Translate

Thursday, January 1, 2015

ഫ്രാൻസിസ് പാപ്പാ പൊട്ടിത്തെറിക്കുന്നു.


"ഫ്രാൻസിസ് പാപ്പാ പൊട്ടിത്തെറിക്കുന്നു" എന്ന ശീർഷകത്തോടെ, അലക്സ്‌ കണിയാമ്പറമ്പിൽ എഴുതിയ ഒരു ഫെയ്സ് ബുക്ക് കുറിപ്പിന്റെ ആദ്യഭാഗം മലയാളത്തിലും Daily Mail എന്ന ബ്രിട്ടിഷ് പത്രത്തിൽ നിന്നെടുത്ത പോപ്പിന്റെ വാക്കുകൾ ഇങ്ങ്ലീഷിലും ഇവിടെ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം പകുതികൂടെ മലയാളത്തിൽ ആക്കി ഒന്നുകൂടെ ഇവിടെയിടുന്നത് പോപ്പിന്റെ വാക്കുകളിലെ യാഥാർഥ്യബോധം നന്നായി വിലയിരുത്താനും അതേ സമയം നമ്മുടെ സഭാനേതൃത്വത്തോട് ഉത്തരവാദിത്വമുള്ള സഭാപൗരർ എന്ന നിലയിൽ നമ്മൾ എങ്ങനെ പ്രതികരിക്കണം അല്ലെങ്കിൽ സഹകരിക്കണം എന്നൊരു വിചിന്തനത്തിന് ഇടവരുത്താനും വേണ്ടിയാണ്.   

കത്തോലിക്കാസഭയുടെ തലവന് വിശേഷണങ്ങള്‍ നിരവധിയാണ്... പത്രോസിന്റെ പിന്‍ഗാമി, റോമിന്റെ ബിഷപ്പ്, പരിശുദ്ധപിതാവ്... അങ്ങനെ പോകുന്നു. ഗുണങ്ങളാണെങ്കില്‍ അതിലേറെ. ആര്‍ക്കും സ്ഥാനഭ്രഷ്ടനാക്കാനാവാത്ത പദവി. ഭൂമിയില്‍ അദ്ദേഹം ഏതു നിയമം ഉണ്ടാക്കിയാലും മുകളില്‍ അതെല്ലാം രണ്ടാമതൊന്നാലോചിക്കാതെ പാസാക്കും. വിശ്വാസപരമായ കാര്യങ്ങളില്‍ നൂറു ശതമാനം തെറ്റാവരം.
ഇതൊക്കെ വെറും പ്രചാരണം മാത്രം. സത്യത്തില്‍ അവിടെ സിംഹാസനത്തില്‍ ഇരിക്കുന്നത് ഒരു പാവയാണ്; ശക്തമായ റോമന്‍ ക്യൂറിയ തീരുമാനിക്കുന്നതെല്ലാം നടപ്പിലാക്കാനുള്ള ഒരലങ്കാരജീവി.
ക്യൂറിയയില്‍ കയറിയിരിക്കുന്നത് പ്രായാധിക്യംമൂലം മനസിന്റെ സമനില തെറ്റിയ ചില അധികാരമോഹികളും പെന്‍ഷന്‍ പറ്റിയിട്ടും അധികാരം കൈവിടാന്‍ തയ്യാറല്ലാത്ത ചില വൃദ്ധന്മാരുമാണ്. ജീവിതയാഥാര്‍ഥ്യങ്ങളുമായോ, സാധാരണക്കാരന്റെ പ്രശ്നങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത ഏതാനും ദന്തഗോപുരവാസികള്‍. അതിരറ്റ അധികാരത്തിലും സമ്പത്തിലും മലര്‍ന്നും കമഴ്ന്നും നീന്തുന്നവര്‍.
അവരുടെ പാവയാണ് പത്രോസിന്റെ പിന്‍ഗാമി.

പരിശുദ്ധപിതാക്കന്മാരെല്ലാം ഇക്കണ്ട കാലമെല്ലാം അവരുടെ താളത്തിനൊത്ത് തുള്ളിയിരുന്നു. ഫ്രാന്‍സീസ് പാപ്പ, താന്‍ അല്പം വ്യത്യസ്തനാണ് എന്ന സന്ദേശം പലതവണ കൊടുത്തിട്ടും, അവര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയില്ല. എല്ലാം പഴയപടിതന്നെ നീങ്ങുന്നു. പുറമേ കാണാന്‍ സാധിക്കുന്ന യാതൊരു മാറ്റങ്ങളും ഇതുവരെയാരും കണ്ടില്ല. ഒരു മെത്രാനെ നീക്കം ചെയ്തു. പക്ഷേ, അടുത്തത് തന്റെ ഊഴമാകാം എന്നൊരു ഭയം മറ്റൊരു മെത്രാന്റെയും മനസ്സില്‍ ഉദിച്ചില്ല. “ഇയാള്‍ ഇതുപോലെ കുരച്ചുകൊണ്ടുനടന്ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചോളും” എന്ന ആശ്വാസമാണ് ഏവർക്കും.


അതെല്ലാം ഇതാ തകരുന്നു...
എല്ലാവര്‍ഷവും ഉള്ളതാണ് പാപ്പാമാരുടെ ക്രിസ്തുമസ് സന്ദേശം.. അവയെല്ലാം ഏതാണ്ടിതുപോലെ ആയിരിക്കും... “നിങ്ങളുടെയെല്ലാ സേവനത്തിനും നന്ദി.. എല്ലാവര്ക്കും ക്രിസ്തുമസിന്റെ മംഗളങ്ങള്‍!”

പക്ഷേ, ഈ വര്ഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഡെയിലി മെയില്‍ എന്ന ബ്രിട്ടീഷ്‌ പത്രത്തിന്റെ ഭാഷയില്‍ പാപ്പാ വത്തിക്കാനിലുള്ളവരെ നിര്‍ത്തിപ്പൊരിച്ചു. ("Pope roasts the Vatican"). കാര്യങ്ങളുടെ പോക്ക് തങ്ങള്‍ക്കനുകൂലമല്ല എന്ന് ഇനിയും മനസിലാക്കാത്ത കൂന്തന്‍തൊപ്പിക്കാര്‍ പത്രവാര്‍ത്തകളിലെ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കട്ടെ.
ക്യൂറിയയെ അഭിസംബോധന ചെയ്തുകൊണ്ട് ക്രിസ്തുമസ്സിന്റെ തലേ തിങ്കളാഴ്ച പാപ്പാ പറഞ്ഞു: "അധികാരത്തോട് ആർത്തിപിടിച്ച ചില പുരോഹിതർ സ്വന്തം സഹപ്രവർത്തകരുടെ പോലും സല്പേരിനു കളങ്കം വരുത്താൻ ഒട്ടും മടിക്കാത്ത കഠിനഹൃദയരാണ്." സ്വരുമയില്ലാതെ ഓരോന്ന് ചെയ്തുകൂട്ടുന്ന സഭയിലെ സാമൂഹിക പ്രവർത്തകരെ അദ്ദേഹം താരതമ്യപ്പെടുത്തിയത് അപശ്രുതി വരുത്തി സംഗീതക്കച്ചേരി താറുമാറാക്കുന്ന രസംകൊല്ലികളോടാണ്.

നൂറ്റാണ്ടുകളായി റോമായിൽ കേന്ദ്രീകൃതമാക്കി വച്ചിരിക്കുന്ന ക്യൂരിയായുടെ അധികാരം ലോകമെമ്പാടുമുള്ള മെത്രാന്മാർക്ക് ഭാഗിച്ചുകൊടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം നിര്ദ്ദേശിച്ചു. അതുവഴി സഭാകാര്യങ്ങളിൽ വേണ്ട ഉത്തരവാദിത്തം അവരും പങ്കിട്ടെടുക്കേണ്ടതുണ്ട്. ദൈവചൈതന്യത്തിനു പകരം ഇവരിൽ പലരും കപടമായ ജീവിതരീതിക്കും അധികാരപ്രമത്തതക്കും അടിപ്പെട്ട് 'ആത്മീയ മറവിരോഗ'ത്തിന് (spiritual Alzheimer's) അടിമകളായിത്തീർന്നിരിക്കുന്നു.

മറ്റൊരു ശാപം ഇതാണ്: സ്വാർഥതാത്പര്യമുള്ള ഗ്രൂപ്പുകളിൽ ചേർന്ന് ഇവർ സഭാശരീരത്തിൽ അർബുദസമാനമായ രോഗത്തിന് കാരണമായിത്തീരുന്നു. ഈ മനോഭാവം സഭയുടെ ജീവനുതന്നെ അപകടകാരിയായ 'friendly fire' ആയി വർത്തിക്കുന്നു. തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ സഭാനേതൃത്വത്തെ ബാധിച്ചിരിക്കുന്ന പതിനഞ്ച് അസുഖങ്ങള്‍ ഫ്രാസിസ് പാപ്പാ അക്കമിട്ടു പറഞ്ഞത് ചുവടെ കൊടുക്കുന്നു..

1) സഭയുടെ ഒഴിച്ചുകൂടാത്ത സനാതനഘടകം എന്ന ചിന്ത റോമൻക്യൂറിയയെ ആരോഗ്യശൂന്യമായ ഒരു ജീവച്ഛവമാക്കിയിരിക്കുന്നു. അതുകൊണ്ട്, സ്വയം പരിശോധിക്കാനോ വിമർശിക്കാനോ മെച്ചപ്പെടുത്താനോ അതിനാവുന്നില്ല.
2) അമിതവും അനാവശ്യവുമായ പ്രവൃത്തികൾ മൂലം, വിശ്രമം കിട്ടേണ്ടവർക്ക് അതില്ലാതെ പോകുന്നു. ഗുരുതരമായ ഒരവസ്ഥയാണിത്.
3) ആദ്ധ്യാത്മികമായും മാനസികമായും കഠിനമാകുക. 'സന്തോഷിക്കുന്നവരോടൊത്ത് സന്തോഷവും കരയുന്നവരോടൊത്ത് ദുഃഖവും പങ്കിടാനുള്ള മാനസ്സികാനുഭാവം നഷ്ടപ്പെടുക എന്നത് അപകടകരമാണ്.'
4) കാര്യങ്ങൾ നന്നായിത്തന്നെ ചെയ്യണം. എന്നുവച്ച് വളരെ മുന്നോട്ടുള്ള ആകാംക്ഷയും സ്വാശ്രയബോധവും നന്നല്ല. 'മനുഷ്യബുദ്ധിയെ മറികടക്കുന്നതാണ് പരിശുദ്ധാത്മാവ് തരുന്ന സ്വാതന്ത്ര്യം എന്നത് മറക്കരുത്'.
5) ശ്രുതിഭംഗം വന്ന സംഗീതക്കച്ചേരിപോലെ പരസ്പര സഹകരണമില്ലാതെ ആയിരിക്കരുത് നമ്മുടെ പ്രവർത്തനങ്ങൾ. 'എനിക്ക് നിന്നെ ആവശ്യമില്ല എന്ന് കാല് കൈയോടോ മറ്റൊരവയവം തലയോടോ പറഞ്ഞാൽ എങ്ങനെയിരിക്കും?'
6) ആത്മീയ മറവിരോഗം (spiritual Alzheimer's). ഹൃദയത്തിന്റെ നാഥനുമായിട്ടുള്ള ബന്ധം വിട്ടുപോയവരിലാണ് ഈ രോഗം കാണുന്നത്. അത്തരക്കാർ സ്വന്തം കഴിവിൽ വിശ്വസിക്കുന്നു. അവർ സ്വന്തം വികാരങ്ങളാലും ഇഷ്ടാനിഷ്ടങ്ങളാലും നയിക്കപ്പെടുന്നു. സ്വയം നിർമിച്ച ഭിത്തികൾക്കുള്ളിൽ അഹന്തയുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് സമയം കളയുന്നവാരാണിവർ.
7) വ്യർഥാഭിമാനികൾ. തങ്ങളുടെ ഉടയാടകളുടെ മേന്മയിലും പാരമ്പര്യമഹിമയിലും അഭിരമിക്കുക എന്നതായിതീരുന്നു ഇവരുടെ ജീവിതലക്ഷ്യം.
8) അസ്തിത്വപരമായ മാനസ്സികവിഭ്രാന്തി ബാധിച്ചവർ. ഇരട്ടജീവിതം നയിക്കുന്നവർ, ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യമില്ലാതെ അശ്രദ്ധമായി ജീവിക്കുന്നതിൽ നിന്നുളവാകുന്ന കാപട്യം ബാധിച്ചവർ, അജപാലന ശുശ്രൂഷക്കു പകരം ഉദ്യോഗസ്ഥ മേധാവിത്വത്തിലും മരാമത്തുപണികളിലും മുഴുകിക്കഴിയുന്നവർ അക്കാദമിക നേട്ടങ്ങളിൽ അഭിരമിക്കുന്നവർ മുതലായവർ ഇവരിൽ പെടുന്നു. ഇത്തരക്കാർക്ക് മനുഷ്യരും അവരുടെ യാഥാർ
ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാതാകുന്നു.    
9) കിംവദന്തി പ്രചരണം. ഭീരുക്കളുടെ വിനോദമാണിത്. യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ കഴിവില്ലാത്തവരാണ് പുറകിൽക്കൂടിയും വളച്ചുചുറ്റിയും സംസാരിക്കുന്നത്.
10) അധികാരത്തിനു വ്യക്തിപൂജ ചെയ്യുക. ഒത്താശകൾ ലഭ്യമാക്കുന്നതിനുള്ള വിദ്യയാണിത്. സ്വന്തം ജോലിയിലും സമ്പാദ്യത്തിലുമുള്ള ഉയർച്ചയാണ് ഇവരുടെ ലക്ഷ്യം.
11) മറ്റുള്ളവരിൽ താത്പരരല്ലാത്തവർ. വക്രബുദ്ധിയും കൌശലവും ഇവരെ നയിക്കുന്നു. അന്യരുടെ പതനം ഇവര്ക്ക് സന്തോഷമേകുന്നു.
12) സ്മശാനമുഖം (funeral face) പ്രദർശിപ്പിക്കുന്നവർ. നാടകീയമായ കാർക്കശ്യം ശുഷ്കമായ മ്ലാനത എന്നിവയാണ് ഇവരുടെ ലക്ഷണങ്ങൾ. ഭയത്തിനും അരക്ഷിതാവസ്ഥക്കും അടിമകളാണിവർ. നേരേ മറിച്ച്, ഒരപ്പോസ്തലൻ സമഭാവനയോടെയുള്ള മര്യാദയും സന്തുഷ്ടിയും ദൈവചൈതന്യവും  തുളുമ്പുന്നവൻ ആയിരിക്കേണ്ടതുണ്ട്.
13) സമ്പത്തിനോടുള്ള ആർത്തി. ആദ്ധ്യാത്മികമായ കുറവുകൾ ഭൌതികമായവകൊണ്ട് നികത്താമെന്നുള്ള തെറ്റുധാരണയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ധനാര്ജ്ജനം ആഗ്രഹിക്കാത്തവരും ഈ പ്രലോഭനത്തിൽ വീണുപോകാറുണ്ട്‌.
14) സ്വയംസേവക ശക്തികേന്ദ്രങ്ങൾ. പലപ്പോഴും നല്ല ഉദ്ദേശ്യത്തോടെ തുടങ്ങുന്നവ, എന്നാൽ തങ്ങളിലേയ്ക്ക് തന്നെ ഒതുങ്ങിപ്പോകുമ്പോൾ പൊതുസമൂഹത്തിൽ ക്യാൻസർപൊലെ ഇത് ഉപദ്രവകരമാകാം. ഇത് കൂടുതൽ കണ്ടുവരിക ചെറുപ്പക്കാരുടെയിടയിലാണ് . 
15) ലൗകിക നേട്ടങ്ങളിലൂടെ ശക്തി പ്രകടിപ്പിക്കുന്നവർ. നിരന്തരമായ അധികാരവിപുലീകരണത്തിലൂടെ തങ്ങളുടെ പിടുത്തം എല്ലായിടത്തും മുറുക്കിക്കൊണ്ടിരിക്കുന്നവരുടെ രോഗമാണിത്. വാക്കാലും വാർത്താമാദ്ധ്യമങ്ങളിലൂടെയും നടത്താവുന്ന പരദൂഷണം, വ്യാജപ്രചാരണങ്ങൾ എന്നിവവഴി ഇവർ അന്യരെ ഒതുക്കിക്കൊണ്ടിരിക്കും.

No comments:

Post a Comment