Translate

Thursday, December 22, 2011

ചങ്ങനാശേരി അതിരൂപതാധികാരികള്ക്ക് എന്തുപറ്റി?

കോട്ടയം രൂപതയുടെ അക്രൈസ്തവമായ വിഭാഗീയതയ്ക്കും, വര്‍ഗ്ഗീയതയ്ക്കും, വചനനിഷേധത്തിനും, ഊരുവിലക്കിനും, കപടരക്തശുദ്ധി പാരമ്പര്യവാദത്തിനും വിരുദ്ധമായി, ഈ രൂപതയുടെ ശതാബ്ദിക്കു മുന്നോടിയായി ജനവികാരം ആഞ്ഞടിച്ചതാണ് 'ക്‌നാനായ കത്തോലിക്കാ നവീകരണസമിതിയുടെ' നേതൃത്വത്തില്‍ നടത്തിയ പ്രകടനവും പൊതുസമ്മേളനവും.

കോട്ടയം രൂപതയുടെ നിന്ദ്യവും ക്രൂരവുമായ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ, കോട്ടയം രൂപതാധികാരത്തെക്കാളും, ഇതിനെ ശക്തിയുക്തം എതിര്‍ത്തത് ചങ്ങനാശേരി അതിരൂപതാധികാരികളില്‍ നിന്നാണ്!! ഇതിനെപ്പറ്റി ഒരു വിചിന്തനം നടത്തേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടതിനാല്‍ ഇതെഴുതുന്നു.

കോട്ടയം രൂപത കത്തോലിക്കാസഭയുടെ ഭാഗമാണ്. വിശിഷ്യാ സീറോമലബാര്‍ സഭയിലെ അംഗമാണ്. ഇവര്‍ സഭാവിരുദ്ധമായി, ഈ രൂപതയ്ക്കു പുറത്തുനിന്നും വിവാഹം കഴിക്കുന്നവരെ-അവര്‍ സീറോ മലബാര്‍ സഭയില്‍പെട്ടവരായാലും-ഊരുവിലക്ക് കല്പിച്ച് പുറത്താക്കുന്നു. ഇങ്ങനെയുള്ളവരെ സ്വീകരിക്കാന്‍ രണ്ടുകൈയും നീട്ടി ചങ്ങനാശേരി രൂപതാനേതൃത്വം തയ്യാറാകുന്നു. ഇങ്ങനെ പുറത്താക്കപ്പെട്ടവരില്‍ 98 ശതമാനവും ഈ അതിരൂപതയുടെ കീഴില്‍വരുന്ന രൂപതകളിലാണ് ചെന്നുചേരുന്നത്.

'ആദിയിലെ ദൈവം നിശ്ചയിച്ച ജീവിതപങ്കാളിയുമായാണ് വിവാഹം നടക്കുന്നത്' എന്ന് സഭ പഠിപ്പിക്കുന്നു. ഇവിടെ രക്തശുദ്ധിയോ, ശുക്ലശുദ്ധിയോ വിഷയമല്ല. ''സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു........ (മര്‍ക്കോസ് 10: 6-12) ഇവിടെ ക്‌നാനായക്കാരായി ആരെയും സൃഷ്ടിച്ചിട്ടില്ല. സ്ത്രീയും പുരുഷനുമായി നടത്തുന്ന വിവാഹം എന്തുകൊണ്ട് കോട്ടയം രൂപത അംഗീകരിക്കുന്നില്ല എന്ന് ചോദിക്കുവാനുള്ള ചങ്കൂറ്റം ഇതര രൂപതകള്‍ക്കില്ലാതെ പോയതെന്തേ?

''സകലജനതകളെയും സ്വീകരിക്കുക'' എന്നു കല്പിച്ച ക്രിസ്തുവിന്റെയും, സഭയില്‍ 'ജാതി, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വ്യത്യാസം പാടില്ല' എന്നു കല്പിച്ച പൗലോസ് അപ്പസ്‌തോലന്റെയും വചനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോട്ടയം രൂപത, വിശിഷ്യ പ്രേഷിതപ്രവര്‍ത്തനം നിരോധിച്ചിരിക്കുന്ന ഈ രൂപതയെ എങ്ങനെ ക്രൈസ്തവര്‍/കത്തോലിക്കര്‍ എന്ന് പറയാന്‍ സാധിക്കും? ഈ കോട്ടയംരൂപത പുറന്തള്ളുന്ന ഉച്ഛിഷ്ടം ഭക്ഷിക്കുകയാണോ ഇതരരൂപതകളുടെ ഉദ്ദേശം എന്ന് അവിടുത്തെ വിശ്വാസികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ കോട്ടയംരൂപതയുടെ കിരാത നടപടികളെ പ്രോത്സാഹിപ്പിക്കുകയല്ലേ? ഇങ്ങനെ വര്‍ഗ്ഗീയതയുടെ പേരില്‍ പുറത്താക്കപ്പെടുന്നവരെ സ്വീകരിക്കാതിരിക്കാനുള്ള തന്റേടം ഇതര മെത്രാന്മാര്‍ക്കില്ലെങ്കില്‍, ദൈവജനം ഈ രീതിയെ എതിര്‍ത്തു തോല്പിക്കണം. ഇതുവരെ വന്നവരെ തങ്ങളുടെ ഇടവകയുടെ ഭാഗമായി കാണുകയും വേണം.

എന്തുകൊണ്ട് ഇതരരൂപതാ നേതൃത്വം ഈ ഏറ്റെടുക്കലിന് തയ്യാറാകുന്നു?

ഇങ്ങനെയുള്ള വിവാഹനിശ്ചയങ്ങള്‍ നടത്തുന്നത് വളരെ ചുരുങ്ങിയ കാലയളവിലാണ്. പ്രത്യേകിച്ച് വിദേശത്തുള്ളവര്‍. അവര്‍ സാധാരണഗതിയില്‍ വധുവിന്റെ ഇടവകയില്‍ അഭയം പ്രാപിക്കുന്നു. അവിടെവച്ച് വിവാഹമെന്ന കൂദാശ ആശീര്‍വദിക്കുന്നതിന് ഇടവകവൈദികര്‍ വന്‍തുക കൈപ്പറ്റുന്നു. ലക്ഷങ്ങള്‍ വരെ വാങ്ങിയതായി അറിവുണ്ട്. ഇതിന് വൈദികര്‍ പറയുന്ന ന്യായം, ഈ പരിപാടികള്‍ കഴിഞ്ഞാല്‍ പിന്നെ ഇയാള്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. ഇടവകയില്‍ അയാളെ വരത്തനായി കാണുന്നു എന്നത് മറ്റൊരു പരമാര്‍ത്ഥം. സ്വന്തം ഇടവകയില്‍നിന്നും ക്രൂരമായി പുറത്താക്കപ്പെടുന്നവന്റെ വികാരം അനുഭവിച്ചെങ്കിലേ മനസ്സിലാകൂ. ഇങ്ങനെയുള്ള പലരും പെന്തിക്കോസ് മുതലായ മറ്റു സഭകളില്‍ അഭയം പ്രാപിക്കുന്നു. അവര്‍ അവരെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു.

മറ്റുള്ളവര്‍ കുട്ടികളുടെ മാമ്മോദീസാ, വിവാഹം മുതലായ കാര്യങ്ങള്‍ക്കും മരിച്ചടക്കിനും അഭയംതേടിയ ഇടവകകളില്‍ ചെല്ലാറുണ്ട്. അപ്പോഴും നല്ലവരുമാനം ടി. ഇടവകയ്ക്കു ലഭിക്കുന്നു. ഈ വരുമാനം നഷ്ടപ്പെടുമെന്ന ഭയമാണ് കോട്ടയംരൂപതക്കെതിരായ പ്രക്ഷോഭത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ചങ്ങനാശേരി നേതൃത്വം തയ്യാറായത്.

കുമരകം വള്ളാറപ്പള്ളി ഇടവകയില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം വടക്കുംകര പള്ളിയിലുണ്ട്. അവിടുത്തെ ഇപ്പോഴത്തെ വികാരി, ഈ പുറത്താക്കപ്പെട്ടവര്‍ നടത്തുന്ന സമരത്തെ എതിര്‍ക്കുന്നു. കാരണം വരുമാനം തന്നെ. ഇപ്പോള്‍ കുറെ യുവജനങ്ങള്‍ ഈ സഹോദരങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. കോട്ടയം രൂപതയില്‍ നിന്നു പുറത്താക്കപ്പെട്ടവരുടെയും, അവരുടെ മക്കളുടെയും, വിവാഹത്തില്‍, ക്‌നാനായ ആചാരങ്ങള്‍ അവരുടെ പാരീഷ്ഹാളില്‍ നടത്തുന്നതിനെ അവര്‍ എതിര്‍ക്കുന്നു. ഈ സഹോദരങ്ങള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കുക.

1. കോട്ടയംരൂപത നീചമായ രീതിയില്‍ പുറത്താക്കപ്പെടുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിച്ചതിനുശേഷം അവരില്‍നിന്ന് വിവാഹപിരിവ് കൂടാതെ മറ്റെല്ലാ കാര്യങ്ങള്‍ക്കും പിരിവും, സംഭാവനകളും വാങ്ങിയശേഷം അവരെ അന്യരായി കാണുന്നത് നീതീകരിക്കാനാവില്ല. അവര്‍ക്കെതിരെ തിരിയുന്നത് വഞ്ചനയാണ്, ഭോഷത്തമാണ്.

2. ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ അവരുടെ ഇടവക (വിശ്വാസ) കൂട്ടായ്മയില്‍ നിന്നുമാണ് പുറത്താക്കപ്പെടുന്നത്. ക്‌നാനായ സമുദായത്തില്‍ നിന്നല്ല. കാരണം അവരുടെ കുടുംബത്തിന്റെ സ്ഥാനവും, അവകാശവും നിഷേധിക്കപ്പെടുന്നില്ല. ഇക്കാരണത്താല്‍ അവര്‍ എന്നും ക്‌നാനായ സമുദായത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അവര്‍ക്ക് സമുദായാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ അവകാശമുണ്ട്.

3. പാരീഷ് ഹാള്‍ വാടകയ്ക്ക് എടുത്താണ് അവര്‍ സദ്യയും, സമുദായാചാരങ്ങളും നടത്തുന്നത്.

4. അക്രൈസ്തവര്‍ക്ക് വാടകയ്ക്ക് കൊടുക്കുമ്പോള്‍ അവരുടെ രീതികളെ ചോദ്യം ചെയ്യാനാവുമോ?

5. കോട്ടയംരൂപത നടത്തുന്ന ഇത്തരം ഊരുവിലക്ക് ക്രൈസ്തവവര്‍ഗ്ഗങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനെ നിങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുക. ചുരുക്കം ഇനി ആരെയും സ്വീകരിക്കാതിരിക്കുക. മനുഷ്യത്വത്തിന്റെ പേരിലാണ് ഇങ്ങനെ സ്വീകരിക്കുന്നതെന്ന കുപ്രചരണം അവസാനിപ്പിക്കുക.

6. ഇന്നുവരെ സ്വീകരിച്ച സഹോദരങ്ങള്‍ നടത്തുന്ന അവരുടെ സാമുദായികാചാരങ്ങളെ എതിര്‍ക്കുകയും അവരെ അന്യരായി കാണുകയും ചെയ്യുന്ന പ്രവണത നീതീകരിക്കാനാവില്ല. അവര്‍ക്കെതിരെ തിരിയുന്നത് വഞ്ചനയാണ്, ഭോഷത്തമാണ്.

7. ഏതു ക്രൈസ്തവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയംരൂപത ഇങ്ങനെ പുറത്താക്കുന്നത്, എന്ന് ചോദിക്കുവാന്‍ തന്തയ്ക്കു പിറന്ന (തന്ത ദൈവമാണെന്ന് അനുസ്മരിച്ചുകൊണ്ട്) കേരള കത്തോലിക്കാമെത്രാന്മാര്‍ തയ്യാറാകണം. കോട്ടയംരൂപത തിരുത്തുന്നില്ലെങ്കില്‍ അവരെ കത്തോലിക്കാസഭയില്‍ നിന്നു പുറത്താക്കണം. ഇല്ലെങ്കില്‍ അവരെ അതിന് തയ്യാറാക്കാന്‍ ഇതരകത്തോലിക്കാസഭയിലെ അംഗങ്ങള്‍ മുന്നോട്ടു വരണം. അപ്പോള്‍ മെത്രാന്‍ സംഘത്തിന്റെ ഇരട്ടത്താപ്പ് അവസാനിക്കും.

8. കോട്ടയംരൂപതയെ കത്തോലിക്കാസഭയില്‍ നിന്നു പുറത്താക്കിയതിനുശേഷം അവരില്‍ നിന്നുവരുന്ന എല്ലാവരെയും സ്വീകരിക്കാന്‍ ഇതര കത്തോലിക്കാനേതൃത്വം തയ്യാറാകണം.

9. കോട്ടയം രൂപതയുടെ ക്രൂരമായ വിനോദത്തിനെതിരെ സകല കത്തോലിക്കാ സഹോദരങ്ങളും ഉണരണം എന്ന് ആഹ്വാനം ചെയ്യുന്നു.

ക്രിസ്തുവില്‍ ധീരതയോടെ

സി.കെ. പുന്നന്‍

5 comments:

  1. കോട്ടയം അതിരൂപതയുടെ സ്വവര്‍ഗ വിവാഹം അക്ര്സ്തവമാണ്. അത് ക്രിസ്തു മാര്‍ഗത്തിന് എതിര്‍ സാക്ഷ്യമാണ്.
    ഇപ്പോള്‍ പുറംതള്ളപ്പെട്ടവര്‍ മറ്റു രൂപതകളിലെ ഇടവകകളില്‍ പോയി കാര്യങ്ങള്‍ സാധിക്കുന്നു. എങ്കിലും ക്നാനായ
    ആചാരങ്ങള്‍ നടത്തുന്നതില്‍ എത്രുപ്പുകള്‍ അവിടെയും നേരിടേണ്ടിവരുന്നു. എനിക്ക് ഒരു നിര്‍ദേശം ഉണ്ട്.
    കോട്ടയം അതിരൂപതയില്‍ കല്യാണം ചെയ്തു കൊടുക്കുകയില്ലങ്കില്‍ അവര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പോയി
    രാജിസ്റെര്‍ വിവാഹം ചെയ്യാനുള്ള തന്റേടം കാണിക്കണം. ഹോട്ടലുകളിലെ ഹാള്‍ എടുത്തു കല്ല്യനവിരുന്നു നടത്തണം. എന്തിനീ പള്ളിപുരകെ പോകണം.

    നേര്‍ബുദ്ധി ഉള്ളര്‍വര്‍ക്ക് കത്തോലിക്കാ സഭയില്‍ നിന്ന് നീതി പ്രതിക്ഷിക്കാന്‍ സാധിക്കുകയില്ല.

    ReplyDelete
  2. വിവാഹമെന്ന കൂദാശയിലെ കാര്‍മ്മികര്‍ വധുവും വരനും തന്നെ ആണെന്ന്‌ സഭ തന്നെ പഠിപ്പിക്കുന്നു. പിന്നെയെന്തിനാണ് ആ കര്‍മ്മത്തിനിടക്ക് വൈദികര്‍ തിക്കിക്കയറുന്നത് എന്നെനിക്കു മനസ്സിലാകുന്നില്ല. ഈ വിഷയത്തെക്കുറിച്ച് പലയിടത്തും ഞാനെഴുതിയിട്ടുണ്ട്. അല്‍മായശബ്ദത്തില്‍ തന്നെ വന്നിട്ടുള്ള കണ്ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന കുറിപ്പ് കാണുക.
    രജിസ്റ്റര്‍ ചെയ്യുന്ന വിവാഹവും കൂദാശ തന്നെയാണ്, പിന്നെ അതിനു മുമ്പോ അതിനു ശേഷമോ വിവാഹം പള്ളിയില്‍ വച്ച് ആവര്‍ത്തിക്കുന്നത് വിവരക്കേടാണ്, അര്‍ത്ഥശൂന്യമാണ്. വിവാഹത്തിനു പള്ളിയുമായി ഇത്ര ബന്ധം ഉണ്ടാക്കേണ്ട ഒരു കാര്യവുമില്ല. ഇതില്‍ വിശ്വാസത്തിനെതിരെയുള്ള ഒരു നീക്കവുമില്ല. പിന്നെയെന്താ വിശ്വാസികള്‍ക്ക് ഇത്ര തന്റേടമില്ലായ്മ?

    ReplyDelete
  3. ഇവര്കൊക്കെ തന്റേടം ഇല്ല എന്നറിയാവുന്നത് കൊണ്ടാണല്ലോ കത്തനാന്മാര്‍ അവരുടെ തലേല്‍ കയറുന്നത്. തന്റേടം ഉള്ള ഒരുത്തനേം പേടിപ്പിക്കാനുള്ള ചങ്കൂറ്റം ഈ അല്പന്മാര്‍, പട്ടക്കര്ക്ക് ഇല്ല

    ReplyDelete
  4. വൈദികന്റെ കാര്‍മികത്വം ആവശ്യമില്ലാത്ത (എഴെണ്ണത്തില്‍ പലതിനും അതാവശ്യമാണെന്ന് നിശ്ചയിച്ചിരിക്കുന്നത്, സഭാധികാരം മുഴുവന്‍ പുരോഹിതരുടെ കരങ്ങളില്‍ ആണെന്ന്‌ വരുത്താനും ആ കരങ്ങള്‍ എപ്പോഴും ഉയര്‍ന്നിരിക്കാനുമായി മാത്രമാണ്.) രണ്ട് കൂദാശകളെങ്കിലും ഉള്ളതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിവാഹവും മാമ്മോദീസായുമാണവ. ഇവ രണ്ടുമെങ്കിലും അല്‍മായരുടെ മാത്രം കൂട്ടായ്മയില്‍ നടത്താന്‍ ഒരു ശ്രമം നടത്തേണ്ടതുണ്ട്. ഉദാ: എന്തിനാണ് നവജാതശിശുവിനെ പള്ളിയില്‍ കൊണ്ടുചെന്ന്, തണുത്ത വെള്ളത്തില്‍ അതിന്റെ തല കഴുകി കരയിപ്പിക്കുന്നത്‌? അതിലുമെത്രയോ നല്ല ഒരാചാരമായിരിക്കും ആവശ്യമെന്ന് തോന്നുമ്പോള്‍, അയല്‍ക്കാരെല്ലാം ഒത്തുകൂടി, കുഞ്ഞിന്റെ കുടുംബത്തിലെ മുതിര്‍ന്ന ഒരാള്‍ തന്നെ, അതിനെ കൂദാശാവചനം ചൊല്ലി തങ്ങളുടെ കൂട്ടായ്മയില്‍ ഔദ്യോഗികമായി അംഗമാക്കിയെടുക്കുന്നത്! അതും തീരെ ചെറുപ്പത്തിലെന്നതിനെക്കാള്‍, അല്പം തിരിച്ചരിവോക്കെ ആയതിനു ശേഷമായാല്‍ അത്രയും നന്ന്. ഈയിടെ പുതുതായി തുടങ്ങിയിട്ടുള്ളതുപോലെ, ജ്ഞാനസ്നാനവും, ആദ്യകുര്‍ബാനയും ഒരുമിച്ച്, മോങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞിന്റെ നിസ്സഹായതക്ക് മീതെ, ഒരു മന്ത്രമെന്നവണ്ണം കാട്ടിക്കൂട്ടാതെ, കുട്ടിക്ക് ജ്ഞാനം സ്വീകരിക്കാനുള്ള പക്വത വന്നിട്ടേ ഈ വിധ ചടങ്ങുകള്‍ ചെയ്യാവൂ. സഭ സുബുദ്ധിയുള്ളവരുടെ കൂട്ടായ്മയാണെന്ന് കുഞ്ഞുങ്ങള്‍ക്കും തോന്നട്ടെ! അല്ലെങ്കില്‍, ഇന്നത്തെപ്പോലെ, ആരോ വടിവീശി കൂട്ടി നിറുത്തുന്ന ഒരു പറ്റം മൃഗങ്ങളായി ഏവര്‍ക്കും ഇനിയും തുടരാം.

    ReplyDelete
  5. 'Birds of the same feather flock together'.

    You all will be shocked if you hear about the shameless means the Syro Malabar clergy (including the Knanites) in USA resort to in order to amass wealth. The day won’t be too far when their fraudulent activities gets the attention of the law enforcement authorities here and in India.

    I can understand the frustrations of my friend, Mr. C.K. Punnan, but I am afraid that some of the words that he used in his posting may be construed as unparliamentary. We don't have to be too polite while pointing out and criticizing the inhuman and unchristian activities of the church and its leaders. But, when we use language which the common man considers offensive, the message we intended to convey gets lost or is ignored. Instead, the impropriety of the language becomes the focus of the discussion. It could alienate some who share our views. In this long and arduous fight against exploitations of the Catholic Church especially the Syro Malabar Church, we cannot afford to loose anyone who sympathise with our cause.

    ReplyDelete