Translate

Tuesday, December 16, 2014

ക്രിസ്ത്യന്‍ ബ്രദേഴ്സ്....

കഴുതപ്പാല്‍ കുടിച്ചാല്‍ സൌന്ദര്യം കൂടുമോ? ഒരാള്‍ കഴുതപ്പാല്‍ കുടിച്ചാല്‍, ചുറ്റുമുള്ളവര്‍ കഴുതകളോ മിണ്ടാപ്രാണികളോ ആവും എന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. സഹജീവികള്‍ അങ്ങിനെയായിക്കാണാന്‍ ആഗ്രഹിച്ച ആരോ തട്ടിവിട്ട സൂത്രമാണ് കഴുതപ്പാല്‍ കുടിച്ചാല്‍ സൌന്ദര്യം കൂടുമെന്നത്. ഈ തട്ടിപ്പ് ക്ലിയോപാട്രായും ചെയ്തിരുന്നത്രേ. ക്ലിയോപാട്രയുടെ സൌന്ദര്യ രഹസ്യം കഴുതപ്പാല്‍ ആയിരുന്നെന്ന് ചരിത്രം സംശയിക്കുന്നു. നമ്മുടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അര്‍ജന്റിനായിലായിരുന്നപ്പോള്‍ കഴുതപ്പാല്‍ കുടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നല്ലോ. മാര്‍പ്പാപ്പാ പക്ഷെ, എല്ലാവരെയും കഴുതകളാക്കുകയായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യമൊക്കെ മാര്‍പ്പാപ്പാ എന്ത് പറഞ്ഞാലും, “ഭയങ്കരം!” എന്ന് വിശേഷിപ്പിക്കുമായിരുന്ന നമ്മുടെ ആലഞ്ചേരി പിതാവ് ഇപ്പോള്‍ മാര്‍പ്പാപ്പായെപ്പറ്റി മിണ്ടുന്നില്ല; അവസാനം ആ ശബ്ദം കേട്ടത്, പരിണാമ സിദ്ധാന്തം ശരിയായിരുന്നുവെന്ന് മാര്‍പ്പാപ്പാ പറഞ്ഞപ്പോഴാണ്. ‘അത് തന്നെയായിരുന്നല്ലോ ഞങ്ങളും പഠിപ്പിച്ചു കൊണ്ടിരുന്നതെന്ന്’ അദ്ദേഹം പറഞ്ഞിരുന്നു. വന്നു വന്നു മൃഗങ്ങളും സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് വരെ മാര്‍പ്പാപ്പാ പറഞ്ഞിരിക്കുന്നു. അത് തന്നെയാണ് ഞങ്ങളും പഠിപ്പിച്ചുകൊണ്ടിരുന്നതെന്ന് മലയാളത്തില്‍ ഇത് വരെ ആരും പറഞ്ഞിട്ടില്ല.
ഇതിന്‍റെ കാരണം ആലോചിച്ചപ്പോള്‍. മാര്‍പ്പാപ്പാ അറിഞ്ഞോണ്ട്  സീറോ മെത്രാന്മാര്‍ക്കിട്ടു വെച്ചതാണോയെന്ന് എനിക്കും ഇപ്പോള്‍ സംശയം. നമ്മുടെ മെത്രാന്മാര്‍ വെറും മൃഗങ്ങളായി കരുതുന്ന അത്മായര്‍ക്ക് സ്വര്‍ഗ്ഗം ഉണ്ടെന്ന് സൂചിപ്പിച്ചത് ഒന്നും കാണാതെയല്ല. ഏതെങ്കിലും മെത്രാന്‍ അതിവിടെ സമ്മതിച്ചാല്‍, ദ്വയാര്‍ത്ഥമുള്ള ചോദ്യങ്ങള്‍ വരുമെന്ന് സ്വകാര്യ മീഡിയാ കമ്മറ്റി അഭിപ്രായപ്പെടുകയും ചെയ്‌താല്‍ പിന്നെ മിണ്ടാതിരിക്കുക. അങ്ങിനെ മിണ്ടാതിരുന്നാലും ഇവിടുത്തെ സീറോ ഒതുങ്ങുന്നില്ലെങ്കില്‍ കണ്ടാല്‍ ‘അച്ചനായാല്‍ വിശുദ്ധനാകാന്‍ കഴിഞ്ഞേക്കും പക്ഷെ, സ്വര്‍ഗ്ഗത്തില്‍ പോകാന്‍ അത്മായനായിരിക്കണം’ എന്നും കൂടി മാര്‍പ്പാപ്പാ പറഞ്ഞേക്കാം. ഏതായാലും റോമില്‍ ഒരു ക്യുരിയാ ഹൌസ് പണിതിട്ടത് നന്നായി. പക്ഷെ, അതുകൊണ്ടും പ്രയോജനമില്ല; ‘എന്‍റെ ശരീരമാകുന്നു’ എന്ന് പറയുന്ന സഭ അപ്പോഴും ലത്തിന്‍കാരുടെ കൈയ്യിലായിരിക്കുമല്ലോ. മൂപ്പന്‍ സ്ഥാനം തോമ്മാ സ്ലീഹാ സൂത്രത്തില്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ കിട്ടാവുന്നതെ ഉണ്ടായിരുന്നുള്ളൂ. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?
ഇത് കൊണ്ട് വന്ന പ്രശ്നം, ‘നമ്മള്‍ ആരാ’ ‘നമ്മള്‍ ആരാ’ യെന്ന് ഇവിടെ ഓരോ ബിഷപ്പുമാരും ചോദിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ്. “നീ ആരാ? പ്രവാചകനാണോ, ക്രിസ്തുവാണോ, എലീശ്വാ ആണോ?” എന്നൊക്കെ സ്നാപക യോഹന്നാനോട് പണ്ട് നാട്ടുകാര്‍ ചോദിച്ചെന്നു നാം വായിക്കുന്നുണ്ടല്ലോ. അങ്ങേര് പറഞ്ഞതെന്താ? ഞാന്‍ പ്രവാചകനുമല്ല, ക്രിസ്തുവുമല്ല, എലിശ്വായുമല്ല, പിന്നെയോ ഒരു വലിയവന്‍റെ വഴി നേരെയാക്കാന്‍ വന്ന സാധു ആണെന്നല്ലേ?  വരാന്‍ ഇരിക്കുന്നവന്‍റെ ചെരിപ്പിന്‍റെ വള്ളി അഴിക്കാന്‍ പോലും യോഗ്യത എനിക്കില്ലെന്നല്ലേ യോഹന്നാന്‍ പറഞ്ഞത്. ഇവിടുള്ളവരോട് ഈ ചോദ്യം ഒന്ന് ചോദിച്ചു നോക്കിക്കേ, ഞാന്‍ പതിനാറു കോളേജുകള്‍ സൃഷ്ടിച്ചവനാണ്, ഞാന്‍ ആര്‍ച്ചിന്‍റെ ആര്‍ച്ചു ബിഷപ്പാണ്, ഞാന്‍ പതിനായിരം കോഴിക്കൂടുകള്‍ നിര്‍മ്മിച്ച്‌ വിതരണം ചെയ്തിട്ടുണ്ട് എന്നൊക്കെയല്ലേ നാം കേള്‍ക്കൂ. വലിയവന് വേണ്ടി ആരൊക്കെയോ ഒരുക്കിയ വഴി കുത്തിപ്പൊളിക്കാനല്ലേ ഇവര്‍ക്കറിയൂ.
ഇതൊക്കെ മാസാമാസം കൂടുന്ന സിനഡ് ആലോചിച്ചെടുത്ത തീരുമാനം ആണോയെന്ന് ആരും സംശയിക്കും. ഇയ്യിടെ ഒരു എറണാകുളം സുഹൃത്ത് മെത്രാന്മാരുടെ അതിബുദ്ധിയെപ്പറ്റി പറഞ്ഞത് കേട്ട് ഞാന്‍ തരിച്ചിരുന്നു പോയി. കേരളത്തിലുള്ള പതിമൂന്നു സീറോ മലബാര്‍ രൂപതകള്‍ അഞ്ചായി തരം തിരിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത് (ഞാനിത് വിശ്വസിക്കുന്നില്ല, കാരണം ഇവിടെ പതിമമൂന്നായി തിരിഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി). മൂന്നു മെത്രാന്‍മാര്‍  വീതമുള്ള നാല് ഗ്രൂപ്പുകള്‍ യഥാക്രമം BJP, കോണ്ഗ്രസ്സ്, കമ്മ്യുണിസ്റ്റ്, ആം ആദ്മി എന്നീ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് അങ്ങേരുടെ വിലയിരുത്തല്‍. തലവന്‍ ന്യുട്രല്‍ ആയി നില്‍ക്കണമെന്നുമാണ് ധാരണ ഉണ്ടാക്കിയിരിക്കുന്നതത്രേ. പക്ഷെ, വീല്‍ അലൈന്മെന്റില്‍ വന്ന പിഴവ് കാരണം തലവന്‍റെ വണ്ടിക്കു സൈഡ് വലിവുണ്ടെന്നു പറയപ്പെടുന്നു. താമരശ്ശേരി ചുരം ഭാഗത്തുനിന്ന് ‘ഞാന്‍ വിശ്വസിക്കുന്നൂ’ എന്ന് കേട്ടപ്പോള്‍ ഈ സംശയം എനിക്കും ബലപ്പെട്ടിരിക്കുകയായിരുന്നിപ്പോള്‍. MP യുടെ ഒപ്പ് വേണ്ട നിരവധി സന്ദര്‍ഭങ്ങളില്‍ ‘പലതും’ കണ്ടു വിശ്വസിച്ചവരാണല്ലോ കേരളത്തിലെ ജനങ്ങളും.    
അതൊക്കെ പോട്ടെ, നമുക്ക് തര്‍ക്കിക്കാന്‍ വേറെ എന്തുമാത്രം കാര്യങ്ങള്‍ ഉണ്ട്? ആദ്യം വാറ്റിയതാര്, ആദ്യം ഷാപ്പ് നടത്തിയതാരെന്നൊക്കെയുള്ള വിഷയങ്ങളില്‍  നമ്മള്‍ തീര്‍പ്പ് കല്പ്പിച്ചില്ലല്ലോ. ചിലര്‍ക്ക് ഡോക്ടരെറ്റ് കൊടുത്തതല്ലെയുള്ളൂ.  വാറ്റിന്‍റെ ക്രൈസ്തവ പശ്ചാത്തലം പരതിയാല്‍ അബ്രാഹം വരെ ഏതായാലും പോകും. പക്ഷെ, ഒരിക്കലും കുടിച്ചിട്ടില്ലാത്ത ആദത്തിന്‍റെ തലയിലല്ലേ നാം   ഉത്ഭാവപാപം ചാര്‍ത്തിയത്? അത് കഴുകാന്‍ മാമ്മൊദീസാ കൊടുക്കാന്‍ അറിയാവുന്ന ആരെയും നാം അങ്ങോട്ട്‌ വിട്ടുമില്ല. ഇതാണ് ക്രൂരത എന്ന് പറയുന്നത്. ഞാനല്ലാതെ മറ്റൊരു കര്‍ത്താവ് നിനക്കുണ്ടാകരുത് എന്ന വചനം ‘ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും വാറ്റു ലൈസന്‍സ് പാടില്ലാ’ എന്നാക്കി മാറ്റാന്‍ നമുക്കല്ലേ കഴിഞ്ഞുള്ളു. അവിടെ പാരമ്പര്യം നാം നോക്കാറില്ല. മാര്‍ത്തോമ്മാ ഇത് നിരോധിച്ചതായി ചരിത്രം പറയുന്നില്ല. ക്രിസ്തുവിനും മുമ്പ് 2070-1600 കാലത്ത് ചൈനാ ഭരിച്ചിരുന്ന ഷിയാ രാജവംശമാണ് മദ്യം നിരോധിച്ച ആദ്യത്തെ വീരന്മാര്‍. നിരോധനം ആ രാജാവിന്‍റെ മരണം വരെ നീണ്ട് നിന്നു.  ഇക്കാര്യത്തില്‍ ഒരു സാമ്യം ഇവിടെയും ഉണ്ട്; ഇവിടെയും ബിഷപ്പൊരു പിടി പിടിച്ചാല്‍ മരണം വരെ വിടില്ല.
മദ്യം വിപത്താണെന്ന തിരിച്ചറിവും മതങ്ങളുടെ ഇടപെടലും മൂലം പിന്നെയും പലരാജ്യങ്ങളും അത് നിരോധിച്ചു. പണ്ട് അമേരിക്കാ മദ്യം ഒന്ന് നിരോധിച്ചു നോക്കി, അക്കഥ ഇങ്ങിനെ: 1920 ജനവരി 16-ന് യു.എസ്. നിയമം മൂലം മദ്യം നിരോധിച്ചു. മദ്യത്തിന്‍റെ ഉത്പാദനവും വിതരണവും കയറ്റുമതിയും ഇറക്കുമതിയും വില്‍പ്പനയുമെല്ലാം നിയമവിരുദ്ധമാക്കി. ഭരണഘടനയുടെ പതിനെട്ടാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്.
വിമന്‍സ് ക്രിസ്റ്റ്യന്‍ ടെംപറന്‍സ് യൂണിയന്‍ എന്ന സംഘടനയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. നിരോധനം സ്ത്രീകളെ ശാരീരിക, മാനസിക ദ്രോഹങ്ങളില്‍ നിന്നും കുടുംബങ്ങളെ നാശത്തില്‍ നിന്നും കുട്ടികളെ ദുശ്ശിലങ്ങളില്‍ നിന്നും രക്ഷിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. കുറ്റകൃത്യങ്ങള്‍ കുറയുമെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അറുതിവരുമെന്നും ജയിലുകളുടെ നടത്തിപ്പിന് കുറഞ്ഞ തുക നീക്കിവെച്ചാല്‍ മതിയെന്നും അമേരിക്കന്‍ ജനതയുടെ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുമെന്നും ഭരണകൂടവും പ്രതീക്ഷിച്ചു (ഇവിടുത്തെതുപോലെ);.  പക്ഷെ, സംഭവിച്ചത് നേരെ തിരിച്ചാണ്. മദ്യത്തിന്‍റെ വീര്യം വിഷത്തോളം കടുത്തു. സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി. കോടതികളില്‍ കേസുകളും ജയിലുകളില്‍ കുറ്റവാളികളും നിറഞ്ഞു. പോലീസും ഉദ്യോഗസ്ഥ മേലാളന്‍മാരും അഴിമതിയില്‍ മുങ്ങിക്കുളിച്ചു.
നിരോധനം വന്നതോടെ വ്യാജലഹരി പാനീയങ്ങള്‍ ഒഴുകി. ഇവ വില്‍ക്കുന്ന 'സ്പീക്കീസി'കള്‍ വ്യാപകമായി. 1920 മുതലുള്ള ഓരോ വര്‍ഷവും പുതിയ പുതിയ 'സ്പീക്കീസി'കളുണ്ടായി. പൊലീസ് ഒന്നടച്ചുപൂട്ടുമ്പോള്‍ അതേസ്ഥലത്ത് ഒമ്പതെണ്ണമുണ്ടായി. അതിഥികള്‍ക്കായി ആളുകള്‍ വീടുകളില്‍ ബാറുകള്‍ തന്നെ തീര്‍ത്തു. കാനഡയില്‍ നിന്ന് അധോലോകം മദ്യം കടത്തി. നദികള്‍ കടത്തു പാതകളായി. കരയിലെ നിയമമല്ലായിരുന്നു കടലില്‍. കരയില്‍ നിന്ന് മൂന്ന് മൈല്‍ അകലെ കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍ ബാറുകളായി. മൂന്ന് മൈലിനകത്തേ നിയമം ബാധകമായിരുന്നുള്ളൂ. വീടുകളില്‍ വൈനുണ്ടാക്കാമെന്ന അനുമതിയുടെ മറവില്‍ അധികൃതവും അനധികൃതവുമായ വാറ്റ് നടന്നു. 
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ വിസ്‌കി വാങ്ങാമെന്നായിരുന്നു ചട്ടം. 'കൈമടക്ക്' കിട്ടുന്നതിനനുസരിച്ച് കുറിപ്പടികളുടെ എണ്ണം പെരുകി. 'രോഗികളുടെ' എണ്ണം കൂടി. മരുന്നുകടകളില്‍ വിസ്‌കി കുപ്പികളും.  വീര്യം കൂടിയ വിഷമദ്യം സുലഭമായി. മദ്യം കടത്തി പലരും ലക്ഷപ്രഭുക്കളായി.  മദ്യക്കടത്തിനുള്ള കുറ്റവാളി സംഘങ്ങളുണ്ടായി. അല്‍ കാപോണ്‍ എന്ന 'മദ്യരാജാവ്' ഉദയം ചെയ്തു. മദ്യ നിരോധനം നിലനിന്ന കാലത്ത് വര്‍ഷം ഏതാണ്ട് ആറു കോടി ഡോളര്‍ എന്ന കണക്കിനാണ് അല്‍ കാപോണും സംഘവും സമ്പാദിച്ചത്. മദ്യമുണ്ടായിരുന്ന കാലത്തേക്കാള്‍ അരാജകത്വം നാട്ടിലുണ്ടായതോടെ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നു. 1932-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് നിരോധനം നീക്കുമെന്നതായിരുന്നു. ഫ്രാങ്ക്ലൂന്‍ റൂസ്‌വെല്‍റ്റ് ആയിരുന്നു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അക്കാലമായപ്പോള്‍ വോട്ടര്‍മാരില്‍ നാലില്‍ മൂന്ന് ശതമാനവും ഏതാണ്ട് 46 സംസ്ഥാനങ്ങളും നിരോധനം നീക്കിയാല്‍ മതിയെന്ന മനോഭാവത്തിലെത്തിയിരുന്നു. 1933-ല്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ഭേദഗതിയിലൂടെ ഇത് സാധ്യമാക്കി. ഇന്ന് രാജ്യമാകമാനമുള്ള മദ്യനിരോധനമില്ല. ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനമേയുള്ളൂ. അങ്ങിനെയാണ് വരണ്ട ലോകമെന്ന അമേരിക്കന്‍ സ്വപ്നം പൊലിഞ്ഞത്.
അനവധി രാജ്യങ്ങള്‍ സംഗതി നിരോധിച്ചു നോക്കി, നടന്നില്ല. ഇന്ത്യയിലും ഇത് നടപ്പാക്കി നോക്കി പാടെ പൊളിഞ്ഞവരാണല്ലോ ആന്ധ്രപ്രദേശ്‌, ഹരിയാന, തമിള്‍നാട് ഇവയൊക്കെ. മദ്യം തൊട്ടാല്‍ തല പോകുമെന്നു വന്നാലും വേണ്ടപ്പെട്ടവര്‍ സംഗതി വില്‍ക്കും. സൌദിയിലും കിട്ടുമല്ലോ മയക്കു മരുന്ന്. ഇത് തന്നെയാണ് നമ്മുടെ മെത്രാന്മാരും പറയുന്നത് – “ഞങ്ങള്‍ ചത്താലേ വീഞ്ഞ് ലൈസന്‍സ് നിര്‍ത്തലാക്കാന്‍ പറ്റൂ” എന്ന്. നോക്കണേ, കുടിഭ്രാന്തന്മാരും നമ്മുടെ മെത്രാന്മാരും തമ്മിലുള്ള സാമ്യം! ഇവിടെ സര്‍ക്കാരിനെ പൂട്ടാന്‍ മെത്രാന്മാര്‍ കൊന്ഗ്രസ്സിനിട്ടെറിഞ്ഞ കൊഴിയായിരുന്നു മദ്യ നിരോധനം. അത് മര്‍മ്മത്ത് കൊണ്ടെങ്കിലും കടിച്ച മൂര്‍ഖനെ വിളിച്ചു വരുത്തി അതേ കൊഴിയെടുത്തു തിരിച്ചെറിയാന്‍  കൊണ്ഗ്രസ്സുകാര്‍ക്ക് കഴിഞ്ഞു. അതിന്മേല്‍ ‘ബാര്‍ കോഴ’ എന്ന ടാഗ് കേട്ടുകയെ വേണ്ടിയിരുന്നുള്ളൂ.
അത് കൊണ്ടത്‌ പാലാക്കിട്ടാണെന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും ആശ്വസിക്കാനാകുമോ? പലായല്ലേ നമ്മുടെ വത്തിക്കാന്‍? മെത്രാന്മാര്‍ക്ക് വിവരം ഉണ്ട്, അത്മായനു വിവരം അതിലും കൂടുതലാണെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. അത് അടുത്ത സിനഡില്‍ ചര്‍ച്ചക്ക് വന്നേക്കും.


അത്യുന്നതങ്ങളില്‍ മാര്‍പ്പാപ്പക്ക് സ്തുതി; ഭൂമിയില്‍ ബുര്‍ജ് വികാരിമാര്‍ക്ക് സമാധാനം!

No comments:

Post a Comment