ത്വങ്ങളെന്നും പറഞ്ഞു സഭ കൈകഴുകുന്നതും ശോചനീയമാണ്.


യാതൊരുവിധ വിവേചനവും ക്രൈസ്തവ ധര്‍മ്മത്തില്‍ ഇല്ലെന്നാണ് വെപ്പ്.തന്മൂലമാണ്‌ ദളിതരുടെ പൂര്‍വിക തലമുറകള്‍ ക്രിസ്തുമാര്‌ഗം സ്വീകരിച്ചത്. 1981 ല് സി.ബി.സി. ഐ. പാസ്സാക്കിയ ഒരു പ്രമേയത്തിലും ക്രിസ്തുമതത്തില്‍ ജാതിവ്യവസ്തയില്ലെന്നു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം തികച്ചും സാമൂഹ്യ ദ്രോഹമാണ്. മനുഷ്യാവകാശ ലംഘനവുമാണ്. ദുഷിച്ച വ്യവസ്ഥയാണ്‌. ഫാദര്‍ ആന്റണി രാജിന്റെ ഒരുപഠന റിപ്പോര്‍ട്ടിലും വിവേചന വ്യവസ്ഥിതിയുടെ കൊടുഭീകരതയെ വെളിപ്പെടുത്തിയിട്ടുണ്ട്. തൊട്ടു കൂടായ്മ, വിവേചന എന്നീ സാമൂഹ്യ വ്യവസ്ഥിതികളെ വത്തിക്കാന്‍ അനേക തവണകള്‍ രൂക്ഷമായി വിമര്‌ശിച്ചിട്ടുമുണ്ട്.



എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ ഒരു ദളിതന് തന്റെ ജീവിതത്തിലെ ഓരോ പടികളും വിവേചനത്തില്‍ക്കൂടി മാത്രമേ കടന്നുപോകുവാന്‍ സാധിക്കുന്നുള്ളൂ. സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നു ക്രൂരയാതനകള്‍ അനുഭവിക്കുന്നു. സഭയുടെ സമ്പൂര്‍ണ്ണ സമ്പത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലുമാണ്. ക്രിസ്ത്യന്‌ ദളിതരെ ഷെഡ്യൂള്‍കാസ്റ്റില്‍ ഉള്‌പ്പെടുത്തണമെന്നുള്ള പൌരാഹിത്യ നേതൃത്വത്തിന്റെ രാഷ്ട്രത്തോടുള്ള അഭ്യര്‍ഥന വെറും ഇരട്ടത്താപ്പുനയം മാത്രമാണ്. ആത്മാര്‍ഥത ലവലേശം നിഴലിക്കുന്നില്ല. ക്രിസ്ത്യന്‌ നേത്രുത്വത്തോടുള്ള ദളിതരുടെ വ്രണിതമായ വികാരങ്ങളെ മറ്റൊരു ദിക്കിലേക്ക് തിരിച്ചു വിടുവാന്‍ ബിഷപ്‌ സംഘടനകള്‍ക്ക് സാധിച്ചു. കുറ്റം മുഴുവന്‍ സര്‍ക്കാരില്‍ ആരോപിച്ചു മതപരിവര്‍ത്തനത്തിനായി സമയവും പണവും കണ്ടെത്തുകയും ചെയ്യാം. അങ്ങനെ സഭയുടെ വേരുകള്‍ എന്നും ദളിതരുടെ കഴുത്തില്‍ കത്തികള്‍ വെച്ചുകൊണ്ട് ഉറപ്പിക്കുകയും ചെയ്യും.


ദളിത ക്രിസ്ത്യാനികളുടെ ക്ഷേമത്തെ പ്പറ്റി സഭയുടെ നയങ്ങളില്‍ ഒരിക്കലും ഉള്‌ക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ദളിതരെ കരുവാക്കി ഭാരത ക്രൈസ്തവ സാമ്രാജ്യം പടുത്തുയര്‌ത്തുകയെന്ന ഒറ്റ ലക്‌ഷ്യം മാത്രമെ ക്രൈസ്തവ നേത്രുത്വത്തിനുണ്ടായിരുന്നുള്ളൂ. അത് തികച്ചും തെളിവുകള്‍ സഹിതം വ്യക്തമാണ്. കത്തോലിക്കരിലെ നൂറ്റി അറുപത്തെട്ടു ബിഷപ്പുമാരില്‌ ദളിതരായിയുള്ളതു വെറും നാല് ബിഷപ്പുമാരാണ്. രൂപതകളില്‍ പതിമൂവായിരവും മതപരമായ മറ്റു മണ്ഡലങ്ങളില്‍ പതിനാലായിരവും പുരോഹിതര്‍ ഉണ്ട്. ഒരു ലക്ഷം കന്യാസ്ത്രികളും അയ്യായിരം സഹോദരന്മാരും ഭാരതസഭയ്ക്കുണ്ട്. ഇവരില്‍ കൂടിയാല്‍ നൂറില്‍പ്പരം ദളിതപുരോഹിതര്‍ ദളിത സമൂഹത്തില്‍നിന്നു ഭാരത സഭയ്ക്കുള്ളില്‍ കാണും.


അടുത്ത കാലത്ത് ദില്ലീ അതിരൂപതയിലുള്ള ഫാദര്‍ വില്ല്യം പ്രേംദാസ് ചൌധരിയെന്ന ദളിത പുരോഹിതന്‍ തന്റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. താന്‍ അനുഭവിച്ച യാതനകളും ധര്‍മ്മ സങ്കടങ്ങളും അധികപ്പറ്റായ പുരോഹിതന്‍ (unwanted priest) എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.സര്‌ക്കാര്‌ കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ റീയല്‍എസ്റ്റേറ്റ് സാമ്രാജ്യം കൈവശം വെച്ചിരിക്കുന്നത് സഭയെന്നു ഒരു ധാരണയുണ്ട്. ഒരു പട്ടണം തന്നെ എടുക്കുകയാണെങ്കിലും ആ പട്ടണത്തിന്റെ ഹൃദയ ഭാഗത്തുള്ള വസ്തുക്കള്‍ സഭയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഭരണഘടനപരമായി മറ്റു മതവിഭാഗങ്ങല്‍ക്കില്ലാത്ത അവകാശങ്ങള്‍ സഭാ സ്വത്തിന്മേല്‌ സഭക്കുണ്ട്. സഭാ സ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇനിയം പ്രായോഗികമാക്കേണ്ടതുണ്ട്.


ഭാരത്തില്‍ കത്തോലിക്കാ സഭയ്ക്ക് തന്നെ 480 കോളെജുകളും അറുപത്തി മൂന്നു മെഡിക്കല്‍ കോളെജുകളും 9500 സെക്കണ്ടറി സ്കൂളുകളും നാലായിരം ഹൈസ്കൂളും പതിനാലായിരം പ്രൈമറിസ്കൂളും ഉണ്ട്. കൂടാതെ 7500 നേഴ്സറി സ്കൂളുകള്‍, 500 ട്രെയിനിംഗ് സ്കൂള്‍,900 ടെക്കനിക്കല്‍ സ്കൂള്‍, 263 പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍, ആറു എഞ്ചിനീയറിംഗ് കോളേജുകള്‍ , 3000 ഹോസ്റ്റലുകള്‍, 787 ഹോസ്പിറ്റല്‍, 2800 ഡിസ്പ ന് സറികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ മുതലാവ ഇന്ന് സഭാവക നിയന്ത്രണത്തില്‍ ഉണ്ട്. മറ്റു നവീകരണ ക്രിസ്ത്യന്‌സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ കണക്കുകളുടെ ഇരട്ടി സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‌ സമുദായത്തിനു മൊത്തം കാണാം.
സഭയുടെ അധീനതയിലുള്ള ബ്രഹത്തായ സ്ഥാപനങ്ങളില്‍ ദളിത ക്രിസ്ത്യാനികളില്‌നിന്നും എത്ര പ്രൊഫസ്സര്‌മാര്‌, ഫാക്കുല്‍റ്റിഡീന്‍, ഡോക്റ്റര്‍മാര്‍, നിയമിതരായിട്ടുണ്ടെന്നും ലേഖകന്‍ ഇവിടെ ചോദിക്കുന്നു. ക്രിസ്ത്യന്‌ ദളിതരില്‌നിന്നും ഹോസ്പിറ്റ ലുകളില്‌ ഡോക്റ്റര്‍മാരോ സഭയുടെ സാമൂഹ്യ സ്ഥാപനങ്ങളില്‌ ഡയറക്റ്റര്‍മാരോ കാണ്മാന്‍ പോലും കഴിയുകയില്ല..


ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടി കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. ദളിത വിമോചനദിനം ആചരിക്കുവാന്‍ നേതൃത്വം ചമഞ്ഞ സഭയുടെ മുമ്പില്‍ ഒരു ദളിത ക്രിസ്ത്യാനിക്ക് അനേക ചോദ്യങ്ങള്‍ ചോദിക്കുവാനും ഉണ്ടാകും. സഭ ഉത്തരം പറയുവാന്‍ കടപ്പെട്ടിട്ടുമുണ്ട്.
സഭയുടെ കോണ്‍വെന്റ് സ്കൂളുകളില്‍ എത്ര ദളിതരായ ക്രിസ്ത്യന്‌ കുഞ്ഞുങ്ങള്‍ ഉണ്ട്? വാസ്തവത്തില്‍, സഭ ഇന്ന് ഒരു വ്യവസായസ്ഥാപനം ആണ്. ലാഭമാണ് പരമമായ ലക്‌ഷ്യം. സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രൊഫഷനല്‍ തൊഴിലുകളുള്ള ദളിതരുടെ വിവരങ്ങള്‍ അടങ്ങിയ ധവളപത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ധൈര്യമുണ്ടോ.


മനുഷ്യത്വം ഇല്ലാത്ത ഈ സത്യത്തിനെ പുറം ലോകത്തിനു വിശ്വസിക്കുവാനും പ്രയാസം. അതേസമയം ഹിന്ദു ദളിതര്‌ വളരെയേറെ ഉയര്‍ന്ന നിലവാരത്തിലാണ്. അഭിവൃദ്ധിയിലേക്കുള്ള കുതിച്ചുചാട്ടത്തില്‍ ക്രിസ്ത്യന്‌ ദളിതര്‍ പരാജയമ ടഞ്ഞു പിന്‍വാങ്ങി.


ഹിന്ദു ദളിതരുടെ മേല്‍നോട്ടത്തില്‍ ചേംബര്‍ ഓഫ് കോമ്മെഴ്സ് മുതലായ തങ്ങളുടെ സമൂഹത്തെ സഹായിക്കുവാന്‍ വ്യവസായ സംഘടനകളും ഉണ്ട്. വിഭവങ്ങള്‍ ധാരാളമുള്ള ഒരു സഭയ്ക്ക് എന്തുകൊണ്ട് അത്തരം പുരോഗതികള്‍ ക്രിസ്ത്യന്‌ ദളിതരില്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ലെന്നും ലേഖകന്‍ ചോദിക്കുന്നു. ദളിത ക്രിസ്ത്യരെ പിന്നില്‍നിന്നും കുത്തി പ്രസ്താവനകള്‍ മുഖേന പരിഹസിക്കാതെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഒഴുക്കിനൊപ്പം അവര്‍ക്കുള്ള നീതിയും അവകാശങ്ങളും സഭ നല്‍കുവാനും ലേഖകന്റെ ശക്തമായ താക്കീതുമുണ്ട്.
R.L. Francis (Original writer)
The Writer is the President of Poor Christians Liberation Movement (PCLM)
തര്‍ജിമ, ജോസഫ് പടന്നമാക്കല്

2 comments:

  1. Every parish should have few people for grave yard work and other menial jobs. Dalits are converted to church for that and not to make priest, nun or to give any other job.

    ReplyDelete
  2. ആലഞ്ചേരിപിതാവ്, ഔദ്യെഗികമായി കർദ്ദിനാളായി സഭയുടെ സ്ഥാനം ഏറ്റശേഷം സഭയിൽ ജാതി വ്യവസ്ഥയില്ലെന്നു പറയുകയുണ്ടായി. സത്യവിരുദ്ധമായി ലോകത്തെ തെറ്റിധരിപ്പിച്ചു, ദളിതരുടെ കണ്ണിൽ പൊടിയിടുന്ന ഒരു പ്രസ്താവനയാണിത്. തത്ത്വത്തിൽ സമത്വം എന്ന ഭാവന സഭ അംഗീകരിക്കുന്നുണ്ടെന്നു സമ്മതിക്കാം. എന്നാൽ, പരസ്പരവിരുദ്ധമായി തികച്ചും പുരോഹിതരുള്പ്പടെ ക്രിസ്ത്യൻസമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു. ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങൾ ക്രിസ്തു തത്ത്വങ്ങളെത്തന്നെ കാറ്റിൽ പറപ്പിച്ചുകഴിഞ്ഞു. ക്രിസ്ത്യാനിയായി മാർഗം കൂടിയവരുടെ നിലവാരം ജാതി വ്യവസ്ഥകളിൽ അടിമകളായി അവർ ജീവിച്ചിരുന്ന കാലങ്ങളെക്കാൾ കഷ്ടമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാർഗം കൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലത്തേക്കാൾ എത്രമാത്രം ഉയർന്നുവെന്നു കർദ്ദിനാളായി സ്ഥാനാരോഹിതനായ ആലഞ്ചേരിക്കു വ്യക്തമാക്കാമോ?

    സഭ, ഭൂസ്വത്തുക്കളും പണവും വിശ്വാസികളില്നിന്നു ശേഖരിച്ചു. കോഴകൾകൊണ്ടു അധ്യാപക നിയമനവും നടത്തി. എഴുപത്തിയഞ്ചു ശതമാനത്തിലേറെ ദളിതക്രിസ്ത്യാനികളുള്ള സമുദായത്തിൽ എത്ര ദളിതർക്കു സഭ ജോലികൊടുത്തിട്ടുണ്ട്? കൂടിയാൽ കുറെ തൂപ്പുകാരെയും കുശിനിക്കാരെയും പരിസരം ശുദ്ധിയാക്കുന്നവരെയും സഭാസ്ഥാപനങ്ങളിൽ കാണാം.

    പുതു ക്രിസ്ത്യാനിയായതുമൂലം പരമ്പരാഗതമായി അവർക്കുണ്ടായിരുന്ന അഭിമാനവും വ്യക്തിത്വവും നഷ്ടപ്പെടുത്തി. ഇന്നും ക്രിസ്ത്യൻ ദളിതർ ദാരിദ്ര്യത്തില്തന്നെ ജീവിക്കുന്നു. മനുഷ്യത്വം കാണിക്കാത്ത ഒരുസമൂഹത്തിൽ അവമാനിക്കപ്പെട്ട ജനതയായിതന്നെ കഴിയുന്നു. കക്കൂസുകൾ, വൃദ്ധിയാക്കിയും ലൈംഗികവേലക്കാരായും ജീവിക്കുന്ന ഇവരുടെ ജീവിതനിലവാരം സഭയിൽ, ജാതി വ്യവസ്ഥയില്ലന്നുള്ള പിതാക്കന്മാരുടെ പ്രസ്താവനകൾക്കു പരസ്പര വിരുദ്ധമാണ്. നീതികരിക്കാത്തതാണ്.

    ReplyDelete