Translate

Sunday, October 5, 2014

ഇടുക്കി ഉയര്‍ത്തിയ വിവാദങ്ങള്‍....

ജനസംഖ്യയില്‍ 36 ശതമാനവും ക്രൈസ്തവരായ ഇടുക്കി, അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷ ഭൂമി ആയിക്കഴിഞ്ഞു. അപൂര്‍വ്വമായ സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമായ ഈ പരിസ്ഥിതി ലോല പ്രദേശത്തേക്കുള്ള കുടിയേറ്റത്തിന് ഒരു നൂറ്റാണ്ടിന്‍റെയെങ്കിലും  ചരിത്രമുണ്ട്. ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാനാണ് ബഹുഭൂരിപക്ഷവും ഇവിടുത്തെ വനഭൂമിയിലേക്ക് തൂമ്പയുമായി തിരുവിതാകൂറില്‍ നിന്ന് മല കയറിയത്. പട്ടയമുണ്ടോ, വനഭൂമിയാണോ എന്നൊന്നും നോക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല മിക്കവരും അന്ന്. രോഗികളെ ശുശ്രൂഷിക്കാന്‍ ആശുപത്രികളോ, മക്കളെ പഠിപ്പിക്കാന്‍ വേണ്ടത്ര വിദ്യാലയങ്ങളോ, ആരാധിക്കാന്‍ വേണ്ടത്ര ദേവാലയങ്ങളോ ഒന്നും ഇല്ലാതിരുന്ന ഒരു കാലം അവരെ സ്വീകരിച്ചു. 

കാട്ട് മൃഗങ്ങളുടെയും മാരകമായ പകര്‍ച്ച വ്യാധികളുടെയും ആക്രമണങ്ങളൊന്നും ഈ ആദ്യകാല കുടിയേറ്റക്കാരെ പിന്തിരിപ്പിച്ചില്ല. അന്ന് മരിച്ചവര്‍ക്ക് ഒപ്പീസ് ചൊല്ലാന്‍ വൈദികരെത്തുന്നത് മിക്ക സാഹചര്യങ്ങളിലും മാസങ്ങള്‍ തന്നെ കഴിഞ്ഞായിരുന്നു. അന്നിതൊന്നും തെറ്റായിരുന്നില്ല.

പതിയെ അവിടെ ദേവാലയങ്ങള്‍ ഉണ്ടായി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായി, ആശുപത്രികള്‍ ഉണ്ടായി. എവിടെയുമെന്നപോലെ ആ നാടിന്‍റെ വളര്‍ച്ചക്കും നിര്‍ണ്ണായക നേതൃത്വം കൊടുക്കാന്‍ സഭക്ക് കഴിഞ്ഞു.

ഇന്ന് ലോകം കാണുന്നത് ചങ്ങലക്ക്‌ ഭ്രാന്തു പിടിച്ചതുപോലെ ഇടുക്കി കുലുങ്ങുന്നതാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടിയാല്‍ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെപ്പറ്റി കൊച്ചു കുട്ടികള്‍ പോലും ഇന്ന് ബോധവാന്മാരാണ്. ലോക രാഷ്ട്രങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ബഹു കോടികള്‍ മുഖം നോക്കാതെ മുടക്കുന്നു. ഈ സാഹചര്യത്തിലാണ് ഗാട്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഇടുക്കിയില്‍ സമര കാഹളം മുഴങ്ങിയത്. അതാകട്ടെ, ദീര്ഘകാലം അവിടെ നിലനിന്നിരുന്ന മത സൌഹാര്‍ദ്ദം തകരാന്‍ കാരണവുമായി.

പശ്ചിമഘട്ട സംരക്ഷണ സമിതി എന്ന പേരിലുണ്ടായ സംഘടനയുടെ സാരഥ്യം ഏറ്റെടുക്കുന്നതിലൂടെ രൂപത ലക്ഷ്യമിട്ടത് അവിടുത്തെ കര്‍ഷകരുടെ താത്പര്യങ്ങള്‍ ആയിരുന്നില്ലെന്ന് ഞാന്‍ സംശയിക്കുന്നു. അത്മ്മായന്‍റെ കാര്യത്തിലുള്ള ഈ വേദനയുടെ നൂറിലൊന്ന് ഉണ്ടായിരുന്നെങ്കില്‍ മൂവാറ്റുപുഴയില്‍ ഒരു വീട്ടമ്മക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു, കുരീപ്പുഴയില്‍ അത്മായര്‍ക്ക് പോലിസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വരില്ലായിരുന്നു ... അങ്ങിനെ എത്ര എത്ര സംഭവങ്ങള്‍!

ഇടുക്കി ബിഷപ്പിനെ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് കുഞ്ചിത്തണ്ണിയിലെ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുമായി ബന്ധപ്പെട്ടാണ്. കുഞ്ചിത്തണ്ണി എന്ന കൊച്ചു മലയോര ഗ്രാമത്തിലെ സഹൃദയരായ കുറെ വ്യക്തികള്‍ ഒത്തു ചേര്‍ന്ന് ഒരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ പടുത്തുയര്‍ത്തി. അത് പച്ച പിടിക്കുന്നതിനു മുമ്പേ അതിന്‍റെ മതിലിനപ്പുറത്തു രൂപത വക മറ്റൊരെണ്ണം മാര്‍ ആനിക്കുഴിക്കാട്ടില്‍ ആശിര്‍വദിച്ചു. അവിടുത്തെ ക്രൈസ്തവര്‍ പോലും മൂക്കത്ത് വിരല്‍ വെച്ച് പോയി. അനേകം കാരണങ്ങള്‍ രൂപതയ്ക്ക് പറയാനുണ്ടാവാം. അതായിരിക്കട്ടെ ശരിയും.

ഇടുക്കി ബിഷപ്പ് വാര്‍ത്തകളിലെ താരമായി മാറിയത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥിയോട് കയര്‍ത്തു സംസാരിച്ചതുമായി ബന്ധപ്പെട്ടാണ്. ഒരു MLA അന്നദ്ദേഹത്തെ വിളിച്ചത് നികൃഷ്ടജീവിയെന്നാണ്. ഇതിനെതിരെ സഭാതലത്തില്‍ വലിയ പ്രതിക്ഷേധങ്ങള്‍ ഒന്നും അന്ന് കേട്ടില്ല. തുടര്‍ന്ന് ഇടുക്കിയില്‍ നടന്നത് ഒരു ത്രില്ലര്‍ സിനിമയെപ്പോലും പിന്നിലാക്കുന്ന സംഭവങ്ങള്‍. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലുകള്‍, നിലവിലെ MP യുടെ നേരെ വെല്ലുവിളി, സ്വന്തം സ്ഥാനാര്‍ഥി, പല പള്ളികളിലും രാഷ്ട്രിയ പ്രസംഗങ്ങള്‍, വൈദികര്‍ പൊതു പ്രചാരണത്തില്‍, വിളിപ്പാടകലെ നിര്‍ത്തിയിരുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഒപ്പം, അങ്ങിനെ പലതും. ഒടുവില്‍ മെത്രാന്‍ നിശ്ചയിച്ച സ്ഥാനാര്‍ഥി ജയിച്ചു, അരമന വളപ്പില്‍ പടക്കവും പൊട്ടി. അപ്പോഴും ക്രൈസ്തവരുടെ 50 ശതമാനം പോലും വോട്ട് അരമനപ്പെട്ടിയില്‍ വീണിരുന്നില്ലെന്നു ഞാന്‍ സംശയിക്കുന്നു.

കത്തോലിക്കര്‍ക്ക് സ്വന്തം ഒരു പാര്‍ട്ടിയെന്ന ആശയം ഉണ്ടാകാന്‍ ഇടുക്കിയിലെ വിജയം കാരണമായി, AKCC ജനിക്കുകയും ചെയ്തു. പക്ഷെ, AKCC ഇന്ന് രൂപതാ തലത്തില്‍ ഗ്രൂപ്പുകളായി മരച്ചു നില്‍ക്കുന്നുവെന്നത് പറയാതെ വയ്യ. എല്ലാവരും സംശയിച്ചതുപോലെ ഞാനും സംശയിച്ചു. ഇടതു പക്ഷത്തോ വലതു പക്ഷത്തോ നിലയില്ലാത്ത ഒരു MP ക്ക് എന്ത് ചെയ്യാനാവുമെന്ന്. 

ജനസഹസ്രങ്ങള്‍ നിത്യേന ഒഴുകുന്ന ഡല്‍ഹിയില്‍ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ട ഇടുക്കി MP ക്ക് ഇടുക്കിയിലെ ജനങ്ങളെ നിരാശപ്പെടുത്താന്‍ മനസ്സ് വന്നില്ല. ഡല്‍ഹിയില്‍ ഉണ്ടായ ഒറ്റപ്പെടല്‍ മറക്കാനാവണം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള വനഭൂമിയില്‍ PWD പണിത കലുങ്ക് വനം വകുപ്പ് പൊളിച്ചതുമായി ബന്ധപ്പെട്ട് ഇടുക്കി MP നടത്തിയ അഞ്ചു ദിവസത്തെ നിരാഹാര സത്യാഗ്രഹവും, ഇടുക്കി ഹര്‍ത്താലും, നാടകീയമായ നിരാഹാരം അവസാനിപ്പിക്കലും. കേസ് അനുഭാവ പൂര്‍ണ്ണമായി പരിഗണിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പു കൊടുത്തത്രേ. ഉമ്മന്‍ ചാണ്ടി നല്ലവനാണ്, എല്ലാം നല്ലതാകട്ടെ എന്നദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. പക്ഷെ അദ്ദേഹത്തിന്‍റെയോ കേരള മന്ത്രിസഭയുടെയോ നിയന്ത്രണത്തിനും അപ്പുറമുള്ളതായിരുന്നു MP ഉന്നയിച്ച ആവശ്യങ്ങള്‍ എന്ന് മനസ്സിലാക്കാനുള്ള ശേഷി ഇടുക്കിയുടെ MP ക്ക് ഉണ്ടായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു. കഴിഞ്ഞ ദിവസം തര്‍ക്കത്തിലുള്ള  റോഡു കാണാന്‍ കേരള വനം വകുപ്പ് മന്ത്രി ഇടുക്കിയില്‍ എത്തി. സ്ഥല സന്ദര്‍ശനത്തിനു ശേഷം കമ്മ്യുണിറ്റി ഹാളില്‍ ഇടുക്കി MP യുമായി ചര്‍ച്ച നിശ്ചയിച്ചിരുന്നതായും കേള്‍ക്കുന്നു. ഏതായാലും ഇതിനിടയില്‍ MP യുടെ നേതൃത്വത്തില്‍ ഒരു ചെറുസംഘം മന്തിയുടെ കാര്‍ തടഞ്ഞു. 

ചാനലില്‍ ഞാന്‍ കണ്ടതും കേട്ടതും പറയാം. സമനില വിട്ട് അക്രമാസക്തനായ ഒരു വ്യക്തിയെപ്പോലെയായിരുന്നു MP യുടെ പെരുമാറ്റം എന്നാണ് എനിക്ക് തോന്നിയത്. ഇതിനിടയില്‍ മന്ത്രിയോട്, “നമുക്ക് ഇതൊന്നു ചര്‍ച്ച ചെയ്യണ്ടേ മന്ത്രീ” എന്ന് ആരോ പറയുന്നതും കേള്‍ക്കാമായിരുന്നു. ഇറച്ചിക്കടയുടെ മുമ്പില്‍ ചെന്ന് ‘എനിക്ക് രണ്ടു കിലോ പോത്ത് തരൂ കശാപ്പുകാരാ’ എന്ന് പറയുന്നതില്‍ മര്യാദകേട് ഉണ്ടെങ്കില്‍ ഇതും അങ്ങിനെയെന്ന് എനിക്ക് തോന്നി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു MLA യും കേരളത്തിന്‍റെ മന്ത്രിയുമാണ്. ചാനലില്‍ ഇടുക്കി MP, ഞാന്‍ ജനപ്രതിനിധിയാണെന്ന് പല പ്രാവശ്യം പറയുന്നതും, ‘ഇത് താങ്കളുടെ ഈഗോയുടെ പ്രശ്നമാണോ’ എന്ന് അവതാരകന്‍ ചോദിക്കുന്നതും ഞാന്‍ കേട്ടു. ഇടുക്കി മെത്രാന്‍ പറഞ്ഞിട്ടായിരിക്കണം MP അങ്ങിനെ അതിക്രമത്തിന് മുതിര്‍ന്നതെന്ന് ഞാന്‍ പറയുന്നില്ല. MP ക്ക് എന്തൊക്കെയോ വിശിഷ്ടാവകാശങ്ങള്‍ ഉണ്ടെന്ന ഒരു ധാരണകൊണ്ടായിരിക്കാം അദ്ദേഹം പൊലീസിന് നേരെയും തട്ടിക്കയറിയത്‌. എന്തായാലും ഇടുക്കി മെത്രാന് ഇതിനു വലിയ വില കൊടുക്കേണ്ടി വരും. തീര്‍ച്ച. നാടിന് ഗുണകരമായ ഒരു കാര്യത്തിന് ഒരു MP ക്ക് ഇങ്ങിനെയൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ എന്ന് ചിന്തിക്കാന്‍ എനിക്ക് കഴിയുന്നില്ല. 


ഇത് അല്‍പ്പം നിലവാരം താഴ്ന്ന ഒരു ഒരു പെരുമാറ്റമായിരുന്നു എന്നാണ്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിലയിരുത്തിയത്. ഇതുപോലെ അപക്വമായ പെരുമാറ്റം കൊണ്ട് അദ്ദേഹം എന്ത് നേടുമെന്നും എനിക്കറിയില്ല. കേരളത്തില്‍ ഒരു MP യും ഇന്നേവരെ അധികം കാണിക്കാത്ത ഒരു സമ്മര്‍ദ്ദ തന്ത്രമാണ് ഇടുക്കിയില്‍ അരമനയുടെ പൊന്നോമന പുത്രന്‍ അരങ്ങേറിയത്. ഒപ്പമുണ്ടായിരുന്ന കമ്മ്യുണിസ്റ്റ് കാരനായ ദേവികുളം MLA ശ്രി. രാജേന്ദ്രന്‍ വളരെ പക്വതയോടെയാണ് പെരുമാറിയതെന്ന് പറയാതിരിക്കാനും വയ്യ. പരിചയക്കുറവു കൊണ്ടുണ്ടായ പോരായ്മകള്‍ തിരുത്തി നേരായ മാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തിന് ഇനിയുള്ള കാലം പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

ദേശീയ തലത്തില്‍ കുത്തനെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന കേരള കത്തോലിക്കാ സഭയെ ബഹുജന മദ്ധ്യത്തില്‍ അപഹാസ്യരാക്കുന്ന ഇന്നത്തെ മെത്രാന്മാരില്‍ നിന്ന്, സഭാനുകൂലമായ ഒരു നിലപാടും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അവരും അവരുടെ ഇഷ്ട അനുഗാമികളുമായി കുറേക്കാലം കൂടി ഇത് തുടരും. ഉള്ളിലുള്ള അംഗങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താം. 

ഡല്‍ഹി രൂപതയിലുണ്ടായിരുന്ന മുഴുവന്‍ സിറോ മലബാര്‍ അത്മായരെയും ഫരീദാബാദിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒരു വിജ്ഞാപനം, അതില്‍ പ്രതിക്ഷേധിച്ച് ഡല്‍ഹി കത്തോലിക്കര്‍. ഒരു ഇന്റര്‍വ്യുവില്‍ ഫരിദാബാദ് ബിഷപ്പ് പറയുന്നു, റീത്ത് യഥേഷ്ടം തിരഞ്ഞെടുക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് (വിജ്ഞാപനം അനുസരിക്കുകയും വേണം!). 

വൈദികരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഇത്തരം സമീപനമാണ് ഏഷ്യയിലെ തന്നെ മികച്ച കോളേജുകളില്‍ ഒന്നായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളെജിന് അനിശ്ചിത കാലത്തേക്ക് താഴിടാന്‍ കാരണമായത്‌. ക്യാപ്പിറ്റെഷനും കൊടുക്കണം, മോശം ഭക്ഷണവും കഴിക്കണം, നിര്‍ബന്ധമായി ധ്യാനത്തിനും പോകണം ... കുട്ടികള്‍ ചാനലിലൂടെ വിളിച്ചു പറയുന്നത് കേള്‍ക്കാന്‍ എനിക്കിടയായി. 

ലത്തിന്‍ റീത്തുകാരോട് പകയും, അനുയായികള്‍ക്ക് ചട്ടങ്ങളുമായി അനുരജ്ഞന ശുശ്രൂഷ ചെയ്യുന്ന നമ്മുടെ ഇടയന്മാരോട് എനിക്ക് സഹതാപമേയുള്ളൂ. അവര്‍ സഭയെ നന്നാക്കുകയല്ല പകരം കുളിപ്പിച്ചു കുളിപ്പിച്ചു കൊല്ലുകയാണെന്ന് അവര്‍ അറിയണമെങ്കില്‍ കുഞ്ഞിന്‍റെ അവസാന ശ്വാസവും നിലക്കേണ്ടി വന്നേക്കാം. 

1 comment:

  1. https://www.youtube.com/watch?v=lCpurVMQGCc

    ഇ വീഡിയോ ഒന്ന് കണ്ടു നോക്കു... നമ്മുടെ കോട്ടയം ജില്ലയിലെ പ്രശസ്ഥമായ ഒരു കോളേജിലെ ഒരു സമരം..അപകടങ്ങളിൽ പെട്ടവരെയും , ആക്രമിക്കപ്പെടുന്നവരെയും കണ്ടിട്ടും പ്രതികരണശേഷി ഇല്ലാതെ മുഖം തിരിച്ചു നടക്കുന്ന ഇന്നത്തെ തലമുറക്ക്‌ കാരണക്കാർ, പ്രതികരിക്കുന്നവനെ പ്രതിക്കൂട്ടിൽ ആക്കി അവന്റെ പ്രതികരണശേഷി ഇല്ലാതെ ആക്കുന്ന ഇത്തരം കോളെജുകൾ ആണു ....ഇ സംഭവം ഒന്നും മുഖ്യമാധ്യമങ്ങള്‍ ഒന്നിലും തന്നെ ചര്‍ച്ച ചെയ്യില്ല..കാരണം പണം ഉള്ള മാനേജ്‌മന്റ്‌ ന്റെ മുന്‍പില്‍ അവര്‍ക്ക് നട്ടെല്ല് വളക്കേണ്ടി വരും...ചിഞ്ഞു നാറുന്ന സത്യങ്ങള്‍ പുറം ലോകം അറിയണമെങ്കില്‍ നിങ്ങളുടെ ഷെറുകള്‍ വേണം,.

    15 കോടിയില്‍പ്പരം നികുതി വെട്ടിക്കുന്ന കാഞ്ഞിരപ്പള്ളി അമല്‍ജോതി എന്‍ജിനിയറിങ് കോളജ് മനേജ് മെന്‍റിന്‍റെ മറ്റൊരും വ്യക്തമായ മുഖമാണ് ഇപ്പോള്‍പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.വിദ്യാര്‍ത്ഥിരാഷ്ടീയത്തെ നിരോധിച്ച് പ്രതീകരണശേഷിയില്ലാത്ത സമൂഹത്തെ സ്യഷ്ടിച്ച് യഥേഷ്ടം തങ്ങളുടെ വിദ്യഭ്യാസ കച്ചവടം നടത്തമെന്ന കോളജ് മാനേജ്മെന്‍റിന്‍റെ മോഹങ്ങള്‍ക്കാണ് വീര്‍പ്പിമൂട്ടിയ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മറുപടി നല്‍കിയത്.ജയിലിനുള്ളി പൂട്ടിയിട്ട് ഭീമമായ തുക ഫീസായി വാങ്ങിയതിന് ശേഷം തങ്ങള്‍ തരുന്ന ഭക്ഷണവും ഭക്ഷിച്ച് വേണമെങ്കില്‍ പഠിച്ച് കൊള്ളണമെന്നായിരുന്നും മനേജ്മെന്‍റിന്‍റെ നിലപാട്.എന്നാല്‍ മനേജ്നെന്‍റ് നാളുകളായി പുലര്‍ത്തുന്ന അടിച്ചമര്‍ത്തല്‍ നടപടിക്ക് എതിരെയാണ് ഒടുവില്‍ പെണ്‍ക്കുട്ടികളും ആണ്‍ക്കുട്ടികളും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തിയത് കഴിഞ്ഞ രണ്ട്ദിവസം തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ ക്യാംപസ് ഉപോരിധിച്ച് പ്രതിഷേധിച്ചിട്ടും അന്ധതബാധിച്ച ചില മുഖ്യധാരപത്ര-ദ്യശ്യമാധ്യമങ്ങള്‍ ഉറക്കം നടിക്കുകയാണ്.കോടികള്‍ നികുതി വെട്ടിച്ച് തീവെട്ടികൊള്ള നടത്തിയിട്ടും ചില മുഖ്യധാര രാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്കും കണ്ടഭാവം ഇല്ല പക്ഷേ മാധ്യമങ്ങളും രാഷ്ടീയപാര്‍ട്ടികളും ഉറക്കം നടിച്ചാലും ആര്‍ക്കും ആരെയും അടിച്ചമര്‍ത്തി മുന്‍പോട്ട് പോകുവാന്‍ കഴിയില്ല നിങ്ങളുടെ ഒന്നും സഹായമില്ലെങ്കിലും സ്വഭാവികമായും പ്രതിക്ഷേനം ഉയര്‍ന്ന് വരിക തന്നെ ചെയ്യും

    ReplyDelete