Translate

Thursday, January 8, 2015

പുരോഹിതരുടെയും കന്യാസ്ത്രികളുടെയും പ്രശ്നങ്ങള്‍ KCBC ഉടന്‍ ചര്‍ച്ച ചെയ്യണം....


(KCRM) കൊച്ചി സമ്മേളനത്തിന് വൻപ്രതികരണം!

          ദീർഘകാലം സഭയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും സഭയ്ക്ക് പുറത്തേക്കുള്ള ഒഴുക്ക് അനുദിനം വർദ്ധിച്ചു വരികയാണ്. കത്തോലിക്കാ പള്ളികൾ ഉപേക്ഷിച്ച് പന്തക്കുസ്തു വിഭാഗങ്ങളിലേയ്ക്കുള്ള വിശ്വാസസമൂഹത്തിന്റെ ഒഴുക്ക് വർഷം തോറും പതിൻമടങ്ങ് വർദ്ധിക്കുകയാണ്. കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ ഇടവകതലത്തിൽതന്നെ കണ്ടെത്തി ഉടൻ പരിഹരിക്കണമെന്ന്  പാലായിൽ നടന്ന മെത്രാൻ സിനഡിൽ തീരുമാനിച്ചതുമാണ്. ഇതിനും യാതോരുവിധ നടപടികളും നാളിതുവരെ ആരംഭിച്ചിട്ടില്ല. സഭാസമൂഹത്തെ നയിക്കുന്ന പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നാൾക്കുനാൾ മാനസ്സികപിരിമുറുക്കം വർദ്ധിച്ചു വരികയും സന്യാസജീവിതം ഉപേക്ഷിച്ച് നിരവധി പേർ ദിനംപ്രതി സഭയ്ക്കുപുറത്തേക്കുവരികയും ചെയ്യുന്നതിനു കാരണവും, അവരുടെ സമാധാനപരമായ പുനരധിവാസവും  KCBC അടിയന്തിരമായി ചർച്ചചെയ്യണം.
          കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച്  സന്യാസജീവിതത്തിന് വൻതോതിൽ നിലവാരതകർച്ച വന്നുകഴിഞ്ഞു. നല്ലകുടുംബങ്ങളിൽനിന്നും പുരോഹിതവൃത്തിക്കായി മാതാപിതാക്കൾ മക്കളെ അയക്കാത്തത് എന്തുകൊണ്ടാണെന്ന് KCBC ചർച്ചചെയ്യണം. സഭയ്ക്കുള്ളിൽ സേവനം ചെയ്യുന്നവരും സഭയ്ക്കുപുറത്തുപോയവരുമായ ബഹുമാന്യ വൈദീകരും സിസ്‌റ്റേഴ്‌സും വിശ്വാസസമൂഹത്തിൽനിന്നും വന്നവരാണ്. അവരും നമ്മളുടെ സഹോദരീസഹോദരൻമാരാണ്. ആത്മീയതയുടെയും ആദർശത്തിന്റെയും നിലപാടിലുറച്ച് സഭയുടെ ഭൗതീകതയിലേയ്ക്കുള്ള യാത്ര വേണ്ടെന്നുവച്ച് ചങ്കൂറ്റത്തോടെ പുറത്തുവന്ന് സഭ നാശത്തിലേക്കാണ് പോകുന്നതെന്ന സന്ദേശം നൽകുന്നു. ക്രീസ്തുവിന്റെ സേവകരായ ഇവരാണ് കുറേക്കുടി ആദരവും ബഹുമാനവും അർഹിക്കുന്നവർ.
          കഴിഞ്ഞ കുറെ വർഷങ്ങളായി പാശ്ചാത്യസഭകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ് സഭക്കുള്ളിൽനിന്നും അനുദിനം പുറത്തുവരുന്നത്. ആത്മാഭിമാനവും ചങ്കുറപ്പും ആത്മീയചൈതന്യവും കുടുംബപാരമ്പര്യവുമുള്ള ഒരാൾക്കുപോലും സന്യാസജീവിതത്തിൽ തുടരുന്നതിനു കഴിയാത്തവിിധം സഭയിന്ന് സ്ഥാപനവൽക്കരിക്കപ്പെടുകയും ആധ്യാത്മികതവിട്ട് ഭൗതികതലത്തിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയുമാണ് എന്ന സത്യം തിരിച്ചറിയണം. സഭക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആത്മസംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പുറത്തുവരുന്നവരുടെ ത്രപ്തികരമായ പുനരധിവാസത്തിനും റിട്ടയർ ചെയ്യുന്ന പുരോഹിതരുടെ സ്ഥിതി പലയിടത്തും നരകതുല്യമാണ്. അവർക്ക് മെച്ചപ്പെട്ട താമസൗകര്യങ്ങൾ ക്രമപ്പെടുത്തുന്നതിനും KCBC അടിയന്തിരനടപടി സ്വീകരിക്കണം.
      സന്യാസം ഉപേക്ഷിച്ച് പുറത്തുവന്നവരുടെ ദേശീയസമ്മേളനം KCRM കൊച്ചിയിൽ സംഘടിപ്പിക്കുകയാണ്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിൽനിന്നും ആയിരക്കണക്കിന് അനുമോദനങ്ങളും പ്രാർത്ഥനകളുമാണ് സമ്മേളനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകസമൂഹം ഈ വിഷയത്തെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണിത്. സഭയുടേയും സന്യസ്തരുടേയും ഉന്നമനത്തിനായി വിശ്വാസികൾ ദശലക്ഷകോടികളാണ് നേർച്ചകളും സംഭാവനകളുമായി നല്കിയിട്ടുണ്ട്. പുറത്തുവരുന്നവർക്ക് കാനോൻനിയമപ്രകാരം ജീവനാംശം നല്‌കേണ്ടതുണ്ട്. ഈ തുകയും നാളിതുവരെ ആർക്കും നല്കാതെ സഭാനേതൃത്വം ക്രൂരത കാട്ടുകയാണ്.

ആത്മീയചൈതന്യമുള്ള ധാരാളം പുരോഹിതരും കന്യാസ്ത്രീകളും സഭയ്ക്കുള്ളിൽ ഞെരുക്കപ്പെടുകയാണ്. സഭയുടെ പ്രധാന സ്ഥാനങ്ങളിൽ നിന്നെല്ലാം അവരെ ഒഴിവാക്കിയും സ്ഥലം മാറ്റിയും നിർത്തുന്നു. ഇതുകൂടുതൽ വിശ്വാസതകർച്ചക്ക് കാരണമാകുന്നു. പൗരോഹിത്യത്തിൽനിന്നും പുറത്തുവന്നിട്ടുള്ള വൈദികർക്കും മഠങ്ങൾ ഉപേക്ഷിച്ച സിസ്റ്റേഴ്‌സിനും ആവശ്യമായ പുനരധിവാസ പദ്ധതികൾ നടപ്പാക്കാൻ KCBC യന്തിരമായി ഇടപെടണം ഇവർക്കായി പ്രത്യേക പാക്കേജ് ഉണ്ടാക്കണം. ഇവരുടെ ഉന്നമനത്തിനുവേണ്ടി KCRM കൊച്ചിയിൽ വിളിച്ചുചേർക്കുന്ന ദേശീയസമ്മേളനത്തിന് KCBC യുടെ സഹകരണം പ്രതീക്ഷിക്കുന്നു.

3 comments:

  1. From Facebook: ഒരാൾ തന്റെ ജീവിതാന്തസ് മാറുന്നത് എന്തുകൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു?
    വൈദികവൃത്തിയും സന്യാസജീവിതവും കുടുംബജീവിതത്തേക്കാൾ മഹത്തരമായ ദൈവവിളിയായി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊരു മിഥ്യ മാത്രമായിരുന്നെന്നും മറ്റേത് ജീവിതരീതിയുംപോലെ ഒന്നുമാത്രമാണ് ഇവയും എന്ന് മനുഷ്യർ മാറി ചിന്തിക്കാൻ തുടങ്ങിയതിന് പ്രധാന കാരണം ഈ ജീവിതാന്തസ്സുകളിൽ നടമാടിക്കൊണ്ടിരിക്കുന്ന ലൌകികതയുടെ അതിപ്രസരം, ധാർമികമായ അധ:പതനം, ലൈംഗികവേഴ്ചകൾ എന്നിവയിലൂടെ സൃഷ്ടിക്കപ്പെട്ട അരാജകത്വത്തിന്റെ ലക്ഷണങ്ങൾ വെളിയിൽ വരാൻ തുടങ്ങിയതോടെയാണ്. എതാദർശങ്ങളോടെ തങ്ങൾ വൈദികവൃത്തി അല്ലെങ്കിൽ സന്യാസജീവിതം തിരഞ്ഞെടുത്തോ, അവ ആവുന്നത്ര ആഴമായി പിന്തുടരാൻ കഴിയാത്ത ചുറ്റുപാടുകൾ പല വിശിഷ്ട വ്യക്തികളെയും മറ്റൊരു ജീവിതാന്തസ് തിരഞ്ഞെടുക്കാനോ സ്വതന്ത്രമായി ഒറ്റയ്ക്ക് മുന്നേറാനോ ഉള്ള തീരുമാനം കൈക്കൊള്ളാൻ പ്രേരിപ്പിച്ചു. ആദ്യമൊക്കെ സമൂഹം ഇവര്ക്ക് നേരേ മുഖം കറുപ്പിച്ചെങ്കിലും, ഇന്ന് വളരെ അനുഭാവത്തോടെ ഈ വിഷയത്തെ അഭിമുഖീകരിക്കാൻ മിക്കവരും തയ്യാറാണ്.
    എന്നിരുന്നാലും പൌരോഹിത്യമോ സന്യാസജീവിതമോ ഉപേക്ഷിക്കുന്നവരോടുള്ള സഹാനുഭൂതിയിൽ സഭാധികാരം പൊതുസമൂഹത്തോളം വളർന്നിട്ടില്ല എന്നതാണ് സത്യം. വ്യക്തിപരമായി ദൈവത്തിനും സ്വന്തം മനസ്സാക്ഷിക്കും മുമ്പിൽ വയ്ക്കാൻ തക്കതായ കാരണം ഉണ്ടെന്നിരിക്കിലും പുറത്തുപോകുന്നവർ എന്തോ വലിയ അപരാധം ചെയ്യുന്നു എന്ന മട്ടിലാണ് സഭ അവരോട് പെരുമാറുന്നത്. അവർക്കെതിരേ സഭയുടെയും കാനോണ്‍ നിയമങ്ങളുടെയും മുള്ളുകമ്പികൊണ്ടുള്ള വേലിക്കെട്ട്‌ ശക്തമാക്കുന്നതിന് പുറമേ, അവയെ കടന്നു പോകാൻ ധൈര്യം കാണിക്കുന്നവരെ സാമ്പത്തികമായ ഒരു ശൂന്യതയിലേയ്ക്കു തള്ളിവിടാനും അവർ മടികാണിക്കാറില്ല. വളരെ വർഷങ്ങൾ രൂപതയിൽ അല്ലെങ്കിൽ ഒരു സഭയിൽ പണിയെടുത്തിട്ടുള്ളവർക്ക് പുറത്തുപോകേണ്ട സ്ഥിതിവിശേഷം ഉണ്ടായാൽ അവർക്കനുകൂലമായി സാമ്പത്തികമായ ഒത്തുതീർപ്പുകൾ നടത്തണമെന്ന് കാനോണ്‍ നിയമം തന്നെ നിര്ദേശിക്കുന്നുണ്ടെങ്കിലും, അതൊക്കെ നീട്ടി നീട്ടി കൊണ്ടുപോകുകയോ നിശ്ശേഷം നിരസിക്കുകയോ ആണ് സംഭാവിക്കാറ്. മനുഷ്യത്വത്തിനെതിരെയുള്ള ഇത്തരം അനീതികൾ മൂലം ശിഷ്ടകാലം യാതനയിൽ കഴിയേണ്ടിവരുന്നവർ നിരവധിയാണ്. എന്റെ നേരിട്ടുള്ള അറിവിൽ തന്നെ ഇങ്ങനെ പലരുമുണ്ട്.
    ഇങ്ങനെയൊരു വിഷയം കാലത്തിന്റെ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ്, സാമൂഹികമായി ഇടപെടാൻ ശ്രീ റജി ഞള്ളാനിയും KCRM ഉം മുൻകൈയെടുക്കുന്നത് വളരെ പ്രശംസയർഹിക്കുന്നു. എല്ലാ വിധത്തിലും ഈ സംരംഭത്തോട് സഹകരിക്കാൻ ഏവരും മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കുന്നു. പുനരധിവാസം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സഹായം അർഹിക്കുന്നവരെപ്പറ്റി അറിയവുള്ളവർ വിശദവിവരങ്ങൾ നല്കി സഹകരിക്കണം. എണ്ണമില്ലാതെ കോണ്ക്രീറ്റ് പള്ളികൾ പണുതല്ല, മറിച്ച് ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടാണ് വിശ്വാസികൾ സഭയെ പുഷ്ടിപ്പെടുത്തേണ്ടത്.

    ReplyDelete
  2. From Facebook: കൊക്കന്മാര്‍ കയറ്റുമതി ചെയ്യപ്പെടുമ്പോള്‍...

    അരനൂറ്റാണ്ടിലേറെയായി കേരള കത്തോലിക്കാസഭയുടെ വരുമാനസ്രോതസുകളില്‍ ഗണ്യമായ ഒന്നാണ്, എക്സ്പോര്‍ട്ട് ചെയ്യപ്പെടുന്ന കത്തോലിക്കാ വൈദികര്‍.

    ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിയില്‍നിനും ഇംഗ്ലണ്ട് കാണാന്‍ വന്ന രണ്ടു വൈദികരെ കാണാന്‍ ഇടയായി. അവരുമായി സംസാരിച്ചപ്പോള്‍ മനസിലായത് ഇതാണ്. ഹൈദ്രബാദിലോ മറ്റോ ഒരു സെമിനാരിയുണ്ട്. ഒരു വൈദികന്റെ വകയാണ്. അവിടെ ആറോ ഏഴോ വര്ഷം കൊണ്ട് സെമിനാരി വിദ്യാര്‍ഥി വൈദികനാകുന്നു.. ഫാസ്റ്റ്ട്രാക്ക് വൈദികനിര്‍മ്മാണം. പുത്തന്‍കുര്‍ബാന ചൊല്ലുന്നവരെയെല്ലാം ഉടന്‍തന്നെ വിദേശരാജ്യങ്ങളിലേയ്ക്ക് എക്സ്പോര്‍ട്ട് ചെയ്യുകയാണ്.
    വൈദികവേഷം കെട്ടാന്‍ യൂറോപ്പില്‍ ആളെ കിട്ടാതായ അവസ്ഥയാണ് അധികാരികള്‍ മുതലെടുക്കുന്നത്. അങ്ങിനെ കയറ്റി അയക്കപ്പെടുന്ന വൈദികര്‍, “ഗുണ്ടാഫീസ്‌” എന്നുവിളിക്കാവുന്ന കനത്ത തുക കേരളത്തിലെ അധികാരികള്‍ക്ക് മാസംതോറും കൊടുക്കണം.
    വിദ്യാഭ്യാസാനന്തരം എന്തെങ്കിലും ജോലി കിട്ടുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന, ഇടത്തരം കുടുംബങ്ങളിലെ അംഗങ്ങളും, ഐ.എ.എസ്, എന്ട്രന്‍സ് തുടങ്ങിയ മത്സരപരീക്ഷകളില്‍ വിജയിക്കാനുള്ള ബുദ്ധിശേഷിയോ ഇല്ലാതിരുന്ന എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ആണ്‍കുട്ടികള്‍ക്ക് ഇതൊരു വലിയ ആകര്‍ഷണമായിരുന്നു.
    ഇതിന്റെയൊക്കെ പിന്നില്‍ ദൈവവിളി ആണെന്ന് പറയുന്നത് മറന്നുകളയുക.. സത്യത്തിനു അതുമായി യാതൊരു ബന്ധവുമില്ല.
    ഇത്തരം കയറ്റുമതികളില്‍ നിന്നുള്ള വരുമാനം കണ്ടവര്‍ ഈ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നൂതനമാര്‍ഗങ്ങള്‍ അന്വേക്ഷിച്ചു. അങ്ങിനെയാണ് മലയാളം കുര്‍ബാനയ്ക്ക് പ്രവാസികളുടെയിടയിലുള്ള വന്‍ഡിമാന്‍ഡ് മനസിലായത്.

    അതെതുടര്‍ന്ന് സീറോമലബാര്‍സഭ തങ്ങളുടെ സാമ്രാജ്യവികസനത്തിനു തുടക്കമിട്ടു. ഇന്ത്യയുടെ വിവിധ നഗരങ്ങളിലേയ്ക്ക് മാത്രമല്ല, അമേരിക്കയിലേയ്ക്കും ഓസ്ട്രെലിയയിലേയ്ക്കും തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചു. യൂറോപ്പിലെയ്ക്കും മിഡില്‍ഈസ്റ്റിലേയ്ക്കും ഇതു വ്യാപിപ്പിക്കാനുള്ള തീവ്ര, സത്വരനടപടികള്‍ നടക്കുന്നു.
    ഇതെല്ലാം തങ്ങളുടെ ആത്മീയ ഉന്നമനത്തിനുവേണ്ടിയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കുഞ്ഞാടുകള്‍ക്കു ഒരു ക്ഷാമവും ഇല്ല.
    ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് ഒരു സര്‍ക്കാരും ചോദിക്കുകയില്ല. അങ്ങിനെ ഉണ്ടാകാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഇടയ്ക്കിടയ്ക്ക് തങ്ങളുടെ പരിധിയില്‍ വരാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ്, ആഹ്വാനങ്ങള്‍ ചെയ്ത് രാഷ്ട്രീയനേതാക്കളെയും സര്‍ക്കാരിനെയും ഇവര്‍ വിരട്ടുന്നത്.

    Every action has equal and opposite reaction എന്നാ ശാസ്ത്രീയസത്യം ഇവിടെയും അന്വര്‍ത്ഥമാകുന്ന കാഴ്ചകളാണ് ഇന്നു കാണുന്നത്.
    കയറ്റുമതി ചെയ്യപ്പെടുന്ന വൈദികരില്‍ നല്ലൊരു ശതമാനം ഫാ. കാസനോവമാരാണ്. അതിനൊരു കാരണമുണ്ട്. പലപ്പോഴും ഇടവകകളില്‍ നിന്ന് പരാതികള്‍ കൂടിക്കഴിയുമ്പോള്‍, നാട്ടില്‍ നിര്‍ത്താന്‍ വയ്യാത്ത വൈദികരാണ്‌ ഇവരില്‍ പലരും. അവര്‍ എവിടെയായാലും അവരുടെ തനിസ്വഭാവം കാണിക്കുന്നു.
    ചിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ഒരുപാട് ചീറ്റലും പൊട്ടലും ഉണ്ടായി. അമേരിക്കയില്‍ ബാലപീഡനത്തിനു പരാതികള്‍ ഉണ്ടായപ്പോള്‍ ചില അഭിവന്ദ്യരെ രായ്ക്കുരാമാനം നാടുകടത്തി രക്ഷിച്ചു.
    ഈയടുത്തകാലത്ത് ഒരു വൈദികന്‍ വിവാഹിതനായി. ഇതില്‍ പുതിയതായി ഒന്നുംതന്നെയില്ല. മുമ്പും ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അതിശയകരമായത് ഇക്കാര്യത്തില്‍ കുഞ്ഞാടുകളുടെ പ്രതികരണമായിരുന്നു. തലേദിവസം വരെ വൈദികന്റെ ളോഹയുടെ അടുത്തുചെല്ലാന്‍ മത്സരിച്ചിരുന്നവര്‍ തന്നെ അദ്ദേഹത്തിന്റെ പഴയ കഥകള്‍ പുറത്തുകൊണ്ടുവരുന്നു. അദ്ദേഹത്തിന് മുമ്പ് ഒരു കന്യാസ്ത്രീയില്‍ ഒരു കുട്ടിയുണ്ട്... അങ്ങിനെ.. എന്നാല്‍, ഇത്തരത്തില്‍ ഒരു വൈദികനെ തങ്ങളുടെ തലയില്‍ കെട്ടിവച്ച സഭാമേലധികാരികളുടെ നേരെ വിരല്‍ ചൂണ്ടാന്‍ ഇവര്‍ക്ക് നട്ടെല്ലില്ല.
    അവസാനം കേട്ടത് ഒരു ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍ അഴിക്കുള്ളില്‍ ആയതാണ്.

    അരങ്ങൊരുങ്ങിവരുന്നു. കേസുകള്‍ നടത്താനും നഷ്ടപരിഹാരനം നല്‍കാനും കുഞ്ഞാടുകള്‍ ഇപ്പോഴേ പിരിവു തുടങ്ങുന്നത് നന്നായിരിക്കും.
    എന്റെ അഭിഷിക്തനെ തൊട്ടുപോകരുത് എന്നൊന്നും അമേരിക്കന്‍ അധികൃതരോട് പറഞ്ഞിട്ടു ഒരു കാര്യവുമില്ല..

    പ്രൈസ് ദി ലോര്‍ഡ്‌..

    ReplyDelete
  3. ദൈവത്തിന്റെ പുണ്യനാമത്തിൽ തലമുറകളെ ചതിച്ചു ആത്മീക അന്ധതയിൽ മുക്കികൊന്ന പള്ളിയെന്ന / സഭയെന്ന വാരിക്കുഴിയിൽ വീണു, പിടഞ്ഞു മരിക്കും മുന്‍പേ അതിശയമെന്നോണം,ദൈവനിയോഗത്താല്‍, ഇടയാലയുടെ പുറത്തുചാടി ആന്ധ വിശ്വാസികളുടെ ലോകത്ത് ഗതികിട്ട പ്രേതംപോലെ അലയുന്ന പാവം ദൈവമക്കളെ ഉദ്ധരിച്ചു ,അവര്‍ക്ക് മിച്ചമുള്ള ജീവനം മനുഷ്യരെപോലെയാക്കാന്‍ "അയല്‍ക്കാരനെ സ്നേഹിക്കാനാവുന്ന ഏവരും മുന്നോട്ടു വരേണ്ട സമയമായി ! ഹിന്ദുരാജ്യത്തു അവരെ തോല്പിച്ച് നാടാകെ മുക്കിനും മൂലയ്ക്കും പള്ളിപണിയുന്ന ബുദ്ധിയില്ലാത്ത അച്ചായവര്‍ഗം ഇനിയുള്ള പള്ളിക്കാശൂ, ഈ പാവങ്ങളുടെ പുനരധിവാസസത്തിനും ഉപജീവനത്തിനുമായി ഉപയോഗിക്കണം എന്ന് "പ്രാര്‍ത്ഥന ഹൃദയത്തിന്റെ ഉള്ളറയിലായിരിക്കണമെന്നു നമ്മെ ഉപദേശിച്ച പാവം ക്രിസ്തു നാമത്തില്‍ അപേക്ഷിക്കുന്നു !

    ReplyDelete