Translate

Saturday, May 3, 2014

ഉണരൂ സഹജരേ!

"സീറോമലബാർസഭ കൊക്കൻ സഭ?" എന്ന ലേഖനത്തിൽ ശ്രദ്ധേയമായ ചില ചിന്തകള്‍ ഇവിടെ അവതരിപ്പിച്ച ശ്രി. ജൊസഫ് മാത്യുവിനു നന്ദി. അദ്ദേഹത്തിന്‍റെ ഈ ലേഖനം എല്ലാ കേരള ബിഷപ്പുമാര്‍ക്കും അയച്ചുകൊടുത്ത ഇന്ത്യന്‍ കറന്റ്സ് മുന്‍ എഡിറ്റര്‍ ഡോ. ജെയിംസ് കൊട്ടൂരിനും നന്ദി. ഈ ലേഖനം ഇതിനോടകം ലോകമാധ്യമങ്ങളില്‍ തര്‍ജ്ജമ ചെയ്യപ്പെടുകയും പങ്കുവെയ്ക്കപ്പെടുകയുമുണ്ടായി എന്നുമറിയുന്നു. അദ്ദേഹം പറഞ്ഞ ഒരു കാര്യം, കെടുകാര്യസ്ഥതയും അഴിമതിയും സഭയില്‍ വ്യാപകമാണെന്നതാണ്. മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നുംതന്നെ ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അനുസരിക്കും എന്ന് സമ്മതിക്കുന്ന ബിഷപ്പുമാരും ഇവിടില്ല. ഓരോ മെത്രാനും സ്വന്തമായി എഴുതിക്കിട്ടിയ സാമ്രാജ്യംപോലെ തന്റെ രൂപതയെ ഭരിക്കുന്നു. എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും ബോധമില്ല. ഇക്കഴിഞ്ഞ പെസഹാ വ്യാഴാഴ്ച കസ്തൂരിരംഗനെപ്പറ്റി പ്രസംഗിച്ച ആര്‍ച്ച്ബിഷപ്പിനെപ്പറ്റി എന്ത് പറയണം? ഇതിനെയാണ് അരാജകത്വം എന്ന് പറയുന്നത്. വിശ്വാസികളെ പരിഗണിക്കാതെ വചനങ്ങളുടെ സ്വയംനിര്‍മ്മിത വ്യാഖ്യാനങ്ങളുമായി ഈ സഭക്ക് മുന്നോട്ടു പോകാനാവില്ല.

ഇന്ന് ഏകദേശം ആയിരത്തോളം ആളുകള്‍ ഓരോ ദിവസവും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നു. ഈ ബ്ലോഗ്ഗിന്‍റെ കമന്റ്റ് ബോക്സ് ഗൂഗിള്‍ അക്കൌണ്ടുള്ള എല്ലാവര്ക്കും വേണ്ടി ഞങ്ങള്‍ തുറക്കുന്നു. അതായത്, എല്ലാ വായനക്കാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ എഴുതാം. അല്മായശബ്ദം ഒരു തുറന്ന ചര്‍ച്ചാവേദിയാണ്. ഇവിടെ പോസ്റ്റ്‌ചെയ്യുന്ന കാര്യപ്രസക്തവും മാന്യമായ ഭാഷയിലുള്ളതുമായ എല്ലാ കമന്റുകളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. അതുപോലെ, almayasabdam@gmail.com എന്ന മെയിൽ അഡ്രസ്സിലേയ്ക്ക് ആർക്കും നല്ല ലേഖനങ്ങൾ അയക്കാം. ഈ ബ്ളോഗ് കൈകാര്യം ചെയ്യുന്ന ചെറിയ administrators' group-ൽ തീരുമാനിച്ചിട്ട് അവ പ്രസിദ്ധീകരിക്കുന്നതാണ്.

അപ്രതീക്ഷിതമായ ഒരു സ്വീകരണമാണ് കഴിഞ്ഞ ലക്കം സത്യജ്വാലക്ക് ലഭിച്ചത്; അച്ചടിച്ച മുഴുവന്‍ മാസികകളും ഒരാഴ്ചകൊണ്ട് വിറ്റുതീര്‍ന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കൊണ്ട് അത്മായതലത്തില്‍ ഒരു പ്രതീക്ഷ ഉണര്‍ത്താനും അനേകരെ പ്രവര്‍ത്തനസജ്ജരാക്കാനും നമുക്ക് കഴിഞ്ഞു. KCRM (Kerala Catholic Reformation Movement-ന്‍റെ യൂണിറ്റുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇനിയും ഉണ്ടാവും, അന്താരാഷ്ട്ര തലത്തിലും, ദേശീയ തലത്തിലും അല്മായരെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതിന് നിരവധി വൈദികരും, പ്രഗല്‍ഭരായ അത്മായരും, ഏതാനും ബിഷപ്പുമാരും അവരുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭാതലത്തില്‍ അത്മായരുടെമേലുണ്ടാകുന്ന എല്ലാ കുതിരകയറ്റങ്ങള്‍ക്കും നാം അറുതിവരുത്തും. ഇനി അത്മായന്‍ ഏകനല്ല, ഏകനായിരിക്കുകയുമില്ല. എന്നാൽ, നമുക്ക് ഏറെ മുന്നോട്ടു പോവാനുണ്ട്, അലസത വെടിഞ്ഞ് നമുക്കുണരാം; യേശു പറഞ്ഞത് നിയമത്തിന്‍റെ കുരുക്കുകളെപ്പറ്റിയോ, പണത്തിന്‍റെ അതിപ്രസരത്തെപ്പറ്റിയോ അല്ല, പകരം ശത്രുവിനെപ്പോലും മാറ്റിമറിക്കുന്ന സ്നേഹത്തെപ്പറ്റിയാണ്, ലോകത്തെ അതിശയിപ്പിക്കുന്ന ലാളിത്യത്തെപ്പറ്റിയും പങ്കു വെയ്ക്കലിനെപ്പറ്റിയുമാണ്. പക്ഷേ, സഭാധികാരികൾ ഇന്ന് ചര്‍ച്ചചെയ്യുന്നത് റോമിലെ പ്രോക്കൂരാ ഹൌസിനെപ്പറ്റിയും, സ്വന്തമായി ഒരു എപ്പാര്‍ക്കി ഉണ്ടാക്കുന്നതിനെപ്പറ്റിയും, മാര്‍ത്തോമ്മ പിടിച്ച വടിയെപ്പറ്റിയും, ആ അപ്പസ്തോലന്‍ മനസ്സില്‍പോലും കണ്ടിട്ടില്ലാത്ത കുരിശിനെപ്പറ്റിയും, നാടിന് ദൂരവ്യാപകമായ നാശം നല്‍കാന്‍ പോന്ന പശ്ചിമഘട്ട-കര്‍ഷക-സംരക്ഷണത്തെപ്പറ്റിയും, കൊക്കന്മാരെ ഒളിപ്പിക്കുന്നതിനെ പറ്റിയുമാണ്. ഇവിടെ നടന്ന എല്ലാ അതിക്രമങ്ങളുടെയും കണക്ക് കൃത്യമായി അത്മായന്‍റെ പക്കല്‍ ഉണ്ടെന്ന് നമ്മുടെ എപ്പാര്‍ക്കിക്കാര്‍ അറിയുന്നത് നന്ന്.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ശരി ആവശ്യപ്പെടുകയും ചെയ്യുന്ന നമ്മുടെ ശ്രമം നമുക്ക് തുടരാം. ഈ സംരംഭത്തിൽ ആദ്യം മുതൽ നമ്മോടൊപ്പം പ്രവർത്തിക്കുന്നവർ അനേകരുണ്ടെങ്കിലും, സ്വന്തം ജീവിതാവശ്യങ്ങൾക്ക് അർഹതപ്പെട്ട വിലയേറിയ സമയം മാത്രമല്ല സ്വന്തം പോക്കറ്റിൽ നിന്ന് നിസ്സാരമല്ലാത്ത പണവും അല്മായശബ്ദത്തിനുവേണ്ടി ചെലവഴിക്കുന്നവർ ഉണ്ടെന്നത് ഇത്തരുണത്തിൽ നന്ദിയോടെ ഓർക്കേണ്ടതുണ്ട്. അക്കൂട്ടത്തിൽ പെടുന്നു ഈ ബ്ളോഗിന്റെ സാങ്കേതികമായ വശം ഇതുവരെ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ശ്രീ ജോസാന്റണിയും ലോകമെമ്പാടുനിന്നും സഭാബന്ധിതമായ വാർത്തകൾ ശേഖരിക്കുകയും അവയെ ലോകവ്യാപകമായിത്തന്നെ വിതരണം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന Soul & Vision എന്ന ഡിജിറ്റൽ മാദ്ധ്യമവും അതിന്റെ തളരാത്ത ഉപജ്ഞാതാവും സാരഥിയുമായ ശ്രീ ജോർജ് കട്ടിക്കാരനും. യേശു നമ്മോടൊപ്പമുണ്ട്; വരാൻപോകുന്ന ഒരു മതത്തിനോ അതിന്റെ മേധാവികൾക്കോ വേണ്ടിയായിരുന്നില്ല 
യേശു സ്വയം ബലിയായത്, മറിച്ച്, മനുഷ്യനുവേണ്ടിയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍നിന്നാണ് ലോകം ആദ്യമായി ആ ശബ്ദം കേട്ടതും. നാം ഇനിയും ഉണരേണ്ടതുണ്ട്, നമുക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടതുമുണ്ട്.

അഡ്മിനിസ്ട്രെറ്റര്‍

3 comments:

  1. ഇതൊരു തുടക്കത്തിന്റെ സുദിനമാണ്. ഇത്രയം നാൾ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് "നാം കല്പിക്കുന്നു" എന്ന് പറഞ്ഞുനടന്നിരുന്നവരെ വഴിയോരത്ത് തള്ളിയിട്ട്, "ഞങ്ങളാണ് സഭ, അധികാരം ഞങ്ങളിലാണ്, ആ അധികാരം പരസ്പരസ്നേഹമാണ്" എന്ന് ചങ്കൂറ്റത്തോടെ വിളിച്ചുപറയാൻ കേരളസഭയിലെ ബഹുഭൂരിപക്ഷം വരുന്ന സഭാപൌരന്മാർ (അല്മായർ) റീത്തുവ്യത്യാസമില്ലാതെ മുന്നോട്ടു വന്നിരിക്കുന്നു. ഇനി വേണ്ടത് എല്ലാവരുടെയും സഹകരണമാണ്. വിശ്വാസത്തിന്റെയും കൂദാശകളുടെയും മറയിൽ ബലഹീനരായവരെ പള്ളിയോടും പട്ടക്കാരോടും ആശ്രിതത്വം നടിക്കേണ്ടവരായി ഭിന്നിച്ചു നിറുത്തി, അധികാരത്തിന്റെ ചങ്ങലകളിൽ അവരെ കുരുക്കിയിട്ടിരുന്ന ദുർസ്ഥിതിക്ക് അന്ത്യം കുറിച്ചിരിക്കുന്നു. പുരോഹിതശുശ്രൂഷ സഭക്ക് നല്ലതാണ്, എന്നാൽ പുരോഹിതവിളയാട്ടം അനുവദിച്ചുകൊടുക്കേണ്ടതല്ല. പത്തുവർഷത്തെ സെമിനാരി ജീവിതം താറുമാറാക്കിയ മനസ്സുകളുമായി പുറത്തുവരുന്ന അരവട്ടന്മാർക്ക് കുതിരകയറാനുള്ളവരല്ല സഭയിലെ അംഗങ്ങൾ. മാനുഷികമായ എല്ലാ അവകാശങ്ങളും അവർക്കുമുണ്ട്. എന്നുവച്ച്, തങ്ങളുടെ എണ്ണത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അന്യമതസ്ഥരെയും അന്യ പാരമ്പര്യക്കാരെയും പിന്തള്ളിയിട്ട് ഓരോരോ അവകാശങ്ങൾ നേടിയെടുക്കാനായി നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ, സൗഹാർദം നശിപ്പിക്കാൻ, ക്രിസ്ത്യാനികൾ ചാടിയിറങ്ങരുത്. ഇടയലേഖനങ്ങളും സമരകാഹളങ്ങളും വഴി അതിനുത്തേജിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഞങ്ങൾമാത്രം ദൈവം തിരഞ്ഞെടുത്തവർ, ഞങ്ങള്ക്ക് ഞങ്ങളുടെ നിയമങ്ങൾ, എന്ന ചിന്താരീതി രാജ്യത്തെ ശിഥിലാമാക്കും. ഈ രാജ്യത്തിന്റെ നിയമങ്ങൾക്കാണ് ഏതു മതവിശ്വാസിയുടെയും ജീവിതത്തിൽ സാധുതയും പ്രാഥമികത്വവും. അതിനെതിരെ വാദിക്കുന്നവർ അരാജകത്വവും രാജ്യദ്രോഹവുമാണ് പ്രസംഗിക്കുന്നത്. പൗരത്വം വേറെ, വിശ്വാസം വേറെ എന്ന് മനസ്സിലാക്കാതെയാണ് മെത്രാന്മാർ ആരോ എവിടെയോ കുത്തിക്കുറിച്ച കുറേ കാനോൻനിയമങ്ങളുമായി നാട്ടുരാജാക്കന്മാരാകാൻ നോക്കുന്നത്. അവരെക്കാൾ സുബോധവും രാജ്യസ്നേഹവും ഇന്ത്യാക്കാരെന്ന അവകാശത്തിൽ നമുക്കുണ്ട് എന്ന് നാം കാണിച്ചുകൊടുക്കണം. യുക്തിയിലോ വേദപുസ്തകത്തിലോ ഇല്ലാത്തെ അധികാരമാണ് ദൈവത്തിൽനിന്നു തങ്ങൾക്കു കിട്ടിയതെന്നും പറഞ്ഞ് മെത്രാന്മാർ എടുത്ത് പ്രയോഗിച്ചിരുന്നത്. ആ പോഴത്തം ഇന്നുകൊണ്ട് അവസാനിക്കട്ടെ. ഉണരൂ സഹജരേ!

    ReplyDelete
  2. അത്മായാ സബ്ദം പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലരായി മുന്നോട്ടു വരുന്നുവെന്നത് ആശ്വാസകരം. പരസ്പരം ഒതുക്കുക, ലത്തിന്‍കാരെ ഒതുക്കുക, സീറോ മലബാര്‍ പിരിവു സാമ്രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിക്കുക എന്നൊക്കെയുള്ള മിനിമം ആവശ്യങ്ങളാണ് ഇപ്പോഴത്തെ സഭക്കുള്ളത്. കേരള കത്തോലിക്കാ സഭയെ റോമില്‍ നിന്നടര്‍ത്തി മാറ്റാനുള്ള ശ്രമങ്ങള്‍ കുറെ മുമ്പേ തുടങ്ങി വെച്ചതാണ്. അത്മായരെ അറിയിക്കുന്നില്ലായെന്നതെയുള്ളൂ.
    വളരെ വലിയ മാറ്റങ്ങളാണ് സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ആണ്ടു ധ്യാനം നടത്തി, കഴിഞ്ഞ വര്‍ഷത്തെതിന്റെ പകുതിയില്‍ താഴെയായിരുന്നു, ഈ വര്‍ഷത്തെ ജന പങ്കാളിത്വം. ഭരിക്കുന്നവരും ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്‌. എങ്ങിനെ ഈ അത്മായാ മുന്നേറ്റത്തിനു തടയിടാം എന്നതാണ് ചിന്ത. ഇവിടെ വത്ര ധാരണ മര്യാദ പ്രചരിപ്പിക്കുന്ന മാര്‍ ആലംചെരി അമേരിക്കയില്‍ പ്രായേണ നഗ്നയായ ഒരു വധുവിനോടൊപ്പം തൊപ്പിയും വടിയുമായി നില്‍ക്കുന്ന ഒരു ചിത്രം മാത്രം മതി അദ്ദേഹത്തിന്‍റെ പൊയ്മുഖം കാണാന്‍.
    അത്മായന്‍ ശത്രുവല്ല, എല്ലാം നന്നാവണം എന്നെ അവരും ചിന്തിക്കുന്നുള്ളൂ. ഒപ്പമിരുന്നു ചര്‍ച്ച ചെയ്‌താല്‍ തീരുന്ന പ്രശ്നങ്ങളാണ് മിക്കതും. അതിനു പക്ഷെ അരപ്പട്ടയുടെ പളപളപ്പുപെക്ഷിക്കേണ്ടി വരും.

    ReplyDelete