Translate

Saturday, December 27, 2014

മദ്യവിരുദ്ധസമിതിക്കാര്‍ക്ക് കവലച്ചട്ടമ്പിമാരുടെ ഭാഷയെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍. കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കാര്‍ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കവലച്ചട്ടമ്പിമാരുടെ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. 

മദ്യവിരുദ്ധസമിതി നടത്തുന്നത് മദ്യവിരുദ്ധപ്രവര്‍ത്തനമൊന്നുമല്ല. അവരുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് അവര്‍ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയ സംഘടനനേതാക്കളെ പോലയാണ് അവര്‍ സംസാരിക്കുന്നത്. മദ്യവിരുദ്ധസമിതിയുടെ പ്രവര്‍ത്തനം സമ്പൂര്‍ണ പരാജയമാണ്. മദ്യത്തിന് അടിമകളായി മാറിയവര്‍ ഏറെയുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരില്‍ ബിഷപ്പ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യകക്ഷമമായി നടന്നു. അത്തരമൊരു പരിശ്രമം ഇന്ന് മദ്യവിരുദ്ധസമിതിയില്‍ നിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

മദ്യപരുടെ ഭാഷയിലാണ് മന്ത്രി കെ.ബാബു സംസാരിക്കുന്നത്, ക്വട്ടേഷന്‍ പണിയാണ് കെ.സി ജോസഫിന്റേത് തുടങ്ങിയ വിമര്‍ശനങ്ങളാണ് മദ്യവിരുദ്ധ സമിതി വെള്ളിയാഴ്ച ഉന്നയിച്ചത്.
(മാതൃഭൂമി)

1 comment:

  1. PA Mathew in FB

    ഇന്നലത്തെ സായാഹ്ന കൂട്ടായ്മയില്‍ നിന്ന്:

    കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളില്‍ കേരളത്തില്‍ ധ്യാനം, ധ്യാനകേന്ദ്രങ്ങള്‍, മറ്റ് കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങള്‍ എന്നിവയും മദ്യ ഉപയോഗവും വളര്‍ന്നത് ഏകദേശം സമാന്തരമായിട്ടാണ്. ഇത് വെറും യാദൃശ്ചികമെന്നതിനെക്കാള്‍, ഒന്ന് മറ്റേതിന്റെ ബൈപ്രോടക്റ്റ് ആണെന്ന് കരുതുന്നതാണ് കൂടുതല്‍ യുക്തിസഹം.
    ഭയം, നിരാശ, ആത്മവിശ്വാസമില്ലായ്മ എന്നിവയൊക്കെ ഒന്നാമത്തേതില്‍ നിന്ന് സുലഭമായി ലഭിക്കുന്നതിനാല്‍, രണ്ടാമത്തേതില്‍ എത്തിപ്പെടുക വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും ഉത്തരവാദികളും ഒരേ കൂട്ടര്‍ തന്നെ.

    ഒന്നാമത്തേതിനെ MBA ക്കാരെ വെല്ലുന്ന വൈഭവത്തോടെ ഇക്കൂട്ടര്‍ ഒരു profit centre ആക്കി മാറ്റിയെടുത്തപ്പോള്‍, രണ്ടാമത്തേത് അവരുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തതായി വളര്‍ന്നു പന്തലിച്ചു. അതില്‍ നിന്നുണ്ടായ കുറ്റബോധമാണോ ഇപ്പോഴത്തെ ഈ മദ്യവിരുദ്ധസമിതിക്കാരുടെ വിറളിപിടിച്ചുള്ള നെട്ടോട്ടം?

    റബ്ബര്‍ വില ഉയരാന്‍ അലമുറയിട്ട് പ്രാര്‍ത്തിച്ചിട്ട് ദൈവം കേട്ടില്ല. മദ്യത്തിന്റെ ഉപയോഗം കുറക്കാന്‍ അതിനെക്കാള്‍ ഉച്ചത്തില്‍ കൈകാലുകളിട്ടടിച്ചു വര്‍ഷങ്ങളോളം തുടര്‍ച്ചയായി പ്രാര്‍ത്തിച്ചിട്ടും പ്രയോജനമോന്നും ഉണ്ടായില്ല. ഇപ്പോള്‍ ഈ രണ്ടു ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. അതിനവര്‍ സമ്മര്‍ദവും ഭീഷണിയും എല്ലാം പയറ്റുന്നുമുണ്ട്.

    അപ്പോള്‍, ദൈവത്തെക്കാള്‍ ശക്തി സര്‍ക്കാരിനുണ്ടെന്ന് സമ്മതിക്കുകയാണോ അവര്‍? അതോ, അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം അന്നും, ഇന്നും, ഒരിക്കലും കേട്ടിട്ടുമില്ല, ഇനി കേള്‍ക്കുകയുമില്ല എന്നാണോ?

    ReplyDelete