Translate

Tuesday, December 2, 2014

പ്രത്യേക സിനഡ് - വിഷയം: കുടുംബം

എന്റെ ദൈവം കത്തോലിക്കാ മതത്തിന്റെ ദൈവമല്ല എന്ന വാക്കുകളിലൂടെയാണ് തൻറെ നേതൃത്വം സഭയിൽ അനന്യമാണെന്ന് പോപ്‌ ഫ്രാൻസിസ് തെളിയിച്ചത്. ഇതുവരെ മറ്റൊരു പോപ്പിനും, ജോണ്‍ ഇരുപത്തിമൂന്നാമനുപോലും, കത്തോലിക്കാ മേല്ക്കോയ്മ്യ്ക്കും അസഹിഷ്നുതക്കുമെതിരെ ഇത്തരമൊരു ഹൃദയവിശാലത പ്രകടിപ്പിക്കാനുള്ള ചങ്കൂറ്റം ഉണ്ടായില്ല. അതിലൂടെ അദ്ദേഹം പറഞ്ഞത് അനേകം കാര്യങ്ങൾ ഒരുമിച്ചാണ്. ഒന്ന്. കത്തോലിക്കരുടെ ദൈവസങ്കല്പം വളരെ സങ്കുചിതമാണ്. പരാശക്തിയായ ദൈവത്തെ കത്തോലിക്കാ മതാനുയായികൾ ഇന്ന് കാണുന്നതുപോലെ സ്വപക്ഷാനുഭാവിയായി കണ്ടാൽ പോരാ. രണ്ട്: വിശ്വാസികളുടെ ദൈവസങ്കല്പം മാറേണ്ടതാണെങ്കിൽ, ആ ദൈവത്തെ ആരാധിക്കുന്ന രീതിയിലും മാറ്റം ആവശ്യമാണ്‌. മൂന്ന്. അങ്ങനെയെങ്കിൽ ഇന്നത്തെ മതസംവിധാനവും അതിന്റെ ഭരണക്രമവും മാറ്റം ആവശ്യപ്പെടുന്നു. നാല്. തെറ്റായ ഒരു ദൈവസങ്കല്പത്തിൽ ഊന്നിയുള്ള വിശ്വാസസംഹിതയിൽ ഉറച്ചുനിന്നുകൊണ്ട് അതിനെ മനുഷ്യരുടെയിടയിൽ പ്രചരിപ്പിക്കാൻ സഭ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങളിൽ പാളിച്ചകളും പോരായ്മകളും അനീതിയും ഉണ്ടായിരുന്നു എന്ന് സ്വയം അംഗീകരിച്ച് അവക്കെല്ലാം ആവശ്യമായ തിരുത്തൽ പ്രക്രിയകൾ കൈക്കൊള്ളുകയും തീര്ത്തും തെറ്റായിരുന്ന നടപടികൾ ഉടനടി ഉപേക്ഷിക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, സഭയിൽ ഒരു ആഗോള പരിവർത്തനം അത്യന്താപേക്ഷിതമായി തീർന്നിരിക്കുന്നു. അങ്ങനെയൊരു അഴിച്ചുപണി തുടങ്ങാൻ വേണ്ടിയാണ് പോപ്‌ പ്രാൻസിസ് കഴിഞ്ഞ നവംബറിൽ മെത്രാൻമാരുടെ ഒരു പ്രത്യേക സിനഡ് വിളിച്ചുകൂട്ടിയത്.

അതിന്റെ സാക്ഷാത്ക്കാരത്തിന് പോപ്‌ മുന്നോട്ടുവച്ച നിബന്ധനകൾ ഇവയായിരുന്നു: അങ്ങേയറ്റത്തെ സുതാര്യത, പക്വതയുള്ള അല്മായരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിന്താബാങ്കുകൾ, സഭാപൗരരോട് നേരിട്ടുള്ള ചോദ്യങ്ങളും അവയ്ക്ക് അവർ കൊടുക്കുന്ന ഉത്തരങ്ങൾ എളിമയോടെ ശ്രദ്ധിച്ചുകേൾക്കാൻ മെത്രാന്മാരുടെ ഭാഗത്ത് ഉണ്ടാകേണ്ട സന്നദ്ധതയും, താഴത്തെ തട്ടിൽ തുടങ്ങി ആരംഭിക്കേണ്ട സംവാദനക്ഷമതയും തെറ്റുകൾ തിരിച്ചറിയാനും തിരുത്താനുമുള്ള പ്രബുദ്ധമായ മനോഭാവവും. ഈ സിനഡിനുവേണ്ടിയുള്ള ഒരു വർഷത്തോളം നീണ്ടുനില്ക്കുന്ന ഒരുക്കങ്ങളിൽ പങ്കുചേരാനുള്ള സന്മനസ്സ് ഇവക്കെല്ലാം മുന്നോടിയായി വരേണ്ടതുണ്ടായിരുന്നു.

സിനഡിന്റെ പഠനവിഷയങ്ങളിൽ സഭയുടെ നിലനില്പിനും ശുദ്ധീകരണപ്രക്രിയക്കും ആധാരമായി പോപ്‌ ഫ്രാൻസിസ് കണ്ടത് കുടുംബം എന്ന സംവിധാനത്തെയാണ്. എന്താണ് അതിനു കാരണം? തികച്ചും യാഥാസ്ഥിതികരായ മുൻ പോപ്പുമാരുടെ കീഴിൽ, കെട്ടിക്കിടക്കുന്ന ഒരു ജലാശയംപോലെ വിഷലിപ്തമായിത്തീർന്നിരിക്കുന്ന സഭയിൽ സമഗ്രമായ ഒരു ശുദ്ധീകരണം അതിന്റെ ഏറ്റവും അടിസ്ഥാന ഘടകത്തിൽ, അതിന്റെ മൂലക്കല്ലിൽ തുടങ്ങേണ്ടതുണ്ടെന്നും അത് ക്രിസ്തീയ കുടുംബം ആണെന്നുമുള്ള ലളിതമായ കണ്ടെത്തലായിരുന്നു അതിനു പിന്നിൽ. അതിനർഥം, ഈ പോപ്പിനെ സംബന്ധിച്ചിടത്തോളം, സഭയെന്നാൽ അതിന്റെ അധികാരശ്രേണിയോ ആരാധനക്കൂട്ടായ്മകളോ അല്ല, മറിച്ച്, ഓരോ വിശ്വാസിയും അവൻറെ/അവളുടെ കുടുംബബന്ധങ്ങളും ആണെന്നുള്ള തിരിച്ചറിയൽ ആണ്. അതുകൊണ്ട് തുടക്കം കുടുംബത്തിൽ തന്നെ ആയിരിക്കേണ്ടതുണ്ട്. ഈ കുടുംബമാകട്ടെ ഇന്ന് വളരെ ആശങ്കാജനകവുമാകുംവിധം സങ്കീർണവും വൈവിധ്യമുള്ളതും ആയിക്കഴിഞ്ഞിരിക്കുന്നു. ഭാര്യയും ഭർത്താവും ഏതാനും കുട്ടികളും എന്ന ഒരുകാലത്തുണ്ടായിരുന്ന ധാരണയിൽനിന്ന് വിട്ടകന്ന്, ഇന്നത്‌ ആണും പെണ്ണും തമ്മിലുള്ള ഒത്തുജീവിതം പോലും ആകണമെന്നില്ല, അത് ആണും ആണും അല്ലെങ്കിൽ പെണ്ണും പെണ്ണും ഒരുമിച്ചുള്ള ജീവിതവും ആകാം എന്നുവരെ ആയിരിക്കുന്നു. Should a couple be frank and ernest, or should one of them be a girl? എന്ന് അറുപതുകളിൽ ബീറ്റിലുകൾ (the Beatles) ഒരു തമാശയുണ്ടാക്കിയിരുന്നു. ആ ചോദ്യത്തിന് അന്നത്തെ ഉത്തരമല്ല ഇന്ന് ഒരാൾ നല്കുക എന്നതുവരെ കാര്യങ്ങൾ മാറിയിരിക്കുന്നു! അത്രയ്ക്കുള്ള സങ്കീർണതയെ ദഹിക്കാൻമാത്രം മനോഭാവനയില്ലാത്ത മുതിർന്ന സഹപ്രവർത്തകരെക്കൂടെ സ്വരുമിപ്പിക്കുക എന്ന ഭഗീരഥപ്രക്രിയ പോപ്പിനെ അലട്ടിയിരുന്നു. അതുകൊണ്ടാണ്‌ കുടുംബമെന്ന ആധുനിക പ്രതിഭാസത്തെപ്പറ്റി പഠിക്കാൻ ആവശ്യത്തിനു സമയം, ഒരു വർഷത്തോളം, അനുവദിക്കേണ്ടിയിരുന്നത്

ഇതുവരെ ദൈവശാത്രപരമായും താത്ത്വികമായും ഓരോന്ന് എഴുതിപ്പിടിപ്പിക്കുകയായിരുന്ന സഭ ഇനിമുതൽ സമകാലിക പ്രശ്നങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി, അവയ്ക്കുതകുന്നത്ര വെളിച്ചം വീശുന്ന ഒരു മാർഗരേഖ - സമഗ്രമായ ഒരു ചോദ്യാവലിയും അവക്കുള്ള ഉത്തരങ്ങളും - കണ്ടെത്തേണ്ടിയിരുന്നു. ആ ലക്ഷ്യത്തോടെയാണ് പോപ്‌ ഫ്രാൻസിസ് നേരിട്ട് നിയമിച്ച എട്ട് കർദിനാളന്മാരുടെ ഒരു ഗ്രൂപ്പ് തക്കതായ ഒരു കർമപദ്ധതി (instrumentum laboris) ഒരുക്കിയത്. അതനുസരിച്ച് ഒരു വർഷത്തോളം നീണ്ട ഒരു പഠനത്തിന് തുടക്കം കുറിച്ചു. ഓരോ പ്രദേശത്തും കുടുംബജീവിതത്തിന്റെ ആധുനിക ചുറ്റുപാടുകളെയും പ്രശ്നനങ്ങളെയും അവയുടെ നിവാരണ മാർഗങ്ങളെയും സംബന്ധിച്ച് ലോകവ്യാപകമായ ഒരു പഠനം ആയിരുന്നു ലക്ഷ്യം. അമേരിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുമെന്നപൊലെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ ചോദ്യാവലി ജനമദ്ധ്യത്തിൽ കൊണ്ടുവരാനും ചര്ച്ചക്കു വിഷയമാക്കാനും അവിടങ്ങളിലെ മെത്രാന്മാർ ആവുന്നത് ശ്രമിക്കയും കിട്ടിയ ഉത്തരങ്ങളിൽ നിന്ന് പൊതുജനാഭിപ്രായം രൂപീകരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ സമഗ്രമായ ഒരു റിപ്പോർട്ട്‌ റോമിലെത്തിക്കുകയും ചെയ്തു. കർദിനാൾ Lorenzo Baldisseriയുടെ കീഴിൽ പ്രവർത്തിച്ചവർ 2013 നവംബറിൽ, ഒൻപത് വിഷയങ്ങളിൽപെടുന്ന 39 ചോദ്യങ്ങൾ എല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തു. ഓരോ ദേശത്തെയും ആവശ്യമനുസരിച്ച്‌ അവയെ വിപുലീകരിച്ച് ക്രോഡീകരിക്കുക എന്ന ചുമതല ഓരോ രൂപതയുടെയും തലവന്റേതായിരുന്നു. വളരെ വൈകിയിട്ടും നമ്മുടെ മെത്രാന്മാർ ഇക്കാര്യത്തിൽ അനാസ്ഥരായിരിക്കുന്നത് കണ്ടതുകൊണ്ട് ഈ നടപടികളെക്കുറിച്ച് സമയാസമയം വായനക്കാരെ അറിയിക്കാനും തങ്ങളുടെ കടമയെപ്പറ്റി സഭാശുശ്രൂഷകരെ ഒർമിപ്പിക്കാനും ഇന്ത്യയിലെ അല്മായ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് അല്മായശബ്ദം എന്ന ബ്ലോഗും സത്യജ്വാല എന്ന മാസികയും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. Dr. കോട്ടൂർ, ച്ചോട്ടെബായി, സ്വാമി Dr. സ്നേഹാനന്ദ ജ്യോതി തുടങ്ങിയ പ്രഗൽത്ഭരായ മാദ്ധ്യമപ്രവർത്തകരും  ആത്മീയ ശ്രേഷ്ഠരും വ്യക്തിപരമായും പല രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ ഒരുമിച്ചും ഈ വിഷയത്തെ പരാമർശിച്ച് CBCI ക്കും KCBC ക്കും പൊതുവെയും ഓരോരുത്തർക്കും കത്തുകളയച്ചുകൊണ്ടിരുന്നു. എന്നാൽ കഷ്ടമെന്നു പറയട്ടെ, അവരിലാരുംതന്നെ പ്രസ്തുത ചോദ്യാവലിയോട് പ്രതികരിക്കുകയോ പോപ്പിന്റെ നിർദ്ദേശങ്ങളെപ്പറ്റി പള്ളികളിൽ അറിയിക്കുകയൊ ഇന്ത്യയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുടുംബപ്രശ്നനങ്ങളെ വിലയിരുത്താൻ പോരുന്ന ഏതെങ്കിലും തരത്തിലുള്ള ഗവേഷണത്തിന് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ഉണ്ടായില്ല. അവസാന നിമിഷത്തിൽ KCBC കാക്കനാട്ട് വച്ച് എഴുതിക്കൂട്ടിയ ഒരു റിപ്പോർട്ട്‌ റോമിലേയ്ക്കയക്കുന്നു എന്ന് മാത്രം അരുളപ്പാടുണ്ടായി. അതെന്തായിരുന്നുവെന്ന് ഇന്നുവരെ വിശ്വാസികൾക്കറിവില്ല. കത്തോലിക്കാസഭയുടെ സമഗ്രമായ ഒരു നവീകരണപ്രക്രിയയിൽ ഭാഗികമായിപ്പോലും സഹകരിക്കാതെ, ഈ സമയമെല്ലാം സീറോമലബാർ മെത്രാന്മാർ തങ്ങളുടെ മാർതോമ്മാ പാരമ്പര്യം കേരളത്തിനു വെളിയിലും അമേരിക്കയിലും യൂറോപ്പിലും ആസ്ട്രെലിയായിലും പ്രചരിപ്പിക്കാൻ തത്രപ്പെടുകയാണ് ചെയ്തുകൊണ്ടിരുന്നത്. അനല്പമായ ധനവും ചോദ്യം ചെയ്യപ്പെടാത്ത അധികാരവും അനിയന്ത്രിതമായ സുഖേച്ഛയും അനിവാര്യമായി ജീർണതയുടെ വിത്ത്‌ പേറുന്നതുകൊണ്ട് അവ അനുഭോക്താവിനെ നശിപ്പിക്കും എന്നതിന് ഉത്തമോദാഹരണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ മെത്രാന്മാർ. കാരണം, അവരെ നയിക്കുന്നത് അഹംമമഭാവങ്ങളാണ്. അവയുടെ പ്രലോഭകശക്തിക്ക് അടിപ്പെട്ടു പോയതുകൊണ്ടാണ് പോപ്പിനോടോ ഇതുവരെ വെറുതേ വിശ്വാസികളെന്നോ അല്മായരെന്നോ വിളിക്കപ്പെട്ടിരുന്ന സഭാപൗരന്മാരോടോ അവരുടെ പ്രസ്ഥാനങ്ങളോടോ സഹകരിക്കാൻ അവർക്ക് ആകാതെപോകുന്നത്.

ആരെയും ലജ്ജിപ്പിക്കുംവിധം സ്വാർഥമതികളായ ഇവിടുത്തെ 'ഇടയന്മാർ' വായിക്കാൻ ഭയപ്പെടുന്ന പലതും കാലത്തിന്റെ ഭിത്തികളിൽ എഴുതപ്പെടുന്നുണ്ട്‌. പതിമൂന്നു രാജ്യങ്ങൾക്ക് (Argentina, Belgium, Brazil, Canada, Denmark, France, Iceland, Netherlands, Norway, Portugal, Spain, South Africa and Sweden) പുറമേ USAയിലെ ഒരു ഡസനോളം സംസ്ഥാനങ്ങളും സ്വവർഗ വിവാഹങ്ങൾ നിയമപരമാക്കിയിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഒരുമിച്ചുള്ള ദാമ്പത്യബന്ധത്തിന്റെ നിയമസാധുത, ഒരിക്കൽ റദ്ദാക്കിയത്, തിരികെക്കൊണ്ടുവരാൻ ഇന്ത്യയിൽ ശ്രമം നടക്കുന്നുണ്ട്. ഉഗാണ്ടയിൽ സഭയും സർക്കാരും സ്വവർഗരതിക്കാരെ നിഷ്ക്കരുണം വേട്ടയാടുകയാണ്. വിവാഹമോചനങ്ങളിലും വിവാഹിതരാകാതെയുള്ള ബന്ധങ്ങളിലും ഉണ്ടായ വർദ്ധനവ്‌, സഭാപഠനങ്ങളെ വെല്ലുവിളിക്കുന്ന ജനനനിയന്ത്രണം, ഭൂണഹത്യ എന്നിവ, സ്ത്രീയോ പുരുഷനോ ഒറ്റയ്ക്ക് കുട്ടികളെ വളർത്തുക, ദത്തെടുക്കുക എന്നിവയൊക്കെ ലോകമെങ്ങും സഭയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളാണ്. ഭാരതത്തിലും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും വളരെ വ്യാപകമായി കുടുംബ ശിഥിലീകരണം കൊണ്ടുരുന്നത് ജോലിക്കുവേണ്ടി വേർപിരിഞ്ഞു കഴിയേണ്ടിവരുന്ന ദമ്പതികളുടെ പ്രശ്നങ്ങളാണ്. നമ്മുടെ സമൂഹത്തിൽ മതം, ജാതി, റീത്ത് എന്ന വിഭാഗീയതകൾക്ക് അപ്പുറത്ത് ഏറിവരുന്ന സങ്കരവിവാഹങ്ങൾ വലിയ അത്യാഹിതങ്ങളായിട്ടാണ് സഭാധികാരം കാണുന്നത്. അതിന്റെ പേരിൽ വിശ്വാസികൾ അനുഭവിക്കുന്നത് മറ്റൊരിടത്തുമില്ലാത്ത തിരസ്കരണമാണ്. ആദ്യം പറഞ്ഞ വിഷയങ്ങൾ സിനഡിൽ സൂക്ഷ്മപരിശോധനക്ക് വിധേയമായെങ്കിലും ഭാരതത്തിലെന്നപോലെ പല കിഴക്കൻ രാജ്യങ്ങളിലും ആഫ്രിക്കയുടെ പല പ്രദേശങ്ങളിലും സഭ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി വേണ്ടത്ര പരാമർശം ഉണ്ടായില്ല. അതിന് ഉത്തരവാദികൾ സഭയിലെ പാശ്ചാത്യാധിപത്യവും നമ്മുടെതുപോലെ അന്തർമുഖരും അലസരുമായ പ്രാദേശിക മെത്രാന്മാരുമാണ് എന്ന് സിനഡിൽ വിമർശമുണ്ടായി. നാല് അഭിവന്ദ്യ വ്യക്തികൾ ഇവിടെനിന്ന് സിനഡിൽ ചെന്നിരുന്നെങ്കിലും അവരിലാരെങ്കിലും എന്തെങ്കിലും പറയാനോ ചോദിക്കാനോ തയ്യാറായതായി കേട്ടില്ല. ഇത്ര വലിയ അലംഭാവം പോപ്പിനെ വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ടാവണം. തിരിച്ചെത്തിയിട്ടും സഭാപൌരരോട്‌ എന്തെങ്കിലും പറയാൻ അവർ കൂട്ടാക്കിയില്ല!

ഭാരതത്തിലെ മതനേതൃത്വത്തിന്റെ അനാസ്ഥ ഗുരുതരമായിരുന്നെങ്കിലും, പ്രാദേശിക പ്രതിനിധികളായി അല്മായരെയും അജപാലകരെയും പങ്കെടുപ്പിച്ച സിനഡും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾക്കായുള്ള മൂന്ന് പ്രത്യേക സമ്മേളനങ്ങളും വിജയകരമായിരുന്നു എന്ന് സമാപനസമ്മേളനത്തിൽ പോപ്പിന്റെ വക്താവ്, ഫാ. ഫെദെറികൊ ലൊംബാർദി, അറിയിച്ചു.

സിനഡിലെ ചർച്ചകളിലുടനീളം ബാക്കിയുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുത്തുകൊണ്ട് നിശബ്ദനായി പങ്കെടുക്കുക മാത്രമാണ് പോപ്‌ ഫ്രാൻസിസ് ചെയ്തത്. അവസാന വോട്ടെടുപ്പിൽ പോപ്പിന്റെ ഇംഗിതങ്ങൾക്കനുസൃതമായ ഒരു ഫലമല്ല ഉണ്ടായത്. പ്രായമേറിയ യാഥാസ്ഥിതികരായ കർദിനാളന്മാരുടെ ഭൂരിപക്ഷസാന്നിദ്ധ്യമായിരുന്നു അതിന്റെ കാരണങ്ങളിൽ ഒന്ന്. അക്കാര്യത്തിൽ ഒരു തിരുത്തൽ അത്യാവശ്യമാണെന്ന് പോപ് മനസ്സിലാക്കുകയും ചെയ്തു.

നവംബര്‍ 18 -ാം തിയതി നടന്ന 
സമാപനച്ചടങ്ങിനു ശേഷം രണ്ടാം ദിവസം വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനസമീക്ഷയിൽ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: നമ്മുടെ ദേവാലയങ്ങളില്‍ ബലിയര്‍പ്പിക്കപ്പെടുന്നുണ്ട്, ധാരാളം ജനങ്ങള്‍ അതില്‍ പങ്കെടുക്കുന്നുണ്ട്, നൊവേനയും പ്രാര്‍ത്ഥനയുമൊക്കെ മുടങ്ങാതെ നടക്കുന്നുമുണ്ട്, എന്നാല്‍ ഹൃദയകവാടങ്ങളും ദേവാലയ കവാടങ്ങളും ക്രിസ്തുവിനും അവിടുത്തെ മാനസാന്തരത്തിന്‍റെ സുവിശേഷത്തിനും എതിരായി കൊട്ടിയടയ്ക്കപ്പെടുന്നു. സ്വയം പര്യാപ്തതയുടെ ഈ അലംഭാവം അപകടകരമാണ്.

ജരൂസലേം ദേവാലയത്തിലെ ബലികളിലും, പ്രാര്‍ത്ഥനകളുടെ നിയമാനുഷ്ഠാന ക്രമത്തിലും മുഴുകിയിരുന്ന അധികാരികളും ജനങ്ങളും പുരോഹിതരും സമാധാനരാജാവായ ക്രിസ്തുവിനെ അംഗീകരിക്കാതെ പോയെന്നും, അങ്ങനെ ദേവാലയത്തിലെ സ്വയം പര്യാപ്തതയുടെയും സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും തിമിര്‍പ്പില്‍ രക്ഷകനായ ക്രിസ്തുവിനെതിരെ വാതിലുകള്‍ കൊട്ടിയടച്ചെന്നും, പിന്നെ അവിടുത്തെ അവര്‍ ക്രൂശിച്ചെന്നും പാപ്പാ ലൂക്കായുടെ സുവിശേഷത്തിന്‍റെ അവസാനഭാഗത്തെ ആധാരമാക്കി വ്യാഖ്യാനിച്ചു (ലൂക്കാ 19, 41-44).

ഇന്ന് നമ്മുടെ ദേവാലയങ്ങളും ഇങ്ങനെയുള്ളൊരു സ്വയം പര്യാപ്തതയുടെ സംതൃപ്തിയിലേയ്ക്കും അലംഭാവത്തിലേയ്ക്കും കടന്ന്, അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഭാരതത്തിലെ മെത്രാന്മാരെ, വിശേഷിച്ച് സീറോ മലബാർ മെത്രാന്മാരെ, അസ്വസ്ഥമാക്കേണ്ട വാക്കുകളാണിവ.


സമ്മേളനത്തിൽ വോട്ടിനിട്ട 62 വിഷയങ്ങളിൽ മൂന്നെണ്ണം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ തത്ക്കാലത്തേയ്ക്ക് തള്ളപ്പെട്ടു. അവ 1. സ്വവര്ഗവാദികൾക്കുള്ള ആദ്ധ്യാത്മിക ശുശ്രൂഷ, 2. വിവാഹമോചിതർക്ക് വി. കുർബാന, 3.
സഭയുടെ അനുവാദമില്ലാതെ നടത്തിയ പുനർവിവാഹത്തിന്റെ സാധുത എന്നിവയായിരുന്നു. വോട്ടു ചെയ്ത 183 പേരിൽ പ്രായമേറിയവർ വളരെയുണ്ടായിരുന്നു എന്നത് പാപ്പയുടെ പ്രതീക്ഷകൾക്ക് എതിരായി വർത്തിച്ചുവെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. സാരമില്ല, ഈ വിഷയങ്ങൾ കൂടുതൽ വിശകലനങ്ങൾക്ക് വിധേയമാക്കാൻ ഒരു വർഷം ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞുപോയ സിനഡിന്റെ തുടർച്ചയായി കുടുംബത്തെ സംബന്ധിച്ച് ഒരു ആഗോള കൂടിച്ചേരൽ 2015 സെപ്റ്റംബറിൽ ഫിലാദെൽഫിയായിൽ നടക്കും. ഒരുമാസം കഴിഞ്ഞ് വത്തിക്കാനിൽ നടക്കുന്ന സാധാരണ സിനഡ് അല്ലെങ്കിൽ (മൂന്നാം വത്തിക്കാൻ) കൗണ്‍സിലോടെ ഈ പഠനം പൂർത്തിയാക്കാനാണ് പോപ്‌ ആഗ്രഹിക്കുന്നത്. എല്ലാം അങ്ങേയറ്റം സുതാര്യമാക്കാൻവേണ്ടി, അതിനോടിടക്ക് സിനഡിൽ നടന്ന ചർച്ചകൾ ആഗോളസഭയിൽ ഏവർക്കും വായിച്ചറിയാനും പുനർചിന്തനത്തിനുമായി പ്രസിദ്ധീകരിക്കപ്പെടും. ഇവിടെയും മെത്രാന്മാർ അതിനുള്ള മുൻകരുതലുകൾ എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ധീരനും ബുദ്ധിമാനുമാണ് പോപ് ഫ്രാൻസിസ്. ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധയൂന്നിയ ഒരാളെ ധീരൻ എന്നാണ് ഉപനിഷത്തുകൾ വിളിക്കുന്നത്‌. ധീരൻ എന്നാൽ 'ധീ' (ബുദ്ധി)യുള്ളവൻ. ധൃ എന്ന ധാതുവിൽനിന്നു വരുന്നതുകൊണ്ട് ധൈര്യവാൻ (ധൃതിമാൻ) എന്ന അർഥവും അതിനുണ്ട്. സഭയിൽ ഒരു നവോഥാനയുദ്ധത്തിനു സമയമായി എന്നദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതാകട്ടെ, ഗീതാദർശനത്തിനനുസൃതമായി, ആരെയും കീഴടക്കാനുള്ളതല്ല, മറിച്ച്, നമ്മോടുതന്നെയുള്ള യുദ്ധമാണ്. ആത്മതത്ത്വം ഗ്രഹിച്ച്, ഇന്ന് സഭയിൽ വ്യാപകമായിരിക്കുന്ന അനാത്മതത്ത്വത്തെ അതിന്റെ ചെയ്തികളോടെ തള്ളിക്കളയുകയെന്നതാണ് ഈ യുദ്ധത്തിന്റെ പൊരുൾ. അതിന്റെ അടുത്ത ഘട്ടത്തിനായി ഒരുങ്ങാനും പ്രവർത്തിക്കാനും തത്ഫലങ്ങളിൽ ഭാഗഭാക്കുകളാവാനും ഇനിയും നമുക്കവസരമുണ്ട്. നമ്മുടെ സഭാസാരഥികൾ അക്കാര്യത്തിൽ എത്രമാത്രം സഹകരണം കാഴ്ച്ചവയ്ക്കുമെന്നത് അല്മായരെ ആശങ്കാകുലരാക്കുന്നത്ര ഗാഢമായ പര്യാലോചനയർഹിക്കുന്നു. ഇവിടുത്തെ സഭാനേതൃത്വത്തിന് കാലത്തിന്റെ അടയാളങ്ങൾ വായിച്ചുകൊടുക്കാൻ മാത്രം ആന്തരികപ്രഭയുള്ള ദാനിയേലുമാർ ഇവിടെ ഇല്ലെന്നുണ്ടോ? 'ഞാൻ നിന്നെ അളന്നു, നിക്ക് കുറവുണ്ട്' എന്ന മൃദുമന്ത്രണം അവർ കേൾക്കാതിരിക്കുന്നെങ്കിൽ നാശം ഈ സഭയുടേതായിരിക്കും. വളരുന്നതനുസരിച്ച് സഭയുടെ ദൈവസങ്കല്പത്തിനും ദൈവവിശ്വാസത്തിനും തെളിമയുണ്ടാവണം. വിശ്വാസികളെ അതിലേയ്ക്ക് നയിക്കാനാകുന്നവർ മാത്രമാണ് അഭിഷിക്തർ. അവരിൽ മാത്രമാണ് ക്രിസ്താംശമുള്ളത്. 
znperingulam@gmail.com 
Tel. 9961544169 / 04822271922

21 comments:

  1. Dr. James Kottoor comments:

    "Beautiful, detailed, comprehensive, logical, all embracing, a clear bird's eye view of the entire happening and progressive developments of the Synod on Family ever since it was announced in Nov. 2013, a write up the kind I have not seen so far any where and therefore one that should be sent to all Malayalam speaking Bishops and faithful, and to all English speaking bishops in a translated form, is what my honest mind prompts me to say.

    ReplyDelete
  2. "എന്റെ ദൈവം കത്തോലിക്കാ മതത്തിന്റെ ദൈവമല്ല"
    Wrong
    pope said " My God is not Catholic" that is true. Please don't distort his words. God can never be catholic because only human being can be catholic or Protostant, or orthodox etc and God has no religion. Since God is beyond earthly time and space continuum he canot be anything that of earthly. But He is "The God of Catholics" too.

    ReplyDelete
    Replies
    1. The word 'catholic' has an etymological meaning and an accepted conceptual meaning in connection with the Roman Catholic church. the first meaning is liberal, including most things etc. A man with catholic tastes, for example. This word of positive implications has been distorted by its use with the Roman Church, which therefore is a mis-nomer. Roman and Catholic ca't go together at all. In this usage the word denotes all that is conservative, self-centered, and restricted to a special group. As far as I understand, it is in that sense that the Pope said 'my God is not a Catholic God'. Thereby he has opted for a God that is all embracing, loving and impartial to the whole of creation or existence. This notion is not acceptable to a Roman Catholic Christian. So your statement "But He is the God of Catholics too" is false. If it were otherwise, all this clamor for change in the church wouldn't have been necessary.

      Delete
    2. As far as I understand, it is in that sense that the Pope said 'my God is not a Catholic God'. Thereby he has opted for a God that is all embracing, loving and impartial to the whole of creation or existence. This notion is not acceptable to a Roman Catholic Christian. So your statement "But He is the God of Catholics too" is false. If it were otherwise, all this clamor for change in the church wouldn't have been necessary.

      " I do not think a "Catholic pope" can not contradict himself.

      Delete
  3. "അതാകട്ടെ, ഗീതാദർശനത്തിനനുസൃതമായി, ആരെയും കീഴടക്കാനുള്ളതല്ല, മറിച്ച്, നമ്മോടുതന്നെയുള്ള യുദ്ധമാണ്"Zach

    ഗീതാ ദർശനം ഒരു മുക്കുവൻ മത്സ്യത്തെ അറക്കുന്നത്‌ പോലെ ശത്രുവിന്റെ കഴുത്തരക്കുവാൻ ആണ് പറയുന്നത്. അതും യേശുവിന്റെ സുവിശേഷവും ഒരിക്കലും ചേരില്ല. ചേരാത്ത രണ്ടിനെ എന്തിനു ചേര്ക്കണം ? be realistic. യുക്തിബോധം മത ബോധത്തിൽ നഷ്ടമാകരുത്. ഒരു വിഷ പാനം ഉപേക്ഷിച്ചു വേറെ ഒരു വിഷപാനം എടുക്കുന്നത് തികച്ചും യുക്തിരഹിതം ആണ്. ഈ ഗീതോപ ദേശമാണ്‌ ബി ജെ പി ,ആർ എസ് എസ് , ബജ്രങ്ങ്ടൽ എന്നീ കൂട്ടരെ മറ്റു മതസ്ഥരെ കൊല ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാ സത്യം മറക്കരുത്.

    ReplyDelete
    Replies
    1. Kindly read the book 'ഗീതാദർശനം' by C. Radhakrishnam.

      Delete
    2. എന്തിനാണ് വ്യാഖ്യാനങ്ങൾ ? ഭാഗവതം നല്ല പച്ച മലയാളത്തിൽ കിട്ടും ഏതൊരാൾക്കും വായിച്ചു മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ. ദയവത് ചെയ്തു ഒന്ന് വായിച്ചു നോക്കൂ എല്ലാവരും, വളരെ ചെറിയ പുസ്തകം ആണ്, ഋഗ്വേദം പോലെ പരമ ബോറല്ല. വീട് renovate ചെയ്യുന്ന പോലത്തെ പരിപാടിയാണ് വ്യാഖ്യാനം, ഭിത്തിയും കട്ടിളയും മാറ്റാതെ ഒരു ചെറിയ മോടി പിടിപ്പിക്കൽ, കാലത്തിനു അനുസൃതമാക്കൽ. അങ്ങനെ നോക്കിയാൽ ഗീത വേണമെന്നില്ല, എല്ലാവരും ഇനി മുതൽ ഖസാക്കിന്റെ ഇതിഹാസം വായിക്കട്ടെ, അതിലുണ്ട് നിങ്ങൾ തേടുന്നതെല്ലാം. മലയാളത്തിന്റെ മഷി പുരണ്ട ഒരു പുസ്തകവും അതിനോളം വരില്ല.

      Delete
    3. ഭഗവദ് ഗീത എന്നാണ് ഉദ്ദേശിച്ചത് (ഭാഗവതം എന്ന് മാറിപ്പോയി)

      Delete
    4. അങ്ങനെയെങ്കിൽ പുതുതായി ഒന്നുംതന്നെ വായിക്കാൻ പോകരുത്. ചെവിയിൽ വിരലിട്ടു കറക്കുന്നതുപോലെ സ്വന്തം തലയിലുള്ളത് തിരിച്ചും മറിച്ചും ചികഞ്ഞുകൊണ്ടിരുന്നാൽ ധാരാളമാകും. വേറാർക്കും ശല്യമൊട്ടില്ല താനും.

      Delete
    5. സുഹൃത്തേ, ഞാൻ വായിക്കരുതെന്നല്ല ഉദ്ദേശിച്ചത്, എന്താണ് ഗീത എന്നറിയാൻ വായിക്കണ്ടത് ഗീതയാണ്, ഗീതദർശനം അല്ല, അത്ര മാത്രമേ പറഞ്ഞുള്ളൂ. ഗീതയിലെ സംഗതികൾ കാലത്തിനു അനുരൂപമാക്കുന്ന കൃതികളാണ് വ്യാഖ്യാനങ്ങൾ.

      Delete
    6. കുടുംബം, സിനഡ് എന്ന വിഷയത്തെപ്പറ്റി സാക്ക് നല്ലൊരു ലേഖനമാണ് കാഴ്ച വെച്ചത്. ഒരാൾ അഭിപ്രായം പറയേണ്ടത് ഈ ലേഖനത്തെപറ്റിയായിരുന്നു. അതിനുപകരം അപ്രധാനമായ സ്പെല്ലിങ്ങ് തെറ്റുകൾ നോക്കി ഗീതയെ കസാക്കിന്റെ നോവലാക്കിയുള്ള ഒരു കുറിപ്പായിരുന്നില്ല വേണ്ടത്.ഗൗരവമായ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരം അപ്രസക്തമായ കുറിപ്പുകൾ ലേഖനത്തിൻറെ വഴി തന്നെ മാറ്റും. സിനഡിനെപ്പറ്റി ഒന്നും സംസാരിക്കാതെ ഗീതയും കസ്സാക്കുമാക്കിയാൽ ലേഖനം വായിക്കാൻ വരുന്ന വായനക്കാരോട് ചെയ്യുന്ന അനീതിയാണെന്നും മനസിലാക്കണം. അങ്ങനെയുള്ളവർ ബ്ലോഗിന്റെ പ്രധാന പേജിൽ ഗീതയെപ്പറ്റി ഡിബേറ്റിന് മറ്റൊരു പോസ്റ്റിടണമായിരുന്നു.

      ആദ്ധ്യാത്മികമായ ഒരു ലേഖനം എഴുതുമ്പോൾ ദേശാഭിമാനമുള്ളവർ ഭാരതീയ ചിന്തകളെപ്പറ്റിയും ചിന്തിക്കുക സ്വാഭാവികമാണ്. നിരീശ്വര വാദിപോലും ഇഷ്ടപ്പെടുന്ന ഒരു ഗ്രന്ഥമാണ് ഗീത. ഗാന്ധിജിയും ഐൻസ്റ്റീനും സർവ്വേപ്പള്ളി രാധാ കൃഷ്ണനും വിവേകാനന്ദനും അഗാധമായി പഠിച്ച ഒരു പുസ്തകത്തെ കസ്സാക്കിന്റെ നോവലുമായി താരതമ്യപ്പെടുത്തുന്ന യുക്തിയും മനസിലാകുന്നില്ല. ഹൈന്ദവരുടെ ഒരു വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നതും മാന്യതയല്ല. ഗീതയൊരിക്കലും മറ്റൊരു മതത്തെ വെറുക്കാൻ ഉപദേശിച്ചിട്ടില്ല. യഹൂദരെ വെറുക്കാൻ പൌരാഹിത്യമാണ് പള്ളികളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

      Delete

    7. ത്രേസ്യ മനയത്തിന്റെ കമന്റിനു ഞാനിട്ട മറുപടി ഇത് വരെ കണ്ടില്ല. ഈ comment approval system മാറ്റി കമന്റുകൾ delete ചെയ്യാനുള്ള അധികാരം moderators reserve ചെയ്യുന്നതല്ലേ കുറച്ചു കൂടി നല്ലത് ? അതാകുമ്പോൾ ചർച്ചകൾ അല്പം കൂടി ജീവൻ ഉള്ളതാകും എന്നാണ് എനിക്ക് തോന്നുന്നത്.


      ശ്രി ജോസഫ്‌ മാത്യു, താങ്കൾ ആദ്യം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, ഇവിടെ ഗീതയെക്കുറിച്ചുള്ള ചർച്ച ലേഖനത്ത്തോടുള്ള അനീതിയാണ്. അങ്ങനെ ഒരു സംഗതി ഉയര്ന്നു വന്നപ്പോൾ അഭിപ്രായം പ്രകടിപ്പിച്ചു എന്നേയുള്ളു. ഗീതയെ ഞാൻ അപമാനിക്കുന്നില്ല, പക്ഷെ ആരാധിക്കുന്നുമില്ല. ഗീതയും ബൈബിളും ഖുര് ആനും എല്ലാം മനുഷ്യൻ എഴുതിയതാണ്. അവ എഴുതപ്പെട്ട കാലത്തിന്റെയും അപ്പോൾ ജീവിച്ചിരുന്ന മനുഷ്യരുടെയും സംസ്കാരികത മനസ്സിലാക്കുന്നതിനുള്ള ഉപാധി എന്നാ നിലയിൽ ഈ ഗ്രന്ഥങ്ങളെല്ലാം അമൂല്യങ്ങളാണ്. പക്ഷെ അതിനുപരിയായി അവയ്ക്കോന്നും നമുക്ക് നല്കാനില്ല.

      ഇത് ഈ ഗ്രന്ഥങ്ങളുടെ കുഴപ്പമല്ല. കാലാതിവർത്തിയായ സത്യബോധക ആവാൻ ഒരു ഗ്രന്ഥത്തിനും സാധ്യമല്ല. ഇത് എഴുതപ്പെട്ടതിനും എഴുതപ്പെടാനിരിക്കുന്നതിനും ബാധകമാണ്. മനുഷ്യർ അറിവ് ഉല്പാദിപ്പിക്കുന്നവരാണ്, ഉണ്ടാകുന്ന അറിവ് പഴയതിനെ തള്ളുന്നത് സ്വാഭാവികമാണ്. ഈ രീതിയിൽ നോക്കിയാൽ എല്ലാ ഗ്രന്ഥങ്ങളും ഒരു പോലെയാണ്, നാം തേടുന്ന വരികൾ നമ്മുടെ ഉള്ളിലാണ്, നാം അതിനെ ഗ്രന്ഥങ്ങളിൽ അന്വേഷിക്കുന്നു എന്നേയുള്ളു.

      Delete
    8. ചിലപ്പോള്‍ പെന്ടിംഗ് കമന്‍റുകള്‍ പരിശോധിക്കാന്‍ താമസം വന്നേക്കാം. സദയം ക്ഷമിക്കുക. Authors ന് കമന്‍റുകള്‍ നേരിട്ട് പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കും. അങ്ങിനെ ആഗ്രഹിക്കുന്നവര്‍ സദയം almayasabdam@gmail.com എന്ന വിലാസത്തില്‍ സ്വയം പരിചയപ്പെടുത്തി എഴുതുക. Administrators ന്‍റെ തീരുമാനത്തിന് വിധേയമായി അംഗികാരം നല്‍കുന്നതായിരിക്കും.

      Delete
  4. "മകനേ,നീ എവിടെയാകുന്നു?" എന്ന് കര്‍ത്താവ് ചോദിച്ചാല്‍ ,"കര്‍ത്താവേ ഞാന്‍ കത്തനാരുടെ അടിമയായി പള്ളിയിലുണ്ട്!" എന്ന് ഒരു ഉളിപ്പുമില്ലാതെ മറുപടി പറയുന്ന പൊട്ടന്മാരായ എല്ലാ അച്ചായെന്മാരും അവശ്യം വായിച്ചു മനസിലാക്കേണ്ട നിതാന്തസത്യമാണീ സക്കരിയാചായെന്റെ കുറിപ്പ് ! വായിക്കൂ സമൂഹമേ , ഒരുവട്ടം വായിച്ചാല്‍ മനസിലായെന്നു വരില്ല ,കാരണം "അറിവിനെ അറിയാന്‍ ഒരറിവ്‌ വേണം "! അറിവില്‍, ജ്ഞാനത്തില്‍ ഇനിയെങ്കിലും സ്നാനം ചെയ്യൂ ..

    ReplyDelete
    Replies
    1. "മകനേ,നീ എവിടെയാകുന്നു?" എന്ന് കര്‍ത്താവ് ചോദിച്ചാല്‍ ,"കര്‍ത്താവേ ഞാന്‍ കത്തനാരുടെ അടിമയായി പള്ളിയിലുണ്ട്!" എന്ന് ഒരു ഉളിപ്പുമില്ലാതെ മറുപടി പറയുന്ന പൊട്ടന്മാരായ എല്ലാ അച്ചായെന്മാരും അവശ്യം വായിച്ചു മനസിലാക്കേണ്ട നിതാന്തസത്യമാണീ സക്കരിയാചായെന്റെ കുറിപ്പ് ! വായിക്കൂ സമൂഹമേ , ഒരുവട്ടം വായിച്ചാല്‍ മനസിലായെന്നു വരില്ല ,കാരണം "അറിവിനെ അറിയാന്‍ ഒരറിവ്‌ വേണം "! അറിവില്‍, ജ്ഞാനത്തില്‍ ഇനിയെങ്കിലും സ്നാനം ചെയ്യൂ "
      ചിലർക്ക് അറിവ് അലങ്കാരം ആണ് മറ്റു ചിലർക്ക് അഹങ്കാരവും. അഹങ്കാരവും അറിവും ഒരുമിച്ചു പോകില്ല , പിന്നെങ്ങിനെ അറിവ് അഹങ്കാരത്തിനു കാരണം ആകും ? അത് അറിവ് മുറിവാകുമ്പോൾ ! അറിവ് അല്പം ആകുമ്പോൾ ? അറിവ് അന്ജാനമാകുമ്പോൾ! അറിവ് സങ്കുജിതമാകുമ്പോൾ ! സ്വയം അറിവുള്ളവനെന്നും തന്റെ അറിവ് മാത്രമാണ് അറിവ് എന്നുമുള്ള വാർധക്യ സഹജമായ രോഗം ബാധിക്കുമ്പോൾ ! അല്ലെങ്കിൽ മൂന്നു വയസ്സുകാരന്റെ മനസ്സുണ്ടാകുമ്പോൾ ! അതിങ്ങനെ. മഴയത്ത് മുറ്റത്തെ നീരൊഴുക്കു കണ്ടു പറയുന്നു; "അപ്പൂപ്പാ ..എന്റെ ജീവിതത്തിൽ ഇത്രയും വലിയ വെള്ളപ്പൊക്കം ഞാൻ കണ്ടിട്ടില്ല" !?
      വേറൊന്ന് കോമഡി :നോഹയുടെ പെട്ടകത്തിൽ കയറാൻ ജന്തുക്കൾ ക്യു നില്ക്കുന്നു. തന്റെ തൊട്ടു പിറകിൽ നില്ക്കുന്ന കൊമ്പൻ ആനയോട് പൊടിയുറുംബ് അലറി " ഛെ ഒന്ന് തള്ളാതെ നില്ക്കടോ ! ഇവിടെയും സ്വയം അറിവുണ്ട് എന്നാലും അത് അഹങ്കാര -ഹാസ്യജന്യമാണ്.

      Delete
  5. ദൈവം കത്തോലിക്കനല്ലെന്നുള്ള നിഗമനത്തിൽ റോഷന്റെ അഭിപ്രായത്തിലും യുക്തിയുണ്ട്. കത്തോലിക്കാ മതത്തിന്റെ ദൈവസങ്കൽപ്പത്തിൽ സ്പോടന തത്ത്വവും പരിണാമക്രിയകളും ഉണ്ടായിരുന്നില്ല. ദൈവം മന്ത്രവാദിയെപ്പോലെ ഉണ്ടാകട്ടെയെന്നു പറഞ്ഞു. ഭൂമിയും പ്രപഞ്ചവും നക്ഷത്രങ്ങളും സൃഷ്ടിച്ചു. ശാസ്ത്രം പുരോഗമിച്ചപ്പോൾ സ്വന്തം നിലനില്പ്പിനായി, പണ്ടു പഠിപ്പിച്ച വേദ മണ്ടത്തരങ്ങൾ നേരെയാക്കാൻ പുരോഹിതരിപ്പോൾ ഉരുണ്ടുകളിയാണ്. യഹൂദരുടെ ഹീബ്രുവാക്യം അനുസരിച്ചു ബതലഹേമിൽ ദൈവം ജനിച്ചു. മൂന്നാം നാൾ ഉയർത്തു. ദൈവം പാപികളെ രക്ഷിക്കാൻ വന്നു. ഇത്തരം ദൈവം ക്രിസ്ത്യാനികൾക്കു മാത്രമുള്ളതാണ്. മാർപ്പാപ്പയുടെ പ്രസ്താവനയായ സ്പോടന തത്ത്വവും പരിണാമ ക്രിയകളും ഈ കത്തോലിക്കാ ദൈവവുമായി യാതൊരു സാമ്യവും കാണുന്നില്ല. വയലാർ പറഞ്ഞതായിരിക്കും ശരി. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു." മാർപ്പാപ്പാ പറഞ്ഞത്, " സ്പോടന പരിണാമ തത്ത്വങ്ങളും കത്തോലിക്കാ മതം സൃഷ്ടിച്ച ദൈവവുമായി യാതൊരു തരത്തിലും പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ല. അതുകൊണ്ട് എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല. ദൈവം സർവ്വ വ്യാപിയാണ്. അവിടെ കത്തോലിക്കന്റെ സങ്കുചിത ദൈവം ചാമ്പലാകണം.

    ഫ്രാൻസീസ് മാർപ്പാപ്പ സംസാരിക്കുന്നതല്ലാതെ സഭയിൽ കാര്യമായ മാറ്റങ്ങൾ നാളിതുവരെ നടത്തിയതായി തോന്നുന്നില്ല. യാഥാസ്ഥിതികരായ ജോണ്‍ പോൾ മാർപ്പാപ്പയും ബെനഡിക്റ്റും കർദ്ദിനാൾ ക്യൂരിയാ മുഴുവൻ സങ്കുചിത മനസ്ഥിതിക്കാരെക്കൊണ്ട് നിറച്ചിരിക്കുകയാണ്. ബുദ്ധിയും ബോധവും നശിച്ചവരുടെ തലമുറകൾ ഇല്ലാതായെങ്കിലേ സഭയുടെ വിപ്ലവകരമായ മുന്നേറ്റം നടപ്പാക്കാൻ സാധിക്കുള്ളൂ.. അനാരോഗ്യവാനായ ഫ്രാൻസീസ് മാർപ്പാപ്പായുടെ കാലത്ത് എന്തെങ്കിലും കാലോചിതമായ പരിഷ്ക്കാരങ്ങൾ നടത്താൻ സാധിക്കുമെന്നും തോന്നുന്നില്ല. ഇന്ന് ക്യൂരിയായിലുള്ള അനേകർ അദ്ദേഹത്തെ ശത്രുവിനെപ്പോലെയും കരുതുന്നു.

    സഭാ നവീകരണത്തെക്കുറിച്ചു ഒരു മാർപ്പാപ്പാ മാത്രം സംസാരിച്ചാൽ പോരാ, സഭയിലെ ഓരോ പൗരനും അത്തരം തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടായിരിക്കണം. എല്ലാവർക്കും ശബ്ദിക്കാനുള്ള അവസരങ്ങളാണ് സഭയുണ്ടാക്കേണ്ടത്. മാമ്മോദീസ മുങ്ങിയ ഓരോരുത്തരും ഹൈരാർക്കിയും പുരോഹിതരും സ്വവർഗാ നുരാഗികളും വിവാഹ മോചിതരും പൌരാഹിത്യം ഉപേക്ഷിച്ചവരും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരും ഒത്തു ചേർന്നു തീരുമാനങ്ങളെടുക്കണം. റോമിൽ നിന്നയച്ച സഭാ പൌരന്മാരുടെ അഭിപ്രായങ്ങൾ തേടിയുള്ള ചോദ്യാവലി പോലും കേരള മെത്രാന്മാർ ഒളിച്ചു വെച്ചു. ഒരു സിനഡിൽ സഭാമക്കളെ പങ്കെടുപ്പിച്ച് തീരുമാനങ്ങളെടുക്കാൻ സീറോ മലബാർ ബാർബേറിയൻ മെത്രാൻ സമിതി ആഗ്രഹിക്കുന്നില്ലായെന്നും വ്യക്തമായി.

    യാഥാസ്ഥിതിക മാർപ്പാമാർ ഭരിച്ചിരുന്ന നാളുകളിൽ അന്നുള്ള മുറവിളി റോമിലെ മാർപാപ്പയുടെ ഏകാധിപത്യവും അപ്രമാദിത്വവും ഇല്ലാതാക്കണമെന്നായിരുന്നു. എന്നാൽ ഇന്നത്തെ മുറവിളി ഫ്രാൻസീസ് മാർപ്പാപ്പാ ഒന്നുകൂടി കടുംപിടുത്തക്കാരനായി ബോൾഡായിരിക്കണമെന്നാണ്. മാർപ്പാപ്പായുടെ അധികാരത്തിൽ എന്തു ചെയ്യണമെന്നു കല്പ്പിക്കുക.; അത്തരം തീരുമാനത്തിൽക്കൂടി നഷ്ടപ്പെടാൻ പോകുന്നത് അദ്ദേഹത്തിനു കൂടിയാൽ ഒരു വിശുദ്ധ സ്ഥാനം മാത്രമേയുള്ളൂ.

    യാഥാസ്ഥിതിക മാർപ്പാമാർ പുലർത്തി വന്ന സഭയുടെ കുടുംബാ സൂത്രണ പദ്ധതികൾ ഇന്ന് ലോകത്താരും ചെവികൊള്ളുന്നില്ല. ഭൂരിഭാഗം ജനം സഭ പഠിപ്പിക്കുന്നത് നിക്ഷേധിക്കുന്നു. സ്വവർഗാനുരാഗികളോട് മൃദുല സമീപനം വേണം, ദൈവം അവർക്കു വേണ്ടിയും ഉള്ളതാണ്.

    വിവാഹ മോചിതർക്കും പൌരാഹിത്യം ഉപേക്ഷിച്ചവർക്കും ദൈവത്തിന്റെ ആലയത്തിൽ കൂദാശകൾ നിഷേധിക്കുന്നതിൽ സഭയുടെ നീതിയെവിടെ? കള്ളനും കൊലപാതകിക്കും വ്യപിചാരിക്കും ദിവ്യ വസ്തുക്കൾ കൈ കാര്യം ചെയ്യാം . സ്നേഹവും സത്യവും നീതിയും സഭയിന്നു കാറ്റിൽ പറപ്പിച്ചിരിക്കുകയാണ്. ഒരിക്കൽ കൊടും കൊലപാതികളും ക്രൂരന്മാരായ രാജ്യ ഭരണാധികാരികളും സഭയെ നയിച്ചിരുന്നു. അതേ തലമുറകളുടെ ബ്യൂറോ ക്രസിയാണ് ഇന്ന് വത്തിക്കാൻ ഓഫീസ് കൈകാര്യം ചെയ്യുന്നത്. കാലഹരണപ്പെട്ട സഭയെ പിടിച്ചുയർത്താൻ കോടാനുകോടി സഭാ പൌരന്മാരുടെ ഒരേ സ്വരത്തിലുള്ള വിപ്ലവ മുന്നേറ്റമാവിശ്യമാണ്.

    അധർമ്മത്തിനെതിരായി പോരാടുന്ന ജനതയുടെമേൽ സത്യത്തിന്റെ കാഹളമായ പരിശുദ്ധാരൂപി പ്രകാശിക്കില്ലേ? ഗീത പാടിയതും ഫ്രാൻസീസ് മാർപ്പാപ്പാ പറഞ്ഞതും അതുതന്നെയാണ്. യാഥാസ്ഥിതിക മാറാരോഗം കൊണ്ട് പുഴുത്തൊരു സഭയിലാണ് ഹതഭാഗ്യരായ കേരള മക്കൾ ജീവിക്കുന്നതെന്നതും ദുഖകരമായ മറ്റൊരു സത്യമാണ്.

    മൂന്നു വിശുദ്ധന്മാരെ കേരളത്തിനു ലഭിച്ചിട്ടും അവരെത്ര ശ്രമിച്ചിട്ടും റബ്ബർ വിലയിടിവ് തടയാൻ സാധിക്കുന്നില്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നേർച്ച കാഴ്ചകൾക്കായി പാലായിലെ പുരോഹിതർ വല വീശാൻ തുടങ്ങി. മരാമത്തു പണിയുമായി വിശുദ്ധീകരിച്ച ചാവറയ്ക്ക്' റബർ സാമ്പത്തിക ശാസ്ത്രത്തോട് താൽപര്യവും ഇല്ല. വിശുദ്ധരെ കണക്കില്ലാതെ സൃഷ്ടിക്കുന്നതു കൊണ്ട് അരീത്രയിലെ വിശുദ്ധ ജോർജുകുട്ടി ആകെ കുപിതനാണെന്നും കേട്ടു.

    ReplyDelete
    Replies
    1. I personally endorse every word in your comment, friend.

      Delete
  6. This comment has been removed by the author.

    ReplyDelete
  7. ശ്രീ റോഷന്‍ സാം , ഗീത പഠിച്ചിട്ടാണോ മുസ്ലിം തീവ്രവാദികള്‍ ഈ അറുകൊലയെല്ലാം നടത്തുന്നത് ? മോന്‍ ഗീതയുടെ പുറംചട്ട മാത്രമേ പഠിച്ചിട്ടുള്ളൂ എന്നേ ലോകം മനസിലാക്കൂ ...അധര്‍മ്മത്തെ ഇല്ലാതാക്കലും, ആത്മതലത്തിലെയ്ക്കുള്ള മനസിന്‍റെ യാനവുമാണ് ഗീതയിലൂടെ ലോകം കണ്ടെത്തുന്നത് ! വായിക്കൂ പലവട്ടം വായിക്കൂ ..മുന്‍വിധികള്‍ ഇല്ലാതെ വായിക്കൂ ..ഭാഗ്യമുണ്ടെങ്കില്‍ ആ വിശ്വ സത്യം മോനും കാലം വെളിവാക്കിത്തരട്ടെ ..ആശംസകള്‍ ! ഗീതയിലെ "തത്വമസി"യുടെ മറുപുറമാണ്"ശത്രുവിനെ സ്നേഹിക്കൂ" എന്നതെന്നു മോന് കുറേക്കാലം കഴിഞ്ഞെങ്കിലും മനസിലാകാന്‍ ഇടയാകട്ടെ ...മീനെ മുറിക്കുന്നത് മുകളില്‍പ്പറഞ്ഞ തീവ്രവാദികളാണ്! പതിമൂന്നു കൊല്ലത്തെ ദുര്യോധനന്‍റെ അധര്‍മ്മവാഴ്ചയെ ഇല്ലാതാക്കുവാന്‍ ഗുരുവും ദൈവവുമായവന്‍ കണ്ടെത്തിയഏക വഴിയാണ് ഗീത ! ചമ്മട്ടി പള്ളിയില്‍ എടുത്ത ക്രിസ്തുവും ഇത് തന്നെയാണ് നമുക്ക് കാണിച്ചുതന്നതും!

    ReplyDelete
    Replies
    1. "പതിമൂന്നു കൊല്ലത്തെ ദുര്യോധനന്‍റെ അധര്‍മ്മവാഴ്ചയെ ഇല്ലാതാക്കുവാന്‍ ഗുരുവും ദൈവവുമായവന്‍ കണ്ടെത്തിയഏക വഴിയാണ് ഗീത ! ചമ്മട്ടി പള്ളിയില്‍ എടുത്ത ക്രിസ്തുവും ഇത് തന്നെയാണ് നമുക്ക് കാണിച്ചുതന്നതും"
      O My GOsh! Then that god is not a GOD but man made tribal god of tribal mind. ഒരു വർഗത്തിന് വേണ്ടി വേറെ ഒരാളെ കൊല്ലാൻ പറയുന്ന ദൈവം പഴയ ഗോത്ര വർഗ സങ്കൽപ്പത്തിൽ മനുഷ്യ ഭാവനയുടെ സൃഷ്ടി മാത്രമാണ് എന്ന് അങ്ങേക്ക് ഇത് വരെ മനസിലാകാത്തതു വളരെ പരിതാപകരം. അത് തന്നെ ആണ് ഇസ്ലാമും ചെയ്യുന്നത്. യഹൂദർ പഴയ നിയമത്തിൽ അവരുടെ യുധക്കൊലകളെ ന്യായീകരിക്കാൻ എഴുതി പിടിപ്പിച്ചതും. ഞങ്ങടെ ദൈവം ഞങ്ങളെ യുദ്ധത്തിൽ വിജയിപ്പിക്കും , യുദ്ധ വീരനും ശക്തനുമായ കർത്താവ്‌ ഞങ്ങള്ക്ക് വിജയം തരും എന്നിത്യാതി ഗോത്ര വർഗ ദൈവ സങ്കൽപം. അതുകൊണ്ടാണ് ഹിന്ദു ദൈവങ്ങളുടെ കയ്യില നിറയെ ആയുധങ്ങൾ. എല്ലാ ഗോത്രങ്ങല്ക്കും അവരുടെ യുദ്ധ ദൈവങ്ങളും , ഗോത്ര ദൈവങ്ങളും ഉണ്ടായിരുന്നു. അവയാണ് ഇന്നും നമ്മിൽ ചിലര് ദൈവങ്ങള എന്ന് വിളിക്കുന്നത്‌.
      "ശത്രുവിന് വിശന്നാൽ ഭക്ഷണവും , അവനു ദാഹിച്ചാൽ ജലവും കൊടുക്കണം എന്നും സത്രുവിനു വേണ്ടി പ്രാർധിക്കണം" എന്നും ആണ് ഈ കാര്യത്തിൽ യേശു പഠിപ്പിച്ചത് അത് സ്വന്തം ജീവിതത്തിൽ പ്രവർത്തിക്കുകയും ചെയ്തു എന്ന് കുറഞ്ഞ പക്ഷം സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്.
      പിന്നെ യേശു ജെറുസലേം ദാവലയത്തിൽ ചാട്ട എടുത്തത് ഗീതയിലെ യുദ്ധവുമായി യാതൊരു സാമ്യവും ഇല്ല. അത് വെറും ഒരു ബാലിശമായ ഉത്തരാധൂനിക മത ഗ്രന്ഥ ദുര്വ്യാഖ്യാനം ആണ്. ദൈവിക കാര്യങ്ങൾ സ്വാർഥ നെട്ടങ്ങല്ക്കും പണ സമ്പാദനത്തിനും വേണ്ടി ഉപയോഗിച്ച് പാവം ജനങ്ങളെ ചൂഷണം ചെയ്തു യഥാർഥ ദൈവത്തിൽ നിന്നകറ്റിയവരെ ആണ് ചട്ട കണ്ട് അടിച്ചത്. അത് ഒരു സിംബോളിക് ആക്ട്‌ മാത്രം ആയിരുന്നു എന്ന് വ്യക്തമാണ്.

      Delete