Translate

Sunday, November 16, 2014

നാറുന്നവനെ ചുമന്നാല്‍ ചുമക്കുന്നവനെ നാറും.

ജോര്‍ജ്. ജെ. പൂഴിക്കാല
ടി തലക്കെട്ടില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റുമോ എന്നൊരു പരീക്ഷണമാണിത്. അടുക്കളയില്‍ പറയുന്നത് അരങ്ങത്ത് പറയരുത് എന്നൊരു പഴഞ്ചന്‍ പ്രമാണം പലരുടെ മനസ്സിലും പണ്ടത്തെപ്പോലെ ഇന്നും പതിഞ്ഞുകിടപ്പുണ്ട്. പഴഞ്ചെനെങ്കിലും 'പരിഷ്‌ക്കാരം' എന്ന കറതീര്‍ന്ന പൊങ്ങച്ചം ആണ് ഇതിന്റെ പിന്നിലെ ചേതോവികാരം. ഒഴിവാക്കേണ്ടതിന്, അല്ലെങ്കിൽ അറപ്പ് തോന്നിക്കുന്നതിന് കാരണമാകുന്നത് സാമിപ്യമാണ് അല്ലാതെ അതിന്റെ പരാമര്‍ശനം അല്ല. എന്തെന്നാല്‍, ദുര്‍ഗന്ധവും അറപ്പും രോഗാണുസാന്നിദ്ധ്യത്തിന്റെ മുന്നറിയിപ്പാണ്. ഒരു പരാമര്‍ശനം രോഗകാരണമല്ല അതുകൊണ്ട് അതിന് ദുര്‍ഗന്ധവും ഇല്ല. അനാരോഗ്യകരമായ അണുബാധയല്ല മറിച്ച് കാപട്യവിമുക്തമായ തനിമ -തന്മയത്വം (റീയലിസം) ആണ് പ്രസ്തുത പരാമര്‍ശനം.

'.... പത്രോസെ നീ പാറയാകുന്നു. ഈ പാറമേല്‍ എന്റെ പള്ളി ഞാന്‍ പണിയും നരകവാതിലുകള്‍ അതിനെ ജയിക്കുകയില്ല....' ഇതായിരുന്നു യേശുക്രിസ്തു തന്റെ വിശ്വസ്ത ശിഷ്യനായ പത്രോസിന്, തന്റെ സഭ സ്ഥാപിച്ചുകൊണ്ട് സഭയ്ക്കുവേണ്ടി കൊടുത്ത പാറപോലെയുള്ള ഉറപ്പ്.

പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്നു കാണുന്നത് നരകവാതിലോ പിശാചോ പോയിട്ട് ചേരയോ നീര്‍ക്കോലിയോ പോലുമല്ല വെറും ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നുകൊഴുത്ത ഞാഞ്ഞൂലുകള്‍ നിരന്തരം അലട്ടിയും വിരട്ടിയും ഇടയ്ക്കിടെ കൊതുപ്പിച്ചും അടിയ്ക്കടി കൊടുത്തുകൊണ്ടിരുന്ന നക്കാപ്പിച്ച മുടക്കിയും അഥവാ മുടക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും ശുദ്ധമാനപള്ളിയ്ക്ക് പണി കൊടുക്കുന്നതാണ്.

കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഒരു ഞാഞ്ഞൂലൊരു പണി കൊടുക്കുന്നത് വലിയൊരു കാര്യം ഒന്നും അല്ല, വന്‍ കോട്ടയ്ക്കിട്ട് മെച്ചിഞ്ഞാകൊണ്ട് എറിയുന്നതിന് തുല്യം, അത്രമാത്രം.

പക്ഷെ, ഇവിടെ സംഗതിയുടെ കിടപ്പ് ഞെട്ടിപ്പിയ്ക്കുന്നത് എന്നു മാത്രമല്ല അപഹാസ്യം കൂടിയായി തീരുന്നു. ഈ ഞാഞ്ഞൂലാക്രമണം പത്രോസ് എന്ന പാറമേല്‍ പണിത പള്ളിയെ കൊടും കാറ്റില്‍പ്പെട്ട വടവൃക്ഷം എന്നപോലെ ഉലക്കുന്നു, അതില്‍ ആനയുടെ നിറുകയില്‍ ഉറുമ്പു കയറിയ അവസ്ഥ സൃഷ്ടിക്കുന്നു.

ഒരു ഞാഞ്ഞൂല് തലപൊക്കുമ്പോള്‍ തളരുകയും തലകുനിച്ച് മുട്ടുമടക്കുകയും ചെയ്യുന്ന കൊമ്പന്‍ എങ്ങനെ ഗജവീരനാകും? ക്രിസ്തു ദര്‍ശനമായ മനുഷ്യാവകാശത്തെയും, സാമൂഹിക നീതിയേയും ടി ഞാഞ്ഞൂലുകള്‍ വെല്ലുവിളിക്കുമ്പോള്‍ അവരെ ഭയപ്പെട്ട് അതിനെ'സെന്റിമെന്റല്‍ ഇഷ്യു' എന്ന ഓമനപേരിട്ട്, തടസ്സം ഇല്ലാതെ അധികാരത്തിന്റെ പൂമേടസുഖം പ്രവഹിക്കാന്‍ കുതന്ത്രം മെനയുന്ന സീറോമലബാര്‍ സഭാനേതൃത്വം എങ്ങനെ ശ്ലൈഖികം ആക്കും? വന്യ മൃഗങ്ങള്‍ക്കിരയായി വിറകുതീയില്‍ വെണ്ണീറായി തിളച്ച എണ്ണയില്‍ വെന്തുമരിച്ചു ക്രിസ്തുദര്‍ശനം സാക്ഷാത്കരിയ്ക്കാന്‍ ആഹൂതി ചെയ്യപ്പെട്ട ആദിമക്രൈസ്തവ രക്തസാക്ഷികളുടെ സ്ഥാനത്ത് അരമന സുഖലോലുപതയുടെ അനര്‍ഗള പ്രവാഹത്തിന് അല്‍പ്പമായി ഉണ്ടാകാവുന്ന ആഘാതത്തെ ഭയന്ന് വെറും ഞാഞ്ഞൂല്‍ തലപൊക്കുമ്പോള്‍ തലതാഴ്ത്തുന്ന സഭാനേതൃത്വം വിശ്വാസസംരക്ഷകര്‍ പോയിട്ട് വിശ്വാസികള്‍ ആകുന്നതെങ്ങനെ?. തടി പിടിച്ച് ശീലമില്ലാത്ത, ഉത്സവ എഴുന്നള്ളത്തുകളില്‍ വരവേല്‍പ്പിന് നിന്നുകൊടുത്ത് മാത്രം ശീലമുള്ള,സഹനം എന്തെന്നറിഞ്ഞിട്ടില്ലാത്ത, ആനകള്‍ ഒരു ഞാഞ്ഞൂല്‍ തോണ്ടിയാലും വിരളും. (ധനവാന്റെ സന്തതി സുഖിമാന്‍ എന്നൊരു പ്രമാണമുണ്ട് സുഖിമാന്റെ സന്തതി ദരിദ്രന്‍ എന്നൊരു അനുബന്ധവും അതിനുണ്ട്. പാശ്ചാത്യസഭ ഒരുകാലത്തെ സമൃദ്ധിയുടെ സുഖവും ദൂര്‍ത്തും ആവോളം ആസ്വദിച്ച് കഴിഞ്ഞ് ഇന്നതിന്റെ ദാരിദ്ര്യം തൊട്ടറിയുന്നുണ്ട്.)

മേല്‍പട്ടക്കാരന്‍ ഉള്‍പ്പെടെ എല്ലാ മേലധികാരികള്‍ക്കുമായി നിശ്ചയിച്ചിരിക്കുന്ന ഇരിപ്പടം, സിംഹാസനം. അധികാരം ഒരു സിംഹം ആകയാല്‍ അതുള്ളവന്റെ ആസനം ഉറപ്പിക്കുന്ന ഇടം സിംഹാസനം, എന്ന് വിവക്ഷ. ഒരു 'അടിച്ചുമാറ്റല്‍' പ്രക്രീയയിലൂടെയും അധികാരരാഷ്ട്രീയ'കുട്ടകളിലൂടെയുമേ' എല്ലാവരും ടി സിംഹാസനം സ്വന്തമാക്കാറുള്ളു. കൊടിതോരണങ്ങളും മുത്തുകുടകളും നെറ്റിപ്പട്ടംകെട്ടിയ കൊമ്പനാനകളുടെ അകമ്പടിയും തരുണീമണികളുടെ താലപൊലിയും വെഞ്ചാമരം വീശി വീധി വിഴുങ്ങി ആവേശം അലയടിക്കുന്ന ഘോഷയാത്രയും അവയുടെയെല്ലാം ശ്രദ്ധാകേന്ദ്രവും പ്രചോദനഹേതുവുമായി, അനര്‍ത്ഥങ്ങള്‍ ഇല്ലാതെ അന്ത്യം വരെ ആസ്വദിച്ചനുഭവിച്ച് അടിച്ച് പൊളിച്ച് അവസാനം സിംഹാസന ഉപവിഷ്ടര്‍ക്കുള്ള 'ഇമ്മ്യൂണിറ്റി' ആനുകൂല്യത്തിന്റെ മറവില്‍ നിത്യരക്ഷകൂടി സ്വന്തമാകുന്ന ഒരു 'തുരങ്കദൃശ്യ 'തലയ്ക്കു പിടിച്ചാണ്ണ് ടി സിംഹാസനം അടിച്ചുമാറ്റി 'സിംഹ ആസനം' അതില്‍ കയറിപറ്റുന്നത്. (ക്രിസ്തു ദര്‍ശനം, കാലത്തിന്റെ തികവില്‍, സിംഹാസന ആരോഹണത്തിനുള്ള ചവിട്ടുപടിയും ഉപവിഷ്ടര്‍ക്ക് ഒരു ഫുട്ട്‌റെസ്റ്റ് ആയി പരിണമിച്ചു).

അധികാരത്തിന്റെ സംരക്ഷണയില്‍ ആദര്‍ശം കുറുക്കന്‍ സംരക്ഷിക്കുന്ന കോഴിക്ക് തുല്യം. കാരണം, അധികാരം ഒരു ലഹരിയാണ്. അധികാരലഹരി അഹങ്കാര ഗര്‍വിന്റെ അടങ്ങാത്ത ആര്‍ത്തിയുടെ മൂടുവിട്ട ഉദരത്തെ ഊട്ടി സുഖിപ്പിക്കുന്നു; ലഹരി ഉണര്‍ത്തുന്നു. ഈ ലഹരി ഉണര്‍ത്തുന്ന'വിസ്മൃതി' സുഖം ആരെയും അതിന്റെ അടിമയാക്കുന്നു.

ഈ അധികാര ലഹരിയോടുള്ള മാനസിക അടിമത്തം മൂലം ആണ് കത്തോലിക്കാസഭ ഉരുണ്ടുകളിച്ചും അന്യോന്യം പഴിചാരിയും സ്വജാതി വിവാഹനിഷ്ഠ എന്ന ദുരാചാരത്തെ സഭയില്‍ വെച്ചു പുലര്‍ത്തുന്നത്.

നയതന്ത്രവും വിട്ടുവീഴ്ചയും അനുരഞ്ജനവും സഹിഷ്ണുതയും സന്ധി സംഭാഷണവും നീക്കുപോക്കും ഒന്നും ആദര്‍ശത്തെ സംരക്ഷിക്കുന്നില്ല. മറിച്ച് ഇവയില്‍ നിന്നെല്ലാം ഉരിത്തിരിയുന്ന ഒത്തുതീര്‍പ്പ്, പാലില്‍ വെള്ളം ചേര്‍ത്ത്, ഗുണമേന്മയുള്ളത് ഉള്ളില്‍ ചെന്നാല്‍ മനം മറിയുന്ന ഞാഞ്ഞൂലുകള്‍ക്ക്, ദഹനയോഗ്യം ആക്കിതീര്‍ക്കുന്നു. എന്നാല്‍ അധികാരം ഉറപ്പിക്കാന്‍ മേല്‍പ്പറഞ്ഞ നയതന്ത്രം തുടങ്ങിയ അവസരവാദകൗശലങ്ങള്‍ അങ്ങേയറ്റം പ്രയോജനപ്പെടുകയും ചെയ്യുന്നു. ആദര്‍ശം ഒരിക്കലും ഒരു കാരണവശാലും വിട്ടുവീഴ്ചക്ക് അധീനമാകുന്ന ഒന്നല്ല. സന്ധിസംഭാഷണത്തിന്റെയും നീക്കുപോക്കുകളുടെയും ഉറവിടം ആദ്ധ്യാത്മകതയല്ല, അധികാരരാഷ്ട്രീയമാണ്. സ്വജാതി വിവാഹനിഷ്ഠയുടെ പേരില്‍ കത്തോലിക്കാസഭയില്‍ നടക്കുന്ന വിലപേശലും ഒത്തുതീര്‍പ്പുകളും സഭയിലെ പ്രസ്തുത അപഹാസ്യമായ അധികാര രാഷ്ട്രീയത്തിന്റെ അതിപ്രസരം അനാവരണം ചെയ്യുന്നു.

സ്വജാതി വിവാഹനിഷ്ഠാ ദുരാചാരം, അനീതി, അക്രൈസ്തവീയത, ധര്‍മ്മച്യുതി, തുടങ്ങി അനേകം തിന്മകളുടെ ഒരു സമാഹാരമാണ്. ഈ വസ്തുത കത്തോലിക്കാസഭ തിരിച്ചറിയുന്നു. സഭയുടെ വിവിധ നേതൃ‌നിരകളില്‍ നിന്ന് നിരന്തരം പുറത്തുവരുന്ന ഈ തിന്മയോടുള്ള എതിര്‍പ്പും പ്രതികരണവും കോട്ടയം അതിരൂപതാനേതൃത്വത്തിന്റെ തിരിച്ചാക്രമണപരമ്പരയും പ്രസ്തുത തിരിച്ചറിവ് അടിവരയിട്ട് സാക്ഷ്യപെടുത്തുന്നു.

ഇവിടെ 'ഇന്‍ഫറെന്‍സ്' എന്ന തര്‍ക്കശാസ്ത്ര തത്ത്വം എത്തിചേരുന്ന നിഗൂഢസത്യം, അധികാരരാഷ്ട്രീയം എന്ന മാനുഷിക ബലഹീനതയാണ്, ആദര്‍ശമല്ല, കത്തോലിക്കാസഭയില്‍ സ്വജാതി വിവാഹനിഷ്ട എന്ന ദുരാചാരം ഇന്നും സംരക്ഷിച്ച് നിലനിര്‍ത്തി പോരുന്നതിനു കാരണം.

സ്വാതീകമല്ല സമ്മര്‍ദ്ദമാണ് കത്തോലിക്കാസഭയുടെ സ്വവര്‍ഗ്ഗ വിവാഹനിഷ്ഠാദുരാചാരത്തെ നിരോധിക്കാനുള്ള കടമയേയും ആഗ്രഹത്തെയും അടിച്ചമര്‍ത്തുന്നത്. ഈ സമ്മര്‍ദ്ദത്തിന്റെ ഉറവിടം അന്യതാ പരമാര്‍ശിച്ച ഞാഞ്ഞൂലുകളും അവരുടെ ഉപബോധമനസ്സില്‍ പുതച്ചുമൂടി കിടക്കുന്ന 'പ്രാഞ്ചിയേട്ടന്‍ സിന്‍ഡ്രവും' ആണ്. കുട്ടകളിയാണ് അവരുടെ സമ്മര്‍ദ്ദതന്ത്രം.

ഈ കുട്ടകളികള്‍ ഒരു തുടര്‍കഥയും പരമ്പരയും ആണെങ്കിലും അത് അതിന്റെ പരിപൂര്‍ണ്ണതയില്‍, ഒരു തട്ടുപൊളിയന്‍ കുട്ടകളി അരങ്ങുകലക്കി അരങ്ങേറിയത് മാര്‍ മൂലക്കാട്ട് പിതാവ് കുറേ നാളുകള്‍ക്കു മുമ്പ് തെള്ളകം ചൈതന്യയില്‍ വിളിച്ചുകൂട്ടിയ ഒരു വിശദീകരണ യോഗത്തില്‍ വെച്ചാണ്.

കൗപീനം വിറ്റ് ഉപജീവനം നടത്തുന്ന കൗപീനവ്യാപാരി കൗപീനത്തില്‍ നിന്നുള്ള മാറ്റത്തെ എതിര്‍ക്കുന്നു. അതിനെ നിലനിര്‍ത്തി തന്റെ സ്ഥാപിത താല്പര്യം സംരക്ഷിക്കാന്‍ കൗപീനമാഹാത്മ്യം പാടിപുകഴ്ത്തും, കൗപീന പാരമ്പര്യം പവിത്രീകരിക്കും അതിന്റെ പൈതൃകമൂല്യം പര്‍വ്വതീകരിക്കും ഒപ്പം തന്ത്രപൂര്‍വ്വം ഉപജീവനം എന്നതിനെ ഉറക്കികിടത്തും.

ഇന്നിന്റെ സാംസ്‌കാരിക, പ്രബുദ്ധത നിലവാരത്തില്‍ കൗപീനസമാനമായ ക്‌നാനായസമുദായത്തിന്റെ സ്വജാതി വിവാഹനിഷ്ഠ ദുരാചാരം തികച്ചും ചിലരുടെ മ്ലേഛമായ സ്ഥാപിതതാല്പര്യ സംരക്ഷണത്തിനു വേണ്ടി പരിപാവന പാരമ്പര്യമായി; പരമോന്നത പൈതൃകമായി.

കക്ഷിരാഷ്ട്രീയം, വ്യവസായം, വിദ്യഭ്യാസം, ഉദ്യോഗം, ഉന്നതപദവി തുടങ്ങിയ വേദികളില്‍ സാധാരണമല്ലാത്ത ശേഷിയും ശേമുഷിയും സ്വന്തം വിജയത്തിലൂടെ തെളിയിച്ച കൂര്‍മ്മബുദ്ധികളും കുശാഗ്രബുദ്ധികളുമായ സമുദായപ്രമുഖരാണ് പ്രസ്തുത തട്ടുപൊളിയന്‍ കുട്ടകളിയിലെയും മറ്റ് സമാന കുട്ടകളിയിലെയും സാങ്കേതികസഹായികള്‍ മുതല്‍ രചന,സംഭാഷണം, സംവിധാനം തുടങ്ങി അവതരണം വരെ ആവിഷ്‌കരിച്ച് അംഗീകാരം അഥവാ ജനശ്രദ്ധ എന്ന സ്ഥാപിത താല്പര്യം നേടിയെടുക്കുന്ന വീരന്‍മാര്‍.

വീടുകളില്‍ പാല് എത്തിച്ചു കൊടുക്കുന്ന ഒരു പാല് വിതരണക്കാരന്‍ താന്‍ സ്ഥിരമായി അളന്നു കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കുപ്പി എവിടെയോ വെച്ച് മറന്നുപോയി. വെറും രണ്ടുരൂപ വിലയുള്ള ടി കുപ്പിയുടെ പേരില്‍ അയാള്‍ അതീവദു:ഖിതനായി. കുപ്പി അന്വേഷിച്ച് എല്ലാ വീടുകളിലും പലവട്ടം കയറിയിറങ്ങി. അന്വേഷണം അസഹ്യമായപ്പോള്‍ പലരും അവരുടെ സ്വന്തം കുപ്പികള്‍ പാല്‍ക്കാരന് വെറുതെ കൊടുക്കുവാന്‍ തയ്യാറായിരുന്നു. എങ്കിലും പാല്‍ക്കാരന്റെ നഷ്ടബോധത്തില്‍ യാതൊരു ശമനവും ഉണ്ടായില്ല. പാല്‍ക്കാരന്റെ പെരുമാറ്റത്തില്‍ അപക്വത ആരോപിച്ചവരോട് ടി കുപ്പി തന്റെ ഭാഗ്യസൂത്രം ആയിരുന്നു എന്ന് ന്യായീകരിച്ച് പാല്‍ക്കാരന്‍ രക്ഷപ്പെട്ടു. എങ്കിലും നഷ്ടബോധം അസഹ്യമായപ്പോള്‍ പാല്‍ക്കാരന്‍ തന്റെ തീരാദു:ഖം ഒരു ബലഹീനനിമിഷത്തില്‍ തന്റെ ജീവിതപങ്കാളിയുമായി പങ്കുവെച്ചു; "ആ കുപ്പി നിറയാന്‍ ഒരു 50 മില്ലി കുറച്ചു മതിയായിരുന്നു." പറഞ്ഞു വന്നത് മറ്റൊന്നുമല്ല അര്‍ഹത ഇല്ലാത്ത ഒന്നിന് അമിത പ്രാധാന്യം കൊടുക്കുന്നത്, ഒരു മന്ദബുദ്ധി അല്ലെങ്കില്‍, അതിനു കാരണം, മറച്ചുവെച്ച സ്ഥാപിതതാല്പര്യം. അത് ഉറപ്പ്.

അറപ്പ് തോന്നിപ്പിക്കുന്ന ഒരു ദുരാചാരത്തിന് അനര്‍ഹമായ പ്രാധാന്യം കൊടുക്കുന്നതിന്റെ പ്രേരകശക്തി, ഒളിഞ്ഞ് നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നത് സ്ഥാപിതതാല്പര്യം അല്ലെങ്കില്‍ മാനസിക അടമത്വം.

അല്‍പ്പം ആഴത്തില്‍ കുഴിച്ചാല്‍ അധികാരരാഷ്ട്രീയവും അറിയപ്പെടുന്നതിനുള്ള ആര്‍ത്തിയുമാണ് പ്രസ്തുത സ്ഥാപിതതാല്പര്യങ്ങളുടെ പ്രസരണസ്രോതസ്സ് എന്ന് കണ്ടെത്താന്‍ കഴിയും. അണികളാണ് അധികാര രാഷ്ട്രീയത്തിന്റെ ആണിക്കല്ല്. ഒരു സമുദായ സംവിധാനത്തില്‍ അന്തര്‍ലീനമായ ഈ 'അണി'ശക്തി മലമുകളില്‍ വീണ മഴവെള്ളം പോലെ പല ദിശകളിലായി ഒലിച്ചുപോയി,ഉപയോഗിക്കപ്പെടാതെ, വെറും പാഴായി പോകുന്നു.

ഈ പ്രതിഭാസത്തെ ഒരു ശക്തിസ്രോതസ്സായ സംഭരണി -അണക്കെട്ട് - അഥവാ 'അണിബാങ്ക്' ആക്കി മാറ്റി എടുക്കുന്ന പ്രക്രീയയാണ് ജനസംഘാടനം. സമൂഹങ്ങളില്‍ ഉടലെടുക്കുന്ന നീതിനിഷേധം,അവകാശലംഘനം, വൈകാരികപീഠനം തുടങ്ങിയ വൈകാരിക വിഷയങ്ങളുടെ സാന്നിദ്ധ്യം ടി സംഘടനാപ്രക്രീയയുടെ പ്രേരകശക്തി ആയിതീരുന്നു

നിര്‍ഭാഗ്യവശാല്‍, പ്രസ്തുത സംഘാടനപ്രക്രീയ പൊറുക്കാന്‍ തേച്ചത് പാണ്ടായി തീരുന്ന ഒരു ദുരവസ്ഥയ്ക്ക് കാരണമാകുന്നു. എന്തെന്നാല്‍ നേതൃത്വവും അതിനെ അനുസരിക്കുന്ന 'അണി' ശക്തിയും സംഘടിതമായ ഒരു കൂട്ടായ്മയുടെ സ്വാഭാവികഘടകങ്ങളാണ്.

കൂട്ടായ്മാബോധം അഥവാ 'വര്‍ഗ്ഗബോധം' എന്ന മനക്കണ്ണിനെ മറയ്ക്കുന്ന വൈകാരിക'തിമിര'ബാധ കൂട്ടായ്മകളുടെ നീതിബോധത്തെ നിര്‍വീര്യമാക്കി അത് നേരിടുന്ന വെല്ലുവിളികള്‍ രൂപപ്പെടുത്തുന്ന കെട്ടുറപ്പും അര്‍പ്പണമനസ്സും ആക്രമണാസക്തി പെരുപ്പിക്കുന്നു. അംഗീകാരവും അധികാരപൊങ്ങച്ചവും തലക്കുപിടിച്ച സമൂഹത്തിലെ 'കൗടല്ല്യ വര്‍ഗ്ഗം' (മാക്ക്യവല്യന്‍മാര്‍) ഈ പൊതുജന ബലഹീനതയെ ചൂക്ഷണോപാധിയാക്കി അവരുടെ സ്ഥാപിതതാല്പര്യം സാക്ഷാത്ക്കരിച്ചെടുക്കുന്ന ഒരു പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നു. അതിനായി അവര്‍ സ്വജാതി വിവാഹനിഷ്ഠ പോലുള്ള ദുരാചാരങ്ങളെ പാരമ്പര്യം എന്ന കാക്കപ്പൊന്ന് പൂശി (അന്യതാപരമാര്‍ശിച്ച അമിത പ്രാധാന്യം) അതിന്റെ വിലക്കിനെ നീതിനിഷേധവും അവകാശലംഘനവും ആയി ചിത്രീകരിച്ച്, പൊലിപ്പിച്ച്,പെരുപ്പിച്ച്, ധര്‍മ്മരോഷം ഊതികത്തിച്ച്, സംഘടിച്ച് സന്ധിയില്ലാസമരം ചെയ്ത് സംരക്ഷിക്കേണ്ട ഒരു അസുലഭ പൈതൃകവും ധാര്‍മ്മികമൂല്യവും ആക്കിതീര്‍ക്കുന്നു. (കാക്കപൊന്ന് പൂശിയ സുവര്‍ണ്ണ തളികയില്‍ രുചിഗന്ധ -വന്ധ്യത ബാധിച്ചവന് അമേധ്യം അമൃതിന് തുല്യം)

സംഘാടനവും സമരവും നേതാക്കന്‍മാരെ ജനിപ്പിക്കുന്നു. ഒരു കൂട്ടായ്മയുടെ ഉപബോധമനസ്സില്‍ കുടുങ്ങിപോകുന്ന വിശ്വാസ ആചാരങ്ങളെ അവ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ആയാലും ചോദ്യം ചെയ്യുകയോ നിരോധിക്കുകയോ ചെയ്താല്‍ പ്രശസ്ത കൂട്ടായമയുടെ കൂട്ടായ മനസ്സില്‍ അത് അതൃപ്തിയും അസ്വീകാരിതയും മുളയെടുക്കുന്നിതിന് കാരണമാകുന്നു.മാനസിക അടിമത്തം എന്ന മാനസിക ക്രമക്കേടായി മനുഷ്യമനസ്സില്‍ ആഴത്തില്‍ വേരിറക്കി ആധിപത്യം ഉറപ്പിക്കുന്ന വിശ്വാസാചാരങ്ങളുടെ അന്തര്‍ലീനവാസനയാണ് പ്രസ്തുത അതൃപ്തി,അസ്വീകാരികതകളുടെ ഉറവിടം.

പ്രസ്തുത മുളയെ അനീതി, പീഡനം, മഹത്തായ പാരമ്പര്യത്തിന്റെ ഹീനമായ അവഹേളനം തുടങ്ങിയ ആരോപണങ്ങളുടെ വളവും വെള്ളവും വാരികോരി കൊടുത്ത് വാനോളം വളര്‍ത്തുന്നു; സമുദായത്തെ മുഴുവന്‍ അതു വിഴുങ്ങുന്നു.

ഈ വളര്‍ത്തി വലുതാക്കല്‍, പെരുപ്പിയ്ക്കല്‍ പ്രക്രീയയില്‍, മറ്റൊരു രീതിയില്‍ വളര്‍ന്ന് വലുതാകുകയും കൊഴുത്ത് മെഴുകുകയും ചെയ്യുന്നത് അതിന് ഉപായം നെയ്യുന്ന, കരുക്കള്‍ നീക്കുന്ന,അതിന്റെ ഉപജ്ഞാതാക്കളാണ്. ഇവര്‍ പേറ്റികൊഴിച്ച്, പലവട്ടം അരിച്ച് കണ്ടെത്തുന്ന കടുകുമണി വലിപ്പമുള്ള അനീതിയെ പൊടിച്ച് പാകപ്പെടുത്തി കണക്കില്ലാതെ കാപട്യത്തിന്റെ 'യീസ്റ്റ'് ചേര്‍ത്ത് പുളിമാവ് ആക്കിമാറ്റുന്നു. അതില്‍ നിന്ന് ചുട്ടെടുക്കുന്ന ചൂടപ്പം വിളമ്പി പൊതുജനത്തിന്റെ കൈയിലിരിപ്പായ ഉപരിപ്ലവതയില്‍ മുങ്ങിപ്പോയ'പങ്ക'ത്തില്‍ മൊട്ടിട്ട് 'പങ്കജം' ആയി വിടരുന്നു, വിടര്‍ന്ന് വിലസുന്നു. വിടര്‍ന്ന് വിലസി അവരുടെ രഹസ്യസ്വപ്നം സാക്ഷാത്ക്കരിക്കുന്നു.

"നീതിയെക്കുറിച്ച് വിശപ്പും ദാഹവും സഹിക്കുന്ന ഭാഗ്യവാന്‍മാര്‍" ആയിത്തീരുന്ന ഇവരെ നന്ദിയും സ്‌നേഹവും ആരാധനയും കൊണ്ട് വീര്‍പ്പ് മുട്ടുന്ന ജനം കഴുതപ്പുറത്ത് അതായത് അവരുടെ സ്വന്തം പുറത്ത് ഇരുത്തുന്നു; കുരുത്തോല വീശി ഓശാന പാടി,ഫലത്തില്‍ ധനനഷ്ടവും മാനഹാനിയും സ്വയം ഏറ്റുവാങ്ങി, നിര്‍വൃതി അടയുന്നു. ജനത്തിന്റെ സ്വപ്നം എന്ന ആകാശത്തോണി തിരുനക്കരെ തന്നെ അവശേക്ഷിക്കുന്നു. അത് നാളെയുടെ സ്വപ്നം എന്നത് അന്ന്യതാ പരാമര്‍ശിച്ച 'ഭാഗ്യവാമ്മാരുടെ' നേതൃത്വത്തെ ധന്യമാക്കുന്നു. കാരണം സ്വപ്ന സാക്ഷാത്ക്കാരം കഴുതസവാരി അസ്ഥാനത്താക്കുന്നു. (പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഈ കഴുത സവാരി ഉലകം ചുറ്റികറങ്ങി തിരിഞ്ഞ് പലവഴി പിരിഞ്ഞ് ചെന്നെത്തുന്ന' ജറുസലേം ദേവാലയം' രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനങ്ങളാണ്,വിശിഷ്യ പാലാനഗരത്തില്‍. ഉദ്ദേശം. തല്ലിപ്പുറത്താക്കലോ ശുദ്ധികലശമോ ഒന്നും അല്ല. അവിടെ ചെന്ന് ബാങ്ക് അക്കൗണ്ടിലുള്ള സ്വന്തം 'അണി'ഡിപ്പോസിറ്റ് വേണ്ടപ്പെട്ടവരെ ഒന്ന് ബോധ്യപ്പെടുത്തണം അത്രമാത്രം.)

'യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന ചക്രീയലേഖനം അനുശാസിക്കുന്നത് ജാതി മാറികെട്ടുന്നവരെ രൂപതയ്ക്ക് പുറത്താക്കണം എന്നാണ് എങ്കില്‍ വിശുദ്ധ പത്താം പീയുസിന്റെ അനുശാസനം വിജാതി വിവാഹിതരെ ഏറ്റവും ഗുരുതരമായ മഹാപാപികള്‍ക്ക് വിധിച്ചിരിക്കുന്ന മഹറോന് വിധേയം ആക്കുകയാണ്. കാരണം പ്രസ്തുത പുറത്താക്കല്‍ ശിക്ഷയിലൂടെ അവര്‍ കൂദാശ സ്വീകരണത്തിന് തദ്വാര ദൈവവരപ്രസാദത്തിനും അനര്‍ഹരായ, നിത്യനരകാഗ്നിക്ക് വിധിക്കപ്പെട്ടവരായിതീരുന്നു. എന്തെന്നാല്‍ സ്വജാതി വിവാഹനിഷ്ഠ എന്ന ദുരാചാരത്തെ നിരസിച്ചു എന്ന കാരണത്താല്‍ രൂപതയ്ക്ക് പുറത്താക്കപ്പെടുന്ന ഈ 'അണ്‍ടച്ചബ്ള്‍സ'-ന് നിത്യസൗഭാഗ്യവും അതിനുള്ള വരപ്രസാദവും ലഭിക്കുവാന്‍ ആവശ്യം അനുഷ്ഠിച്ചിരിക്കേണ്ട കൂദാശകള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ ഒരു ഇടവക സംവിധാനം ഈ പുറത്താക്കല്‍ പ്രക്രീയയിലുടെ നിരുപാധികം നിക്ഷേധിക്കപ്പെടുന്നു. അതോടൊപ്പം കത്തോലിക്കാസഭയുടെ സദാചാര വ്യവസ്ഥകളേയോ മൂല്യങ്ങളേയോ അനുഷ്ഠാനചട്ടങ്ങളേയോ ഒരു രീതിയിലും ലംഘിക്കാത്ത ഇവരെ രുപതയ്ക്കും തന്‍മൂലം സഭയ്ക്കും പുറത്താക്കണം എന്ന് പ്രഖ്യാപിച്ച വിശുദ്ധന്‍ 'നിഷ്‌കളങ്കരെ വിധിക്കരുത്'എന്ന ക്രിസ്തു ബോധനത്തെ നിന്ദിക്കുകകൂടി ചെയ്തിരിക്കുന്നു ഈ പ്രഖ്യാപനത്തിലൂടെ.

മിശിഹാ സ്ഥാപിച്ച പ്രസ്ഥാനത്തിന്റ 'കാണപ്പെട്ട തലവന്‍'പ്രതിനിധീകരിക്കുന്നത് ഒരു ഇടയനെ ആണ്, അതോടൊപ്പം എല്ലാ മേല്‍പ്പട്ടക്കാരും. ആ ഇടയന്‍, താന്‍ ഇടയനാണെന്നും തന്നോടൊപ്പം ഉള്ള തൊണ്ണൂറ്റൊന്‍പതിനേയും വിട്ടിട്ട് കാണാതെപോയ ഒന്നിനെ തേടി പോകുന്ന നല്ല ഇടയനാണ് എന്നും പഠിപ്പിച്ചു. ആ ഇടയന്റെ വേഷം കെട്ടിയ പത്താം പീയൂസ് മാര്‍പാപ്പ തന്റെ 'യൂണിവേഴ്‌സി ക്രിസ്ത്യാന'യിലൂടെ കാണാതെപോയ ആടിനെ തേടി പോകുന്നില്ല എന്നുമാത്രമല്ല തന്നോടൊപ്പം കൂടെയുള്ള തന്റെ പൈതൃക സുരക്ഷിതത്വത്തില്‍ വിശ്വസിച്ച് തന്നോട് ചേര്‍ന്ന് മുട്ടിഉരുമ്മി ചൂടുപറ്റി നിന്ന് കളങ്കമില്ലാത്ത ആളുകളെ തന്റെ ആത്മീയസുരക്ഷിത വലയത്തില്‍നിന്ന് അടിച്ചോടിക്കുന്ന ക്രൂരതയെ സാധൂകരിക്കുന്നു. (ഇത് വസ്തുത എങ്കില്‍ കനകസിംഹാസനത്തില്‍ കയറി ഇരുന്നത് ശൂനകനോ അതോ ശുംഭനോ?)

കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സ്വജാതി വിവാഹനിഷ്ഠ സമ്പ്രദായം ക്രിസ്തുദര്‍ശനത്തിന്റെ പ്രകടമായ ലംഘനമാണ് എന്ന് സുവിശേഷവചനം സാക്ഷ്യപ്പെടുത്തുന്നു. "മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ അവരോടും പെരുമാറുക" (മത്തായി 7.12). മറ്റു രൂപതാംഗങ്ങള്‍ ഒരു കാരണവശാലും കോട്ടയം രൂപതയില്‍ ചേരുവാന്‍ ക്‌നാനായസമുദായവും സഭാനേതൃത്വവും ആഗ്രഹിക്കുന്നില്ല, അനുവദിക്കുന്നില്ല. എന്നാല്‍ മറിച്ച് കോട്ടയം രൂപത അതിന്റെ സ്വജാതി വിവാഹനിഷ്ഠപ്രകാരം അവലംബിച്ചിരിക്കുന്ന പുറത്താക്കല്‍ ശിക്ഷയിലെ ഇരകളെ മറ്റുള്ള രൂപതകള്‍ സ്വീകരിച്ചിരിക്കണം എന്നത് കോട്ടയം രൂപതാ മേലധികാരിയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യവും ആണ്. കാരണം സ്വജാതി വിവാഹനിഷ്ഠ ലംഘിക്കുന്നവര്‍ അവര്‍ക്ക് അവശ്യം അനുഷ്ഠിച്ചിരിക്കേണ്ട മതാനുഷ്ഠാനങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഇടവകകൂട്ടായ്മ സംവിധാനം നിക്ഷേധിക്കത്തക്ക ഒരു തെറ്റും ചെയ്യുന്നില്ല. എങ്കിലും കോട്ടയം രൂപത അത് അവര്‍ക്ക് നിക്ഷേധിക്കുന്നു. ഈ അനീതിയുടെ ദുരന്തഫലം നിര്‍വീര്യമാക്കാന്‍ മറ്റു രൂപതാകൂട്ടായ്മകള്‍ പ്രസ്തുത ദുരാചാരത്തിന്റെ ഇരകളെ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം. (അയല്‍പക്കകാരന്റെ വയറ്റിലെ അമേധ്യംകണ്ട് പന്ന്യേ വളര്‍ത്തുന്നവര്‍ ''പരപീഠകള്‍' ആണ് അല്ലാതെ പാരമ്പര്യത്തിന്റെ പരിരക്ഷകര്‍ അല്ല.) എന്നാല്‍ വചനപ്രകാരമോ നിയമാനുസൃതമായോ ധാര്‍മീകമായോ അങ്ങനെ സ്വീകരിക്കുന്നതിന് അവര്‍ ബാധ്യസ്ഥരല്ല. മറിച്ച്, അങ്ങനെ സ്വീകരിച്ചാല്‍ അത് ക്രിസ്തു പഠിപ്പിച്ച മഹത്തായ ഒരു തത്വത്തിന്റെ ലംഘനം അവഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു..

കോട്ടയം അതിരൂപത മേല്‍പ്പട്ടക്കാരന് തന്റെ ഇടയത്വം സാക്ഷാത്കരിക്കാന്‍ മറ്റൊരു ഇടയന്റെ അഭയം അനിവാര്യം ആകുന്നത് ആ ഇടയന്റെ ഇടയത്വത്തിന്റെ അപൂര്‍ണ്ണതയെ സ്ഥിരീകരിക്കുന്നു. ഇടയന്റെ അപൂര്‍ണ്ണതയില്‍ തരംതാഴ്ന്ന ഒരു അര്‍ദ്ധരൂപതയ്ക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി അതിരൂപത പൊങ്ങച്ചത്തിന്റെ അംഗീകാരം കൊടുത്ത കത്തോലിക്കാസഭ (ഭാരതീയ തര്‍ക്കശാസ്ത്രത്തിലെ സ്താലി പുലാകം ന്യായപ്രകാരം) അത് കൊടുക്കുന്ന അംഗീകാരങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പൊള്ളത്തരവും അതില്‍ നിറഞ്ഞുനില്‍ക്കുന്ന ഭൗതീക അധികാരത്തിന്റെ സ്വതസിദ്ധമായ നയതന്ത്രരാഷ്ട്രീയവും സര്‍വ്വോപരി അതിന്റെ ആധ്യാത്മിക ശുഷ്‌കത്വവും വെളിപെടുത്തുന്നു.

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന് കത്തോലിക്കാസഭ പഠിപ്പിക്കുമ്പോള്‍ ഒരു വൈവാഹിക കൂദാശയിലെ ഭാര്യാഭര്‍ത്താക്കന്‍മാരെ ദൈവം യോജിപ്പിച്ചത് (മര്‍ക്കോസ് 10.7) എന്ന് സുവിശേഷം പ്രഘോഷിക്കുന്നു. ഇതേ വിവാഹത്തെ അശുദ്ധമെന്നും അസ്വീകാര്യമെന്നും ക്‌നാനായസഭ നേതൃത്വം വിധിക്കുന്നു. ദൈവനിശ്ചയത്തെ നിരസ്സിക്കുന്നു.

പൊങ്ങച്ചം തലയ്ക്കു പിടിയ്ക്കുമ്പോള്‍ വിളിച്ചുപറയുന്ന വിഢിത്തങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മലര്‍ന്നുകിടന്നു തുപ്പുന്ന ഫലം ചെയ്യും. ക്‌നാനായ സമുദായം പരമ്പരാഗതമായി പാലിച്ച് പോരുന്ന സ്വജാതി വിവാഹനിഷ്ഠയും, തന്മൂലം രക്തശുദ്ധിയും കലര്‍പ്പില്ലാത്ത വര്‍ഗ്ഗതനിമയും അവകാശപ്പെടുമ്പോള്‍ അതിനെ ഒരുരീതിയിലും സാധൂകരിക്കുന്നതല്ല സമുദായാംഗങ്ങളുടെ ബാഹ്യരൂപത്തില്‍ വ്യാപകമായി പ്രകടമാകുന്ന ശരീരാവയവങ്ങളുടെ ആകൃതിയും ഘടനയും. ഏതാണ്ട് രണ്ടുലക്ഷത്തില്‍ പരം വരുന്ന ക്‌നാനായസമുദായ അംഗങ്ങളില്‍ പിഗ്മികളും കാപ്പിരികളും പോളിന്യേഷനും ആസ്ട്രളോയിഡുകളും മൂറും ജോനകനും തുടങ്ങി ഈ ഭൂമിയിലുള്ള സകല ജാതികളുടെയും ഉപജാതികളുടെയും പൈതൃകം സംശയാതീതമായി തെളിയിക്കുന്ന മുഖഛായയും ശരീര അവയവങ്ങളും പ്രകടമാണ്. (രക്തശുദ്ധി, വര്‍ഗ്ഗതനിമവിശ്വാസം ഒരു തികഞ്ഞ അസംബന്ധമാണ് എന്ന നരവംശശാസ്ത്ര തിരിച്ചറിവിന് ക്‌നാനായസമുദായം ഒരു ഉത്തമ തെളിവാകുന്നു).

ക്‌നാനായ സമുദായം സ്വജാതി വിവാഹനിഷ്ഠ പാലിച്ചിരുന്നില്ല എന്ന്‌ സമുദായത്തിന്റെ ഈ സങ്കരജാതിഘടന സംശയാതീതമായി തെളിയിക്കുന്നു. എങ്കിലും പ്രസ്തുത നിഷ്ഠയുടെ അനുഷ്ഠാനസ്ഥിരത ഒരു ചരിത്രയാഥാര്‍ത്ഥ്യം ആയിരുന്നു എങ്കില്‍ അത് വിവാഹം എന്ന ചടങ്ങില്‍ മാത്രം പരിമതപ്പെട്ടിരുന്നു എന്നും ക്‌നാനായസ്ത്രീകള്‍"നിദ്രാവിഹീനങ്ങളായ രാവുകളിലെ നിശാഗന്ധികളാ"യിരുന്നു എന്നും ഉള്ള അവഹേളനം ഈ പൊങ്ങച്ചം പുലമ്പുന്ന വീളിത്തരം ഏറ്റുപറയുകയാണ്.പല്ലിടകുത്തി മണക്കുന്നവന്‍ മണക്കുന്നത് സ്വന്തം വായിലെ ദുര്‍ഗന്ധം ആണ്.

സ്വജാതി വിവാഹനിഷ്ഠ എന്ന ദുരാചാരം നെഞ്ചിലേറ്റി മഹത്തായ ക്രിസ്തുദര്‍ശനത്തെ അതല്ലാതാക്കി അതില്‍ പിടിച്ചുനില്‍ക്കുവാന്‍ നട്ടംതിരിയുന്ന കോട്ടയംരൂപത വീണിടത്ത് കിടന്ന് വിസര്‍ജിച്ച് അതില്‍ കിടന്ന് കുട്ടകളിച്ച്, അക്രൈസ്തീവതയില്‍ നാറുകയാണ്. അതിനെ ചുമക്കുവാനുള്ള ജുഗുപ്‌സാവഹവും ശക്തവും ആയ ഒരു പ്രവണത സീറോമലബാര്‍ സഭാനേതൃത്വം വച്ചുപുലര്‍ത്തുന്നു. ഇവിടെ പ്രസക്തമാകുന്ന, അലംഘനീയവും അനിഷേധ്യവും ആയ, പലരും പലവട്ടം പറഞ്ഞിട്ടും ഇന്നും പുതുമയില്‍ പുലരുന്ന, നാട്ടിന്‍പുറത്തിന്റെ ഗന്ധമുള്ള, വെറും പച്ചയായ ഒരു അനശ്വരതത്വം ആവര്‍ത്തിക്കുക ആണ്; 'നാറുന്നവനെ ചുമന്നാല്‍ ചുമന്നവനെ നാറും.'

4 comments:

  1. പുറത്തു പറയാൻ കൊള്ളാത്ത കൊള്ളരുതായ്കകൾകൊണ്ട് വിഡ്ഢിവേഷം കെട്ടുന്ന പത്രോസ്സുമാരെപ്പറ്റി പറയാൻ പറ്റുന്നത്ര നല്ല ഭാഷയും ശൈലിയും ഉപമകളും നിരത്തിയുള്ള ഈ കുറിപ്പ് ആസ്വദിച്ചു. യേശു ഒരിക്കലും പള്ളി പണിയുന്ന കാര്യമോ പത്രോസിനെ പള്ളിക്കാര്യം ഏല്പിക്കുന്ന കാര്യമോ ആലോചിച്ചിട്ടുപോലുമുണ്ടാകാൻ ഇടയില്ല. ഇതൊക്കെ യാക്കോബിനെതിരെ പര്തോസിനെ അവരോധിക്കാൻ ആഗ്രഹിച്ചവർ എഴുതിപ്പിടിപ്പിച്ചതാണ്. വട്ടായിയും മറ്റും അതിരമ്പുഴെ നിന്ന് വിളിച്ചു കൂവുന്നത് കേട്ടിട്ട് വന്ന ഒരു സുഹൃത്ത് പറഞ്ഞു, കേട്ടാൽ തോന്നും ഓരോ വാക്യവും പരിശുദ്ധാത്മാവ് കറുത്ത മഷിയിൽ പ്രാവിന്റെ തൂവൽ മുക്കി എഴുതിയതാണെന്ന് എന്ന്. ഈ മുക്കാലേ മുണ്ടാണി പണ്ഡിതന്മാർ ബൈബിൾ പഠിച്ചത് ആരുടെ കീഴിൽ ആണെന്ന് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. വെറുതെ വായിച്ച് അര്ഥം പറയുന്നതല്ല ബൈബിൾ നിരൂപണവും വ്യാഖ്യാനവും. വിശുദ്ധിദ്ധിയില്ലാത്ത സ്കൊളാസ്റിക് ബിരുദങ്ങളും ചർച്ചിയോളജിയും വച്ച് പെരുക്കിയാൽ ഒരു ദൈവവചനവും മാംസമാകില്ല. അതിനു എളിമയുള്ളവന്റെ നീണ്ട സാധന ആവശ്യമാണ്‌. ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരൊറ്റ ധ്യാനപ്രഭാഷകനും ആ എളിമയോ വിശുദ്ധിയോ ഇല്ല. എന്നാൽ ഇതൊക്കെ ഉള്ള സ്ത്രീ, പുരുഷ പണ്ഡിതരെ യൂറോപ്പിൽ എവിടെയും കാണാനാവും. അദ്ധ്വാനിച്ച് ദീർഘ കാലം പഠിക്കാതെ ബൈബിളെന്നല്ല ഒന്നും മനസ്സിലാക്കാൻ സാധിക്കില്ല. പാസ്റ്റൊരൽ സെന്ടറിലെ ഒരാഴ്ചത്തെ കോഴ്സ് കൊണ്ട് പഠിക്കാവുന്നതല്ല ബൈബിൾ.

    എന്റെ ഒരു ക്നാനായ സുഹൃത്ത് ഇന്നലെ പറഞ്ഞതാണ്, ഞങ്ങളുടെ കൂട്ടത്തിൽ പെട്ട 90% കൂട്ടരുടെയും കുടുംബത്തിൽ ഓരോ മന്ദ ബുദ്ധികൾ എങ്കിലും ജനിക്കുന്നുണ്ട്. സ്വജാതി വിവാഹനിഷ്ഠ നീണ്ട കാലത്തെയ്ക്ക് തുടരുമ്പോൾ ജനിതക തകരാറുകൾ ഉണ്ടാക്കുമെന്നത് ശാസ്ത്രം അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.

    ReplyDelete
  2. Thought provoking as well as extremely hilarious. Hope someone will get this message to all Syro Malabar Bishops. Congrats Mr. George Poozhikala.
    Jose

    ReplyDelete
  3. ശ്രീ പൂഴിക്കാലായുടെ ഈ ലേഖനം വളരെ വസ്തുനിഷ്ടമാണ്. പറഞ്ഞിട്ടെന്തു കാര്യം. നീതിബോധം നഷ്ടപ്പെട്ട മെത്രാന്മാർ ഇതിലും വൃത്തികെട്ട തീരുമാനങ്ങൽ എടുക്കും. അവർക്ക് പണമേ ശരണം. സമുദായത്തിലെ കൊള്ളരുതാത്ത പാരമ്പര്യങ്ങൾ (?) സഭയിലും നടപ്പാക്കാൻ ആലഞ്ചേരിയും കൂട്ടരും തീരുമാനിച്ചത്- അതും റോമിനെതിരായി- കഷ്ടം തന്നെ. ഞാൻ സംശയിക്കുന്നത് ഇവർക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അധികാരമില്ലെന്നാണ്. വിശ്വാസികളെ പൊട്ടൻ കളിപ്പിക്കാനുള്ള ഒരു തീരുമനമായി ഇതിനെ കണ്ടാൽ മതി. ഷിക്കാഗോ രൂപതയിലെ തെക്കുംഭാഗക്കാരുടെ ഇടവകളിൽ കുടുംബരജിസ്റ്റർ ബുക്ക് ഇല്ലന്നാണ് ജനസംസാരം. അപ്പോൾ ഒറിജിനലും മാറിക്കെട്ടിയവരും എല്ലാം ആ ഇടവകയിലെ അംഗങ്ങൾ തന്നെ. കൂദാശ കാര്യങ്ങൾക്കുചെല്ലുമ്പോൾ ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപെടുകയും ചെയ്യാം. കർത്താവിനെ കബളിപ്പിക്കുന്ന വിദ്യയേ!

    ReplyDelete
  4. കല്ല്യാൻ, ഫരിദാബാദ് രൂപതകളിൽ തെക്കുംഭാഗക്കാർക്ക് ഇടവകകൾപോലും അനുവദിച്ചിട്ടില്ല. ഷിക്കാഗോ രൂപതക്കെന്താ ഇത്ര പ്രത്യേകത? മാമോൻറെ ശക്തിയായിരിക്കും.

    ReplyDelete